വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തു എന്ന നായകനെ അനുഗമിക്കുക

ക്രിസ്‌തു എന്ന നായകനെ അനുഗമിക്കുക

ക്രിസ്‌തു എന്ന നായകനെ അനുഗമിക്കുക

മനുഷ്യനേതാക്കന്മാരെ അനുഗമിക്കുന്നവർക്ക്‌ മിക്കപ്പോഴും നിരാശയാണ്‌ ഫലം. എന്നാൽ ക്രിസ്‌തുവിനെ അനുഗമിക്കുന്നവരുടെ അനുഭവം മറ്റൊന്നാണ്‌. യേശു പറഞ്ഞു: “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും. എന്റെ നുകം ഏറ്റുകൊണ്ട്‌ എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്‌മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും.” (മത്താ. 11:28, 29) അതെ, യേശുവിന്റെ നേതൃത്വം അവന്റെ അനുയായികൾക്ക്‌ ഉന്മേഷവും ആശ്വാസവും പകരുന്നു. ക്ലേശിതരും എളിയവരും ആയ ആളുകളിൽ അവൻ അതീവ തത്‌പരനാണ്‌. അതുകൊണ്ട്‌ തന്റെ മൃദുവായ നുകം ഏൽക്കാൻ അവൻ അവരെ ക്ഷണിക്കുന്നു. ശരി, യേശുവിനെ അനുഗമിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌?

“ക്രിസ്‌തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിക്കുകയും നിങ്ങൾ അവന്റെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുവാൻ ഒരു മാതൃക വെക്കുകയും ചെയ്‌തിരിക്കുന്നു” എന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി. (1 പത്രോ. 2:21) യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരേണ്ടത്‌ എന്തുകൊണ്ട്‌? കുഴിബോംബുകൾ പാകിയിരിക്കുന്ന പ്രദേശത്തുകൂടെ നിങ്ങൾ കുറച്ചുപേർ നടന്നുപോകുകയാണ്‌ എന്നു കരുതുക. കൂട്ടത്തിൽ ഒരാൾക്കു മാത്രമേ സുരക്ഷിതമായ വഴി അറിയൂ. കുഴിബോംബിൽ ചവിട്ടി അപകടം പിണയാതിരിക്കാൻ നിങ്ങൾ ആ വ്യക്തിയുടെ കാൽച്ചുവടുകൾ അടുത്തു പിന്തുടരുകയില്ലേ? ഒരുപക്ഷേ അദ്ദേഹത്തിന്റെ കാൽപ്പാടുകളിൽ ചവിട്ടി മുന്നോട്ടുനീങ്ങാൻ നിങ്ങൾ ശ്രമിച്ചേക്കാം. സമാനമായി, നമ്മുടെ ഭാവി സുരക്ഷിതമായിരിക്കണമെങ്കിൽ യേശു വെച്ച മാതൃകയ്‌ക്കൊത്തവണ്ണം നാം ജീവിക്കണം. യേശുവിന്റെ വചനങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അനുസരിക്കുകയും അവന്റെ പ്രതിനിധികളോടു സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നത്‌ അതിൽ ഉൾപ്പെടുന്നു.

ശ്രദ്ധിക്കുക, അനുസരിക്കുക

ഗിരിപ്രഭാഷണത്തിന്റെ ഒടുവിലായി യേശു പറഞ്ഞു: “എന്റെ ഈ വചനങ്ങൾ കേട്ട്‌ അവ പ്രമാണിക്കുന്ന ഏവനും പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനോടു തുല്യൻ. മഴ കോരിച്ചൊരിഞ്ഞു; വെള്ളം പൊങ്ങി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും അതു വീണില്ല; അത്‌ പാറമേൽ അടിസ്ഥാനമുള്ളതായിരുന്നു.”—മത്താ. 7:24, 25.

തന്റെ വാക്കുകൾ കേട്ട്‌ അനുസരിക്കുന്ന ആളെ “വിവേകിയായ” മനുഷ്യൻ എന്നാണ്‌ യേശു വിളിച്ചത്‌. മുഴുഹൃദയാ ക്രിസ്‌തുവിനെ അനുസരിച്ചുകൊണ്ട്‌ നാം അവന്റെ മാതൃകയോട്‌ ആദരവും വിലമതിപ്പും കാണിക്കാറുണ്ടോ? അതോ അവന്റെ കൽപ്പനകളിൽ നമുക്ക്‌ ബുദ്ധിമുട്ടില്ലാത്തവ മാത്രമാണോ നാം അനുസരിക്കുന്നത്‌? ‘ഞാൻ എപ്പോഴും അവനു (ദൈവത്തിനു) പ്രസാദകരമായതു ചെയ്യുന്നു’ എന്ന്‌ യേശു പറയുകയുണ്ടായി. (യോഹ. 8:29) നാം അനുകരിക്കേണ്ട എത്ര നല്ല മാതൃക!

ക്രിസ്‌തുവിന്റെ നേതൃത്വത്തിനു കീഴ്‌പെടുന്ന കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ അപ്പൊസ്‌തലന്മാർ ഉത്തമ മാതൃകയാണ്‌. ഒരിക്കൽ പത്രോസ്‌ യേശുവിനോടു പറഞ്ഞു: “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചിരിക്കുന്നു.” (മർക്കോ. 10:28) അപ്പൊസ്‌തലന്മാർ യേശുവിന്റെ നേതൃത്വത്തിനു വലിയ വിലകൽപ്പിച്ചു. അതുകൊണ്ടാണ്‌ മനസ്സോടെ സകലവും ഉപേക്ഷിച്ച്‌ അവനെ അനുഗമിക്കാൻ അവർ തയ്യാറായത്‌.—മത്താ. 4:18-22.

ക്രിസ്‌തുവിന്റെ പ്രതിനിധികളോടു സഹകരിക്കുക

തന്റെ നേതൃത്വത്തിനു കീഴ്‌പെടാൻ കഴിയുന്ന മറ്റൊരു വിധത്തെക്കുറിച്ച്‌ മരണത്തിനു തൊട്ടുമുമ്പ്‌ യേശു പറയുകയുണ്ടായി: “ഞാൻ അയയ്‌ക്കുന്നവനെ കൈക്കൊള്ളുന്നവൻ എന്നെയും കൈക്കൊള്ളുന്നു.” (യോഹ. 13:20) അഭിഷിക്തരായ തന്റെ ഈ പ്രതിനിധികളെ യേശു വിളിച്ചത്‌ ‘സഹോദരന്മാർ’ എന്നാണ്‌. (മത്താ. 25:40) പുനരുത്ഥാനം പ്രാപിച്ച്‌ യേശു സ്വർഗത്തിലേക്കു പോയശേഷമാണ്‌ അവന്റെ ഈ ‘സഹോദരന്മാർ’ അവന്റെ പ്രതിനിധികളായി നിയമിക്കപ്പെട്ടത്‌. യഹോവയാംദൈവവുമായി അനുരഞ്‌ജനപ്പെടാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന “ക്രിസ്‌തുവിനുവേണ്ടിയുള്ള” സ്ഥാനപതികളായി അവർ പ്രവർത്തിക്കാൻ തുടങ്ങി. (2 കൊരി. 5:18-20) ക്രിസ്‌തുവിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നെങ്കിൽ നാം അവന്റെ ‘സഹോദരന്മാർക്ക്‌’ കീഴ്‌പെട്ടിരിക്കും.

ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലൂടെ ലഭിക്കുന്ന സമയോചിതമായ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ നാം എങ്ങനെയാണ്‌ കൈക്കൊള്ളുന്നത്‌? തിരുവെഴുത്തുകൾ പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുമ്പോൾ ക്രിസ്‌തുവിന്റെ ഉപദേശങ്ങൾ നാം വീണ്ടുംവീണ്ടും കേൾക്കുകയാണ്‌. (2 പത്രോ. 3:1, 2) ഈ ആത്മീയ പോഷണം വിലമതിക്കുന്നുണ്ടെങ്കിൽ നാം അത്‌ മുടങ്ങാതെ ഭക്ഷിക്കും. എന്നാൽ ചില ബുദ്ധിയുപദേശങ്ങൾ കൂടെക്കൂടെ കേൾക്കുമ്പോൾ നാം അതിനെ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? ഉദാഹരണത്തിന്‌, “കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ” എന്ന്‌ ദൈവവചനം ക്രിസ്‌ത്യാനികളോടു പറയുന്നു. (1 കൊരി. 7:39) ഈ വിഷയം വീക്ഷാഗോപുരത്തിൽ വരാൻ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ കഴിഞ്ഞിരിക്കുന്നു. ക്രിസ്‌തുവിന്റെ സഹോദരന്മാർക്ക്‌ നമ്മുടെ ആത്മീയ ക്ഷേമത്തിലുള്ള താത്‌പര്യമല്ലേ ഇത്‌ കാണിക്കുന്നത്‌? ഇതും ഇതുപോലെയുള്ള മറ്റു ബുദ്ധിയുപദേശങ്ങളും മനസ്സോടെ സ്വീകരിക്കുമ്പോൾ നമ്മുടെ നായകനായ യേശുക്രിസ്‌തുവിന്റെ ശ്രേഷ്‌ഠമായ നേതൃത്വത്തോടുള്ള വിധേയത്വം പ്രകടിപ്പിക്കുകയായിരിക്കും നാം.

“നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 4:18-ൽ നാം വായിക്കുന്നു. നമ്മെ വളർച്ചയിലേക്ക്‌ കൈപിടിച്ചു നടത്തുന്നതാണ്‌ ക്രിസ്‌തുവിന്റെ നേതൃത്വം. അതുകൊണ്ട്‌ “വിശ്വസ്‌തനും വിവേകിയുമായ അടിമ” തിരുവെഴുത്തു ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുമ്പോൾ അവയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ്‌ ക്രിസ്‌തുവിന്റെ ‘സഹോദരന്മാരുമായി’ സഹകരിക്കാനുള്ള മറ്റൊരു മാർഗം.—മത്താ. 24:45.

ക്രിസ്‌തീയ സഭയിലെ നിയമിത മൂപ്പന്മാരോടു യോജിച്ചു പ്രവർത്തിക്കുമ്പോഴും നാം ക്രിസ്‌തുവിന്റെ ‘സഹോദരന്മാർക്കു’ കീഴ്‌പെടുകയാണ്‌. പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്‌ അവർക്കു കീഴ്‌പെട്ടിരിക്കുവിൻ; എന്തെന്നാൽ അവർ . . . നിങ്ങൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു.” (എബ്രാ. 13:17) ഒരുപക്ഷേ, മുടങ്ങാതെ കുടുംബാരാധന നടത്താൻ ഒരു മൂപ്പൻ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം; അല്ലെങ്കിൽ, വയൽശുശ്രൂഷയിൽ മെച്ചപ്പെടാൻ സഹായിക്കുന്ന നിർദേശങ്ങൾ നൽകിയേക്കാം. ഒരു ക്രിസ്‌ത്യാനി എന്നനിലയിൽ നിങ്ങൾ പുരോഗമിക്കേണ്ട ഏതെങ്കിലും വശം സഞ്ചാര മേൽവിചാരകൻ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുവരും. അത്തരം ബുദ്ധിയുപദേശങ്ങൾ മനസ്സോടെ അനുസരിക്കുമ്പോൾ നാം നമ്മുടെ നായകനായ യേശുവിനെ അനുഗമിക്കുകയാണ്‌.

നല്ല നേതൃത്വം ഈ ലോകത്തിന്‌ അന്യമാണ്‌. അങ്ങനെയിരിക്കെ, സ്‌നേഹനിധിയായ ക്രിസ്‌തുവിനെ നായകനായി ലഭിച്ചിരിക്കുന്നതിൽ നാം അതിയായി സന്തോഷിക്കേണ്ടതല്ലേ? അതുകൊണ്ട്‌ നമുക്ക്‌ നമ്മുടെ നായകനെ സകലതിലും അനുസരിക്കാം, അവന്റെ പ്രതിനിധികളോടു സഹകരിച്ചു പ്രവർത്തിക്കാം!

[27-ാം പേജിലെ ചിത്രങ്ങൾ]

അവിശ്വാസികളുമായി ഒരേ നുകത്തിൻകീഴിൽ അമിക്കപ്പെടരുത്‌ എന്ന ബുദ്ധിയുപദേശം നിങ്ങൾ അനുസരിക്കുമോ?