വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മോട്‌ അടുത്തുവരുന്നത്‌ എങ്ങനെ?

യഹോവ നമ്മോട്‌ അടുത്തുവരുന്നത്‌ എങ്ങനെ?

“ദൈവത്തോട്‌ അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട്‌ അടുത്തു വരും.”—യാക്കോ. 4:8.

1. മനുഷ്യസഹജമായ എന്ത് ആഗ്രഹമാണ്‌ നമുക്കെല്ലാം ഉള്ളത്‌, അത്‌ ആർക്ക് തൃപ്‌തിപ്പെടുത്താനാകും?

മറ്റുള്ളവരുമായി അടുപ്പവും സ്‌നേഹബന്ധവും ആസ്വദിക്കാനുള്ള അദമ്യമായ ഒരു ആഗ്രഹം മനുഷ്യസഹജമാണ്‌. പരസ്‌പരം നന്നായി മനസ്സിലാക്കുകയും ഉറ്റു സ്‌നേഹിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ‘അവർ തമ്മിൽ നല്ല അടുപ്പത്തിലാണ്‌’ എന്ന് നാം പറയാറുണ്ട്. നമ്മെ മനസ്സിലാക്കുകയും വിലമതിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഉള്ള നമ്മുടെ സ്‌നേഹബന്ധങ്ങൾ സ്വാഭാവികമായും നമ്മുടെ മേൽ ക്രിയാത്മകമായ ഒരു പ്രഭാവം ചെലുത്തുന്നു. എന്നാൽ നാം വളർത്തിയെടുക്കേണ്ട ഏറ്റവും ഉറ്റബന്ധം നമ്മുടെ മഹാസ്രഷ്ടാവിനോടായിരിക്കണം.—സഭാ. 12:1.

2. യഹോവ നമുക്ക് എന്തു വാഗ്‌ദാനം നൽകുന്നു, എന്നാൽ അനേകം ആളുകൾ അതു വിശ്വസിക്കാത്തത്‌ എന്തുകൊണ്ട്?

2 നാം യഹോവയോട്‌ ‘അടുത്തു ചെല്ലാൻ’ അവൻ തന്‍റെ വചനത്തിലൂടെ നമ്മോട്‌ ആവശ്യപ്പെടുന്നു, നാം അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മോട്‌ ‘അടുത്തു വരാം’ എന്ന് അവൻ വാഗ്‌ദാനവും ചെയ്യുന്നു. (യാക്കോ. 4:8) എത്ര ഹൃദയോഷ്‌മളമായ ഒരു ആശയമാണ്‌ അത്‌! പക്ഷേ, ദൈവം തങ്ങളോട്‌ അടുത്തുവരാൻ ആഗ്രഹിക്കുന്നു എന്നൊക്കെ വിശ്വസിക്കുന്നത്‌ യാഥാർഥ്യത്തിനു നിരക്കാത്തതാണെന്ന് അനേകർ കരുതുന്നു. മാത്രവുമല്ല, ദൈവത്തോട്‌ അടുത്തുചെല്ലാൻ തങ്ങൾ അയോഗ്യരാണെന്നും അടുത്തു ചെല്ലാനാകാത്തവിധം ദൈവം അകലെയാണെന്നും അവർക്ക് തോന്നുന്നു. എന്നാൽ യഹോവയുമായി ഒരു ഉറ്റസഖിത്വം ശരിക്കും സാധ്യമാണോ?

3. യഹോവയെക്കുറിച്ച് എന്തു വസ്‌തുത നാം തിരിച്ചറിയണം?

3 യഹോവയെ കണ്ടെത്താൻ ആഗ്രഹിക്കുന്നവരിൽനിന്നും അവൻ “അകന്നിരിക്കുന്നില്ല” എന്നതാണ്‌ വാസ്‌തവം. അവനെ അറിയുക തീർച്ചയായും സാധ്യമാണ്‌.  (പ്രവൃത്തികൾ 17:26, 27; സങ്കീർത്തനം 145:18 വായിക്കുക.) അപൂർണരായ മനുഷ്യർപോലും താനുമായി ഒരു അടുത്തബന്ധം ആസ്വദിക്കണം എന്നതാണ്‌ നമ്മുടെ ദൈവത്തിന്‍റെ ഉദ്ദേശ്യം. തന്‍റെ ഉറ്റസുഹൃത്തുക്കളെന്ന നിലയിൽ അവരെ തന്‍റെ പ്രീതിയിലേക്ക് കൈക്കൊള്ളാൻ അവൻ സന്നദ്ധനും ഒരുക്കമുള്ളവനും ആണ്‌. (യെശ. 41:8; 55:6) സ്വന്തം അനുഭവത്തിൽനിന്ന് സങ്കീർത്തനക്കാരന്‌ യഹോവയെക്കുറിച്ച് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്‍റെ അടുക്കലേക്കു വരുന്നു. . . . നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.” (സങ്കീ. 65:2, 4) യെഹൂദരാജാവായ ആസായെക്കുറിച്ചുള്ള ബൈബിൾവിവരണം, ഒരു വ്യക്തി യഹോവയോട്‌ അടുത്തുചെന്നതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണ്‌. യഹോവ അതിനോട്‌ എങ്ങനെ പ്രതികരിച്ചു എന്നും അത്‌ വെളിപ്പെടുത്തുന്നു. *

ഒരു പുരാതന ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക

4. യെഹൂദജനതയ്‌ക്ക് ആസാ രാജാവ്‌ എന്തു മാതൃക വെച്ചു?

4 ആസാ രാജാവ്‌ തന്‍റെ ദേശത്ത്‌ ആഴത്തിൽ വേരുപിടിച്ചിരുന്ന ആലയവേശ്യാവൃത്തിയും വിഗ്രഹാരാധനയും പിഴുതെറിഞ്ഞുകൊണ്ട് സത്യാരാധനയോട്‌ അസാമാന്യതീക്ഷ്ണത പ്രകടമാക്കി. (1 രാജാ. 15:9-13) തികഞ്ഞ സംസാരസ്വാതന്ത്ര്യത്തോടെ അവൻ തന്‍റെ ജനത്തോട്‌ “അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്‌പനയും ആചരിച്ചു നടപ്പാനും” കല്‌പിച്ചു. തന്നിമിത്തം, ആസായുടെ ഭരണത്തിന്‍റെ ആദ്യ പത്തുവർഷം സമ്പൂർണസമാധാനം നൽകിക്കൊണ്ട് യഹോവ ദേശത്തെ അനുഗ്രഹിച്ചു. ആ സ്വസ്ഥതയ്‌ക്കു കാരണമായി ആസാ ചൂണ്ടിക്കാണിച്ചത്‌ എന്താണ്‌? “നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്‌കയും ചെയ്‌തിരിക്കുന്നു” എന്ന് അവൻ തന്‍റെ ജനത്തോട്‌ പറഞ്ഞു. (2 ദിന. 14:1-7) അടുത്തതായി എന്തു സംഭവിച്ചു എന്ന് നോക്കാം.

5. ദൈവത്തിലുള്ള ആസായുടെ ആശ്രയം മാറ്റുരയ്‌ക്കപ്പെട്ടത്‌ എങ്ങനെ, എന്തായിരുന്നു അനന്തരഫലം?

5 ഒരു നിമിഷം ആസായുടെ സാഹചര്യത്തിൽ നിന്ന് ചിന്തിക്കുക. 10,00,000 പടയാളികളും 300 യുദ്ധരഥങ്ങളുമായി കൂശ്യനായ (എത്യോപ്യനായ) സേരഹ്‌ യെഹൂദയ്‌ക്കുനേരെ പട നയിക്കുകയാണ്‌. (2 ദിന. 14:8-10) നിങ്ങളുടെ രാജ്യത്തെ ലക്ഷ്യംവെച്ചുള്ള, ആ മഹാസൈന്യത്തിന്‍റെ വരവ്‌ കാണുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും? നിങ്ങളുടെ സൈനികരുടെ എണ്ണം 5,80,000 മാത്രം! നിങ്ങളുടെ സൈന്യത്തിന്‍റെ ഇരട്ടിയോളം വരുന്ന ഒരു മഹാസൈന്യത്തിന്‍റെ കടന്നാക്രമണം ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് അറിയാതെ നിങ്ങൾ സ്‌തംഭിച്ച് നിന്നുപോകുമോ? ഈ അടിയന്തിരസാഹചര്യം ഉളവാക്കിയ അങ്കലാപ്പിൽ സമചിത്തത കൈവിട്ട്, സ്വന്തം ജ്ഞാനത്തിൽ ആശ്രയിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾ മുതിരുമോ? ആസായ്‌ക്ക് യഹോവയോടുണ്ടായിരുന്ന ഉറ്റബന്ധവും അവനിലുള്ള അടിയുറച്ച ആശ്രയവും അവൻ പ്രതികരിച്ച വിധത്തിൽ പ്രതിഫലിച്ചു. അവൻ മുട്ടിപ്പായി ഇങ്ങനെ വിളിച്ചപേക്ഷിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്‍റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്‍റെ നേരെ പ്രബലനാകരുതേ.” ആസായുടെ മനമുരുകിയുള്ള ആ അഭയയാചനയോട്‌ ദൈവം എങ്ങനെയാണ്‌ പ്രതികരിച്ചത്‌? “യഹോവ . . . കൂശ്യരെ തോല്‌ക്കുമാറാക്കി.” ആ രണഭൂമിയിൽ ശത്രുപക്ഷത്ത്‌ ഒരൊറ്റ പടയാളിപോലും അതിജീവിച്ചില്ല!—2 ദിന. 14:11-13.

6. ആസായുടെ എന്ത് മാതൃക നാം അനുകരിക്കണം?

6 ദൈവത്തിന്‍റെ വഴിനയിക്കലിലും സംരക്ഷണത്തിലും പരിപൂർണമായി ആശ്രയം അർപ്പിക്കാൻ ആസായ്‌ക്ക് സാധ്യമായത്‌ എന്തുകൊണ്ടാണ്‌? “ആസാ . . . യഹോവെക്കു പ്രസാദമായുള്ളതു ചെയ്‌തു” എന്നും “ആസയുടെ ഹൃദയം . . . യഹോവയിങ്കൽ ഏകാഗ്രമായിരുന്നു” എന്നും ബൈബിൾ പറയുന്നു. (1 രാജാ. 15:11, 14) നമ്മളും ഏകാഗ്രഹൃദയത്തോടെ, മുഴുഹൃദയത്തോടെ വേണം യഹോവയെ സേവിക്കാൻ. അങ്ങനെ ചെയ്യുന്നത്‌ ഇപ്പോഴും ഭാവിയിലും ദൈവവുമായി ഒരു ഹൃദയബന്ധം ആസ്വദിക്കാൻ അത്യന്താപേക്ഷിതമാണ്‌. യഹോവ നമ്മെ അവനിലേക്ക് അടുപ്പിക്കാൻ മുൻകൈയെടുത്ത്‌ പ്രവർത്തിച്ചിരിക്കുന്നു. അവനുമായി ഒരു അടുത്ത ബന്ധം രൂപപ്പെടുത്താനും കാത്തുസൂക്ഷിക്കാനും അവൻ നമ്മെ സഹായിച്ചിരിക്കുന്നു. അതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! ദൈവം അങ്ങനെ ചെയ്‌തിരിക്കുന്ന രണ്ടു മുഖാന്തരങ്ങളെക്കുറിച്ച് നമുക്ക് പരിചിന്തിക്കാം.

മറുവില മുഖാന്തരം യഹോവ നമ്മെ അവനിലേക്ക് അടുപ്പിച്ചിരിക്കുന്നു

7. (എ) യഹോവ ചെയ്‌തിരിക്കുന്ന എന്തെല്ലാമാണ്‌ നമ്മെ അവനിലേക്ക് അടുപ്പിക്കുന്നത്‌? (ബി) ദൈവം നമ്മെ അവനിലേക്ക് അടുപ്പിക്കുന്ന മുഖ്യമുഖാന്തരം ഏതാണ്‌?

7 അതിമനോഹരമായ നമ്മുടെ ഭൗമഭവനത്തെ സൃഷ്ടിച്ചൊരുക്കുകവഴി മാനവകുടുംബത്തോടുള്ള  തന്‍റെ സ്‌നേഹം യഹോവ പ്രകടമാക്കി. വിസ്‌മയാവഹമായ ഭൗതികവിഭവങ്ങൾ മുഖാന്തരം നമ്മുടെ ജീവൻ നിലനിറുത്തിക്കൊണ്ട് അവൻ ഇപ്പോഴും നമ്മോടുള്ള സ്‌നേഹം പ്രദർശിപ്പിക്കുകയാണ്‌. (പ്രവൃ. 17:28; വെളി. 4:11) അതിലും പ്രധാനമായി, നമ്മുടെ ആത്മീയാവശ്യങ്ങൾ യഹോവ നോക്കിനടത്തുന്നു. (ലൂക്കോ. 12:42) കൂടാതെ, നാം പ്രാർഥിക്കുമ്പോൾ വ്യക്തിപരമായി താൻ അത്‌ ശ്രദ്ധവെച്ച് കേൾക്കുന്നുവെന്ന് അവൻ നമുക്ക് ഉറപ്പുനൽകുന്നു. (1 യോഹ. 5:14) എന്നിരുന്നാലും, ദൈവം നമ്മെ അവനിലേക്ക് അടുപ്പിക്കുന്നതും നാം അവനിലേക്ക് അടുക്കുന്നതും ഏറ്റവും മുഖ്യമായി ദൈവസ്‌നേഹത്തിന്‍റെ അത്യുത്‌കൃഷ്ട പ്രകടനമായ മറുവില മുഖാന്തരമാണ്‌. (1 യോഹന്നാൻ 4:9, 10, 19 വായിക്കുക.) നമ്മെ പാപത്തിൽനിന്നും മരണത്തിൽനിന്നും വിടുവിക്കാൻ യഹോവ തന്‍റെ “ഏകജാതനായ പുത്ര”നെ ഭൂമിയിലേക്ക് അയച്ചു.—യോഹന്നാൻ 3:16.

8, 9. യഹോവയുടെ ഉദ്ദേശ്യത്തിൽ എന്തു പങ്കാണ്‌ യേശു വഹിക്കുന്നത്‌?

8 ക്രിസ്‌തുവിനു മുമ്പ് ജീവിച്ചിരുന്നവർക്കുപോലും മറുവിലയിൽനിന്ന് പ്രയോജനം നേടുക യഹോവ സാധ്യമാക്കി. വരാനിരുന്ന ഒരു രക്ഷകനെക്കുറിച്ചുള്ള പ്രവചനം ഉച്ചരിച്ചപ്പോൾത്തന്നെ മറുവില നൽകിക്കഴിഞ്ഞതുപോലെ ദൈവം കണക്കാക്കി. കാരണം തന്‍റെ ഉദ്ദേശ്യങ്ങളൊന്നും ഒരുകാരണവശാലും പരാജയപ്പെടില്ലെന്ന് യഹോവയ്‌ക്ക് അറിയാമായിരുന്നു. (ഉല്‌പ. 3:15) “ക്രിസ്‌തുയേശു നൽകിയ മറുവിലയാലുള്ള വീണ്ടെടുപ്പി”നെപ്രതി ദൈവത്തോടുള്ള തന്‍റെ ആഴമായ വിലമതിപ്പ് നൂറ്റാണ്ടുകൾക്കു ശേഷം അപ്പൊസ്‌തലനായ പൗലോസ്‌ പ്രകടിപ്പിക്കുകയുണ്ടായി. ദൈവം “ക്ഷമയോടെ കാത്തിരുന്ന മുൻകാലങ്ങളിൽ (അവൻ) മനുഷ്യരുടെ പാപങ്ങൾ ക്ഷമി”ച്ചു എന്നും പൗലോസ്‌ പറഞ്ഞു. (റോമ. 3:21-26) നാം ദൈവത്തോട്‌ അടുത്തുചെല്ലുന്നതിൽ യേശു വഹിക്കുന്ന പങ്ക് എത്ര നിർണായകമാണ്‌!

9 യേശുവിലൂടെ മാത്രമേ എളിയവരായ മനുഷ്യർക്ക് യഹോവയെ അറിയാനും അവനുമായി അടുപ്പവും ആഴമായ ബന്ധവും ആസ്വദിക്കാനും കഴിയൂ. തിരുവെഴുത്തുകൾ എങ്ങനെയാണ്‌ ഈ സത്യം പ്രദീപ്‌തമാക്കുന്നത്‌? പൗലോസ്‌ എഴുതി: “ക്രിസ്‌തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു. ഇതിലൂടെ ദൈവം നമ്മോടുള്ള തന്‍റെ സ്‌നേഹം കാണിച്ചുതരുന്നു.” (റോമ. 5:6-8) നമ്മൾ ഏതെങ്കിലും വിധത്തിൽ യോഗ്യരായതുകൊണ്ടല്ല, പകരം യഹോവ നമ്മെ അത്രമേൽ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ യേശുവിന്‍റെ മറുവിലയാഗം അവൻ പ്രദാനം ചെയ്‌തത്‌. “എന്നെ അയച്ച പിതാവ്‌ ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യനും എന്‍റെ അടുക്കൽ വരാൻ കഴിയുകയില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു അവസരത്തിൽ അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല.” (യോഹ. 6:44; 14:6) യഹോവ യേശുക്രിസ്‌തുവിലൂടെ വ്യക്തികളെ തന്നിലേക്ക് അടുപ്പിക്കുന്നതും അനന്തജീവന്‍റെ പ്രത്യാശയോടെ തന്‍റെ സ്‌നേഹത്തിൽ നിലനിൽക്കാൻ അവരെ സഹായിക്കുന്നതും പരിശുദ്ധാത്മാവ്‌ മുഖാന്തരമാണ്‌. (യൂദാ 20, 21 വായിക്കുക.) ഇനിയും, യഹോവ നമ്മെ അവനിലേക്ക് അടുപ്പിക്കുന്ന മറ്റൊരു വിധം പരിചിന്തിക്കാം.

യഹോവ തന്‍റെ ലിഖിതവചനം മുഖാന്തരം നമ്മെ അവനിലേക്ക് അടുപ്പിക്കുന്നു

10. ദൈവത്തോട്‌ അടുത്തുചെല്ലാൻ നമ്മെ സഹായിക്കുന്ന എന്തെല്ലാം ബൈബിൾ നമ്മെ പഠിപ്പിക്കുന്നു?

10 ഈ ലേഖനത്തിൽ ഇതുവരെ, നാം 14 ബൈബിൾപുസ്‌തകങ്ങളിൽനിന്ന് തിരുവെഴുത്തുകൾ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്യുകയുണ്ടായി. ബൈബിൾ ഇല്ലായിരുന്നെങ്കിൽ, സ്രഷ്ടാവിലേക്ക് അടുത്തുചെല്ലുക സാധ്യമാണെന്ന് നാം അറിയുമായിരുന്നോ? മറുവിലയെക്കുറിച്ചും യേശുവിലൂടെ യഹോവയിലേക്ക് അടുത്തുചെല്ലാനാകുന്നതിനെക്കുറിച്ചും നാം മനസ്സിലാക്കുമായിരുന്നോ? ബൈബിളിന്‍റെ രചനയ്‌ക്കായി യഹോവ തന്‍റെ ആത്മാവ്‌ മുഖാന്തരം ലേഖകരെ നിശ്ശ്വസ്‌തരാക്കി. അവന്‍റെ ആകർഷകമായ വ്യക്തിത്വവും അതിമഹത്തായ ഉദ്ദേശ്യങ്ങളും ആ ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന്‌, പുറപ്പാടു 34:6, 7-ൽ യഹോവ മോശയോട്‌ തന്നെക്കുറിച്ചുതന്നെ ഇങ്ങനെ വർണിച്ചു: “ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ.” അത്തരം ഒരു വ്യക്തിയിലേക്ക് ആകർഷിക്കപ്പെടാത്ത ആരെങ്കിലുമുണ്ടോ? ദൈവവചനത്തിന്‍റെ ഏടുകളിൽനിന്ന് നാം എത്രയധികം ദൈവത്തെക്കുറിച്ച് പഠിക്കുന്നുവോ അത്രയധികം അവൻ നമുക്ക് ഒരു യഥാർഥവ്യക്തിയായിത്തീരുമെന്നും അത്രയധികം അടുപ്പവും ആത്മബന്ധവും നമുക്ക് അവനോട്‌ അനുഭവപ്പെടുമെന്നും യഹോവയ്‌ക്ക് അറിയാം.

11. ദൈവത്തിന്‍റെ ഗുണങ്ങളെയും വഴികളെയും കുറിച്ച് നാം മനസ്സിലാക്കാൻ ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

11 ദൈവവുമായി നമുക്ക് എങ്ങനെ ഒരു അടുത്ത ബന്ധത്തിലേക്ക് വരാൻ കഴിയും എന്നു വിശദീകരിച്ചുകൊണ്ട്, യഹോയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തിന്‍റെ ആമുഖം ഇങ്ങനെ പറയുന്നു: “ഏതു സൗഹൃദത്തിലും, അടുപ്പം അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌ ഒരു വ്യക്തിയെ അടുത്തറിയുന്നതിലും അയാളുടെ വ്യതിരിക്തമായ ഗുണങ്ങളെ വിലമതിക്കുന്നതിലും ആണ്‌. അതുകൊണ്ട് ബൈബിളിൽ  വെളിപ്പെടുത്തിയിരിക്കുന്ന, ദൈവത്തിന്‍റെ ഗുണങ്ങളെയും പ്രവർത്തനരീതികളെയും കുറിച്ചു പഠിക്കേണ്ടത്‌ അതിപ്രധാനമാണ്‌.” മനുഷ്യരായ നമുക്ക് മനസ്സിലാക്കാൻപോന്ന വിധം യഹോവ തന്‍റെ വചനം എഴുതിപ്പിച്ചതിൽ നമുക്ക് അവനോട്‌ അളവറ്റ നന്ദിയുള്ളവരായിരിക്കാൻ കഴിയും!

12. ബൈബിൾ എഴുതാൻ യഹോവ മനുഷ്യരെ ഉപയോഗിച്ചത്‌ എന്തുകൊണ്ട്?

12 യഹോവയ്‌ക്ക് വേണമെങ്കിൽ ദൂതന്മാരെക്കൊണ്ട് ബൈബിൾ എഴുതിക്കാമായിരുന്നു. അവരാകട്ടെ, നമ്മുടെ കാര്യാദികളിൽ അതീവ താത്‌പര്യമുള്ളവരാണുതാനും. (1 പത്രോ. 1:12) മനുഷ്യവർഗത്തിനുള്ള ദൈവത്തിന്‍റെ സന്ദേശം നിസ്സംശയമായും ദൂതന്മാർക്ക് എഴുതാൻ കഴിയുമായിരുന്നു. പക്ഷേ, ഒരു മനുഷ്യന്‍റെ കണ്ണിലൂടെ ഏതെങ്കിലും ഒരു ദൂതന്‌ കാര്യങ്ങൾ നോക്കിക്കാണാൻ കഴിയുമായിരുന്നോ? നമ്മുടെ ആവശ്യങ്ങളും ആശാഭിലാഷങ്ങളും ആത്മസംഘർഷങ്ങളും ഉൾക്കൊള്ളാനോ അവയുമായി താദാത്മ്യം പ്രാപിക്കാനോ അവർക്കു സാധിക്കുമായിരുന്നോ? ഒരിക്കലുമില്ല. ഇക്കാര്യത്തിലെ അവരുടെ പരിമിതി യഹോവയ്‌ക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, ബൈബിൾരചനയ്‌ക്ക് മനുഷ്യലേഖകരെ ഉപയോഗിക്കുകവഴി, മനുഷ്യന്‍റെ മനംതൊടാൻ യഹോവയ്‌ക്കായി! ബൈബിൾരചയിതാക്കളുടെയും ബൈബിൾകഥാപാത്രങ്ങളുടെയും വികാരവിചാരങ്ങളും മനോഗതങ്ങളും നമുക്ക് ഉൾക്കൊള്ളാനാകും. അവരുടെ നിരാശകളും ഭയാശങ്കകളും അപൂർണതകളും ആകുലതകളും സമാനുകമ്പയോടെ മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങളും നേട്ടങ്ങളും മറ്റും സ്വന്തം ഹൃദയത്തിൽ അനുഭവിച്ചറിയാനും നമുക്കാകും. അതെ, പ്രവാചകനായ ഏലിയാവിനെപ്പോലെ, അപൂർണമനുഷ്യന്‍റെ വികാരവിചാരങ്ങളിലൂടെ സഞ്ചരിച്ച “നമ്മെപ്പോലെതന്നെയുള്ള” വ്യക്തികളായിരുന്നു എല്ലാ ബൈബിളെഴുത്തുകാരും.—യാക്കോ. 5:17.

യഹോവ യോനായോടും പത്രോസിനോടും ഇടപെട്ടവിധം എന്നെ അവനിലേക്ക് അടുപ്പിക്കുന്നത്‌ എങ്ങനെ? (13, 15 ഖണ്ഡികകൾ കാണുക)

13. യോനായുടെ പ്രാർഥന എങ്ങനെയാണ്‌ നിങ്ങളുടെ ഹൃദയത്തോട്‌ സംസാരിക്കുന്നത്‌?

13 ഉദാഹരണമായി, തന്‍റെ ദിവ്യനിയമനം വിട്ട് ഒളിച്ചോടിയപ്പോഴുള്ള യോനായുടെ മനോവ്യാപാരങ്ങൾ ഒരു ദൈവദൂതന്‌ പൂർണമായി ഉൾക്കൊണ്ട് സ്വന്തം വാക്കുകളിൽ പകരാനാകുമായിരുന്നോ എന്ന് ചിന്തിക്കുക. ആഴിയുടെ അഗാധത്തിൽനിന്നും യോനാ ദൈവത്തോട്‌ നടത്തിയ പ്രാർഥന ഉൾപ്പെടെ സ്വന്തം ജീവിതരേഖ എഴുതാൻ യഹോവ യോനായെത്തന്നെ ഉപയോഗിച്ചത്‌ എത്ര അനുയോജ്യമായിരുന്നു! യോനാ ഇങ്ങനെ പറഞ്ഞു: “എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു.”—യോനാ 1:3, 10; 2:1-9.

14. യെശയ്യാവ്‌ തന്നെക്കുറിച്ചുതന്നെ എഴുതിയത്‌ നമുക്ക് ഉൾക്കൊള്ളാനാകുന്നത്‌ എന്തുകൊണ്ട്?

 14 യെശയ്യാവ്‌ തന്നെക്കുറിച്ചുതന്നെ എഴുതാൻ യഹോവ ഇടയാക്കിയ ഒരു സന്ദർഭം നോക്കുക. ദൈവമഹത്ത്വത്തിന്‍റെ ഒരു ദർശനം കണ്ടശേഷം തന്‍റെതന്നെ പാപാവസ്ഥയെക്കുറിച്ച് ഇങ്ങനെ എഴുതാൻ പ്രവാചകൻ പ്രചോദിതനായി: “എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ.” (യെശ. 6:5) ഇത്രയധികം ഭയാശ്ചര്യത്തോടെ ആ വാക്കുകൾ ഉച്ചരിക്കാൻ ഒരു ദൂതന്‍റെ മനസ്സുണരുമായിരുന്നോ? എന്നാൽ യെശയ്യാവ്‌ എന്ന മനുഷ്യന്‌ അത്‌ സാധിക്കുമായിരുന്നു; മനസ്സലിവോടെ അവന്‍റെ മാനസികാവസ്ഥ മനസ്സിലാക്കാൻ നമുക്കും സാധിക്കും.

15, 16. (എ) സഹമനുഷ്യരുടെ വികാരങ്ങളോട്‌ സംവേദകത്വമുള്ളവരായിരിക്കാൻ നമുക്ക് സാധിക്കുന്നത്‌ എന്തുകൊണ്ട്? ഉദാഹരണങ്ങൾ നൽകുക. (ബി) യഹോവയോട്‌ കൂടുതൽ അടുത്തു ചെല്ലാൻ നമ്മെ എന്തു സഹായിക്കും?

15 യാക്കോബിനെപ്പോലെ, ദൈവകടാക്ഷത്തിന്‌ താൻ “ഒട്ടും അർഹനല്ല” എന്ന് പറയാൻമാത്രം ഒരു ദൂതന്‌ അയോഗ്യത തോന്നുമോ? പത്രോസിനെപ്പോലെ താൻ “പാപിയായ മനുഷ്യൻ” എന്ന് ഏതെങ്കിലും ഒരു ദൂതൻ പരിതപിക്കേണ്ട ആവശ്യമുണ്ടോ? (ഉല്‌പ. 32:10, പി.ഒ.സി; ലൂക്കോ. 5:8) യേശുവിന്‍റെ ശിഷ്യന്മാർ “ഭയന്നുപോയ”തുപോലെ ദൂതന്മാർ ഭയചകിതരാകുമോ? പൗലോസിനും കൂട്ടാളികൾക്കും വേണ്ടിവന്നതുപോലെ എതിർപ്പിന്മധ്യേ സുവാർത്ത പ്രസംഗിക്കാൻ ദൂതന്മാർക്ക് “ധൈര്യപ്പെ”ടേണ്ട ആവശ്യംവരുമോ? (യോഹ. 6:19; 1 തെസ്സ. 2:2) അശേഷമില്ല. കാരണം നീതിയുള്ള ദൈവദൂതന്മാരെല്ലാം പരിപൂർണരും അമാനുഷപ്രഭാവശാലികളും ആണ്‌. നേരെമറിച്ച്, അപൂർണരായ മനുഷ്യരിലാണ്‌ അത്തരം വികാരങ്ങൾ ഉടലെടുക്കുന്നത്‌. അതുകൊണ്ടുതന്നെ സാമാന്യമനുഷ്യരായ നമുക്ക് അത്‌ അനായാസം ഉൾക്കൊള്ളാനാകുന്നു. തന്നിമിത്തം, ദൈവവചനം വായിക്കുമ്പോൾ നമുക്ക് “ആനന്ദിക്കുന്നവരോടൊപ്പം ആനന്ദിക്കുകയും കരയുന്നവരോടൊപ്പം കരയുകയും” ചെയ്യുക ശരിക്കും സാധ്യമാണ്‌.—റോമ. 12:15.

16 കഴിഞ്ഞകാലങ്ങളിലെ തന്‍റെ വിശ്വസ്‌തദാസരുമായി യഹോവ ഇടപെട്ട വിധത്തെക്കുറിച്ച് ബൈബിൾ പറയുന്നത്‌ ധ്യാനിക്കുന്നെങ്കിൽ, ക്ഷമയോടെയും സ്‌നേഹത്തോടെയും അപൂർണമനുഷ്യരിലേക്ക് അടുത്തുവരുന്ന നമ്മുടെ ദൈവത്തെക്കുറിച്ച് അസംഖ്യം അത്ഭുതകാര്യങ്ങൾ നാം പഠിക്കും. അങ്ങനെ നാം യഹോവയെ അടുത്തറിയാനും അവനെ ആഴമായി സ്‌നേഹിക്കാനും ഇടയാകും. തത്‌ഫലമായി, നമുക്ക് ദൈവത്തോട്‌ ഏറെ അടുത്തുചെല്ലാൻ സാധിക്കും.—സങ്കീർത്തനം 25:14 വായിക്കുക.

ദൈവവുമായി ഉടയാത്ത ഒരു ബന്ധം വാർത്തെടുക്കുക

17. (എ) അസര്യാവ്‌ ആസായ്‌ക്ക് എന്തു സാരോപദേശം നൽകി? (ബി) അസര്യാവിന്‍റെ ബുദ്ധിയുപദേശം ആസാ അവഗണിച്ചത്‌ എങ്ങനെ, എന്തായിരുന്നു പരിണതഫലം?

17 കൂശ്യപ്പടയെ നിലംപരിശാക്കി വിജയശ്രീലാളിതനായി മടങ്ങിയെത്തിയ ആസാ രാജാവിനും ജനത്തിനും ദൈവത്തിന്‍റെ പ്രവാചകനായ അസര്യാവ്‌ പിൻവരുന്ന ജ്ഞാനോപദേശം നൽകി: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിന. 15:1, 2) പക്ഷേ, ആ ബുദ്ധിയുപദേശം അനുസരിക്കുന്നതിൽ ആസാ പിൽക്കാലത്ത്‌ പരാജയപ്പെട്ടു. ശത്രുത വെച്ചുപുലർത്തിയ വടക്കേ രാജ്യമായ ഇസ്രായേൽ ഭീഷണിമുഴക്കിയപ്പോൾ ആസാ സഹായത്തിനായി തിരിഞ്ഞത്‌ സിറിയയിലേക്കായിരുന്നു. യഹോവയിൽ ആശ്രയിച്ചുകൊണ്ട് തുടർന്നും അവനെ വിളിച്ചപേക്ഷിക്കുന്നതിനു പകരം പുറജാതികളുമായുള്ള സഖ്യതയാണ്‌ അവൻ തേടിയത്‌. അതുകൊണ്ടുതന്നെ യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.” ആസായുടെ ഭരണത്തിന്‍റെ ശിഷ്ടകാലം യുദ്ധപങ്കിലമായിരുന്നു. (2 ദിന. 16:1-9) എന്താണ്‌ ഇത്‌ നമുക്കു നൽകുന്ന ഗുണപാഠം?

18, 19. (എ) നാം ദൈവത്തിൽനിന്ന് അല്‌പമെങ്കിലും അകന്നുപോയിട്ടുണ്ടെങ്കിൽ നാം എന്തുചെയ്യണം? (ബി) യഹോവയോട്‌ ഇനിയുമേറെ അടുത്തുചെല്ലാൻ നമുക്ക് എങ്ങനെ സാധിക്കും?

18 നാം ഒരിക്കലും യഹോവയിൽനിന്ന് അകന്നുമാറരുത്‌. അവനുമായുള്ള നമ്മുടെ ബന്ധത്തിൽ അല്‌പമെങ്കിലും അകൽച്ച വന്നുപോയിട്ടുണ്ടെങ്കിൽ ഹോശേയ 12:6-ലെ വാക്കുകൾക്ക് ചേർച്ചയിൽ നാം അടിയന്തിരനടപടി സ്വീകരിക്കണം: “അതുകൊണ്ടു നീ നിന്‍റെ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്‍റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.” അതെ, മറുവിലയെന്ന അനർഘദാനത്തെക്കുറിച്ച് ആഴമായ വിലമതിപ്പോടെ ധ്യാനിച്ചും ദൈവവചനമായ ബൈബിൾ ഉത്സാഹപൂർവം പഠിച്ചും കൊണ്ട് യഹോവയുമായുള്ള നമ്മുടെ ഹൃദയബന്ധത്തിന്‍റെ ഇഴയടുപ്പം നമുക്ക് ഇനിയും വർധിപ്പിക്കാം.—ആവർത്തപുസ്‌തകം 13:4 വായിക്കുക.

19 “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്‌” എന്നു സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 73:28) യഹോവയെക്കുറിച്ച് പുതിയപുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ നമുക്ക് തുടരാം. അങ്ങനെ അവനെ സ്‌നേഹിക്കാനുള്ള അനവധിയായ കാരണങ്ങളോടുള്ള നമ്മുടെ വിലമതിപ്പ് നമുക്ക് ഏറെ ആഴമുള്ളതാക്കാം. ഇപ്പോഴും സകലനിത്യതയിലും യഹോവ നമ്മോട്‌ അധികമധികം അടുത്തുവരുമാറാകട്ടെ!

^ ഖ. 3 “നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും” എന്ന തലക്കെട്ടിൽ 2012 ആഗസ്റ്റ് 15 വീക്ഷാഗോപുത്തിൽ വന്ന ആസായെക്കുറിച്ചുള്ള ലേഖനം കാണുക.