വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ ഓർമിക്കുന്നുവോ?

നിങ്ങൾ ഓർമിക്കുന്നുവോ?

വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങൾ നിങ്ങൾ സശ്രദ്ധം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാനാകുമോ എന്നു നോക്കുക:

എപ്പോഴാണ്‌ യേശു “തടവിലുള്ള ആത്മാക്കളോടു പ്രസംഗി”ച്ചത്‌? (1 പത്രോ. 3:19)

ദുഷ്ടദൂതന്മാരുടെമേൽ അർഹമായ ശിക്ഷാവിധി വന്നെത്തുമെന്ന്‌ തന്റെ പുനരുത്ഥാനത്തെ തുടർന്നുള്ള ഒരു സമയത്താണ്‌ യേശു അവരോട്‌ പ്രഖ്യാപിച്ചതെന്ന്‌ അനുമാനിക്കാം.—6/15, പേജ്‌ 23.

ആളുകളെ ചെമ്മരിയാടുകളോ കോലാടുകളോ എന്ന്‌ യേശു ന്യായംവിധിക്കുന്നത്‌ എപ്പോഴാണ്‌? (മത്താ. 25:32)

വ്യാജമതത്തിന്റെ നാശത്തിനു ശേഷം മഹാകഷ്ടത്തിന്റെ സമയത്ത്‌ സകലജനതകളിലുംപെട്ട ആളുകളെ ന്യായംവിധിക്കാനായി യേശു വരുമ്പോഴായിരിക്കും അത്‌.—7/15, പേജ്‌ 6.

ഗോതമ്പിന്റെയും കളകളുടെയും ഉപമയിൽ പറഞ്ഞിരിക്കുന്ന, അധർമം പ്രവർത്തിക്കുന്നവർ കരയുകയും പല്ലുകടിക്കുകയും ചെയ്യുന്നത്‌ എപ്പോൾ? (മത്താ. 13:36, 41, 42)

മഹാകഷ്ടത്തിന്റെ സമയത്ത്‌, നാശത്തിൽനിന്ന്‌ തങ്ങൾക്ക്‌ രക്ഷപ്പെടാനാവില്ലെന്ന്‌ തിരിച്ചറിയുമ്പോഴാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌.—7/15, പേജ്‌ 13.

വിശ്വസ്‌തനും വിവേകിയുമായ അടിമയെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകളുടെ നിവൃത്തി എപ്പോഴാണ്‌? (മത്താ. 24:45-47)

ആ വാക്കുകൾ നിവൃത്തിയേറാൻ തുടങ്ങിയത്‌ എ.ഡി. 33-ലെ പെന്തെക്കൊസ്‌ത്‌ മുതലല്ല, പ്രത്യുത 1914-നു ശേഷമാണ്‌. 1919-ൽ വീട്ടുകാരുടെമേൽ അടിമ നിയമിതനായി. ആത്മീയമായി പരിപോഷിപ്പിക്കപ്പെടുന്ന സകല ക്രിസ്‌ത്യാനികളും വീട്ടുകാരിൽ ഉൾപ്പെടുന്നു.—7/15, പേജ്‌ 21-23.

വിശ്വസ്‌തനായ അടിമയെ തന്റെ സകല സ്വത്തുക്കളുടെമേലും വിചാരകനായി യേശു നിയമിക്കുന്നത്‌ എപ്പോൾ?

അത്‌ ഭാവിയിൽ നടക്കാനുള്ളതാണ്‌. മഹാകഷ്ടത്തിന്റെ സമയത്ത്‌ വിശ്വസ്‌തനായ അടിമയ്‌ക്ക്‌ സ്വർഗീയപ്രതിഫലം ലഭിക്കുമ്പോഴായിരിക്കും അത്‌.—7/15, പേജ്‌ 25.

സാക്‌സെൻ ഹൗസെൻ തടങ്കൽപ്പാളയത്തിൽനിന്ന്‌ ആരംഭിച്ച ഒരു സുദീർഘപ്രയാണത്തെ അതിജീവിക്കാൻ സാക്ഷികളായ 230 പേർക്ക്‌ സാധിച്ചു. ദൈവം പ്രദാനംചെയ്‌ത ശക്തിക്കു പുറമേ മറ്റെന്താണ്‌ അവരെ അതിനു സഹായിച്ചത്‌?

പട്ടിണിയും രോഗവും മൂലം അവശരായിരുന്നെങ്കിലും തളരാതെ മുന്നോട്ടുനീങ്ങാൻ അവർ കൂടെക്കൂടെ പരസ്‌പരം പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.—8/15, പേജ്‌ 18.

വാഗ്‌ദത്തദേശത്ത്‌ പ്രവേശിക്കാൻ ഇസ്രായേല്യർ യോർദാൻ നദി കടന്നതിനെക്കുറിച്ചുള്ള വിവരണം നമുക്ക്‌ പ്രോത്സാഹനം പകരുന്നത്‌ എങ്ങനെ?

നദി കരകവിഞ്ഞ്‌ ഒഴുകുകയായിരുന്നെങ്കിലും തന്റെ ജനത്തിന്‌ കുറുകെക്കടക്കാനായി യഹോവ നദിയുടെ ഒഴുക്ക്‌ തടസ്സപ്പെടുത്തി. അത്‌ അവനിലുള്ള അവരുടെ വിശ്വാസവും ആശ്രയവും ബലിഷ്‌ഠമാക്കിയിരിക്കണം. ആ വിവരണത്തിന്‌ നമ്മെയും ധൈര്യപ്പെടുത്താനാകും.—9/15, പേജ്‌ 16.

പ്രഭുക്കന്മാരെയും ഇടയന്മാരെയും കുറിച്ചുള്ള മീഖാ 5:5-ലെ പ്രവചനം നമ്മുടെ നാളിൽ നിവൃത്തിയേറുന്നത്‌ എങ്ങനെ?

മീഖാ 5:5-ൽ പരാമർശിച്ചിരിക്കുന്ന ‘ഏഴ്‌ ഇടയന്മാരും എട്ടു പ്രഭുക്കന്മാരും’ സഭയിലെ നിയമിതമൂപ്പന്മാരെ കുറിക്കുന്നതായി നാം മനസ്സിലാക്കുന്നു. ദൈവജനത്തിനെതിരെ വരുമെന്ന്‌ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഒരു ആക്രമണത്തെ നേരിടാനായി അവർ ദൈവദാസരെ ഇന്ന്‌ ശക്തീകരിക്കുന്നു.—11/15, പേജ്‌ 20.