വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യഹോവയുടെ സംഘടനയോടൊത്ത്‌ മുന്നേറുന്നുവോ?

നിങ്ങൾ യഹോവയുടെ സംഘടനയോടൊത്ത്‌ മുന്നേറുന്നുവോ?

“യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേൽ ഉണ്ട്.”—1 പത്രോ. 3:12.

1. വിശ്വാസത്യാഗം ഭവിച്ച ഇസ്രായേലിനു പകരം യഹോവയുടെ നാമം വഹിക്കുന്ന ജനതയായി ഏതു സംഘടനയാണ്‌ നിലവിൽ വന്നത്‌? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തീയസഭ സ്ഥാപിച്ചതിന്‍റെയും ആധുനികകാലത്ത്‌ സത്യാരാധന പുനഃസ്ഥാപിച്ചതിന്‍റെയും എല്ലാ ബഹുമതിയും യഹോവയ്‌ക്കുള്ളതാണ്‌! വിശ്വാസത്യാഗം ഭവിച്ച ഇസ്രായേൽ ജനതയ്‌ക്കു പകരം യേശുവിന്‍റെ ആദ്യകാലശിഷ്യർ ഉൾപ്പെട്ട സംഘടന യഹോവയുടെ നാമം വഹിക്കുന്ന ജനമായിത്തീർന്നതിനെക്കുറിച്ച് മുൻലേഖനത്തിൽ നാം കണ്ടു. ദൈവത്തിന്‍റെ പ്രീതിയും പിന്തുണയും വേണ്ടുവോളമുണ്ടായിരുന്ന ഈ പുതിയ സംഘടന എ.ഡി. 70-ലെ യെരുശലേമിന്‍റെ നാശത്തെ അതിജീവിച്ചു. (ലൂക്കോ. 21:20, 21) ഒന്നാം നൂറ്റാണ്ടിലെ ആ സംഭവങ്ങൾ ഇന്നത്തെ ദൈവജനം ഉൾപ്പെടുന്ന സംഭവവികാസങ്ങളുടെ മുൻനിഴലായിരുന്നു. സാത്താന്‍റെ ഈ വ്യവസ്ഥിതിക്ക് പെട്ടെന്നുതന്നെ തിരശ്ശീല വീഴും! എന്നാൽ ദൈവത്തിന്‍റെ സംഘടന അന്ത്യനാളുകളെ അതിജീവിക്കും. (2 തിമൊ. 3:1) ഇക്കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

2. “മഹാകഷ്ട”ത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു, അതിന്‍റെ തുടക്കം എങ്ങനെയായിരിക്കും?

2 തന്‍റെ അദൃശ്യസാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ സമാപനത്തെയും കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാത്തതുമായ മഹാകഷ്ടം അന്നുണ്ടാകും.” (മത്താ. 24:3, 21) സമാനതകളില്ലാത്ത ഈ മഹാകഷ്ടത്തിന്‍റെ  തുടക്കം രാഷ്‌ട്രീയശക്തികളെ ഉപയോഗിച്ച് യഹോവ വ്യാജമത ലോകസാമ്രാജ്യമായ ‘മഹതിയാം ബാബിലോണിനെ’ നശിപ്പിക്കുന്നതോടെയായിരിക്കും. (വെളി. 17:3-5, 16) അതിനു ശേഷം എന്തു സംഭവിക്കും?

സാത്താന്‍റെ ആക്രമണം അർമ്മഗെദ്ദോനിലേക്കു നയിക്കുന്നു

3. വ്യാജമതത്തിന്‍റെ നാശത്തിനു ശേഷം യഹോവയുടെ ജനത്തിന്മേൽ ഏത്‌ ആക്രമണമുണ്ടാകും?

3 വ്യാജമതത്തിന്‍റെ നാശത്തിനു ശേഷം സാത്താനും അവന്‍റെ വ്യവസ്ഥിതിയും യഹോവയുടെ ദാസന്മാരെ ആക്രമിക്കും. ഉദാഹരണത്തിന്‌, “മാഗോഗ്‌ദേശത്തിലെ ഗോഗി”നെക്കുറിച്ച് തിരുവെഴുത്തുകൾ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നീ മഴക്കോൾപോലെ കയറിവരും; നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.” സൈന്യബലം ഇല്ലാത്തവരും ഭൂമിയിലെ ഏറ്റവും സമാധാനപ്രിയരും ആയ ആളുകളാണ്‌ യഹോവയുടെ സാക്ഷികൾ. അതുകൊണ്ട് അവരെ അനായാസം തോൽപ്പിക്കാം എന്ന് എതിരാളികൾക്കു തോന്നിയേക്കാം. എന്നാൽ ദൈവജനത്തിനെതിരെ തിരിയുന്നത്‌ എത്ര വലിയ അബദ്ധമായിരിക്കും!—യെഹെ. 38:1, 2, 9-12.

4, 5. തന്‍റെ ദാസന്മാരെ നശിപ്പിക്കാനുള്ള സാത്താന്‍റെ ശ്രമങ്ങളോട്‌ യഹോവ എങ്ങനെ പ്രതികരിക്കും?

4 തന്‍റെ ജനത്തെ നശിപ്പിക്കാനുള്ള സാത്താന്‍റെ ശ്രമങ്ങളോട്‌ ദൈവം എങ്ങനെ പ്രതികരിക്കും? യഹോവ അപ്പോൾത്തന്നെ തന്‍റെ ജനത്തിന്‍റെ രക്ഷയ്‌ക്കെത്തും; സാർവത്രികപരമാധികാരിയെന്ന തന്‍റെ അധികാരം അവൻ അവിടെ ഉപയോഗിക്കും! തന്‍റെ ദാസന്മാരുടെ നേരെയുള്ള ആക്രമണം തനിക്കു നേരെയുള്ള പോരാട്ടമായാണ്‌ അവൻ കണക്കാക്കുന്നത്‌. (സെഖര്യാവു 2:8 വായിക്കുക.) അതുകൊണ്ട് നമ്മുടെ സ്വർഗീയപിതാവ്‌ നമ്മെ വിടുവിക്കാനുള്ള നടപടികൾ സത്വരം സ്വീകരിക്കും! “സർവ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധ”മായ അർമ്മഗെദ്ദോനിൽ സാത്താന്‍റെ ലോകം നശിപ്പിക്കപ്പെടുന്നതോടെ നമ്മുടെ ആ വിടുതൽ പൂർണമാകും!—വെളി. 16:14, 16.

5 അർമ്മഗെദ്ദോനെക്കുറിച്ച് ബൈബിൾപ്രവചനം ഇങ്ങനെ പറയുന്നു: “യഹോവെക്കു ജാതികളോടു ഒരു വ്യവഹാരം ഉണ്ടു; അവൻ സകലജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന്നു ഏല്‌പിക്കും എന്നു യഹോവയുടെ അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനർത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റു ഇളകിവരും. അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ വീണുകിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.” (യിരെ. 25:31-33) അർമ്മഗെദ്ദോൻ ഈ ദുഷ്ടവ്യവസ്ഥിതിക്ക് അന്ത്യം കുറിക്കും. സാത്താന്‍റെ ലോകം നാമാവശേഷമാകും! എന്നാൽ യഹോവയുടെ സംഘടനയുടെ ഭൗമികഭാഗം ഇവിടെ ശേഷിക്കും.

ഇന്ന് യഹോവയുടെ സംഘടന അനുസ്യൂതം വളരുന്നതിന്‍റെ കാരണം

6, 7 (എ) “മഹാപുരുഷാര”മായിത്തീരുന്നവർ എവിടെനിന്നു വരുന്നു? (ബി) സമീപവർഷങ്ങളിൽ ഏതു വർധന ദർശിക്കാനായിട്ടുണ്ട്?

6 യഹോവയുടെ അംഗീകാരമുള്ള ആളുകളാണ്‌ അവന്‍റെ സംഘടനയിലുള്ളവരെല്ലാം. ഈ സംഘടന നിലനിൽക്കുന്നതും അനുസ്യൂതം വളരുന്നതും അതുകൊണ്ടാണ്‌. “യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേൽ ഉണ്ട്; അവന്‍റെ ചെവി അവരുടെ യാചനയ്‌ക്കു തുറന്നിരിക്കുന്നു” എന്നു ബൈബിൾ ഉറപ്പുതരുന്നു. (1 പത്രോ. 3:12) ഈ നീതിമാന്മാരിൽ ‘മഹാകഷ്ടത്തെ’ അതിജീവിക്കുന്ന ഒരു “മഹാപുരുഷാരം” ഉൾപ്പെടുന്നു. (വെളി. 7:9, 14) ഈ അതിജീവകർ വെറുമൊരു ‘പുരുഷാരം’ അഥവാ ജനക്കൂട്ടം അല്ല; അവർ ഒരു “മഹാപുരുഷാരം”തന്നെയാണ്‌! അതായത്‌, വലിയൊരു ജനതതി! ‘മഹാകഷ്ടത്തെ’ അതിജീവിച്ചുവരുന്ന ആ വൻപുരുഷാരത്തിൽ ഒരാളായി നിങ്ങളെ ഒന്നു സങ്കല്‌പിച്ചുനോക്കൂ!

7 മഹാപുരുഷാരമായിത്തീരുന്നവർ എവിടെനിന്നാണ്‌ വരുന്നത്‌? തന്‍റെ സാന്നിധ്യത്തിന്‍റെ അടയാളത്തിന്‍റെ ഭാഗമായി യേശു മുൻകൂട്ടിപ്പറഞ്ഞ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്. അവൻ പറഞ്ഞു: “രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്താ. 24:14) ഈ അന്ത്യനാളുകളിൽ ദൈവത്തിന്‍റെ സംഘടനയുടെ സുപ്രധാനവേല ഇതാണ്‌. യഹോവയുടെ സാക്ഷികളുടെ ഗോളവ്യാപകമായ പ്രസംഗ, പഠിപ്പിക്കൽ വേലയിലൂടെ ദശലക്ഷക്കണക്കിന്‌ ആളുകൾ ദൈവത്തെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ പഠിച്ചിരിക്കുന്നു. (യോഹ. 4:23, 24) ഉദാഹരണമായി കഴിഞ്ഞ പത്ത്‌ വർഷക്കാലയളവിൽ, അതായത്‌ 2003-2012 സേവനവർഷങ്ങളിൽ, 27,07,000-ലേറെപ്പേർ ദൈവത്തിന്‌ സമർപ്പിച്ചു സ്‌നാനമേൽക്കുകയുണ്ടായി. ലോകവ്യാപകമായി ഇപ്പോൾ 79 ലക്ഷത്തിൽപ്പരം സാക്ഷികളുണ്ട്. കൂടാതെ, വാർഷിക സ്‌മാരകാചരണ സമയത്തും മറ്റുമായി അവരോടൊപ്പം  സഹവസിക്കുന്ന ദശലക്ഷങ്ങൾ വേറെയുമുണ്ട്. എണ്ണത്തിലും കണക്കുകളിലും നമ്മൾ അഹങ്കരിക്കുന്നില്ല. കാരണം, ‘ദൈവമത്രേ വളരുമാറാക്കുന്നത്‌.’ (1 കൊരി. 3:5-7) എന്നാൽ, ഈ കണക്കുകൾ തെളിയിക്കുന്നത്‌ ഓരോ വർഷവും ഈ ‘പുരുഷാരം’ വളർന്നുവളർന്ന് ഒരു മഹാപുരുഷാരമായിക്കൊണ്ടിരിക്കുന്നു എന്നാണ്‌!

8. ഈ ആധുനികകാലത്ത്‌ യഹോവയുടെ സംഘടന ശ്രദ്ധേയമാംവിധം വളരുന്നതിന്‍റെ കാരണമെന്ത്?

8 ദൈവദാസരുടെ അതിശയകരമായ വർധനയുടെ മറ്റൊരു കാരണം യഹോവ തന്‍റെ സാക്ഷികളെ പിന്തുണയ്‌ക്കുന്നു എന്നതാണ്‌. (യെശയ്യാവു 43:10-12 വായിക്കുക.) ഈ വർധനയെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” (യെശ. 60:22) അഭിഷിക്തശേഷിപ്പ് “കുറഞ്ഞവൻ” ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ആത്മീയയിസ്രായേലിലെ മറ്റ്‌ അംഗങ്ങളും ദൈവത്തിന്‍റെ സംഘടനയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതോടെ അവരുടെ എണ്ണം വർധിച്ചു. (ഗലാ. 6:16) മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കാൻ തുടങ്ങിയതോടെ ദൈവദാസരുടെ വർധന തുടരുകയാണ്‌! കഴിഞ്ഞുപോയ ദശകങ്ങളിലുടനീളം ഇങ്ങനെ യഹോവ തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു!

നാം എന്തു ചെയ്യാൻ യഹോവ ആഗ്രഹിക്കുന്നു?

9. ദൈവവചനം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ശോഭനമായ ഭാവിയനുഗ്രഹങ്ങൾ നമ്മുടേതാകണമെങ്കിൽ നാം എന്തു ചെയ്യണം?

9 നാം അഭിഷിക്തക്രിസ്‌ത്യാനികളിൽപ്പെട്ടവരോ മഹാപുരുഷാരത്തിൽപ്പെട്ടവരോ ആയിക്കൊള്ളട്ടെ, ദൈവവചനം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന മഹത്തായ ഭാവിയനുഗ്രഹങ്ങൾ നമുക്ക് അനുഭവിക്കാനാകും! അതിനു പക്ഷേ യഹോവയുടെ നിബന്ധനകൾ നാം അനുസരിക്കേണ്ടതുണ്ട്. (യെശ. 48:17, 18) മോശൈകന്യായപ്രമാണത്തിൻകീഴിലെ ഇസ്രായേല്യരുടെ കാര്യമെടുക്കാം. ന്യായപ്രമാണത്തിന്‍റെ ഒരു ലക്ഷ്യം ഇസ്രായേൽ ജനതയെ സംരക്ഷിക്കുക എന്നുള്ളതായിരുന്നു! അതിനായി ലൈംഗികസദാചാരം, വ്യാപാരയിടപാടുകൾ, കുട്ടികളെ അഭ്യസിപ്പിക്കൽ, സഹമനുഷ്യനോടുള്ള മാന്യമായ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള ഉന്നതനിലവാരം പുലർത്തുന്ന ചട്ടങ്ങളും നിബന്ധനകളും ദൈവം നൽകി. (പുറ. 20:14; ലേവ്യ. 19:18, 35-37; ആവ. 6:6-9) ദൈവികനിലവാരങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്നത്‌ നമുക്കും ഇതേ വിധങ്ങളിൽ പ്രയോജനം ചെയ്യും. ദൈവേഷ്ടം ചെയ്യുന്നത്‌ വാസ്‌തവത്തിൽ ബുദ്ധിമുട്ടുള്ള ഒരു കാര്യമായി നമുക്കു തോന്നുന്നില്ലതാനും. (1 യോഹന്നാൻ 5:3 വായിക്കുക.) ഇസ്രായേൽ ജനതയ്‌ക്ക് ന്യായപ്രമാണം ഒരു സംരക്ഷണം ആയിരുന്നതുപോലെ യഹോവയാം ദൈവത്തിന്‍റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുന്നത്‌ നമുക്കും ഒരു സംരക്ഷണമാണ്‌. ഒപ്പം, നമ്മെ “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി” നിലനിറുത്താനും അത്‌ ഉപകരിക്കുന്നു.—തീത്തൊ. 1:14, അടിക്കുറിപ്പ്.

10. ബൈബിൾപഠനത്തിനും വാരന്തോറുമുള്ള സായാഹ്നകുടുംബാരാധനയ്‌ക്കും നാം സമയം മാറ്റിവെക്കേണ്ടത്‌ എന്തുകൊണ്ട്?

10 യഹോവയുടെ സംഘടനയുടെ ഭൗമികഭാഗം നാനാവിധങ്ങളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്‌. ഉദാഹരണത്തിന്‌, ബൈബിൾസത്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം ഒന്നിനൊന്ന് തെളിച്ചമുള്ളതായിക്കൊണ്ടിരിക്കുന്നു. അത്‌ അങ്ങനെ സംഭവിക്കേണ്ടതാണ്‌. കാരണം ബൈബിൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.” (സദൃ. 4:18) എന്നാൽ ഇപ്പോൾ നാം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്: ‘തിരുവെഴുത്തുസത്യങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുമ്പോൾ ഞാൻ അതിനൊപ്പം ഗ്രാഹ്യം വർധിപ്പിക്കുന്നുണ്ടോ? ബൈബിൾ ദിവസവും വായിക്കുന്ന ഒരു ശീലം എനിക്കുണ്ടോ? നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കായി ആകാംക്ഷയോടെ നോക്കിയിരിക്കുകയും അത്‌ ആവേശത്തോടെ വായിക്കുകയും ചെയ്യാറുണ്ടോ? എന്‍റെ കുടുംബവുമൊത്ത്‌ ഞാൻ കുടുംബാരാധനയ്‌ക്കായി ഒരു സായാഹ്നം മാറ്റിവെച്ചിട്ടുണ്ടോ?’ ഇവയൊക്കെ വിചാരിക്കുന്നത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളല്ലെന്ന് നമ്മിൽ മിക്കവരും സമ്മതിക്കും. ഓരോന്നിനുംവേണ്ടി സമയം പട്ടികപ്പെടുത്തുക, അതാണു വേണ്ടത്‌. തിരുവെഴുത്തുകളെക്കുറിച്ചുള്ള സൂക്ഷ്മഗ്രാഹ്യം നേടുക, അതു ജീവിതത്തിൽ അനുവർത്തിക്കുക, ആത്മീയമായി പുരോഗതിവരുത്തിക്കൊണ്ടിരിക്കുക ഇവയൊക്കെ എത്ര പ്രധാനമാണ്‌! പ്രത്യേകിച്ചും മഹാകഷ്ടം അടുത്തടുത്തുവരുന്ന ഈ നാളുകളിൽ!

11. പുരാതനകാലത്തെ ഉത്സവങ്ങൾ ദൈവജനത്തിന്‌ എങ്ങനെ പ്രയോജനം ചെയ്‌തു, ഇന്നത്തെ കൂടിവരവുകൾ എങ്ങനെ പ്രയോജനം ചെയ്യുന്നു?

11 പൗലോസ്‌ അപ്പൊസ്‌തലന്‍റെ പിൻവരുന്ന ആഹ്വാനം അനുസരിക്കാൻ യഹോവയുടെ സംഘടന പറയുമ്പോൾ നമ്മുടെ ക്ഷേമമാണ്‌ സംഘടനയുടെ ലക്ഷ്യം. അപ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ  നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌; പകരം, ഒരുമിച്ചുകൂടിവന്നുകൊണ്ട് നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാം; നാൾ സമീപിക്കുന്നു എന്നു കാണുന്തോറും നാം ഇത്‌ അധികമധികം ചെയ്യേണ്ടതാകുന്നു.” (എബ്രാ. 10:24, 25) ഇസ്രായേൽ ജനതയുടെ കാര്യത്തിൽ, വാർഷികോത്സവങ്ങളും ആരാധനയ്‌ക്കായുള്ള മറ്റു കൂടിവരവുകളും എല്ലാം അവരെ ആത്മീയമായി പ്രബുദ്ധരാക്കിയിരുന്നു. നെഹെമ്യാവിന്‍റെ കാലത്തു നടന്ന കൂടാരപ്പെരുന്നാൾ പോലുള്ള പ്രത്യേക ആഘോഷവേളകൾ വലിയ ആഹ്ലാദത്തിന്‍റെ സമയവുമായിരുന്നു. (പുറ. 23:15, 16; നെഹെ. 8:9-18) ഇന്നും അതുപോലെ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ ഇവയിൽനിന്നെല്ലാം നാമും അതേ പ്രയോജനങ്ങൾ നേടുന്നു. നമ്മുടെ ആത്മീയാരോഗ്യത്തിനും സന്തുഷ്ടിക്കും ആയി ഒരുക്കിയിരിക്കുന്ന ഈ കരുതലുകളിൽ ഒന്നുപോലും നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം!—തീത്തൊ. 2:2, അടിക്കുറിപ്പ്.

12. രാജ്യപ്രസംഗവേലയെ നാം എങ്ങനെ കാണണം?

12 ദൈവത്തിന്‍റെ സംഘടനയുമായി സഹവസിക്കുന്നവരായ നമുക്ക് “ദൈവത്തിന്‍റെ സുവിശേഷം ഘോഷിക്കുകയെന്ന വിശുദ്ധവേലയിൽ” പങ്കെടുക്കുന്നതിന്‍റെ സന്തോഷമുണ്ട്. (റോമ. 15:16) ഈ “വിശുദ്ധവേലയിൽ” പങ്കെടുക്കുന്നതിലൂടെ നാം “വിശുദ്ധ”ദൈവമായ യഹോവയുടെ “കൂട്ടുവേലക്കാർ” ആയിത്തീരുകയാണ്‌! (1 കൊരി. 3:9; 1 പത്രോ. 1:15) സുവാർത്താപ്രസംഗത്തിലൂടെ യഹോവയുടെ പവിത്രനാമത്തിന്‍റെ വിശുദ്ധീകരണത്തിൽ ഒരു പങ്കുവഹിക്കാനും നമുക്കാകുന്നു. ‘സന്തുഷ്ടനായ ദൈവം മഹത്ത്വമാർന്ന സുവിശേഷമാണ്‌’ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നത്‌! അത്‌ എത്ര മഹനീയമായൊരു പദവിയാണ്‌!—1 തിമൊ. 1:11, അടിക്കുറിപ്പ്.

13. നല്ല ആത്മീയാരോഗ്യവും നമ്മുടെ ജീവനും എന്തിനെ ആശ്രയിച്ചിരിക്കുന്നു?

13 നാം ആത്മീയമായി ആരോഗ്യമുള്ളവരായി നിലനിൽക്കാൻ യഹോവ ആഗ്രഹിക്കുന്നു. അതിനായി നാം അവനോടു പറ്റിനിൽക്കാനും അവന്‍റെ സംഘടനയുടെ ബഹുമുഖമായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അവൻ പ്രതീക്ഷിക്കുന്നു. മോശ ഇസ്രായേല്യരോടു പറഞ്ഞു: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്‍റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്‌ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്‌ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്‍റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.” (ആവ. 30:19, 20) അതുകൊണ്ട് യഹോവയുടെ ഇഷ്ടം ചെയ്യുക, അവനെ സ്‌നേഹിക്കുക, അവന്‍റെ വാക്കു കേട്ടനുസരിക്കുക, അവനോടു ചേർന്നിരിക്കുക. എന്തുകൊണ്ടെന്നാൽ നമ്മുടെ ജീവൻ ആശ്രയിച്ചിരിക്കുന്നത്‌ അതിലാണ്‌!

14. ദൈവത്തിന്‍റെ സംഘടനയുടെ ദൃശ്യഭാഗത്തെക്കുറിച്ച് ഒരു സഹോദരൻ അനുഭവത്തിൽനിന്ന് എന്തു പറഞ്ഞു?

14 യഹോവയോട്‌ അചഞ്ചലമായി പറ്റിനിൽക്കുകയും അവന്‍റെ സംഘടനയോടൊപ്പം ചേർന്നുനടക്കുകയും ചെയ്‌ത പ്രൈസ്‌ ഹ്യൂസ്‌ സഹോദരൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “1914-നു തൊട്ടുമുമ്പുള്ള ആ വർഷങ്ങൾമുതൽ . . . യഹോവയുടെ ഉദ്ദേശം മനസ്സിലാക്കി ആ ഗ്രാഹ്യത്തിനു ചേർച്ചയിൽത്തന്നെ ജീവിക്കാനായതിൽ ഞാൻ അങ്ങേയറ്റം കൃതാർഥനാണ്‌! എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതായി എന്തെങ്കിലുമുണ്ടെങ്കിൽ അത്‌ യഹോവയുടെ ദൃശ്യസംഘടനയോട്‌ ചേർന്നുപ്രവർത്തിക്കുക എന്നതു മാത്രമാണ്‌. മാനുഷികന്യായവാദങ്ങളിൽ ആശ്രയം വെക്കുന്നത്‌ എത്ര മൗഢ്യമാണെന്ന് എന്‍റെ ആദ്യകാലാനുഭവങ്ങളിലൂടെ ഞാൻ പഠിച്ചു. അതു സംബന്ധിച്ച് എനിക്ക് ബോധ്യംവന്നുകഴിഞ്ഞപ്പോൾ, എന്തുവന്നാലും ഈ വിശ്വസ്‌തസംഘടനയോടൊപ്പം നിൽക്കുമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. യഹോവയുടെ പ്രീതിയും അനുഗ്രഹവും ലഭിക്കാനുള്ള വേറെ ഏതു മാർഗമാണുള്ളത്‌?”

ദൈവത്തിന്‍റെ സംഘടനയോടൊപ്പം മുന്നേറിക്കൊണ്ടിരിക്കുക

15. ഗ്രാഹ്യത്തിൽ വരുന്ന മാറ്റങ്ങളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? ഉദാഹരിക്കുക.

15 വ്യക്തികളെന്ന നിലയിൽ ദൈവത്തിന്‍റെ പ്രീതിയും അനുഗ്രഹവും നേടണമെങ്കിൽ നാം അവന്‍റെ സംഘടനയെ പിന്തുണയ്‌ക്കുകയും തിരുവെഴുത്തുഗ്രാഹ്യത്തിൽ വരുന്ന മാറ്റങ്ങൾ സ്വീകരിക്കുകയും ചെയ്‌തേ മതിയാകൂ. യേശുവിന്‍റെ മരണശേഷം ഉരുത്തിരിഞ്ഞ ഒരു സാഹചര്യം നോക്കാം: അന്നുണ്ടായിരുന്ന ആയിരക്കണക്കിന്‌ യഹൂദക്രിസ്‌ത്യാനികൾ ന്യായപ്രമാണം ആചരിക്കുന്നതിൽ ശുഷ്‌കാന്തിയുള്ളവരും അത്‌ ഉപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരും ആയിരുന്നു. (പ്രവൃ. 21:17-20) എന്നാൽ, പൗലോസ്‌ എബ്രായക്രിസ്‌ത്യാനികൾക്ക് എഴുതിയ ലേഖനം ചിന്താഗതിയിൽ മാറ്റം വരുത്താൻ അവരെ  സഹായിച്ചു. “ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗ”ങ്ങളാൽ അല്ല, “യേശുക്രിസ്‌തു ഒരിക്കലായി കഴിച്ച ശരീരയാഗത്താൽ” ആണ്‌ തങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌ എന്ന വസ്‌തുത അവർ അംഗീകരിച്ചു. (എബ്രാ. 10:5-10) യഹൂദപശ്ചാത്തലമുള്ള ക്രിസ്‌ത്യാനികളിൽ മിക്കവരും തങ്ങളുടെ ചിന്താഗതിക്ക് മാറ്റം വരുത്തുകയും ആത്മീയമായി അഭിവൃദ്ധിപ്പെടുകയും ചെയ്‌തു. നാമും ഇതുപോലെ, തിരുവെഴുത്തുഗ്രാഹ്യത്തിലോ ശുശ്രൂഷയോടു ബന്ധപ്പെട്ടോ വരുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ കാണാൻ തയ്യാറാകണം. അത്തരത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് നന്നായി പഠിക്കുകയും അവ താഴ്‌മയോടെ സ്വീകരിക്കുകയും വേണം.

16. (എ) ഏതെല്ലാം അനുഗ്രഹങ്ങൾ പുതിയ ലോകത്തിലെ ജീവിതം വിസ്‌മയകരമാക്കും? (ബി) പുതിയ ലോകത്തിലെ ഏത്‌ അനുഗ്രഹത്തിനായാണ്‌ നിങ്ങൾ കാത്തിരിക്കുന്നത്‌?

16 യഹോവയോടും അവന്‍റെ സംഘടനയോടും എക്കാലവും വിശ്വസ്‌തരായിരിക്കുന്നവർക്ക് അവന്‍റെ അനുഗ്രഹം എന്നുമുണ്ടാകും. വിശ്വസ്‌തരായ അഭിഷിക്തർ യേശുവിനോടൊപ്പം സ്വർഗത്തിൽ കൂട്ടവകാശികളെന്ന നിലയിൽ മഹത്തായ പദവികൾ ആസ്വദിക്കും. (റോമ. 8:16, 17) നമ്മുടേത്‌ ഭൗമികപ്രത്യാശയാണെങ്കിലോ? പറുദീസയിലെ ജീവിതം എത്ര ആനന്ദപൂർണമായിരിക്കുമെന്ന് വിഭാവന ചെയ്യുക! യഹോവയുടെ സംഘടനയുടെ ഭാഗമായ നമുക്ക് പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ വാഗ്‌ദാനത്തെപ്പറ്റി ഇന്ന് മറ്റുള്ളവരോടു പറയാൻ കഴിയുന്നത്‌ എത്ര സന്തോഷമുള്ള കാര്യമാണ്‌! (2 പത്രോ. 3:13) “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും” എന്നതാണ്‌ സങ്കീർത്തനം 37:11-ലെ ദിവ്യവാഗ്‌ദാനം. മാത്രമല്ല, ആളുകൾ “വീടുകളെ പണിതു പാർക്കും” എന്നും, “തങ്ങളുടെ അദ്ധ്വാനഫലം” അവർ അനുഭവിക്കും എന്നും തിരുവെഴുത്തു പറയുന്നു. (യെശ. 65:21, 22) അടിച്ചമർത്തലില്ല, ദാരിദ്ര്യമോ വിശപ്പോ ഇല്ല. (സങ്കീ. 72:13-16) മഹതിയാം ബാബിലോൺ മേലിൽ ആരെയും വഞ്ചിക്കില്ല, കാരണം അവൾ മൺമറഞ്ഞിരിക്കും! (വെളി. 18:8, 21) മരിച്ചുപോയവർ ഉയിർത്തെഴുന്നേൽക്കും, എന്നേക്കും ജീവിക്കാനുള്ള അവസരം അവർക്കു ലഭിക്കും. (യെശ. 25:8; പ്രവൃ. 24:15) യഹോവയ്‌ക്കു സമർപ്പിച്ചിരിക്കുന്ന ദശലക്ഷങ്ങളെ കാത്തിരിക്കുന്നത്‌ എത്ര ആവേശോജ്ജ്വലമായ ഒരു ഭാവിയാണ്‌! എന്നാൽ ഈ തിരുവെഴുത്തുവാഗ്‌ദാനങ്ങൾ നമ്മുടെ ഓരോരുത്തരുടേതുമാകണമെങ്കിൽ നാം എന്തു ചെയ്യണം? ആത്മീയപുരോഗതി വരുത്തുന്നതിൽ തുടരുക, ദൈവത്തിന്‍റെ സംഘടനയോടൊപ്പം അതേ വേഗത്തിൽ മുന്നേറുക.

നിങ്ങൾ പറുദീസയിലായിരിക്കുന്നതായി സങ്കൽപ്പിക്കാനാകുന്നുണ്ടോ? (16-‍ാ‍ം ഖണ്ഡിക കാണുക)

17. യഹോവയുടെ സംഘടനയോടും സത്യാരാധനയോടും ഉള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?

17 ഈ വ്യവസ്ഥിതിക്ക് തിരശ്ശീലവീഴാൻ ഏതാനും നാഴികകൾ മാത്രം ബാക്കിനിൽക്കെ, നമുക്ക് വിശ്വാസത്തിൽ ഉറപ്പുള്ളവരായി തുടരാം. ദൈവത്തിന്‍റെ ആരാധനാക്രമീകരണത്തോട്‌ ആഴമായ വിലമതിപ്പും ഉള്ളവരായിരിക്കാം. സങ്കീർത്തനക്കാരനായ ദാവീദിന്‍റെ മനോഭാവം അതായിരുന്നു. അവൻ പാടി: “ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്‍റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ ആയുഷ്‌കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” (സങ്കീ. 27:4) നമുക്ക് ഓരോരുത്തർക്കും യഹോവയോടു ചേർന്നുനിൽക്കാം. അവന്‍റെ ജനത്തോടൊപ്പം അണിചേർന്ന്, അവന്‍റെ സംഘടനയോടൊത്ത്‌ മുന്നേറാം!