യഹോവയുടെ ഉദ്ദേശ്യത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്ക്
“സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.”—സങ്കീ. 68:11.
1, 2. (എ) ദൈവം ആദാമിന് എന്തെല്ലാം വരദാനങ്ങൾ നൽകി? (ബി) ദൈവം ആദാമിന് ഒരു ഭാര്യയെ കൊടുത്തത് എന്തുകൊണ്ടായിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
യഹോവ ഭൂമിയെ സൃഷ്ടിച്ചത് ഒരു ഉദ്ദേശ്യത്തോടെയാണ്. “പാർപ്പിന്നത്രേ” അവൻ “അതിനെ നിർമ്മിച്ചത്” എന്ന് ബൈബിൾ പറയുന്നു. (യെശ. 45:18) അവന്റെ ആദ്യമനുഷ്യസൃഷ്ടിയായ ആദാം പൂർണനായിരുന്നു. ദൈവം അവന് വിസ്മയങ്ങൾ നിറഞ്ഞ ഒരു ഭവനം നൽകി: ഏദെൻ തോട്ടം! പൂമരങ്ങൾ, ഫലവൃക്ഷങ്ങൾ, തെളിനീരുറവുകൾ, ചിറ്റാറുകൾ, കളിച്ചുതിമിർക്കുന്ന മൃഗജന്തുജാലങ്ങൾ—ഒക്കെ ആദാം എത്ര ആസ്വദിച്ചുകാണും! പക്ഷേ, തനിക്ക് വളരെ വേണ്ടപ്പെട്ട ഒന്ന് അവന് കണ്ടെത്താനായില്ല. എന്തായിരുന്നു അത്? യഹോവയ്ക്ക് അത് അറിയാമായിരുന്നു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും,” ദൈവം പറഞ്ഞു. അവൻ ആദാമിന് ഒരു ഗാഢനിദ്ര വരുത്തി, അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് ആ “വാരിയെല്ലിനെ ഒരു സ്ത്രീയാക്കി.” ഉണർന്നെഴുന്നേറ്റപ്പോൾ ആദാം എത്ര ആഹ്ലാദഭരിതനായിരുന്നിരിക്കണം! ആദാമിന്റെ അധരങ്ങളിൽ കവിത വിരിഞ്ഞു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും.”—ഉല്പ. 2:18-23.
2 ദൈവം ആദാമിനു നൽകിയ അതുല്യമായ ഒരു സമ്മാനമായിരുന്നു സ്ത്രീ. അവൾ പുരുഷന്റെ പൂർണതയുള്ള പൂരകമായിരിക്കുമായിരുന്നു. ഗർഭംധരിച്ച് മക്കളെ പ്രസവിക്കാനുള്ള പ്രത്യേകപദവിയും അവൾക്കുണ്ടായിരുന്നു. “അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ” എന്നു പറഞ്ഞുകൊണ്ട് “മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു.” (ഉല്പ. 3:20) ആദ്യദമ്പതികൾക്ക് എത്ര അത്ഭുതാവഹമായ ഒരു ദാനമാണ് ദൈവം നൽകിയത്! പൂർണതയുള്ള മറ്റു മനുഷ്യർക്ക് ജന്മംകൊടുക്കാനുള്ള പ്രാപ്തി അവർക്കുണ്ടായിരുന്നു. അങ്ങനെ, കാലാന്തരത്തിൽ പൂർണതയുള്ള മനുഷ്യവർഗം നിത്യം അധിവസിക്കുന്ന ഒരു പറുദീസയായി മുഴുഭൂമിയും രൂപാന്തരപ്പെടുമായിരുന്നു. സകല ജീവജാലങ്ങളും അവരുടെ അധീനതയിലും ആയിരിക്കുമായിരുന്നു.—ഉല്പ. 1:27, 28.
3. (എ) അനുഗ്രഹങ്ങൾ പ്രാപിക്കാൻ ആദാമും ഹവ്വായും എന്തു ചെയ്യണമായിരുന്നു, എന്നാൽ എന്തു സംഭവിച്ചു? (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?
3 എന്നാൽ ആ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന് ആദാമും ഹവ്വായും യഹോവയെ അനുസരിക്കുകയും അവന്റെ ഭരണാധിപത്യത്തെ അംഗീകരിക്കുകയും ചെയ്യണമായിരുന്നു. (ഉല്പ. 2:15-17) അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് തങ്ങളെക്കുറിച്ചുള്ള ദൈവോദ്ദേശ്യം നിവർത്തിക്കാനാകുമായിരുന്നുള്ളൂ. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അവർ ‘പഴയ പാമ്പായ’ സാത്താന്റെ സ്വാധീനത്തിന് വഴിപ്പെട്ട് ദൈവത്തോട് പാപം ചെയ്തു. (വെളി. 12:9; ഉല്പ. 3:1-6) ഈ മത്സരഗതി എങ്ങനെയാണ് സ്ത്രീകളെ ബാധിച്ചത്? അതേസമയം, പുരാതനകാലത്തെ ദൈവഭക്തരായ സ്ത്രീകൾ ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ എങ്ങനെ പ്രവർത്തിച്ചു? ഇന്നത്തെ ക്രിസ്തീയ സ്ത്രീകളെ “വലിയോരു ഗണ”മെന്നു വിശേഷിപ്പിക്കാനാകുന്നത് എന്തുകൊണ്ട്?—സങ്കീ. 68:11.
മത്സരം വരുത്തിവെച്ച വിന
4. ആദ്യദമ്പതികളുടെ പാപത്തിന് ദൈവം ആരെയാണ് ഉത്തരവാദിയായി വീക്ഷിച്ചത്?
4 ആദാമിന്റെ മത്സരഗതിയെപ്പറ്റി ദൈവം ചോദിച്ചപ്പോൾ, “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്ന തൊടുന്യായം പറഞ്ഞ് ഒഴിയാനാണ് അവൻ തുനിഞ്ഞത്. (ഉല്പ. 3:12) തന്റെ പാപത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവൻ തയ്യാറായില്ല. പകരം സ്നേഹവാനായ തന്റെ പിതാവിലും അവൻ കനിഞ്ഞുനൽകിയ സ്ത്രീയിലും ആദാം പഴിചാരി! ആദാമും ഹവ്വായും ദൈവകല്പന ലംഘിച്ചെങ്കിലും ആദാമിനെയാണ് പാപത്തിന് ഉത്തരവാദിയായി ദൈവം വീക്ഷിച്ചത്. അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലോസ് ആദാമെന്ന “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു” എന്ന് എഴുതിയത്.—റോമ. 5:12.
5. തന്നെക്കൂടാതെയുള്ള സ്വതന്ത്രഭരണത്തിന് ദൈവം കുറെ സമയം അനുവദിച്ചതു മുഖാന്തരം എന്തു തെളിഞ്ഞിരിക്കുന്നു?
5 ഒരു ഭരണാധികാരിയായി തങ്ങൾക്ക് യഹോവയെ ആവശ്യമില്ലെന്ന വഴിവിട്ട ചിന്തയ്ക്ക് ആദ്യദമ്പതികൾ വശംവദരായി. അത് പരമാധികാരം സംബന്ധിച്ച ഈ സുപ്രധാനചോദ്യം ഉന്നയിച്ചു: ആർക്കാണ് യഥാർഥത്തിൽ ഭരിക്കാൻ അവകാശമുള്ളത്? ഈ വിവാദത്തിന് എക്കാലത്തേക്കുമായി തീർപ്പുകല്പിക്കുന്നതിന് താൻ കുറെക്കാലത്തേക്ക് മാറിനിന്നുകൊണ്ടുള്ള സ്വതന്ത്രമായ ഒരു ഭരണം ദൈവം അനുവദിച്ചു. താൻ ഉൾപ്പെടാതെയുള്ള സ്വതന്ത്രഭരണം പരാജയപ്പെടുമെന്ന സത്യം കാലം തെളിയിക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. നൂറ്റാണ്ടുകളിലിന്നോളം അത്തരം ഭരണപരീക്ഷണങ്ങൾ, മനുഷ്യവർഗം ദുരന്തങ്ങളുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താഴാൻ ഇടയാക്കിയിരിക്കുന്നു. കഴിഞ്ഞുപോയ ഒരു നൂറ്റാണ്ടിൽമാത്രം നിരപരാധികളായ ദശലക്ഷക്കണക്കിന് സ്ത്രീപുരുഷന്മാരും കുട്ടികളും ഉൾപ്പെടെ 10 കോടിയോളം ആളുകൾ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടു. അതെ, ‘മനുഷ്യന്നു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല’ എന്നതിന് അസംഖ്യം തെളിവുകളുമായി ചരിത്രം സാക്ഷ്യംനിൽക്കുന്നു. (യിരെ. 10:23) ആ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് നാം യഹോവയെ നമ്മുടെ ഭരണാധികാരിയായി അംഗീകരിക്കുന്നു.—സദൃശവാക്യങ്ങൾ 3:5, 6 വായിക്കുക.
6. മിക്ക ദേശങ്ങളിലും സ്ത്രീകളോടുള്ള പെരുമാറ്റം എങ്ങനെയുള്ളതാണ്?
6 സാത്താന്റെ അധികാരത്തിലുള്ള ഈ ലോകത്തിൽ പുരുഷന്മാരും സ്ത്രീകളും ദുഷ്പെരുമാറ്റം അനുഭവിച്ചിട്ടുണ്ട്. (സഭാ. 8:9; 1 യോഹ. 5:19) എന്നാൽ, സമൂഹത്തിൽ നടമാടുന്ന ഏറ്റവും ഹീനമായ പല കുറ്റകൃത്യങ്ങളും സ്ത്രീകളോടുള്ള ദുഷ്പെരുമാറ്റവും ക്രൂരതയും ഉൾപ്പെട്ടവയാണ്. ആഗോളാടിസ്ഥാനത്തിൽ, ഏകദേശം 30 ശതമാനം വനിതകൾ ഭർത്താക്കന്മാരാലോ പുരുഷ‘സുഹൃത്തുക്കളാലോ’ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പല സമൂഹങ്ങളിലും ആൺകുട്ടികളോടാണ് പൊതുവേ ആഭിമുഖ്യം. കാരണം, അവരാകുമ്പോൾ കുടുംബപാരമ്പര്യം നിലനിറുത്തുമെന്നും പ്രായമായ അപ്പനപ്പൂപ്പന്മാരെ പരിപാലിക്കുമെന്നും കരുതിപ്പോരുന്നു. ചില നാടുകളിൽ പെൺകുഞ്ഞുങ്ങൾ അനഭികാമ്യരാണ്. ഭ്രൂണഹത്യയിൽ പൊലിഞ്ഞുപോകുന്ന അജാതശിശുക്കളിൽ അധികപങ്കും പെൺകുരുന്നുകളാണ്.
7. ഏതു തരത്തിലുള്ള തുടക്കമാണ് ദൈവം പുരുഷനും സ്ത്രീക്കും നൽകിയത്?
7 സ്ത്രീകളോടുള്ള ദുഷ്പെരുമാറ്റം തീർച്ചയായും ദൈവത്തെ അപ്രീതിപ്പെടുത്തുന്നു. അവൻ സ്ത്രീകളെ മാനിക്കുകയും അവരോട് ന്യായത്തോടും നീതിയോടും കൂടെ ഇടപെടുകയും ചെയ്യുന്നു. ഹവ്വായെ പൂർണതയോടെ സൃഷ്ടിച്ചതിൽനിന്നും സ്ത്രീകളോടുള്ള യഹോവയുടെ വിലമതിപ്പ് ദർശിക്കാനാകും. അവൻ അവളെ ഒരു അടിമയായിട്ടല്ല, പിന്നെയോ ആദാമിന് തികവുറ്റ ഒരു പൂരകമായിരിക്കാനുള്ള അതുല്യമായ സവിശേഷതകളോടെയാണ് സൃഷ്ടിച്ചത്. ആറാമത്തെ സൃഷ്ടിപ്പിൻദിവസത്തിന് ഒടുവിൽ “താൻ ഉണ്ടാക്കിയതിനെ ഒക്കെയും . . . നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്ന് ദൈവം പറഞ്ഞതിന്റെ ഒരു കാരണം അതാണ്. (ഉല്പ. 1:31) അതെ, യഹോവ സൃഷ്ടിച്ചത് “ഒക്കെയും” “എത്രയും നല്ലത്” ആയിരുന്നു. പുരുഷനും സ്ത്രീക്കും അവൻ ഏറ്റവും മികച്ച ഒരു തുടക്കം തന്നെയാണ് നൽകിയത്!
യഹോവയുടെ പിന്തുണയുണ്ടായിരുന്ന സ്ത്രീകൾ
8. (എ) മനുഷ്യന്റെ പൊതുവേയുള്ള പെരുമാറ്റരീതികൾ എങ്ങനെയുള്ളതാണ്? വിവരിക്കുക. (ബി) ചരിത്രത്തിൽ ഉടനീളം ആരുടെ മേലാണ് ദൈവം പ്രീതി ചൊരിഞ്ഞിട്ടുള്ളത്?
8 ഏദെനിലെ മത്സരത്തിനു ശേഷം പൊതുവേ പുരുഷന്റെയും സ്ത്രീയുടെയും പെരുമാറ്റം അധഃപതിച്ചു. കഴിഞ്ഞ നൂറ്റാണ്ട് മുതൽ, അത് മുമ്പെന്നത്തെക്കാൾ മോശമായിരിക്കുന്നു. “അന്ത്യകാലത്ത്” ദുഷ്ടത ഭൂമിയിൽ അരങ്ങുവാഴുമെന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. തീർത്തും “ദുഷ്കരമായ സമയങ്ങ”ളിലാണ് നാം ജീവിക്കുന്നത്, മനുഷ്യന്റെ ദുഷ്ചെയ്തികൾ ഇന്ന് അത്രമേൽ വ്യാപകമായിരിക്കുന്നു. (2 തിമൊ. 3:1-5) എന്നിരുന്നാലും, മാനവചരിത്രത്തിൽ ഉടനീളം പരമാധികാരിയാം “കർത്താവായ യഹോവ” തന്നിൽ ആശ്രയിക്കുകയും തന്റെ കല്പനകൾ അനുസരിക്കുകയും തന്റെ ഭരണത്തിനു കീഴ്പെടുകയും ചെയ്തിട്ടുള്ള സ്ത്രീപുരുഷന്മാരുടെ മേൽ പ്രീതി ചൊരിഞ്ഞിട്ടുണ്ട്.—സങ്കീർത്തനം 71:5 വായിക്കുക.
9. ജലപ്രളയത്തെ അതിജീവിച്ചത് എത്ര പേരാണ്, എന്തുകൊണ്ട്?
9 നോഹയുടെ നാളിൽ അക്രമം നിറഞ്ഞ പുരാതനലോകത്തെ ജലപ്രളയത്തിലൂടെ ദൈവം നശിപ്പിച്ചപ്പോൾ ഏതാനുംപേർ മാത്രമേ അതിജീവിച്ചുള്ളൂ. നോഹയുടെ കൂടപ്പിറപ്പുകൾ ആരെങ്കിലും അന്ന് ജീവിച്ചിരുന്നിട്ടുണ്ടെങ്കിൽ അവരും പ്രളയത്തിൽ മുങ്ങിനശിച്ചിട്ടുണ്ട്. (ഉല്പ. 5:30) എങ്കിലും പുരുഷന്മാരുടെ അത്രതന്നെ സ്ത്രീകളും പ്രളയത്തെ അതിജീവിച്ചു. നോഹയും ഭാര്യയും മൂന്നു മക്കളും അവരുടെ ഭാര്യമാരും ആയിരുന്നു അവർ. ദൈവത്തെ ഭയപ്പെട്ട് അവന്റെ ഹിതം ചെയ്തതുകൊണ്ടാണ് ദൈവം അവരെ കാത്തുസംരക്ഷിച്ചത്. യഹോവയുടെ പിന്തുണയുണ്ടായിരുന്ന ആ എട്ടു പേരുടെ സന്തതിപരമ്പരകളാണ് ഇന്നു ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യർ.—ഉല്പ. 7:7; 1 പത്രോ. 3:20.
10. വിശ്വസ്ത ഗോത്രപിതാക്കന്മാരുടെ ദൈവഭക്തരായ ഭാര്യമാർക്ക് യഹോവയുടെ പിന്തുണയുണ്ടായിരുന്നത് എന്തുകൊണ്ട്?
10 പിൽക്കാല വർഷങ്ങളിൽ, വിശ്വസ്ത ഗോത്രപിതാക്കന്മാരുടെ ദൈവഭക്തരായ ഭാര്യമാർക്കും ദിവ്യപിന്തുണയുണ്ടായിരുന്നു. തങ്ങളുടെ ജീവിതാവസ്ഥകളിൽ അസ്വസ്ഥരും അസംതൃപ്തരും ആയി ആവലാതി പറയുന്നവരായിരുന്നു അവരെങ്കിൽ ആ പിന്തുണ ലഭിക്കുമായിരുന്നില്ല. (യൂദാ 16) ഊർ ദേശത്തെ സുഖസൗകര്യങ്ങൾ വിട്ടുപോരുമ്പോഴും അന്യദേശത്ത് കൂടാരങ്ങളിൽ പ്രവാസികളായി പാർക്കുമ്പോഴും അബ്രാഹാമിന്റെ വിശ്വസ്തഭാര്യ സാറായുടെ അധരങ്ങളിൽനിന്ന് ഇച്ഛാഭംഗത്തിന്റെയോ അസംതൃപ്തിയുടെയോ പരിഭവസ്വരങ്ങൾ ഉയർന്നതായി നമുക്ക് ഒരിക്കലും സങ്കൽപ്പിക്കാനാവില്ല. പകരം, ‘സാറാ അബ്രാഹാമിനെ, “നാഥാ” എന്നു വിളിച്ച് അനുസരിച്ചിരുന്നു.’ (1 പത്രോ. 3:6) ഇനി, റിബേക്കയുടെ കാര്യമെടുക്കുക. ഒരു ഉത്തമഭാര്യയായിത്തീർന്ന അവൾ യഹോവയിൽനിന്നുള്ള ഒരു അനർഘസമ്മാനമായിരുന്നു. അവളുടെ ഭർത്താവിനെക്കുറിച്ച്, “അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു” എന്ന് പറഞ്ഞിരിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല. (ഉല്പ. 24:67) സാറായെയും റിബേക്കയെയും പോലുളള ദൈവഭക്തരായ സ്ത്രീകൾ ഇന്ന് നമ്മുടെ ഇടയിലുളളതിൽ നാം എത്ര സന്തുഷ്ടരാണ്!
11. രണ്ട് എബ്രായസൂതികർമിണികൾ ധൈര്യം പ്രകടമാക്കിയത് എങ്ങനെ?
11 ഈജിപ്റ്റിലെ അടിമത്തത്തിന്റെ നാളുകളിൽ ഇസ്രായേല്യർ എണ്ണത്തിൽ പെരുകിയപ്പോൾ എല്ലാ എബ്രായ ആൺകുഞ്ഞുങ്ങളെയും ജനിക്കുമ്പോൾത്തന്നെ കൊന്നുകളയാൻ ഫറവോൻ ഉത്തരവിട്ടു. എന്നാൽ, എബ്രായസൂതികർമിണികളായ ശിപ്രായും പൂവായും എന്താണ് ചെയ്തത്? യഹോവയോട് ആഴമായ ഭയാദരവുണ്ടായിരുന്നതിനാൽ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ള ഫറവോന്റെ നിഷ്ഠുരകല്പന ആ ധീരവനിതകൾ ധിക്കരിച്ചു. (ഒരുപക്ഷേ, സൂതികർമിണികളുടെ മേൽനോട്ടം അവർക്കായിരുന്നിരിക്കണം.) തത്ഫലമായി, സ്വന്തമായി കുടുംബങ്ങളെ നൽകിക്കൊണ്ട് ദൈവം അവർക്ക് പ്രതിഫലം നൽകി.—പുറ. 1:15-21, ഓശാന.
12. ദെബോരാ, യായേൽ എന്നീ രണ്ടു സ്ത്രീകളെ യഹോവ നയിച്ചത് എങ്ങനെ?
12 ഇസ്രായേല്യന്യായാധിപന്മാരുടെ കാലത്ത് ദിവ്യപിന്തുണയുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു ദെബോരാ പ്രവാചകി. ന്യായാധിപനായ ബാരാക്കിന് അവൾ ധൈര്യം പകരുകയും അയൽജനതകളുടെ അടിച്ചമർത്തലിൽനിന്ന് മോചനം നേടാൻ ഇസ്രായേല്യരെ സഹായിക്കുകയും ചെയ്തു. എന്നാൽ കനാന്യർക്കുമേലുള്ള ആ വിജയത്തിന്റെ മഹത്ത്വം ബാരാക്കിന് ലഭിക്കില്ലെന്ന് അവൾ പ്രവചിച്ചു. പകരം, കനാന്യസേനാപതിയായ സീസെരയെ ദൈവം “ഒരു സ്ത്രീയുടെ കയ്യി”ലായിരുന്നു ഏൽപ്പിക്കാനിരുന്നത്. ഇസ്രായേല്യസ്ത്രീ അല്ലാഞ്ഞ യായേൽ അവനെ വകവരുത്തിയപ്പോൾ അത് അങ്ങനെതന്നെ സംഭവിച്ചു.—ന്യായാ. 4:4-9, 17-22.
13. അബീഗയിലിനെക്കുറിച്ച് ബൈബിൾ എന്തു പറയുന്നു?
13 എടുത്തുപറയത്തക്ക സവിശേഷതകളുള്ള മറ്റൊരു സ്ത്രീയായിരുന്നു ബി.സി. 11-ാം ശതകത്തിൽ ജീവിച്ചിരുന്ന അബീഗയിൽ. അവൾ വിവേകമതിയായിരുന്നെങ്കിലും ഭർത്താവ് നാബാൽ നിഷ്ഠുരനും നിർഗുണനും ഭോഷനും ആയിരുന്നു. (1 ശമൂ. 25:2, 3, 25) ദാവീദും കൂട്ടാളികളും നാബാലിന്റെ വസ്തുവകകൾക്ക് കുറെക്കാലം സംരക്ഷണം നൽകിയിരുന്നു. എന്നാൽ പിന്നീട് അവർ ഭക്ഷ്യവിഭവങ്ങൾ തേടിയെത്തിയപ്പോൾ നാബാൽ “അവരെ ശകാരിച്ച്” വെറുങ്കയ്യോടെ തിരിച്ചയച്ചു. കുപിതനായ ദാവീദ് നാബാലിനെയും അവന്റെ ആളുകളെയും സംഹരിക്കാൻ തീരുമാനിച്ചു. അതു കേട്ടമാത്രയിൽ അബീഗയിൽ ദാവീദിനും കൂട്ടാളികൾക്കും ഭക്ഷണപാനീയങ്ങളുമായി അവനെ എതിരേറ്റുചെന്നു, അങ്ങനെ രക്തച്ചൊരിച്ചിൽ ഒഴിവായി. (1 ശമൂ. 25:8-18) ദാവീദ് അവളോട് ഇങ്ങനെ പറഞ്ഞു: “എന്നെ എതിരേല്പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്തോത്രം.” (1 ശമൂ. 25:32) നാബാലിന്റെ മരണശേഷം ദാവീദ് അബീഗയിലിനെ വിവാഹം കഴിച്ചു.—1 ശമൂ. 25:37-42.
14. ശല്ലൂമിന്റെ പുത്രിമാർ ഏതു വേലയിലാണ് പങ്കെടുത്തത്, ഇന്ന് അനേകം ക്രിസ്തീയസ്ത്രീകൾ സമാനമായി എന്തു ചെയ്യുന്നു?
14 ബി.സി. 607-ൽ ബാബിലോണിയൻ സൈന്യം യെരുശലേമും അതിന്റെ ആലയവും നശിപ്പിച്ചപ്പോൾ അനേകം പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു. നെഹെമ്യാവിന്റെ മേൽനോട്ടത്തിൻകീഴിൽ ബി.സി. 455-ൽ നഗരമതിൽ പുതുക്കിപ്പണിതു. മതിലുകൾ അറ്റകുറ്റം തീർത്തവരുടെ കൂട്ടത്തിൽ യെരുശലേംദേശത്തിന്റെ ഒരു പാതിക്കു പ്രഭുവായ ശല്ലൂമിന്റെ പുത്രിമാരും ഉണ്ടായിരുന്നു. (നെഹെ. 3:12) അന്തസ്സിന് നിരക്കാത്തതെന്നു കരുതാതെ അവർ മനസ്സോടെ ആ കായികാധ്വാനത്തിന് തയ്യാറായി. ഇന്ന് വ്യത്യസ്തവിധങ്ങളിൽ, ദിവ്യാധിപത്യ നിർമാണപദ്ധതികളെ ആഹ്ലാദത്തോടെ പിന്തുണയ്ക്കുന്ന അനേകം ക്രിസ്തീയ സഹോദരിമാരുണ്ട്. നമുക്ക് തീർച്ചയായും അവരോട് അതിയായ നന്ദിയും വിലമതിപ്പും ഉണ്ട്!
ഒന്നാം നൂറ്റാണ്ടിലെ ദൈവഭക്തരായ സ്ത്രീകൾ
15. മറിയ എന്നു പേരുള്ള ഒരു യഹൂദകന്യകയ്ക്ക് ദൈവം എന്തു പദവി നൽകി?
15 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ പല സ്ത്രീകളെയും മികച്ച പദവികൾ നൽകി യഹോവ അനുഗ്രഹിച്ചു. അവരിൽ ഒരാളായിരുന്നു മറിയ എന്ന കന്യക. ഒന്നാം നൂറ്റാണ്ട് ആരംഭിക്കുംമുമ്പ്, യോസേഫുമായി വിവാഹം നിശ്ചയിച്ചിരിക്കെ, അവൾ പരിശുദ്ധാത്മാവിനാൽ അത്ഭുതകരമായി ഗർഭവതിയായി. യേശുവിന്റെ അമ്മയാകാൻ ദൈവം എന്തുകൊണ്ടാണ് അവളെ തിരഞ്ഞെടുത്തത്? ഒരു പൂർണ മനുഷ്യശിശുവായ തന്റെ കുഞ്ഞിനെ പക്വതയിലേക്കു വളർത്തിക്കൊണ്ടുവരാൻ ആവശ്യമായ ആത്മീയഗുണങ്ങൾ അവൾക്കുണ്ടായിരുന്നതിനാലാണ് എന്നതിന് സംശയമില്ല. എക്കാലത്തെയും ഏറ്റവും മഹാനായ മനുഷ്യന്റെ അമ്മയാകാനുള്ള എത്ര അനുപമമായ പദവിയാണ് മറിയയ്ക്ക് ലഭിച്ചത്!—മത്താ. 1:18-25.
16. യേശുവിന് സ്ത്രീകളോടുണ്ടായിരുന്ന മനോഭാവം വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം പറയുക.
16 യേശു സ്ത്രീകളോട് വളരെ ദയയോടെയാണ് ഇടപെട്ടിരുന്നത്. ദൃഷ്ടാന്തത്തിന്, 12 വർഷമായി രക്തസ്രാവത്താൽ വലഞ്ഞിരുന്ന ഒരു സ്ത്രീയുടെ കാര്യമെടുക്കുക. ജനക്കൂട്ടത്തിനിടയിലൂടെ യേശുവിന്റെ പിന്നിലെത്തി അവൾ അവന്റെ മേലങ്കിയിൽ തൊട്ടു. അവളെ ശകാരിക്കുന്നതിനു പകരം, യേശു ദയാപൂർവം ഇങ്ങനെ പറഞ്ഞു: “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക.”—മർക്കോ. 5:25-34.
17. ഏത് അത്ഭുതകരമായ സംഭവമാണ് എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ നടന്നത്?
17 യേശുവിന്റെ ശിഷ്യരായ ചില സ്ത്രീകൾ അവനെയും അവന്റെ അപ്പൊസ്തലന്മാരെയും ഉപചരിച്ചുപോന്നു. (ലൂക്കോ. 8:1-3) എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച 120 പേരിൽ പുരുഷന്മാരോടൊപ്പം സ്ത്രീകളുമുണ്ടായിരുന്നു. (പ്രവൃത്തികൾ 2:1-4 വായിക്കുക.) പരിശുദ്ധാത്മാവിന്റെ സവിശേഷമായ ആ പകരലിനെക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ (യഹോവ) സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; . . . ദാസന്മാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.” (യോവേ. 2:28, 29) വിശ്വാസത്യാഗം ഭവിച്ച ഇസ്രായേലിൽനിന്നും, തന്റെ അംഗീകാരവും പിന്തുണയും “ദൈവത്തിന്റെ ഇസ്രായേലി”ലേക്കു താൻ മാറ്റിയെന്ന് പെന്തെക്കൊസ്തുദിവസത്തെ ആ അത്ഭുതകരമായ സംഭവത്തിലൂടെ ദൈവം വ്യക്തമാക്കി. ആ ഇസ്രായേലിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നു. (ഗലാ. 3:28; 6:15, 16) ഒന്നാം നൂറ്റാണ്ടിൽ ശുശ്രൂഷയിൽ പങ്കെടുത്ത ക്രിസ്തീയ സ്ത്രീകളിൽ സുവിശേഷകനായ ഫിലിപ്പോസിന്റെ നാലു പെൺമക്കളുമുണ്ടായിരുന്നു.—പ്രവൃ. 21:8, 9.
സ്ത്രീകൾ ഒരു ‘വലിയ ഗണം’
18, 19. (എ) സത്യാരാധനയോടുള്ള ബന്ധത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ദൈവം എന്തു പദവിയാണ് നൽകിയിരിക്കുന്നത്? (ബി) സുവാർത്ത പ്രസംഗിക്കുന്ന സ്ത്രീകളെ സങ്കീർത്തനക്കാരൻ വിശേഷിപ്പിക്കുന്നത് എങ്ങനെ?
18 പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ ഏതാനും സ്ത്രീപുരുഷന്മാർ സത്യാരാധനയിൽ ആഴമായ താത്പര്യം കാണിച്ചു. “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും” എന്ന യേശുവിന്റെ പ്രാവചനികവാക്കുകളുടെ നിവൃത്തിയിൽ ഇന്ന് പങ്കെടുക്കുന്നവരുടെ മുൻഗാമികളായിരുന്നു അവർ.—മത്താ. 24:14.
19 ബൈബിൾവിദ്യാർഥികളുടെ ആ ചെറിയ കൂട്ടം ഇന്ന് യഹോവയുടെ സാക്ഷികളുടെ 80 ലക്ഷത്തോളം വരുന്ന ഒരു വൻപുരുഷാരമായിത്തീർന്നിരിക്കുന്നു. അവരെക്കൂടാതെ, 1,10,00,000-ത്തിലധികം മറ്റുള്ളവരും യേശുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകാചരണത്തിന് ഹാജരായിക്കൊണ്ട് ബൈബിളിലും നമ്മുടെ വേലയിലും താത്പര്യം കാണിക്കുന്നു. മിക്ക ദേശങ്ങളിലും ഹാജരാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കൂടാതെ, ലോകമെങ്ങുമായുള്ള 10,00,000-ത്തിലധികം മുഴുസമയ രാജ്യഘോഷകരിൽ ഏറിയപങ്കും സ്ത്രീകളാണ്. സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തിയിൽ ഒരു പങ്കുണ്ടായിരിക്കാൻ ദൈവം വിശ്വസ്തരായ സ്ത്രീകളെ അനുവദിച്ചിരിക്കുന്നു: “കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.”—സങ്കീ. 68:11.
ദൈവഭക്തരായ സ്ത്രീകളെ മഹത്തായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു
20. നമ്മുടെ പഠനവേളകളിൽ പരിചിന്തനാർഹമായ ചില വിഷയങ്ങൾ ഏവ?
20 ദൈവവചനത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ വിശ്വസ്തസ്ത്രീകളെയും കുറിച്ച് ചർച്ച ചെയ്യാൻ ഇവിടെ ഇടം പോരാ. എന്നാൽ ബൈബിളിലും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ള ലേഖനങ്ങളിലും നമുക്ക് അവരെക്കുറിച്ച് വായിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, രൂത്തിന്റെ വിശ്വസ്തതയെക്കുറിച്ച് നമുക്ക് ധ്യാനിക്കാനാകും. (രൂത്ത് 1:16, 17) അതുപോലെ, എസ്ഥേർ രാജ്ഞിയുടെ പേരിലുള്ള ബൈബിൾപുസ്തകവും അവളെക്കുറിച്ചുള്ള ലേഖനങ്ങളും വായിക്കുന്നത് നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും. സായാഹ്ന കുടുംബാരാധനാവേളകളിൽ ഇത്തരം ആശയങ്ങൾ പഠിക്കാനായി തിരഞ്ഞെടുക്കുന്നത് വളരെ പ്രയോജനകരമാണ്. ഒറ്റക്കാരാണെങ്കിൽ വ്യക്തിപരമായ പഠനസമയത്ത് ഇത്തരം വിഷയങ്ങൾ പരിചിന്തിക്കാൻ കഴിയും.
21. വിശ്വസ്തരായ സ്ത്രീകൾ ദുഷ്കരസമയങ്ങളിൽ യഹോവയോടുള്ള തങ്ങളുടെ ഭക്തി പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
21 ക്രിസ്തീയസ്ത്രീകളുടെ പ്രസംഗവേലയെ യഹോവ അനുഗ്രഹിക്കുന്നുവെന്നതിന് യാതൊരു സംശയവുമില്ല, ക്ലേശങ്ങളിൽ അവൻ അവരെ താങ്ങുകയും ചെയ്യുന്നു. ഉദാഹരണത്തിന്, നാസികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും മർദകഭരണത്തിന്മധ്യേ ദൈവത്തോടുള്ള അനുസരണം നിമിത്തം കൊടിയയാതനകൾ അനുഭവിച്ചപ്പോഴും, ചിലരുടെ കാര്യത്തിൽ, ജീവൻ നഷ്ടമായപ്പോൾപ്പോലും ദൈവഭക്തരായ സ്ത്രീകൾ ദൈവത്തിന്റെ സഹായത്താൽ നിർമലത കാത്തുസൂക്ഷിച്ചു. (പ്രവൃ. 5:29) അന്നത്തെപ്പോലെ ഇന്നും, നമ്മുടെ സഹോദരിമാരും മറ്റെല്ലാ സഹാരാധകരും ദൈവത്തിന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നു. പുരാതന ഇസ്രായേല്യരുടെ കാര്യത്തിലെന്നപോലെ യഹോവ അവരുടെ വലങ്കൈ പിടിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.”—യെശ. 41:10-13.
22. ഏതു ഭാവിപദവികൾക്കായി നമുക്കു കാത്തിരിക്കാം?
22 തൊട്ടടുത്ത ഭാവിയിൽ, ദൈവഭക്തരായ സ്ത്രീപുരുഷന്മാർ ഭൂമിയെ അഴകാർന്ന ഒരു പറുദീസയാക്കി മാറ്റുകയും ഉയിർത്തെഴുന്നേറ്റ് വരുന്ന ദശലക്ഷങ്ങളെ യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യും. അതുവരേക്കും, സ്ത്രീപുരുഷഭേദമെന്യേ, നമുക്കേവർക്കും തോളോടുതോൾ ചേർന്ന് “ഏകമനസ്സോടെ” യഹോവയെ സേവിക്കാനുള്ള പദവിയെ അമൂല്യമായി പിടിച്ചുകൊള്ളാം.—സെഫ. 3:9.