യഹോവ സംഘാടനത്തിന്റെ ദൈവം
“ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമത്രേ.”—1 കൊരി. 14:33.
1, 2. (എ) ദൈവത്തിന്റെ ആദ്യസൃഷ്ടി ആരായിരുന്നു, യഹോവ അവനെ എങ്ങനെ ഉപയോഗിച്ചു? (ബി) ദൂതസൃഷ്ടികൾ സംഘടിതരാണെന്ന് എന്തു സൂചിപ്പിക്കുന്നു?
പ്രപഞ്ചസ്രഷ്ടാവായ യഹോവ എല്ലാ കാര്യങ്ങളും സംഘടിതമായ വിധത്തിലാണ് ചെയ്യുന്നത്. അവന്റെ ആദ്യസൃഷ്ടി ഒരു ആത്മപുത്രനായിരുന്നു, അവന്റെ ഏകജാതപുത്രൻ. ദൈവത്തിന്റെ പ്രധാനവക്താവായതിനാൽ അവനെ “വചനം” എന്നു വിളിച്ചിരിക്കുന്നു. ഈ “വചനം” യഹോവയെ യുഗയുഗാന്തരങ്ങളായി സേവിച്ചുവരികയാണ്. കാരണം ബൈബിൾ ഇങ്ങനെ പറയുന്നു: “ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു.” കൂടാതെ ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “സകലവും അവൻ (വചനം) മുഖാന്തരം ഉളവായി. അവനെക്കൂടാതെ ഒന്നും ഉളവായിട്ടില്ല.” 2,000-ത്തിലധികം വർഷങ്ങൾക്കു മുമ്പ് ദൈവം ഈ “വചന”ത്തെ ഭൂമിയിലേക്ക് അയച്ചു. അവനായിരുന്നു പൂർണമനുഷ്യനായ യേശുക്രിസ്തു. ഭൂമിയിലായിരിക്കെ അവൻ വിശ്വസ്തമായി പിതാവിന്റെ ഇഷ്ടം ചെയ്തു.—യോഹ. 1:1-3, 14.
2 മനുഷ്യനായി ഭൂമിയിൽ വരുന്നതിനു മുമ്പ് ഈ ദൈവപുത്രൻ ഒരു വിശ്വസ്ത“ശില്പി”യായി വർത്തിച്ചു. (സദൃ. 8:30) അവനിലൂടെ യഹോവ ദശലക്ഷക്കണക്കിന് മറ്റ് ആത്മരൂപികളെ സ്വർഗത്തിൽ സൃഷ്ടിച്ചു. (കൊലോ. 1:16) ആ ദൂതന്മാരെക്കുറിച്ച് ബൈബിൾ ഒരിടത്ത് ഇങ്ങനെ പറയുന്നു: “ആയിരമായിരം പേർ അവന്നു (യഹോവയ്ക്ക്) ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു.” (ദാനീ. 7:10) ഈ അസംഖ്യം ആത്മസൃഷ്ടികളെ യഹോവയുടെ സുസംഘടിതരായ ‘സൈന്യങ്ങൾ’ എന്നാണ് വിളിച്ചിരിക്കുന്നത്.—സങ്കീ. 103:21.
3. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും എണ്ണത്തെക്കുറിച്ച് എന്തു പറയാനാകും, എങ്ങനെയാണ് അവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്?
3 എണ്ണമറ്റ നക്ഷത്രങ്ങളും ഗ്രഹങ്ങളും അടങ്ങുന്ന ഭൗതികപ്രപഞ്ചത്തെക്കുറിച്ച് എന്തു പറയാം? നക്ഷത്രങ്ങളെക്കുറിച്ച് ഈ അടുത്ത കാലത്ത് നടത്തിയ ഒരു പഠനം ടെക്സസിലെ ഹൂസ്റ്റണിലുള്ള ഒരു പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ശാസ്ത്രജ്ഞന്മാരുടെ ഇപ്പോഴത്തെ നിഗമനം അനുസരിച്ച് പ്രപഞ്ചത്തിൽ “300 സെക്സ്റ്റില്യൺ നക്ഷത്രങ്ങളുണ്ട്, എന്നുവച്ചാൽ മൂന്ന് കഴിഞ്ഞ് 23 പൂജ്യങ്ങൾ ഇടുന്ന അത്രയും! നേരത്തെ കണക്കാക്കിയിരുന്നതിന്റെ മൂന്നിരട്ടിയാണ് ഇത്.” ഈ നക്ഷത്രങ്ങളെ താരാപംക്തികളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഓരോ താരാപംക്തിയിലും ശതകോടിക്കണക്കിനോ സഹസ്രകോടിക്കണക്കിനോ നക്ഷത്രങ്ങളുണ്ട്. കൂടാതെ എണ്ണമറ്റ ഗ്രഹങ്ങളും. മിക്ക താരാപംക്തികളും ക്ലസ്റ്ററുകളായും (സഞ്ചയങ്ങൾ) ക്ലസ്റ്ററുകൾ സൂപ്പർക്ലസ്റ്ററുകളായും ക്രമീകരിച്ചിരിക്കുന്നു.
4. ഭൂമിയിലുള്ള ദൈവദാസരും സംഘടിതരായിരിക്കുമെന്ന് ന്യായമായും നിഗമനം ചെയ്യാവുന്നത് എന്തുകൊണ്ട്?
4 സ്വർഗത്തിലെ വിശ്വസ്തരായ ദൂതഗണങ്ങളെയും ഈ പ്രപഞ്ചത്തെയും സുവ്യവസ്ഥിതമായി യഹോവ സംഘടിപ്പിച്ചിരിക്കുന്നു. (യെശ. 40:26) അതുകൊണ്ട് ഭൂമിയിലുള്ള തന്റെ ദാസരെയും യഹോവ സമാനമായി സംഘടിപ്പിക്കുമെന്നു നിഗമനം ചെയ്യുന്നത് ന്യായയുക്തമാണ്. അവർ ക്രമീകൃതമായി പ്രവർത്തിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അതു പ്രധാനമാണ്, കാരണം അവർക്ക് വളരെയധികം വേല നിർവഹിക്കാനുണ്ട്. പുരാതനനാളിലെയും ഇന്നത്തെയും യഹോവയുടെ ആരാധകരുടെ വിശ്വസ്തസേവനത്തിന്റെ രേഖ അവൻ അവരോടു കൂടെയുണ്ടായിരുന്നു എന്നതിനും “ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവ”മാണ് എന്നതിനും ശക്തമായ തെളിവ് നൽകുന്നു.—1 കൊരിന്ത്യർ 14:33, 40 വായിക്കുക.
ദൈവത്തിന്റെ സംഘടിതജനം, പുരാതനകാലത്ത്
5. ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശം താത്കാലികമായി തടസ്സപ്പെട്ടത് എങ്ങനെ?
5 ആദ്യമനുഷ്യജോടിയെ സൃഷ്ടിച്ചപ്പോൾ യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.” (ഉല്പ. 1:28) മനുഷ്യകുടുംബം ക്രമീകൃതമായ ഒരു വിധത്തിൽ പെരുകി നിറയണമായിരുന്നു. അങ്ങനെ ജനം പെരുകുന്നതനുസരിച്ച് പറുദീസയും ഭൂമിയിലെങ്ങും വ്യാപിക്കേണ്ടിയിരുന്നു. ആദാമും ഹവ്വായും അനുസരണക്കേട് കാണിച്ചപ്പോൾ ആ വ്യവസ്ഥാപിതക്രമീകരണത്തിന്റെ പൂർത്തീകരണത്തിന് താത്കാലികമായി തടസ്സം നേരിട്ടു. (ഉല്പ. 3:1-6) അങ്ങനെ കാലം കടന്നുപോകവെ, “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.” ഭൂമിയിലെ അവസ്ഥ എങ്ങനെയുള്ളതായിത്തീർന്നു? ‘ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞു.’ അതിനാൽ ആഗോളപ്രളയത്തിലൂടെ ഭക്തികെട്ടവരെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചു.—ഉല്പ. 6:5, 11-13, 17.
6, 7. (എ) നോഹയ്ക്ക് യഹോവയുടെ പ്രീതി ലഭിച്ചത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നോഹയുടെ നാളിലെ ഭക്തികെട്ട ജനത്തിന് എന്തു സംഭവിച്ചു?
6 എന്നിരുന്നാലും, “നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.” കാരണം, “നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു.” “നോഹ ദൈവത്തോടുകൂടെ നടന്ന”തുകൊണ്ട് യഹോവ അവനോട് വലിയൊരു പെട്ടകം പണിയാൻ കല്പിച്ചു. (ഉല്പ. 6:8, 9, 14-16) മനുഷ്യനെയും മൃഗങ്ങളെയും പരിരക്ഷിക്കുന്നതിന് തികച്ചും അനുയോജ്യമായിരുന്നു അതിന്റെ രൂപഘടന. അനുസരണപൂർവം, “യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.” കുടുംബത്തിന്റെ സഹകരണത്തോടെ പെട്ടകത്തിന്റെ നിർമാണം ക്രമീകൃതമായ വിധത്തിൽ അവൻ പൂർത്തിയാക്കി. ജീവജാലങ്ങളെ പെട്ടകത്തിനുള്ളിൽ കയറ്റിക്കഴിഞ്ഞപ്പോൾ “യഹോവ വാതിൽ അടെച്ചു.”—ഉല്പ. 7:5, 16.
7 ബി.സി. 2370-ൽ യഹോവ പ്രളയം വരുത്തിയപ്പോൾ “ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി.” പക്ഷേ, വിശ്വസ്തനായ നോഹയെയും അവന്റെ കുടുംബത്തെയും അവൻ പെട്ടകത്തിൽ സംരക്ഷിച്ചു. (ഉല്പ. 7:23) നോഹയും ഭാര്യയും അവന്റെ പുത്രന്മാരും പുത്രഭാര്യമാരും അടങ്ങുന്ന ആ കുടുംബത്തിന്റെ സന്തതിപരമ്പരകളാണ് ഇന്നു ഭൂമിയിലുള്ള ഓരോ മനുഷ്യനും. എന്നാൽ പെട്ടകത്തിന് വെളിയിലായിരുന്ന വിശ്വാസഹീനരായ സകലമനുഷ്യരും നശിച്ചു, കാരണം “നീതിപ്രസംഗിയായ” നോഹയുടെ വാക്കുകൾ അവർ ഗൗനിച്ചില്ല.—2 പത്രോ. 2:5.
നല്ല സംഘാടനത്തിലൂടെ ഈ എട്ട് പേർക്ക് പ്രളയത്തെ അതിജീവിക്കാനായി (6, 7 ഖണ്ഡികകൾ കാണുക)
8. വാഗ്ദത്തദേശത്തേക്കു കടക്കാൻ ദൈവം കൽപ്പിച്ച സമയത്ത് ഇസ്രായേലിൽ നല്ല സംഘാടനമുണ്ടായിരുന്നു എന്നതിന് എന്തു തെളിവുണ്ട്?
8 പ്രളയം കഴിഞ്ഞ് 800-ലേറെ വർഷങ്ങൾക്കു ശേഷം ദൈവം ഇസ്രായേല്യരെ ഒരു ജനതയായി സംഘടിപ്പിച്ചു. അവരുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും സംഘാടനം ദൃശ്യമായിരുന്നു, ആരാധനയുടെ കാര്യത്തിൽ വിശേഷിച്ചും. ഉദാഹരണത്തിന്, ആരാധനാക്രമീകരണങ്ങൾക്കായി ഒട്ടേറെ പുരോഹിതന്മാരെയും ലേവ്യരെയും നിയോഗിച്ചിരുന്നു. കൂടാതെ, ചില സ്ത്രീകളും ‘സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ സേവ ചെയ്തുവന്നു’ എന്നു തിരുവെഴുത്തു പറയുന്നു. (പുറ. 38:8) ഇസ്രായേൽ ജനത്തോട് കനാൻ ദേശം കൈവശമാക്കാൻ ദൈവം കല്പിച്ചു. പക്ഷേ മിക്കവരും ഭയന്നു പിന്മാറി. അവിശ്വസ്തരായിത്തീർന്ന ആ ജനത്തോട് യഹോവ ഇങ്ങനെ പറഞ്ഞു: “യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ . . . ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.” വാഗ്ദത്തദേശം ഒറ്റുനോക്കാൻ പോയവരിൽ യോശുവയും കാലേബും മാത്രമാണ് നല്ല വർത്തമാനം കൊണ്ടുവന്നത്. (സംഖ്യാ. 14:29, 30, 37, 38) ദൈവകല്പനയനുസരിച്ച് മോശ പിന്നീട് യോശുവയെ തന്റെ പിൻഗാമിയായി നിയോഗിച്ചു. (സംഖ്യാ. 27:18-23) ഇസ്രായേല്യരെ യോശുവ കനാനിലേക്കു നയിക്കുന്നതിനു തൊട്ടുമുമ്പ് യഹോവ ഇങ്ങനെ കല്പിച്ചു: “നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുത്.”—യോശു. 1:9.
9. യഹോവയെയും അവന്റെ ജനത്തെയും രാഹാബ് എങ്ങനെ വീക്ഷിച്ചു?
9 യോശുവ പോയിടത്തൊക്കെയും യഹോവയാം ദൈവം അവന്റെ കൂടെത്തന്നെയുണ്ടായിരുന്നു. ബി.സി. 1473-ൽ ഇസ്രായേല്യർ കനാന്യനഗരമായ യെരീഹോയുടെ സമീപത്ത് പാളയമടിച്ചപ്പോൾ എന്തു സംഭവിച്ചെന്നു നോക്കാം. യോശുവ രണ്ട് ഒറ്റുകാരെ യെരീഹോയിലേക്ക് അയച്ചു. അവർ അവിടെ രാഹാബ് എന്ന വേശ്യയുടെ വീട്ടിലെത്തി. അപ്പോഴേക്കും യെരീഹോയിലെ രാജാവ് ആ ഒറ്റുകാരെ പിടികൂടാൻ ആളയച്ചിരുന്നു. അത് മനസ്സിലാക്കിയ രാഹാബ് ഉടനെ ആ ഇസ്രായേല്യപുരുഷന്മാരെ തന്റെ വീടിന്റെ മേൽത്തട്ടിൽ ഒളിപ്പിച്ചു. രാഹാബ് ആ ഒറ്റുകാരോടു പറഞ്ഞു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു; . . . നിങ്ങൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും . . . രണ്ടു അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു.” അവൾ ഇങ്ങനെയും പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.” (യോശു. 2:9-11) രാഹാബ് യഹോവയുടെ അന്നത്തെ സംഘടിതജനത്തെ പിന്തുണച്ചതുകൊണ്ട് ഇസ്രായേല്യർ യെരീഹോ കീഴടക്കിയപ്പോൾ ദൈവം അവളുടെയും കുടുംബത്തിന്റെയും രക്ഷ ഉറപ്പാക്കി. (യോശു. 6:25) രാഹാബിന് വിശ്വാസമുണ്ടായിരുന്നു, യഹോവയോടു ഭക്ത്യാദരവുണ്ടായിരുന്നു, അവന്റെ ജനത്തെ അവൾ ആദരിച്ചു.
ഒന്നാം നൂറ്റാണ്ടിലെ സംഘടിതജനം
10. തന്റെ കാലത്തെ യഹൂദമതനേതാക്കന്മാരോട് യേശു എന്തു പറഞ്ഞു, എന്തുകൊണ്ട്?
10 യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനം നഗരങ്ങൾ ഒന്നൊന്നായി പിടിച്ചടക്കി കനാൻ ദേശത്ത് വാസമുറപ്പിച്ചു. എന്നാൽ കാലാന്തരത്തിൽ എന്തു സംഭവിച്ചു? തുടർന്നുള്ള നൂറ്റാണ്ടുകളിലുടനീളം അവർ പലയാവർത്തി ദൈവനിയമങ്ങൾ ലംഘിച്ചുകൊണ്ടേയിരുന്നു. യഹോവ തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ച സമയമായപ്പോഴേക്കും, ദൈവത്തോടും അവന്റെ പ്രവാചകന്മാരോടും ഉള്ള ആ ജനത്തിന്റെ അനുസരണക്കേട് അസഹനീയമായിത്തീർന്നിരുന്നു! അതുകൊണ്ടാണ് ‘പ്രവാചകന്മാരെ കൊല്ലുന്നവളേ’ എന്ന് യേശു യെരുശലേമിനെ വിളിച്ചത്. (മത്തായി 23:37, 38 വായിക്കുക.) അവിശ്വസ്തതനിമിത്തം ദൈവം യഹൂദമതനേതാക്കന്മാരെ തള്ളിക്കളഞ്ഞു. അതുകൊണ്ട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് അതിന്റെ ഫലം പുറപ്പെടുവിക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്താ. 21:43.
11, 12. (എ) ഒന്നാം നൂറ്റാണ്ടിൽ യഹോവ യഹൂദജനതയിൽനിന്ന് മറ്റൊരു സംഘടനയിലേക്ക് തന്റെ അംഗീകാരം മാറ്റിയെന്ന് എന്തു തെളിയിക്കുന്നു? (ബി) ഈ പുതിയ സംഘടനയിൽ ആരെല്ലാം ഉൾപ്പെട്ടിരുന്നു?
11 അവിശ്വസ്തരായ ഇസ്രായേൽ ജനതയെ ഒന്നാം നൂറ്റാണ്ടോടെ യഹോവ തള്ളിക്കളഞ്ഞു. അതോടെ വിശ്വസ്തദാസന്മാരുടെ ഒരു സംഘടന യഹോവയ്ക്ക് ഭൂമിയിൽ ഇല്ലാതായോ? അങ്ങനെയല്ല. യേശുക്രിസ്തുവിലും അവന്റെ പഠിപ്പിക്കലിലും അടിസ്ഥാനപ്പെട്ട കർമോത്സുകമായ പുതിയൊരു സംഘടനയുടെമേൽ യഹോവ തന്റെ അനുഗ്രഹം ചൊരിയാൻ തുടങ്ങി. എ.ഡി. 33-ലെ പെന്തെക്കൊസ്ത് ദിവസമായിരുന്നു ഇതിന്റെ തുടക്കം. അന്ന് ഏകദേശം 120 ക്രിസ്തുശിഷ്യന്മാർ യെരുശലേമിലെ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. അപ്പോൾ, “പെട്ടെന്ന് ആകാശത്തുനിന്നു കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദമുണ്ടായി; അവർ ഇരുന്ന വീട് ശബ്ദമുഖരിതമായി.” തുടർന്ന്, “തീനാളങ്ങൾപോലുള്ള നാവുകൾ അവർക്കു ദൃശ്യമായി. പിന്നെ അവ വേർതിരിഞ്ഞ് ഓരോന്നും ഓരോരുത്തരുടെയുംമേൽ വന്നുനിന്നു. അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി, ആത്മാവ് ഉച്ചരിക്കാൻ പ്രാപ്തി നൽകിയതനുസരിച്ച് വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻതുടങ്ങി.” (പ്രവൃ. 2:1-4) അതീവവിസ്മയകരമായ ഈ സംഭവം, യേശുവിന്റെ ശിഷ്യന്മാരടങ്ങുന്ന ഈ പുതിയ സംഘടനയുടെമേൽ യഹോവയുടെ അംഗീകാരമുണ്ടെന്നതിന്റെ അനിഷേധ്യമായ തെളിവുനൽകി.
12 ആവേശംനിറഞ്ഞ ആ ദിവസം “ഏകദേശം മൂവായിരംപേർകൂടെ” ക്രിസ്തുശിഷ്യന്മാരായി ഈ പുതിയ സംഘടനയിലേക്കു ചേർന്നു. “രക്ഷിക്കപ്പെടുന്നവരെ യഹോവ ദിനന്തോറും അവരോടു ചേർത്തുകൊണ്ടിരുന്നു” എന്നു ബൈബിൾ പറയുന്നു. (പ്രവൃ. 2:41, 47) ഒന്നാം നൂറ്റാണ്ടിലെ ആ സുവിശേഷകരുടെ വേല വളരെ ഫലപ്രദമായിരുന്നു. “ദൈവവചനം അധികമധികം പ്രചരിക്കുകയും ശിഷ്യന്മാരുടെ എണ്ണം യെരുശലേമിൽ വളരെ വർധിക്കുകയും ചെയ്തുകൊണ്ടിരുന്നു” എന്ന് വിവരണം പറയുന്നു. “പുരോഹിതന്മാരിലും വളരെപ്പേർ” വിശ്വാസം സ്വീകരിക്കുകയുണ്ടായി. (പ്രവൃ. 6:7) അങ്ങനെ ഈ പുതിയ സംഘടനയിലെ അംഗങ്ങൾ ഘോഷിച്ച സത്യം, ആത്മാർഥതയുള്ള ഒട്ടേറെയാളുകൾ കൈക്കൊണ്ടു. പിന്നീട്, ക്രിസ്തീയസഭയിലേക്ക് യഹോവ ‘വിജാതീയരെയും’ കൂട്ടിച്ചേർത്തുതുടങ്ങിയപ്പോൾ ദിവ്യപിന്തുണ വീണ്ടും ദൃശ്യമായി.—പ്രവൃത്തികൾ 10:44-46 വായിക്കുക.
13. ദൈവത്തിന്റെ പുതിയ സംഘടനയുടെ നിയോഗം എന്തായിരുന്നു?
13 തങ്ങൾക്ക് ദൈവം തന്നിരിക്കുന്ന നിയോഗം എന്താണ് എന്ന കാര്യത്തിൽ ക്രിസ്തുശിഷ്യർക്ക് യാതൊരു സംശയവുമില്ലായിരുന്നു. കാരണം, യേശുതന്നെ അവർക്കൊരു മാതൃകവെച്ചിരുന്നു. തന്റെ സ്നാനശേഷം ഉടൻതന്നെ അവൻ “സ്വർഗരാജ്യ”ത്തെക്കുറിച്ചു പ്രസംഗിക്കാൻ തുടങ്ങി. (മത്താ. 4:17) അതേ വേല ചെയ്യാൻ അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. യേശു അവരോടു പറഞ്ഞു: “നിങ്ങൾ യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റംവരെയും എനിക്കു സാക്ഷികൾ ആയിരിക്കും.” (പ്രവൃ. 1:8) അതെ, ക്രിസ്തുവിന്റെ ആ ആദ്യകാലശിഷ്യന്മാർക്ക് തങ്ങളെ സംബന്ധിച്ച ദൈവോദ്ദേശം എന്താണെന്ന് നന്നായി അറിയാമായിരുന്നു. ഉദാഹരണത്തിന്, പിസിദ്യയിലെ അന്ത്യൊക്യയിൽവെച്ച് യഹൂദന്മാരായ എതിരാളികളോട് പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു സ്വയം വിധിച്ചിരിക്കുന്നതിനാൽ ഇതാ, ഞങ്ങൾ വിജാതീയരിലേക്കു തിരിയുന്നു. ‘ഭൂമിയുടെ അറ്റത്തോളം നീ ഒരു രക്ഷ ആയിരിക്കേണ്ടതിന് ഞാൻ നിന്നെ വിജാതീയർക്ക് ഒരു വെളിച്ചമാക്കിവെച്ചിരിക്കുന്നു’ എന്നു പറഞ്ഞതിലൂടെ യഹോവ ഞങ്ങൾക്ക് ഒരു കൽപ്പന നൽകിയിരിക്കുന്നു.” (പ്രവൃ. 13:14, 45-47) ഒന്നാം നൂറ്റാണ്ടുമുതൽ ദൈവത്തിന്റെ സംഘടനയുടെ ഭൗമികഭാഗം മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കായി ദൈവം ചെയ്തിരിക്കുന്ന കരുതലിനെക്കുറിച്ച് പ്രസിദ്ധമാക്കിക്കൊണ്ടിരിക്കുകയാണ്.
ദൈവജനം രക്ഷപ്പെടുന്നു
14. ഒന്നാം നൂറ്റാണ്ടിൽ, യെരുശലേമിന് എന്തു സംഭവിച്ചു, പക്ഷേ ആർ രക്ഷപ്പെട്ടു?
14 ഭൂരിപക്ഷം യഹൂദന്മാരും സുവാർത്ത സ്വീകരിച്ചില്ല. അത് അവരുടെമേൽ ദുരന്തം വിളിച്ചുവരുത്തി. യേശു തന്റെ ശിഷ്യന്മാർക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “സൈന്യങ്ങൾ യെരുശലേമിനു ചുറ്റും പാളയമടിച്ചിരിക്കുന്നതു കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ. അപ്പോൾ യെഹൂദ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ. യെരുശലേമിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ അവളിൽ കടക്കുകയുമരുത്.” (ലൂക്കോ. 21:20, 21) യേശു പറഞ്ഞതുപോലെതന്നെ സംഭവിച്ചു. ഒരു യഹൂദവിപ്ലവത്തെത്തുടർന്ന് എ.ഡി. 66-ൽ സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം യെരുശലേമിനെ വളഞ്ഞു. പക്ഷേ, ആ സൈന്യം പെട്ടെന്ന് പിൻവാങ്ങി. അത് യേശുവിന്റെ അനുഗാമികൾക്ക് യെരുശലേമും യെഹൂദ്യയും വിട്ടുപോകാനുള്ള അവസരം നൽകി. ചരിത്രകാരനായ യൂസേബിയസ് പറയുന്നതനുസരിച്ച്, ഒട്ടേറെപ്പേർ യോർദാൻ നദി കടന്ന് പെരിയ പ്രദേശത്തുള്ള പെല്ലയിലേക്കു പലായനം ചെയ്തു. എന്നാൽ എ.ഡി. 70-ൽ ജനറൽ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം തിരിച്ചുവന്ന് യെരുശലേമിനെ തകർത്തുതരിപ്പണമാക്കി. എന്നാൽ, വിശ്വസ്തരായ ക്രിസ്ത്യാനികൾ യേശുവിന്റെ മുന്നറിയിപ്പ് അനുസരിച്ചതിനാൽ രക്ഷപ്പെട്ടു.
15. ഏതെല്ലാം പ്രാതികൂല്യങ്ങളിന്മധ്യേയാണ് ക്രിസ്ത്യാനിത്വം തഴച്ചുവളർന്നത്?
15 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുശിഷ്യർക്ക് ദുരിതങ്ങളും പീഡനവും വിശ്വാസത്തിന്റെ മറ്റു പലവിധ പരിശോധനകളും ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനിത്വം തഴച്ചുവളർന്നു. (പ്രവൃ. 11:19-21; 19:1, 19, 20) യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉണ്ടായിരുന്നതിനാൽ ആ ആദ്യകാല ക്രിസ്ത്യാനികൾ ആത്മീയമായി അഭിവൃദ്ധിപ്പെട്ടു.—സദൃ. 10:22.
16. ആത്മീയാഭിവൃദ്ധിക്ക് ഓരോ ക്രിസ്ത്യാനിയും എന്തു ചെയ്യേണ്ടിയിരുന്നു?
16 ആത്മീയമായ അഭ്യുന്നതിക്ക് അന്നുള്ള ഓരോ ക്രിസ്ത്യാനിയും സ്വയം ശ്രമിക്കേണ്ടതുണ്ടായിരുന്നു. തിരുവെഴുത്തുകളുടെ ആഴമായ പഠനം, ആരാധനയ്ക്കായുള്ള ക്രമമായ കൂടിവരവുകൾ, രാജ്യഘോഷണവേലയിൽ തീക്ഷ്ണതയോടെയുള്ള പങ്കുപറ്റൽ എന്നിവ അനിവാര്യമായിരുന്നു. അത്തരം പ്രവർത്തനങ്ങൾ അന്നത്തെ ദൈവജനത്തിന്റെ ആത്മീയക്ഷേമത്തിനും ഐക്യത്തിനും ഉതകി. ഇന്നും അത് സത്യമാണ്. സുസംഘടിതമായിരുന്ന ആ ആദ്യകാലസഭകളിൽ സഹവസിച്ചിരുന്നവർ, മനസ്സൊരുക്കവും സഹായമനഃസ്ഥിതിയും ഉള്ള മേൽവിചാരകന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും കഠിനാധ്വാനത്തിൽനിന്ന് വളരെ പ്രയോജനം നേടിയിരുന്നു. (ഫിലി. 1:1; 1 പത്രോ. 5:1-4) പൗലോസിനെപ്പോലെ സഞ്ചാരവേലയിൽ ഏർപ്പെട്ടിരുന്ന മൂപ്പന്മാരുടെ സന്ദർശനങ്ങൾ സഭകൾക്ക് ആത്മീയമായി എത്രമാത്രം ഉണർവു പകർന്നിട്ടുണ്ടാകണം! (പ്രവൃ. 15:36, 40, 41) ഒന്നാം നൂറ്റാണ്ടിലെയും നമ്മുടെയും ആരാധനാക്രമീകരണങ്ങൾ തമ്മിലുള്ള സമാനതകൾ എത്രയധികമാണ്! അന്നും ഇന്നും, യഹോവ തന്റെ ദാസന്മാരെ സംഘടിതരാക്കിയതിൽ നാം നന്ദിയുള്ളവരല്ലേ? *
17. അടുത്ത ലേഖനത്തിൽ എന്തു ചിന്തിക്കുന്നതായിരിക്കും?
17 ഈ അന്ത്യനാളുകളിൽ സാത്താന്റെ ലോകം അതിന്റെ അന്ത്യത്തോട് അടുക്കവെ, യഹോവയുടെ സാർവത്രികസംഘടനയുടെ ഭൗമികഭാഗം മുമ്പെന്നത്തെക്കാളും വേഗത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ അതിനോടൊപ്പം മുന്നേറുന്നുണ്ടോ? നിങ്ങൾ ആത്മീയപുരോഗതി വരുത്തിക്കൊണ്ടിരിക്കുന്നുണ്ടോ? അത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് അടുത്ത ലേഖനം വിശദീകരിക്കും.
^ ഖ. 16 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ, “ക്രിസ്ത്യാനികൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു,” “അവർ സത്യത്തിൽ തുടർന്നു നടക്കുന്നു” എന്നീ ലേഖനങ്ങൾ കാണുക. ദൈവത്തിന്റെ സംഘടനയുടെ ഇന്നത്തെ ഭൗമികഭാഗത്തെക്കുറിച്ച് വിശദമായി അറിയാൻ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകം കാണുക.