‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതാണ് എന്റെ ആഹാരം’
നിങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന കാര്യമെന്താണ്? ദാമ്പത്യജീവിതമാണോ? കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതാണോ? അതുമല്ലെങ്കിൽ ഏറെ പ്രിയപ്പെട്ട ഒരാളുമായുള്ള സുഹൃദ്ബന്ധമാണോ? സ്നേഹിക്കുന്നവരോടൊപ്പമുള്ള ഒരു ഭക്ഷണവേള ഇഷ്ടപ്പെടാത്തതായി ആരാണുള്ളത്? മനുഷ്യബന്ധങ്ങളിൽ നമുക്കു സന്തോഷം പകരുന്ന ചിലതു മാത്രമാണ് ഇവയൊക്കെ.എന്നാൽ യഹോവയുടെ ദാസീദാസന്മാരായ നമുക്ക് ദൈവേഷ്ടം ചെയ്യുന്നതും അവന്റെ വചനം പഠിക്കുന്നതും സുവാർത്ത പ്രസംഗിക്കുന്നതും അല്ലേ ഇവയെക്കാളൊക്കെ സംതൃപ്തി പകരുന്നത്?
പുരാതനയിസ്രായേലിലെ ദാവീദ് രാജാവ് സ്രഷ്ടാവിനെ പുകഴ്ത്തിക്കൊണ്ട് അത്യാദരവോടെ ഇങ്ങനെ പാടി: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.” (സങ്കീ. 40:8) ജീവിതത്തിൽ ക്ലേശങ്ങളും സമ്മർദങ്ങളും ഉണ്ടായിരുന്നിട്ടും ദൈവേഷ്ടം ചെയ്യുന്നതിൽ ഹൃദയപൂർവം സന്തോഷിച്ചവനാണ് ദാവീദ്. സത്യദൈവത്തെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ ദൈവദാസന്മാർ ദാവീദിനെപ്പോലെ വേറെയുമുണ്ട്.
പൗലോസ് അപ്പൊസ്തലൻ സങ്കീർത്തനം 40:8-ലെ വാക്കുകൾ മിശിഹായ്ക്ക് അഥവാ ക്രിസ്തുവിന് ബാധമാക്കിക്കൊണ്ട് ഇങ്ങനെ എഴുതി: ‘ലോകത്തിലേക്കു വരുമ്പോൾ അവൻ (യേശു) ഇങ്ങനെ പറയുന്നു: “‘യാഗവും വഴിപാടും നീ ആഗ്രഹിച്ചില്ല; എന്നാൽ നീ എനിക്കായി ഒരു ശരീരം ഒരുക്കി. സർവാംഗഹോമങ്ങളിലും പാപയാഗത്തിലും നീ പ്രസാദിച്ചില്ല.’ അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നിരിക്കുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ദൈവമേ, നിന്റെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.’”’—എബ്രാ. 10:5-7.
ഭൂമിയിലായിരിക്കെ യേശു, ചുറ്റുമുള്ള സൃഷ്ടികളെ നിരീക്ഷിക്കുകയും സുഹൃത്തുക്കളോടൊത്ത് സമയം ചെലവിടുകയും അവരോടൊത്ത് ഭക്ഷണം കഴിക്കുകയും ചെയ്തു. (മത്താ. 6:26-29; യോഹ. 2:1, 2; 12:1, 2) എന്നിരുന്നാലും, തന്റെ സ്വർഗീയപിതാവിന്റെ ഇഷ്ടം ചെയ്യാനായിരുന്നു അവന് ഏറ്റവും താത്പര്യം, അതായിരുന്നു അവന് ഏറ്റവും സന്തോഷം. “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമത്രേ എന്റെ ആഹാരം” എന്നാണ് അവൻ പറഞ്ഞത്. (യോഹ. 4:34; 6:38) യേശുവിന്റെ ശിഷ്യന്മാർ അവരുടെ ഗുരുവിൽനിന്ന് യഥാർഥസന്തുഷ്ടിയുടെ രഹസ്യം മനസ്സിലാക്കി. അതീവസന്തോഷത്തോടെ, അവർ രാജ്യസുവാർത്ത മറ്റുള്ളവരോട് ഘോഷിച്ചു. മനസ്സോടെയും ശുഷ്കാന്തിയോടെയും അവർ അത് ചെയ്തു.—ലൂക്കോ. 10:1, 8, 9, 17.
‘പോയി ശിഷ്യരാക്കിക്കൊള്ളുവിൻ’
യേശു തന്റെ അനുഗാമികളോട് ഇങ്ങനെ കല്പിച്ചു: “നിങ്ങൾ പോയി സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കിക്കൊള്ളുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചതൊക്കെയും പ്രമാണിക്കാൻ തക്കവണ്ണം പഠിപ്പിക്കുകയും ചെയ്യുവിൻ. ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.” (മത്താ. 28:19, 20) ആളുകളെ കണ്ടെത്താവുന്നിടത്തെല്ലാം അവരോട് പ്രസംഗിക്കുന്നതും താത്പര്യം കാണിക്കുന്നവർക്ക് മടക്കസന്ദർശനം നടത്തുന്നതും അവർക്ക് അധ്യയനം എടുക്കുന്നതും ഈ നിയോഗം നിറവേറ്റുന്നതിൽ ഉൾപ്പെടുന്നു. ഈ വേല ചെയ്യുന്നത് നമുക്ക് വലിയ സന്തോഷം നൽകും.
ആളുകൾ കടുത്ത നിസംഗത കാണിക്കുമ്പോഴും പ്രസംഗവേലയിൽ തുടരാൻ നമുക്ക് പ്രചോദനമാകുന്നതു സ്നേഹമാണ്
ആളുകൾ നമ്മുടെ സന്ദേശത്തിൽ താത്പര്യം കാണിച്ചാലും ഇല്ലെങ്കിലും ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നതിൽ നമ്മുടെ മനോഭാവമാണ് പ്രധാനസംഗതി. സത്യത്തോടുള്ള ആളുകളുടെ ഉദാസീനതയോ താത്പര്യമില്ലായ്മയോ വകവെക്കാതെ സുവാർത്ത ഘോഷിക്കുന്നതിൽ നമ്മൾ തുടരുന്നത് എന്തുകൊണ്ടാണ്? ദൈവത്തോടും അയൽക്കാരോടും ഉള്ള നമ്മുടെ സ്നേഹത്തിന്റെ പ്രകടനമാണ് രാജ്യസുവാർത്താ പ്രസംഗവും ശിഷ്യരാക്കൽവേലയും എന്ന് നാം മനസ്സിലാക്കുന്നു, അതാണ് കാരണം. അതെ, ജീവൻ അപകടത്തിലാണ്! നമ്മുടെയും നമ്മുടെ അയൽക്കാരുടെയും. (യെഹെ. 3:17-21; 1 തിമൊ. 4:16) സുവാർത്താപ്രസംഗം ശ്രമകരമായിരിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ ശുശ്രൂഷയിലെ തീക്ഷ്ണത നിലനിറുത്താനും പുതുക്കാനും നമ്മുടെ പല സഹവിശ്വാസികളെയും സഹായിച്ചിട്ടുള്ള ചില കാര്യങ്ങൾ നമുക്കു നോക്കാം.
ഓരോ അവസരവും വിനിയോഗിക്കുക
ശുശ്രൂഷയിലായിരിക്കെ ഉചിതമായ ചോദ്യങ്ങൾ ചോദിക്കുന്നത് പലപ്പോഴും നല്ല ഫലം ചെയ്യാറുണ്ട്. അമാല്യയുടെ അനുഭവം അതാണ് കാണിക്കുന്നത്. ഒരു ദിവസം രാവിലെ പാർക്കിൽവെച്ച് പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെ സഹോദരി കണ്ടു. സഹോദരി അദ്ദേഹത്തിന്റെ അടുത്തുചെന്ന് നല്ല വാർത്തകൾ എന്തെങ്കിലും വായിക്കാനുണ്ടോയെന്നു ചോദിച്ചു. നല്ല വാർത്തയായി ഒന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹത്തോട് അമാല്യ ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു നല്ല വാർത്ത എനിക്കു പറയാനുണ്ട്.” അത് കേട്ടപ്പോൾ അദ്ദേഹത്തിന് താത്പര്യം തോന്നി, ഒരു ബൈബിളധ്യയനം സ്വീകരിച്ചു. അമാല്യക്ക് ആ പാർക്കിൽത്തന്നെ മൂന്ന് അധ്യയനങ്ങൾ തുടങ്ങാനായി.
ജാനെസും അവളുടെ ജോലിസ്ഥലം സാക്ഷീകരണപ്രദേശമാക്കി. സെക്യൂരിറ്റി ജീവനക്കാരിൽ ഒരാൾക്കും അയാളുടെ സഹജോലിക്കാരിക്കും വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചുവന്ന ഒരു ലേഖനം ഇഷ്ടപ്പെട്ടു. പതിവായി അവർക്ക് മാസികകൾ കൊണ്ടുവന്നുകൊടുക്കാമെന്ന് സഹോദരി അവരോടു പറഞ്ഞു. സഹജോലിക്കാരിൽ മറ്റൊരാൾക്ക് വീക്ഷാഗോപുരത്തിലെയും ഉണരുക!-യിലെയും വൈവിധ്യമാർന്ന വിഷയങ്ങൾ കണ്ട് വലിയ താത്പര്യമായി. കൂടെ ജോലിചെയ്യുന്ന മറ്റൊരു സ്ത്രീക്കും മാസികയിൽ താത്പര്യമുണ്ടാകാൻ ഇത് ഇടയാക്കി. “യഹോവയിൽനിന്നുള്ള എത്ര വലിയ അനുഗ്രഹം!” ജാനെസ് പറയുന്നു. സഹോദരിക്ക് അങ്ങനെ 11 മാസികാറൂട്ടുകൾ കിട്ടി.
ശുഭപ്രതീക്ഷ ഉണ്ടായിരിക്കുക
വീടുതോറുമുള്ള ശുശ്രൂഷയിൽ പ്രസാധകർ അവലംബിക്കേണ്ട ഒരു രീതിയെക്കുറിച്ച് ഒരു സഭാസന്ദർശനവേളയിൽ സഞ്ചാരമേൽവിചാരകൻ സഹോദരങ്ങളോടു പറയുകയുണ്ടായി. ‘മറ്റൊരു ദിവസം വീണ്ടും വരാം’ എന്നു മാത്രം പറഞ്ഞ് വീട്ടുകാരനുമായുള്ള സംഭാഷണം ഉപസംഹരിക്കരുതെന്ന് അദ്ദേഹം പറയുന്നു. പകരം, അവരോട് ഇങ്ങനെ ചോദിക്കാം: “ബൈബിൾ പഠിക്കുന്ന വിധം ഞാനൊന്ന് കാണിച്ചുതരട്ടേ?” അല്ലെങ്കിൽ, “നമ്മുടെ ചർച്ച തുടരാൻ ഞാൻ ഇനി ഏതു ദിവസം, ഏതു സമയത്താണ് വരേണ്ടത്?” ഈ സമീപനം സ്വീകരിച്ച സഹോദരങ്ങൾക്ക് ആ ആഴ്ചയിൽത്തന്നെ 44 അധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞെന്ന് ആ സഞ്ചാരമേൽവിചാരകൻ പറയുന്നു.
മടക്കസന്ദർശനങ്ങൾ പെട്ടെന്നുതന്നെ നടത്തുക, ആദ്യസന്ദർശനം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ! വളരെ ഫലം കണ്ടിട്ടുള്ള ഒരു മാർഗമാണിത്. എന്താണ് കാരണം? ബൈബിൾ മനസ്സിലാക്കാൻ തങ്ങളെ സഹായിക്കുന്നതിന് നമുക്ക് ആത്മാർഥമായ താത്പര്യമുണ്ടെന്ന് സത്യസ്നേഹികൾ അപ്പോൾ മനസ്സിലാക്കും. യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “എന്റെ കാര്യത്തിൽ ആത്മാർഥമായ താത്പര്യവും സ്നേഹവും അവർ കാണിച്ചതുകൊണ്ടാണ് ഞാൻ അധ്യയനം സ്വീകരിച്ചത്.”
വീട്ടുകാരനോട് ഇങ്ങനെ ചോദിക്കാം: “ബൈബിൾ പഠിക്കുന്ന വിധം ഞാനൊന്ന് കാണിച്ചുതരട്ടേ?”
പയനിയർ സേവന സ്കൂളിൽ പങ്കെടുത്ത ശേഷം ചുരുങ്ങിയ സമയത്തിനുള്ളിൽ മാഡായ് എന്ന സഹോദരിക്ക് 15 അധ്യയനങ്ങൾ തുടങ്ങാൻ കഴിഞ്ഞു. കിട്ടിയ വേറെ അഞ്ച് അധ്യയനങ്ങൾ മറ്റ് പ്രസാധകർക്ക് കൈമാറുകയും ചെയ്തു. സഹോദരിയുടെ ബൈബിൾവിദ്യാർഥികളിൽ പലരും ക്രമമായി യോഗങ്ങൾക്ക് ഹാജരായിത്തുടങ്ങി. ഇത്രയധികം അധ്യയനങ്ങൾ തുടങ്ങാൻ സഹോദരിക്ക് എങ്ങനെ കഴിഞ്ഞു? ആദ്യസന്ദർശനത്തിൽ സത്യത്തോടു താത്പര്യം കാണിച്ച വ്യക്തികളെ വീണ്ടും കാണുന്നതുവരെ മുടങ്ങാതെ മടങ്ങിച്ചെല്ലണമെന്ന കാര്യം സഹോദരി പയനിയർസ്കൂളിൽനിന്ന് പഠിച്ചു. അനേകരെ സത്യം പഠിക്കാൻ സഹായിച്ച വേറൊരു സാക്ഷി പറയുന്നു: “മുടങ്ങാതെ മടക്കസന്ദർശനം നടത്തുന്നതാണ് യഹോവയെക്കുറിച്ചറിയാൻ ആളുകളെ സഹായിക്കുന്നതിന്റെ വിജയരഹസ്യം എന്നു ഞാൻ മനസ്സിലാക്കി.”
മടക്കസന്ദർശനങ്ങൾ പെട്ടെന്നുതന്നെ നടത്തുന്നത്, ബൈബിൾ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് നമുക്ക് ആത്മാർഥമായ താത്പര്യമുണ്ടെന്നു തെളിയിക്കുന്നു
മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തണമെങ്കിൽ ശരിക്കും ശ്രമിച്ചേ മതിയാകൂ. അതിനായുള്ള നമ്മുടെ ശ്രമങ്ങളെയും ത്യാഗങ്ങളെയും അതിലംഘിക്കുന്നതായിരിക്കും ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ! രാജ്യപ്രസംഗവേലയിൽ മുഴുകിക്കൊണ്ട് നമുക്ക് “സത്യത്തിന്റെ പരിജ്ഞാനത്തിൽ” എത്താൻ മറ്റുള്ളവരെ സഹായിക്കാം. (1 തിമൊ. 2:3, 4) അത് അവർക്ക് രക്ഷ കൈവരുത്തുമെന്നോർക്കുക. നമുക്കോ? തികഞ്ഞ ചാരിതാർഥ്യവും ഉള്ളുനിറഞ്ഞ സന്തോഷവും!