മോശയുടെ വിശ്വാസം അനുകരിക്കുക
“വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചു.”—എബ്രാ. 11:24.
1, 2. (എ) നാൽപ്പതാം വയസ്സിൽ മോശ എന്തു തീരുമാനമാണ്കൈക്കൊണ്ടത്, (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) ദൈവജനത്തോടൊപ്പം കഷ്ടം സഹിക്കാൻ മോശ തീരുമാനിച്ചത് എന്തുകൊണ്ട്?
ഈജിപ്റ്റിന്റെ വശ്യതയും അത് തനിക്കു വെച്ചുനീട്ടിയ മോഹനവാഗ്ദാനങ്ങളും മോശയ്ക്ക് നല്ലവണ്ണം അറിയാമായിരുന്നു. ധനികരുടെ മണിമേടകളും അവയുടെ വിശാലമായ അകത്തളങ്ങളും അവൻ കണ്ടിട്ടുണ്ട്. എന്തിന്, കൊട്ടാരത്തിൽ വളർന്നുവന്ന രാജകുടുംബാംഗമായിരുന്നു അവൻ. “അവന് ഈജിപ്റ്റുകാരുടെ സകല ജ്ഞാനത്തിലും ബോധനം ലഭിച്ചു.” (പ്രവൃ. 7:22) സുകുമാരകലകളും ജ്യോതിശ്ശാസ്ത്രവും ഗണിതവും ഇതര ശാസ്ത്രവിജ്ഞാനവും അതിൽ ഉൾപ്പെട്ടിരിക്കാം. ഒരു സാധാരണ ഈജിപ്റ്റുകാരന് സ്വപ്നംകാണാൻ മാത്രം സാധിക്കുമായിരുന്ന സമ്പത്തും അധികാരവും സ്ഥാനമാനങ്ങളും അവന്റെ എത്തുപാടിലായിരുന്നു.
2 ഇങ്ങനെയൊക്കെയാണെങ്കിലും, 40-ാം വയസ്സിൽ തികച്ചും നാടകീയമായ ഒരു തീരുമാനം മോശകൈക്കൊണ്ടു. തങ്ങളുടെ ദത്തുപുത്രന്റെ ആ തീരുമാനം ഈജിപ്ഷ്യൻ രാജകുടുംബത്തെ അമ്പരപ്പിച്ചുകളഞ്ഞിട്ടുണ്ടാവണം. മോശ കൊട്ടാരം വിട്ടിറങ്ങി. ഈജിപ്റ്റിലെ ഒരു സാമാന്യപൗരന്റെ ‘സാധാരണ’ജീവിതത്തിലേക്കുപോലുമായിരുന്നില്ല അത്. അതിനുംതാഴെ അടിമകളോടൊത്തുള്ള ഒരു ജീവിതത്തിലേക്ക്! എന്തുകൊണ്ടായിരുന്നു അത്? മോശയ്ക്ക് യഥാർഥ വിശ്വാസമുണ്ടായിരുന്നു. (എബ്രായർ 11:24-26 വായിക്കുക.) വിശ്വാസത്താൽ തന്റെ അനുഭവപരിസരത്തുള്ള ഭൗതികലോകത്തിനും അപ്പുറത്തേക്ക് നോക്കാൻ മോശയ്ക്ക് കഴിഞ്ഞു. അവൻ ഒരു ആത്മീയവ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ, ‘അദൃശ്യനായവനിൽ’ അവൻ വിശ്വസിച്ചു. അതെ, യഹോവയിലും അവന്റെ വാഗ്ദാനങ്ങൾ നിറവേറുമെന്ന കാര്യത്തിലും അവന് അടിയുറച്ച വിശ്വാസമുണ്ടായിരുന്നു.—എബ്രാ. 11:27.
3. ഈ ലേഖനം ഏതു മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകും?
3 നാമും അക്ഷരീയകണ്ണുകൾക്ക് ദൃശ്യവേദ്യമായതിനും അപ്പുറത്തേക്ക് നോക്കിക്കാണേണ്ട ആവശ്യമുണ്ട്. അതെ, ‘വിശ്വാസം പ്രകടമാക്കുന്നവരുടെ കൂട്ടത്തിലായിരിക്കണം’ നാം. (എബ്രാ. 10:38, 39) നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുക എന്ന ലക്ഷ്യത്തിൽ, എബ്രായർ 11:24-26-ൽ മോശയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ നമുക്കിപ്പോൾ അടുത്തു പരിശോധിക്കാം. അങ്ങനെ ചെയ്യവെ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക: ജഡികാഭിലാഷങ്ങൾ പരിത്യജിക്കാൻ വിശ്വാസം എന്ന ഗുണം മോശയെ പ്രേരിപ്പിച്ചത് എങ്ങനെ? അധിക്ഷേപം സഹിക്കേണ്ടിവന്നപ്പോൾ തന്റെ സേവനപദവികളെ വിലമതിക്കാൻ വിശ്വാസം എങ്ങനെയാണ് അവനെ സഹായിച്ചത്? മോശ എന്തുകൊണ്ടാണ് മുന്നിലുള്ള ‘പ്രതിഫലത്തിൽ ദൃഷ്ടിപതിപ്പിച്ചത്’?
അവൻ ജഡികാഭിലാഷങ്ങൾ പരിത്യജിച്ചു
4. ‘പാപത്തിന്റെ സുഖത്തെ’ സംബന്ധിച്ച് മോശ എന്തു തിരിച്ചറിഞ്ഞിരുന്നു?
4 ‘പാപത്തിന്റെ സുഖം’ ക്ഷണികവും താത്കാലികവും ആണെന്ന സത്യം വിശ്വാസത്തിന്റെ വിവേചനക്കണ്ണാൽ മോശ തിരിച്ചറിഞ്ഞു. ഒരുപക്ഷേ മറ്റനേകർ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം: ‘വിഗ്രഹാരാധനയിലും ആഭിചാരത്തിലും ആമഗ്നമായിട്ടും ഈജിപ്റ്റ് ഒരു ലോകശക്തിയായി ഉദിച്ചുയർന്നിരിക്കുന്നു. അതേസമയം യഹോവയുടെ ജനമാകട്ടെ അടിച്ചമർത്തപ്പെട്ട അടിമകളായി കഴിയുന്നു!’ എന്നിരുന്നാലും,ദൈവത്തിന് കാര്യങ്ങളുടെ ഗതി തിരിച്ചുവിടാൻ കഴിയുമെന്ന് മോശയ്ക്ക് അറിയാമായിരുന്നു. സുഖലോലുപതയിൽ ആറാടുന്നവർ തഴച്ചുവളരുന്നതായി തോന്നിയാലും ദുഷ്ടന്മാർ പെട്ടെന്നുതന്നെ പട്ടുപോകുമെന്നുള്ള വിശ്വാസം മോശയ്ക്കുണ്ടായിരുന്നു. തത്ഫലമായി, “പാപത്തിന്റെ ക്ഷണികസുഖ”ത്തിൽ അവൻ ഒരിക്കലും ആകൃഷ്ടനായിത്തീർന്നില്ല.
5. “പാപത്തിന്റെ ക്ഷണികസുഖത്തെ” തള്ളിക്കളയാൻ നമ്മെ എന്തു സഹായിക്കും?
5 “പാപത്തിന്റെ ക്ഷണികസുഖത്തെ” നിരസിക്കാൻ നമ്മെ എന്തു സഹായിക്കും? പാപത്തിന്റെ സുഖാനുഭൂതി താത്ക്ഷണികമാണെന്ന് ഒരിക്കലും മറക്കരുത്. “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു” എന്ന വസ്തുത വിശ്വാസത്തിന്റെ ദീർഘദൃഷ്ടിയാൽ നോക്കിക്കാണുക. (1 യോഹ. 2:15-17) അനുതാപമില്ലാത്ത പാപികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചുനോക്കുക. ‘നിശ്ചയമായും അവർ വഴുവഴുപ്പിൽ നിൽക്കുകയാണ്.’ ഒടുവിൽ “അവർ മെരുൾചകളാൽ (“കൊടുംഭീതികളാൽ,” ഓശാന) അശേഷം മുടിഞ്ഞു”പോകുന്നു. (സങ്കീ. 73:18, 19) അതുകൊണ്ട്, പാപപൂർണമായ നടത്തയിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്റെ ഭാവി എങ്ങനെയായിക്കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്?’
6. (എ) മോശ “ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടാൻ വിസമ്മതി”ച്ചത് എന്തുകൊണ്ട്? (ബി) മോശ ശരിയായ തീരുമാനമാണ്കൈക്കൊണ്ടത് എന്നു നിങ്ങൾ കരുതുന്നുണ്ടോ, എന്തുകൊണ്ട്?
6 ശരിയായ ജീവിതവൃത്തി തിരഞ്ഞെടുക്കുന്ന കാര്യത്തിലും മോശയുടെ വിശ്വാസം അവന് വഴികാട്ടിയായി. “വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചു.” (എബ്രാ. 11:24) ‘അരമനയിലെ ഒരു അംഗമായി തുടർന്നുകൊണ്ടുതന്നെ ദൈവത്തെ സേവിക്കാം, എന്നിട്ട് തനിക്കുള്ള ധനവും സ്ഥാനമാനങ്ങളും ഉപയോഗിച്ച് തന്റെ ഇസ്രായേല്യസഹോദരങ്ങളെ സഹായിക്കാം’ എന്നൊന്നും മോശ കണക്കുകൂട്ടിയില്ല. മറിച്ച്, മോശ പൂർണ ഹൃദയത്തോടും മനസ്സോടും ശക്തിയോടും കൂടെ യഹോവയെ സേവിക്കാൻ നിശ്ചയിച്ചുറച്ചിരുന്നു. (ആവ. 6:5) മോശയുടെ ആ ശരിയായ തീരുമാനം അനവധി ഹൃദയവേദനകളിൽനിന്ന് അവനെ സംരക്ഷിച്ചു. അവൻ പിന്നിൽ ഉപേക്ഷിച്ച ഈജിപ്റ്റിലെ നിക്ഷേപങ്ങളിൽ സിംഹഭാഗവും ഇസ്രായേൽ ജനതതന്നെ അധികംവൈകാതെ കൊള്ളയടിച്ചു. (പുറ. 12:35, 36) യഹോവ ഫറവോന്റെ ഗർവമടക്കി; അവനെ ന്യായംവിധിച്ച് നിർമൂലമാക്കി. (സങ്കീ. 136:15) അതേസമയം ദൈവം മോശയെ സംരക്ഷിച്ചു; ഒരു വലിയ ജനതയെത്തന്നെ സുരക്ഷിത സങ്കേതത്തിലേക്ക് നയിക്കാൻ അവനെ ഉപയോഗിച്ചു. അതെ, അവന്റെ ജീവിതം അർഥപൂർണമായിരുന്നു.
7. (എ) മത്തായി 6:19-21 അനുസരിച്ച് കേവലം സമീപഭാവിയെക്കുറിച്ചു മാത്രം ചിന്തിക്കാതെ നാം അതിനും അപ്പുറത്തേക്ക് നോക്കേണ്ടത് എന്തുകൊണ്ട്? (ബി) ആത്മീയ-ഭൗതിക നിക്ഷേപങ്ങൾ തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കുന്ന ഒരു അനുഭവം വിവരിക്കുക.
7 യഹോവയെ സേവിക്കുന്ന ചെറുപ്രായത്തിലുള്ള ഒരാളാണ് നിങ്ങളെങ്കിൽ, ജീവിതവൃത്തി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വിശ്വാസത്തിന് നിങ്ങളെ എങ്ങനെ സഹായിക്കാനാകും? ഭാവിക്കായി ആസൂത്രണം ചെയ്തുകൊണ്ട് നിങ്ങൾക്ക് വിവേകപൂർവം പ്രവർത്തിക്കാനാകും. എന്നാൽ, ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം നിങ്ങളെ എന്തിനാണ് പ്രേരിപ്പിക്കുന്നത്? താത്കാലിക ഭാവിക്കായി ഭൗതികനിക്ഷേപങ്ങൾ സ്വരൂപിക്കാനോ, അതോ നിത്യഭാവി ലാക്കാക്കി എന്നും നിലനിൽക്കുന്ന നിക്ഷേപം സ്വരൂപിക്കാനോ? (മത്തായി 6:19-21 വായിക്കുക.) സോഫി എന്നു പേരുള്ള പ്രതിഭാധനയായ ഒരു ബാലെ നർത്തകി ഈ ചോദ്യത്തെ അഭിമുഖീകരിച്ചു. അമേരിക്കയിലുടനീളമുള്ള ബാലെ കമ്പനികൾ അവൾക്ക് സ്കോളർഷിപ്പുകളും സമ്മോഹന സ്ഥാനമാനങ്ങളും വെച്ചുനീട്ടി. “ആളുകളുടെ ആരാധനാപാത്രം ആകാനായത് കോരിത്തരിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. എന്റെ കൂട്ടുകാരെ വെച്ചുനോക്കിയാൽ ‘ഞാൻ എന്തൊക്കെയോ ആണ്’ എന്നുള്ള ഒരു തോന്നൽ അത് എന്നിലുളവാക്കി” എന്ന് അവൾ സമ്മതിച്ചുപറയുന്നു. “എന്നിട്ടും സന്തോഷം എനിക്ക് അന്യമായിരുന്നു.” അങ്ങനെയിരിക്കെയാണ് യുവജനങ്ങൾ ചോദിക്കുന്നു—ജീവിതംകൊണ്ടു ഞാൻ എന്തു ചെയ്യും? (ഇംഗ്ലീഷ്) എന്ന വീഡിയോ സോഫി കണ്ടത്. അവൾ പറയുന്നു: “യഹോവയ്ക്കുള്ള എന്റെ പൂർണഹൃദയത്തോടെയുള്ള ആരാധന പണയംവാങ്ങിയിട്ടാണ് ഈ ലോകം എനിക്കു വിജയകിരീടവും ആരാധകവൃന്ദങ്ങളുടെ അംഗീകാരവും സമ്മാനിച്ചിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻദൈവത്തോട് ഉത്കടമായി പ്രാർഥിച്ചു. ഒടുവിൽ നൃത്തവേദിയോട് എന്നെന്നേക്കുമായി വിടപറഞ്ഞു.” അതൊരു എടുത്തുചാട്ടമായിരുന്നോ? അവൾ പറയുന്നു: “പഴയജീവിതം എന്നിൽ യാതൊരു ഗൃഹാതുരസ്മരണകളും ഉണർത്തുന്നില്ല. ഇന്ന് ഞാൻ നൂറ് ശതമാനം സന്തുഷ്ടയാണ്. ഞാൻ എന്റെ ഭർത്താവിനോടൊപ്പം പയനിയറിങ് ചെയ്യുന്നു. ഞങ്ങൾ പ്രശസ്തരല്ല; ഭൗതികസുഖസൗകര്യങ്ങളും ഞങ്ങൾക്കില്ല. പക്ഷേ, ഞങ്ങൾക്ക് യഹോവയുണ്ട്, ബൈബിൾവിദ്യാർഥികളുണ്ട്, ആത്മീയ ദിശാബോധമുണ്ട്, ലാക്കുകളുണ്ട്. എനിക്ക് യാതൊരു ഇച്ഛാഭംഗമോ നഷ്ടബോധമോ തോന്നുന്നില്ല.”
8. ജീവിതം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാൻ ഏതു ബൈബിൾ ബുദ്ധിയുപദേശം നിങ്ങളെ സഹായിക്കും?
8 നിങ്ങൾക്ക് ഏറ്റവും മെച്ചമായത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. മോശ ഇങ്ങനെ പറഞ്ഞു: “നിന്റെദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്ത്?” (ആവ. 10:12, 13) യഹോവയെ “പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ” സ്നേഹിക്കാനും സേവിക്കാനും നിങ്ങളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ഒരു ജീവിതവൃത്തി ചെറുപ്പത്തിലേതന്നെ തിരഞ്ഞെടുക്കുക. അത്തരം ഒരു ഗതി പിന്തുടരുന്നത് ‘നിങ്ങളുടെ നന്മയിൽ’ കലാശിക്കുമെന്ന കാര്യത്തിൽ തെല്ലും സംശയംവേണ്ട.
അവൻ തന്റെ സേവനപദവികൾ വിലമതിച്ചു
9. തനിക്കു ലഭിച്ച നിയമനം നിർവഹിക്കുന്നത് മോശയ്ക്ക് ബുദ്ധിമുട്ടായിരുന്നിരിക്കാൻ ഇടയുള്ളത് എന്തുകൊണ്ട്, വിശദീകരിക്കുക.
9 “ദൈവത്തിന്റെ അഭിഷിക്തനെന്ന നിലയിൽ സഹിക്കേണ്ടിയിരുന്ന നിന്ദയെ ഈജിപ്റ്റിലെ നിക്ഷേപങ്ങളെക്കാൾ മഹത്തരമായ ധനമായി (മോശ) കണക്കാക്കി.” (എബ്രാ. 11:26) ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് വിടുവിക്കാൻ യഹോവ തിരഞ്ഞെടുത്തു എന്നുള്ള അർഥത്തിൽ “ക്രിസ്തു” അഥവാ ‘അഭിഷിക്തൻ’ എന്ന നിലയിൽ മോശ നിയുക്തനായി. ഈ ദൗത്യം നിർവഹിക്കുക ബുദ്ധിമുട്ടേറിയതും ‘നിന്ദാകരം’പോലും ആയിരിക്കുമെന്ന് മോശയ്ക്ക് അറിയാമായിരുന്നു. “നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ” എന്ന് ചോദിച്ചുകൊണ്ട് ഒരു ഇസ്രായേല്യൻ മുമ്പ് മോശയുടെ നേരെ തട്ടിക്കയറിയിരുന്നു. (പുറ. 2:13, 14) പിന്നീട് മോശതന്നെ യഹോവയോട് ഇങ്ങനെ ചോദിച്ചു: “എന്റെ വാക്ക് . . . ഫറവോൻ എങ്ങനെ കേൾക്കും?” (പുറ. 6:12) നിന്ദ സഹിക്കാനും അധിക്ഷേപം തരണംചെയ്യാനും ഉള്ള തയ്യാറെടുപ്പിൽ മോശ തന്റെ ആകുലതകളും ആശങ്കകളും എല്ലാം യഹോവയുടെ മുമ്പിൽ ഉണർത്തിച്ചു. ഈ ദുഷ്കരമായ നിയമനം നിറവേറ്റാൻ യഹോവ എങ്ങനെയാണ് മോശയെ പ്രാപ്തനാക്കിയത്?
10. യഹോവ മോശയെ തന്റെ നിയമനം നിർവഹിക്കാൻ സജ്ജനാക്കിയത് എങ്ങനെ?
10 ഒന്നാമതായി, “ഞാൻ നിന്നോടുകൂടെ ഇരിക്കും” എന്ന് യഹോവ മോശയ്ക്ക് ഉറപ്പുകൊടുത്തു. (പുറ. 3:12) രണ്ടാമതായി, തന്റെ നാമത്തിന്റെ ഒരു അർഥതലം വ്യക്തമാക്കിക്കൊണ്ട് യഹോവ മോശയ്ക്കു ആത്മധൈര്യം പകർന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ സ്വയം എന്തായിത്തീരാൻ തീരുമാനിക്കുന്നുവോ അതായിത്തീരും.” * (പുറ. 3:14, NW 2013 പതിപ്പ്) മൂന്നാമതായി,ദൈവമാണ് മോശയെ അയച്ചത് എന്നതിന് അനിഷേധ്യമായ തെളിവു നൽകിക്കൊണ്ട് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ യഹോവ അവനെ പ്രാപ്തനാക്കി. (പുറ. 4:2-5) നാലാമതായി, ദൈവദത്തനിയമനം നിർവഹിക്കുന്നതിൽ മോശയെ സഹായിച്ചുകൊണ്ട് ഒരു സഹകാരിയും വക്താവും ആയി വർത്തിക്കാൻ യഹോവ അഹരോനെ അവന്റെ കൂടെ അയച്ചു. (പുറ. 4:14-16) താൻ നൽകുന്ന ഏതൊരു നിയമനവും നിറവേറ്റാൻ ദൈവം തന്റെ ദാസരെ എല്ലായ്പോഴും സമർഥരാക്കും എന്ന് അനുഭവത്തിലൂടെ മോശയ്ക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ്, തന്റെ ജീവിതസായാഹ്നത്തിൽ പിൻഗാമിയായ യോശുവയോട് തികഞ്ഞ വിശ്വാസത്തോടെ മോശയ്ക്ക് ഇപ്രകാരം പറയാൻ സാധിച്ചത്: “യഹോവ തന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.”—ആവ. 31:8.
11. മോശ തന്റെ നിയമനത്തെ അത്യന്തം വിലമതിച്ചത് എന്തുകൊണ്ട്?
11 യഹോവയുടെ ശക്തമായ പിന്തുണയുണ്ടായിരുന്ന മോശ, വെല്ലുവിളി നിറഞ്ഞ തന്റെ നിയമനത്തെ “ഈജിപ്റ്റിലെ നിക്ഷേപങ്ങളെക്കാൾ മഹത്തരമായ ധനമായി” വീക്ഷിച്ചുകൊണ്ട് അത്യന്തം വിലമതിച്ചു. സർവശക്തനായ ദൈവത്തെ സേവിക്കുന്നതും നിസ്സാരനായ ഫറവോനെ സേവിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻപോലും കഴിയുമോ? യഹോവയുടെ അഭിഷിക്തനായിരിക്കുക (അഥവാ ക്രിസ്തുവായിരിക്കുക) എന്ന ഉത്കൃഷ്ടമായ പദവിയോട് തുലനം ചെയ്യുമ്പോൾ ഈജിപ്റ്റിലെ ഒരു രാജകുമാരന് എന്തു വിലയാണുള്ളത്? മോശയുടെ വിലമതിപ്പുനിറഞ്ഞ മനോഭാവത്തിന് തീർച്ചയായും പ്രതിഫലം ലഭിച്ചു. ഇസ്രായേല്യരെ വാഗ്ദത്തദേശത്തേക്ക് നയിക്കവെ “ഭയങ്കര കാര്യ”ങ്ങൾ പ്രവർത്തിക്കാൻ തന്നെ പ്രാപ്തനാക്കിയ യഹോവയുമായി അവൻ അനിതരസാധാരണമായ ഒരു ആത്മബന്ധം ആസ്വദിച്ചു.—ആവ. 34:10-12.
12. യഹോവയിൽനിന്നുള്ള ഏതു പദവികളെയാണ് നാം വിലമതിക്കേണ്ടത്?
12 സമാനമായി, നമുക്കും ഒരു നിയോഗം ലഭിച്ചിട്ടുണ്ട്. യഹോവ തന്റെ പുത്രനിലൂടെ, അപ്പൊസ്തലനായ പൗലോസിനെയും മറ്റുള്ളവരെയും നിയമിച്ചതുപോലെ ഒരു ശുശ്രൂഷയ്ക്കായി നമ്മെയും നിയോഗിച്ചിരിക്കുന്നു. (1 തിമൊഥെയൊസ് 1:12-14 വായിക്കുക.) സുവാർത്ത ഘോഷിക്കാനുള്ള പദവി നമുക്കോരോരുത്തർക്കുമുണ്ട്. (മത്താ. 24:14; 28:19, 20) ചിലർ മുഴുസമയശുശ്രൂഷകരായി സേവിക്കുന്നു. സ്നാനമേറ്റ പക്വതയുള്ള സഹോദരന്മാർ ശുശ്രൂഷാദാസന്മാരും മൂപ്പന്മാരും എന്ന നിലയിൽ മറ്റുള്ളവരെ സേവിക്കുന്നു. എന്നിരുന്നാലും, അവിശ്വാസികളായ കുടുംബാംഗങ്ങളും മറ്റുള്ളവരും ഈ പദവികളുടെ മൂല്യത്തെ തുച്ഛീകരിക്കുകയോ നിങ്ങളുടെ ആത്മാർപ്പണ മനഃസ്ഥിതിയെ പുച്ഛിച്ചു തള്ളുകയോ ചെയ്തേക്കാം. (മത്താ. 10:34-37) നിങ്ങളുടെ മനസ്സിടിക്കുന്നതിൽ അവർ വിജയിക്കുന്നെങ്കിൽ, നിങ്ങളുടെ ത്യാഗങ്ങൾ തക്കമൂല്യമുള്ളതാണോയെന്നും ലഭിച്ചിരിക്കുന്ന നിയമനം നിറവേറ്റാൻ നിങ്ങൾക്കാകുമോയെന്നും ഒക്കെ ഒരുവേള നിങ്ങളും സംശയിച്ചുതുടങ്ങിയേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ, പിടിച്ചുനിൽക്കാൻ വിശ്വാസം നിങ്ങളെ എങ്ങനെ സഹായിക്കും?
13. ദിവ്യാധിപത്യനിയമനങ്ങൾ നിറവേറ്റാൻ യഹോവ നമ്മെ സജ്ജരാക്കുന്നത് എങ്ങനെ?
13 യഹോവയുടെ പിന്തുണയ്ക്കായി വിശ്വാസത്തോടെ അവനോടു അഭയയാചന കഴിക്കുക. നിങ്ങളുടെ ഭയപ്പാടുകളും ഉത്കണ്ഠകളും അവനുമായി പങ്കുവെക്കുക. നിങ്ങളെ നിയമിച്ചാക്കിയിരിക്കുന്നത് അവനാണല്ലോ, വിജയിക്കാനും അവൻതന്നെ നിങ്ങളെ സഹായിക്കും. എങ്ങനെ? അവൻ മോശയെ സഹായിച്ച അതേ വിധങ്ങളിൽത്തന്നെ. ഒന്നാമതായി, യഹോവ ഇങ്ങനെ ഉറപ്പുനൽകുന്നു: “ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ. 41:10) രണ്ടാമതായി, അവന്റെ വാഗ്ദാനങ്ങൾ വിശ്വാസയോഗ്യമാണെന്ന് അവൻ നിങ്ങളെ ഓർമപ്പെടുത്തുന്നു: “ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.” (യെശ. 46:11) മൂന്നാമതായി, ശുശ്രൂഷ നിവർത്തിക്കാൻ യഹോവ നിങ്ങൾക്ക് “അസാമാന്യശക്തി” പകരുന്നു. (2 കൊരി. 4:7) നാലാമതായി, നിയമനത്തിൽ സഹിഷ്ണുതയോടെ തുടരാൻ നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി “അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും” ചെയ്യുന്ന സത്യാരാധകരുടെ ഒരു ആഗോളസഹോദരവർഗത്തെ കരുതലുള്ള നമ്മുടെ പിതാവ് നിങ്ങൾക്ക് നൽകുന്നു. (1 തെസ്സ. 5:11) നിങ്ങളുടെ നിയമനങ്ങൾ നിറപടിയായി നിവർത്തിക്കാൻ യഹോവ നിങ്ങളെ സജ്ജരാക്കവെ, അവനിലുള്ള നിങ്ങളുടെ വിശ്വാസം വർധിക്കും; അവന്റെ സേവനത്തിൽ നിങ്ങൾക്കുള്ള പദവികൾ ഭൗതികനിക്ഷേപത്തെക്കാൾ മഹത്തരമായ ധനമെന്ന നിലയിൽ നിങ്ങൾ വിലമതിക്കാനിടയാകുകയും ചെയ്യും.
“ലഭിക്കാനിരുന്ന പ്രതിഫലത്തിലത്രേ അവൻ ദൃഷ്ടിപതിപ്പിച്ചത്”
14. പ്രതിഫലം ലഭിക്കുമെന്ന് മോശയ്ക്ക് ഉറപ്പുണ്ടായിരുന്നത് എന്തുകൊണ്ട്?
14 മോശ ‘ലഭിക്കാനിരുന്ന പ്രതിഫലത്തിലായിരുന്നു ദൃഷ്ടിപതിപ്പിച്ചത്.’ (എബ്രാ. 11:26) അതെ, ഭാവിയെക്കുറിച്ച് തനിക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു മോശ തന്റെ കാഴ്ചപ്പാട് രൂപപ്പെടുത്തിയത്. അവന്റെ അറിവ് അന്ന് പരിമിതമായിരുന്നു. എങ്കിലും, യഹോവയ്ക്ക് മരിച്ചവരെ ഉയിർപ്പിക്കാൻ കഴിയുമെന്ന് തന്റെ പൂർവപിതാവായ അബ്രാഹാമിനെപ്പോലെ മോശയ്ക്കും ഉറച്ച വിശ്വാസമുണ്ടായിരുന്നു. (ലൂക്കോ. 20:37, 38; എബ്രാ. 11:17-19) 40 വർഷം അഭയാർഥിയായി ജീവിച്ചും മറ്റൊരു 40 വർഷം മരുഭൂമിയിൽ ചെലവഴിച്ചും കൊണ്ട് താൻ ജീവിതം പാഴാക്കിയെന്ന് മോശയ്ക്ക് ഒരിക്കലും തോന്നിയില്ല. ഭാവിയനുഗ്രഹങ്ങളെക്കുറിച്ച് അവനുണ്ടായിരുന്ന സുനിശ്ചിതപ്രത്യാശയാണ് അവനെ അതിനു സഹായിച്ചത്. ദൈവത്തിന്റെ വാഗ്ദാനങ്ങളുടെ സാക്ഷാത്കാരം സംബന്ധിച്ചുള്ള സകല വിശദാംശങ്ങളും അവന് അറിയില്ലായിരുന്നെങ്കിലും കണ്ണാലെ കണ്ടിട്ടില്ലാത്ത തന്റെ പ്രതിഫലം വിശ്വാസത്തിന്റെ അകക്കണ്ണാൽ അവന് കാണാൻ കഴിഞ്ഞു.
15, 16. (എ) പ്രതിഫലത്തിൽ നാം ദൃഷ്ടിപതിപ്പിക്കേണ്ടത് എന്തുകൊണ്ട്? (ബി) ദൈവരാജ്യത്തിൻകീഴിൽ എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാനാണ് നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്?
15 ‘ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിൽ നിങ്ങൾ ദൃഷ്ടിപതിപ്പിക്കുന്നുണ്ടോ?’ മോശയെപ്പോലെതന്നെ, ദൈവികവാഗ്ദാനങ്ങളുടെ നിവൃത്തി സംബന്ധിച്ചുള്ള സകല വിശദാംശങ്ങളും ഇനിയും നമുക്ക് ലഭ്യമായിട്ടില്ല. ഉദാഹരണത്തിന്, മഹാകഷ്ടത്തിനായി “നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്നു (നമുക്ക്) അറിയില്ല.” (മർക്കോ. 13:32, 33) എങ്കിലും, വരാനിരിക്കുന്ന പറുദീസയെക്കുറിച്ച് മോശയ്ക്ക് അറിയാമായിരുന്നതിലും കൂടുതൽ കാര്യങ്ങൾ ഇന്ന് നമുക്കറിയാം. വിശദാംശങ്ങൾ എല്ലാം ഇല്ലെങ്കിൽപ്പോലും, ദൈവരാജ്യത്തിൻകീഴിലെ ജീവിതത്തിൽ “ദൃഷ്ടിപതിപ്പി”ച്ച് അതിനായി അത്യാകാംക്ഷയോടെ കാത്തിരിക്കാൻ മതിയായ ദിവ്യവാഗ്ദാനങ്ങൾ നമുക്കുണ്ട്. പുതിയലോകത്തിന്റെ മിഴിവുറ്റ ഒരു ഭാവനാചിത്രം മനസ്സിന്റെ കണ്ണാടിയിൽ കാത്തുസൂക്ഷിക്കുന്നത് ഒന്നാമത് രാജ്യം അന്വേഷിക്കാൻ നമ്മെ പ്രചോദിപ്പിക്കും. അത് എന്തുകൊണ്ടാണ്? ഇത് ചിന്തിക്കുക: പറഞ്ഞുകേട്ട അറിവുമാത്രംവെച്ച് നിങ്ങൾ ഒരു ബംഗ്ലാവ് കാശുകൊടുത്ത് മേടിക്കുമോ? ഒരിക്കലുമില്ല. സമാനമായി, പ്രത്യാശ അവ്യക്തമാണെങ്കിൽ നാം ആരും അതിനായി നമ്മുടെ ജീവിതം ഒരിക്കലും ഉഴിഞ്ഞുവെക്കുകയില്ല. അതുകൊണ്ട്, രാജ്യഭരണത്തിൻകീഴിലെ ജീവിതത്തിന്റെ തെളിമയാർന്ന ഒരു വർണചിത്രം വിശ്വാസമിഴികളാൽ നമുക്കു കാണാനാകണം.
മോശയെപ്പോലുള്ള വിശ്വസ്തദൈവദാസരോട് മുഖാമുഖം സംസാരിക്കാനാകുന്നത് എത്ര ആവേശകരമായിരിക്കും! (16-ാം ഖണ്ഡിക കാണുക)
16 മനോമുകുരത്തിലെ ദൈവരാജ്യദൃശ്യം തെളിവുറ്റതാക്കാൻ നിങ്ങൾ അവിടെ ജീവിക്കുന്നതായി സങ്കല്പിച്ചുകൊണ്ട് പറുദീസയിൽ നിങ്ങളുടെ “ദൃഷ്ടിപതിപ്പി”ക്കുക. അതെ, നിങ്ങളുടെ ഭാവനാശക്തി നന്നായി പ്രയോജനപ്പെടുത്തുക! ഉദാഹരണത്തിന്, ക്രിസ്തീയപൂർവ ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ അവരെ നിങ്ങളുടെ മനസ്സിന്റെ രംഗവേദിയിലേക്ക് കൊണ്ടുവരിക. അവർ പുനരുത്ഥാനം പ്രാപിച്ചുവരവെ, അവരോട് എന്തെല്ലാമാണ് നിങ്ങൾ ചോദിച്ചറിയാൻ ആഗ്രഹിക്കുന്നത് എന്നു ചിന്തിക്കുക. വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ നിങ്ങൾ എങ്ങനെയാണ് ജീവിതം ചെലവിട്ടതെന്ന് ആ ദൈവദാസനോ ദാസിയോ നിങ്ങളോട് ചോദിക്കുന്നതായി സങ്കല്പിക്കുക! നൂറ്റാണ്ടുകൾക്കുമുമ്പ് ജീവിച്ചിരുന്ന നിങ്ങളുടെ പൂർവികരെ കണ്ടുമുട്ടുമ്പോഴുള്ള ആവേശനിർഭരമായ നിമിഷങ്ങൾ ഒന്ന് ഭാവനയിൽ കണ്ടുനോക്കൂ! ദൈവം അവർക്കായി ചെയ്തിരിക്കുന്ന അതിമഹത്തായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അവരെ പഠിപ്പിക്കുകയാണ്. സ്വച്ഛസുന്ദരമായ ചുറ്റുപാടുകളിൽ സ്വച്ഛന്ദം വിഹരിക്കുന്ന ‘വന്യ’മൃഗങ്ങളെ അടുത്തു നിരീക്ഷിക്കാനും അവയെക്കുറിച്ച് പഠിക്കാനും കഴിയുന്നതിന്റെ അവാച്യമായ ആനന്ദം ഒന്ന് വിഭാവനചെയ്യുക. മാനുഷപൂർണതയിലേക്ക് അനുക്രമം പുരോഗമിക്കവെ, യഹോവയോട് നിങ്ങൾക്ക് അധികമധികം അടുത്തുചെല്ലാനാകുന്നതിനെക്കുറിച്ച് ഒന്ന് ധ്യാനിക്കുക.
17. കാണാത്ത പ്രതിഫലത്തിന്റെ മങ്ങാത്ത ഒരു ചിത്രം മനസ്സിൽ കാത്തുസൂക്ഷിക്കുന്നത് ഇന്ന് നമ്മെ എങ്ങനെ സഹായിക്കുന്നു?
17 കാണാത്ത പ്രതിഫലത്തിന്റെ മങ്ങാത്ത ഒരു ചിത്രം മനസ്സിൽ കാത്തുസൂക്ഷിക്കുന്നത് പരിക്ഷീണരാകാതെ മുന്നേറാനും സന്തുഷ്ടരായിരിക്കാനും സുനിശ്ചിതവും സുഭദ്രവുമായ ഒരു നിത്യഭാവിയെ ആധാരമാക്കി തീരുമാനങ്ങൾ എടുക്കാനും നമ്മെ സഹായിക്കുന്നു. പൗലോസ് അഭിഷിക്തക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “കാണാത്തതിനായി നാം പ്രത്യാശിക്കുമ്പോൾ, അതിനായി നാം സഹിഷ്ണുതയോടെ കാത്തിരിക്കും.” (റോമ. 8:25) നിത്യജീവന്റെ പ്രത്യാശയുള്ള സകല ക്രിസ്ത്യാനികൾക്കും ഈ ബുദ്ധിയുപദേശം തത്ത്വത്തിൽ ബാധകമാണ്. നമുക്ക് ആ പ്രതിഫലം ഇനിയും കരഗതമായിട്ടില്ലെങ്കിലും ‘ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിൽ ദൃഷ്ടിപതിപ്പിച്ചുകൊണ്ട്’ അതിനായി സഹിഷ്ണുതയോടെ കാത്തിരിക്കാൻപോന്ന ശക്തമായ വിശ്വാസം നമുക്കുണ്ട്. മോശയെപ്പോലെ, വർഷങ്ങൾ എത്രതന്നെയായാലും യഹോവയുടെ സേവനത്തിൽ ചെലവഴിക്കുന്ന നാളുകളെ ‘ഒരു സമയം പാഴാക്കലായി’ നാം ആരും ഒരിക്കലും വീക്ഷിക്കുകയില്ല. നേരെമറിച്ച്, “കാണുന്നവ താത്കാലികം; കാണാത്തവയോ നിത്യം” എന്ന യാഥാർഥ്യത്തിൽ നമുക്കെല്ലാം ഉറച്ചബോധ്യമുണ്ട്.—2 കൊരിന്ത്യർ 4:16-18 വായിക്കുക.
18, 19. (എ) വിശ്വാസം നിലനിറുത്താൻ നാം നല്ല പോരാട്ടം കഴിക്കേണ്ടത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
18 ‘കാണാത്ത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ബോധ്യപ്പെടുത്തുന്ന തെളിവ്’ വിവേചിക്കാൻ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു. (എബ്രാ. 11:1, NW 2013 പതിപ്പ്, അടിക്കുറിപ്പ്) യഹോവയെ സേവിക്കുന്നതിന്റെ അളവറ്റമൂല്യം ഒരു ജഡികമനുഷ്യൻ തിരിച്ചറിയുന്നില്ല. ആത്മീയനിക്ഷേപങ്ങൾ അയാളുടെ കണ്ണിൽ വെറും “ഭോഷത്തമാ”ണ്. (1 കൊരി. 2:14) എന്നിരുന്നാലും, പുനരുത്ഥാനത്തിന് സാക്ഷികളാകാനും നിത്യജീവൻ ആസ്വദിക്കാനും നാം പ്രത്യാശയോടെ കാത്തിരിക്കുന്നു. ഇവയെല്ലാം ലോകത്തിന് കാണാനാകാത്ത യാഥാർഥ്യങ്ങളാണ്. പൗലോസിനെ “വിടുവായൻ” എന്ന് അപഹസിച്ച അക്കാലത്തെ തത്ത്വചിന്തകരെപ്പോലെ ഇക്കാലത്തും അനേകമാളുകൾ നാം പ്രസംഗിക്കുന്ന പ്രത്യാശയെയും ശുദ്ധ അസംബന്ധമായി കരുതുന്നു.—പ്രവൃ. 17:18.
19 വിശ്വാസരാഹിത്യം പടർന്നുപിടിച്ച ഈ ലോകത്തിൽ ജീവിക്കുന്നതുകൊണ്ട് വിശ്വാസം നിലനിറുത്താൻ നാം നല്ല പോരാട്ടം കഴിക്കണം. നിങ്ങളുടെ “വിശ്വാസം പൊയ്പോകാതിരിക്കാൻ” യഹോവയോട് മുട്ടിപ്പായി യാചിക്കുക. (ലൂക്കോ. 22:32) പാപത്തിന്റെ പരിണതഫലങ്ങളും അതേസമയം യഹോവയെ സേവിക്കുന്നതിന്റെ അളവറ്റ മൂല്യവും നിത്യജീവന്റെ പ്രത്യാശയും കാണാനാകുംവിധം മോശയെപ്പോലെ നിങ്ങളുടെ അകക്കണ്ണ് തുറന്നുപിടിക്കുക. ഇതുകൂടാതെ മോശയിൽനിന്ന് നമുക്ക് മറ്റെന്തെങ്കിലും പഠിക്കാനുണ്ടോ? ഉവ്വ്. “അദൃശ്യനായവനെ” കാണാൻ വിശ്വാസം മോശയെ സഹായിച്ചത് എങ്ങനെയെന്ന് നാം അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.—എബ്രാ. 11:27.
^ ഖ. 10 പുറപ്പാടു 3:14-ലെ ദൈവത്തിന്റെ വാക്കുകളെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ എഴുതി: “തന്റെ ഹിതം നിറവേറ്റുന്നതിൽനിന്ന് അവനെ തടയാൻ യാതൊന്നിനുമാവില്ല . . . (യഹോവ എന്ന) ഈ നാമം ഇസ്രായേലിന് ആശ്വാസത്തിന്റെയും പ്രത്യാശയുടെയും നിലയ്ക്കാത്ത ഒരു ഉറവ്, ഒരു ശക്തിദുർഗം ആയിരിക്കണമായിരുന്നു.”