നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ എന്നു നോക്കുക:
• കാപട്യം കാണിക്കാൻ പ്രലോഭനം തോന്നുന്നെങ്കിൽ അതിനെ ചെറുക്കാൻ ഏതു മൂന്നുകാര്യങ്ങൾ നമ്മെ സഹായിക്കും?
(1) ദൈവഭയവും (1 പത്രോ. 3:12) (2) ബൈബിൾപരിശീലിത മനസ്സാക്ഷിയും (3) ഉള്ളതുമതി എന്ന ബോധവും വളർത്തിയെടുക്കുന്നെങ്കിൽ നമുക്ക് അതിനു കഴിയും.—4/15, പേജ് 6-7.
• കാര്യഗൗരവത്തോടെ യഹോവയെ സേവിക്കുക എന്നാൽ എപ്പോഴും ഗൗരവഭാവം ഉണ്ടായിരിക്കണമെന്നോ ചിരിയും തമാശയും ഒന്നും പാടില്ലെന്നോ അല്ല അർഥമെന്ന് നമുക്ക് എങ്ങനെ അറിയാം?
യേശുവിന്റെ മാതൃക അതു വ്യക്തമാക്കുന്നു. ആളുകളോടൊത്ത് വിനോദിക്കാനും വിരുന്നിൽ പങ്കെടുക്കാനും അവൻ സമയം കണ്ടെത്തി. കുട്ടികൾപോലും അവനോട് സ്വാതന്ത്ര്യത്തോടെയാണ് ഇടപഴകിയത്. യേശുവിന് എപ്പോഴും കർക്കശഭാവമാണ് ഉണ്ടായിരുന്നതെങ്കിൽ ആളുകൾക്ക് അവനോട് അടുപ്പം തോന്നുമായിരുന്നില്ല.—4/15, പേജ് 10.
• റോമർ 11-ാം അധ്യായത്തിലെ ഒലിവുവൃക്ഷം എന്തിനെ ചിത്രീകരിക്കുന്നു?
അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമായ ആത്മീയ ഇസ്രായേലിനോടു ബന്ധപ്പെട്ടതാണ് ഈ ആലങ്കാരിക ഒലിവുവൃക്ഷം. അതിന്റെ വേര് യഹോവയും തായ്‌ത്തടി യേശുവുമാണ്. സ്വാഭാവിക യഹൂദന്മാരിൽ ഭൂരിഭാഗവും യേശുവിനെ തള്ളിക്കളഞ്ഞപ്പോൾ, ക്രിസ്‌ത്യാനികളായിത്തീർന്ന വിജാതീയരെ ഈ ഒലിവുവൃക്ഷത്തിൽ ഒട്ടിച്ചുചേർത്തു. അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗത്തിന്റെ എണ്ണം തികയ്‌ക്കാനായിരുന്നു അത്.—5/15, പേജ് 22-25.
• പൂർണമനുഷ്യനായ യേശുവിന് ഉണ്ടാകാമായിരുന്ന സന്താനങ്ങൾ മറുവിലയുടെ ഭാഗമാകുമായിരുന്നോ?
ഇല്ല. കോടിക്കണക്കിനു പൂർണതയുള്ള സന്താനങ്ങൾക്കു ജന്മംനൽകാൻ യേശുവിനാകുമായിരുന്നെങ്കിലും അങ്ങനെ ഉണ്ടാകാമായിരുന്ന സന്താനങ്ങൾ മറുവിലയുടെ ഭാഗമാകുമായിരുന്നില്ല. ആദാമിന്റെ ജീവനു പകരമായി നൽകപ്പെട്ടത് അതിനു തത്തുല്യമായ, യേശുവിന്റെ പൂർണതയുള്ള ജീവൻ മാത്രമായിരുന്നു. (1 തിമൊ. 2:6)—6/15, പേജ് 13.
• വ്യാജോപദേഷ്ടാക്കളെക്കുറിച്ച് പ്രവൃത്തികൾ 20:29, 30 നൽകുന്ന മുന്നറിയിപ്പിനു ശ്രദ്ധകൊടുക്കുന്നെന്ന് ക്രിസ്‌ത്യാനികൾക്ക് എങ്ങനെ തെളിയിക്കാം?
ക്രിസ്‌ത്യാനികൾ വ്യാജോപദേഷ്ടാക്കളെ വീട്ടിലേക്കു സ്വാഗതംചെയ്യുകയോ അവരെ അഭിവാദ്യംചെയ്യുകയോ ഇല്ല. (റോമ. 16:17; 2 യോഹ. 9-11) അവരുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ അവർ ഉൾപ്പെടുന്ന ടിവി പരിപാടികൾ വീക്ഷിക്കുകയോ അവരുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ഇല്ല.—7/15, പേജ് 15-16.