വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എവിടെയായിരുന്നാലും യഹോവയുടെ ശബ്ദം ശ്രവിക്കുക

എവിടെയായിരുന്നാലും യഹോവയുടെ ശബ്ദം ശ്രവിക്കുക

“വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശ. 30:21.

1, 2. യഹോവ തന്‍റെ ദാസരുമായി ആശയവിനിമയം നടത്തുന്നത്‌ എങ്ങനെ?

ബൈബിൾചരിത്രത്തിൽ ഉടനീളം, യഹോവയിൽനിന്നുള്ള മാർഗനിർദേശം നാനാവിധങ്ങളിൽ ആളുകൾക്ക് ലഭിച്ചിട്ടുണ്ട്. ചിലർ ദൈവദൂതന്മാരിലൂടെയാണ്‌ തിരുശബ്ദം ശ്രവിച്ചത്‌. മറ്റു ചിലർക്ക് സ്വപ്‌നദർശനങ്ങളിലൂടെ വരുങ്കാല സംഭവവികാസങ്ങൾ ദൈവം വെളിപ്പെടുത്തി. കൂടാതെ ചില പ്രത്യേക നിയോഗങ്ങളും അവൻ അവർക്ക് നിയമിച്ചുനൽകി. (സംഖ്യാ. 7:89; യെഹെ. 1:1; ദാനീ. 2:19) മറ്റു ചിലർക്കാകട്ടെ, യഹോവയുടെ സംഘടനയുടെ ഭൗമഭാഗത്തു സേവിച്ച മാനുഷപ്രതിനിധികളിലൂടെയാണ്‌ നിർദേശങ്ങൾ ലഭിച്ചത്‌. എന്നാൽ കേട്ടത്‌ ഏതു മുഖേന ആയിരുന്നാലും അനുസരിക്കുന്നതായിരുന്നു പ്രധാനം. അപ്പോഴാണ്‌ യഹോവയുടെ ജനം അനുഗ്രഹിക്കപ്പെട്ടത്‌.

2 ഇന്ന്, ബൈബിളിലൂടെയും പരിശുദ്ധാത്മാവിലൂടെയും സഭയിലൂടെയും യഹോവ തന്‍റെ ജനത്തെ നയിക്കുന്നു. (പ്രവൃ. 9:31; 15:28; 2 തിമൊ. 3:16, 17) “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന് ‘പിറകിൽനിന്നു കേൾക്കുമ്പോലെ’ നമുക്ക് ലഭിക്കുന്ന നിർദേശങ്ങൾ അത്രകണ്ട് വ്യക്തമാണ്‌. (യെശ. 30:21) “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ ഉപയോഗിച്ചുകൊണ്ട് യേശു സഭയെ നയിക്കവെ, അവനും യഹോവയുടെ ശബ്ദം പ്രതിധ്വനിപ്പിക്കുകയാണ്‌. (മത്താ. 24:45) ഈ മാർഗനിർദേശവും വഴിനയിക്കലും നാം ഒരിക്കലും നിസ്സാരമട്ടിൽ കാണരുത്‌. കാരണം നമ്മുടെ അനന്തജീവിതത്തിന്‌ ആധാരം അനുസരണമാണ്‌.—എബ്രാ. 5:9.

3. യഹോവയെ കേട്ടനുസരിക്കുന്നതിന്‌ എന്തെല്ലാം തടസ്സംസൃഷ്ടിച്ചേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

3 യഹോവയിൽനിന്ന് നമുക്ക് ലഭിക്കുന്ന ജീവരക്ഷാകരമായ ബുദ്ധിയുപദേശത്തിന്‍റെ വീര്യം കെടുത്താൻ പിശാചായ സാത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌. അതുകൂടാതെ, യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നതിന്‌ നമ്മുടെതന്നെ ‘കപടഹൃദയം’ വിഘ്‌നം നിന്നേക്കാം. (യിരെ. 17:9) അതുകൊണ്ട്, യഹോവയുടെ ശബ്ദം ശ്രവിക്കുന്നതിനെ തികച്ചും ഒരു വെല്ലുവിളിയാക്കി  മാറ്റുന്ന പ്രതിബന്ധങ്ങൾ എങ്ങനെ തരണംചെയ്യാനാകുമെന്ന് നമുക്ക് പരിചിന്തിക്കാം. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും യഹോവയുമായുള്ള നമ്മുടെ ആശയവിനിമയം അവനുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ കാത്തുരക്ഷിക്കുമെന്നും നമുക്ക് നോക്കാം.

സാത്താന്‍റെ ഗൂഢതന്ത്രങ്ങളെ മറികടക്കുക

4. ആളുകളുടെ ചിന്തയെ സ്വാധീനിക്കാൻ സാത്താൻ ശ്രമിക്കുന്നത്‌ എങ്ങനെ?

4 തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണതന്ത്രങ്ങളും മുഖേന ആളുകളുടെ ചിന്താധാരയുടെ ഗതിമാറ്റിവിടാനാണ്‌ സാത്താന്‍റെ ശ്രമം. (1 യോഹന്നാൻ 5:19 വായിക്കുക.) പത്രമാസികകൾക്കു പുറമേ റേഡിയോ-ടെലിവിഷൻ-ഇന്‍റർനെറ്റ്‌ മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്ന പ്രചാരണകോലാഹലത്തിന്‍റെ ആഗോളപ്രളയത്തിൽ ലോകത്തിന്‍റെ സകല മുക്കുംമൂലയും ആണ്ടുപോയിരിക്കുകയാണ്‌. രസജനകമായ പല പരിപാടികളും അത്തരം മാധ്യമങ്ങൾ അവതരിപ്പിച്ചേക്കാമെങ്കിലും യഹോവയുടെ നിലവാരങ്ങൾക്ക് വിരുദ്ധമായ നടത്തയും മാനദണ്ഡങ്ങളുമാണ്‌ മിക്കപ്പോഴുംതന്നെ അവ ഉന്നമിപ്പിക്കുന്നത്‌. (യിരെ. 2:13) ദൃഷ്ടാന്തത്തിന്‌, വാർത്താ-വിനോദ വ്യവസായങ്ങൾ സ്വവർഗവിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്‌ അത്‌ സ്വീകാര്യമായ ഒന്നാണ്‌ എന്നതുപോലെയാണ്‌. അങ്ങനെ, സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്‍റെ വീക്ഷണം അതിരുകടന്നതും യാഥാസ്ഥിതികവുമാണെന്ന് ഇന്ന് അനേകം ആളുകൾ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.—1 കൊരി. 6:9, 10.

5. സാത്താന്യകുപ്രചാരണങ്ങളുടെ കുത്തൊഴുക്കിൽ പെട്ടുപോകാതിരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും?

5 സാത്താന്യകുപ്രചാരണങ്ങളുടെ കുത്തൊഴുക്കിൽ പെട്ടുപോകാതിരിക്കാൻ ദൈവനീതിയെ സ്‌നേഹിക്കുന്നവർക്ക് എങ്ങനെ സാധിക്കും? നന്മതിന്മകൾ വേർതിരിച്ചറിയാൻ അവർക്ക് എങ്ങനെ കഴിയും? “(ദൈവത്തിന്‍റെ) വചനപ്രകാരം അതിനെ (നടപ്പിനെ) സൂക്ഷിക്കുന്നതിനാൽ തന്നേ.” (സങ്കീ. 119:9) ആശ്രയയോഗ്യമായ വിവരങ്ങളും കുപ്രചാരണങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ മതിയായ മാർഗനിർദേശം ദൈവവചനത്തിൽ അടങ്ങിയിട്ടുണ്ട്. (സദൃ. 23:23) “മനുഷ്യൻ . . . യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു” എന്ന് തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ട് യേശു പറഞ്ഞു. (മത്താ. 4:4) ജീവിതത്തിൽ ബൈബിൾതത്ത്വങ്ങൾ പ്രാവർത്തികമാക്കേണ്ടത്‌ എങ്ങനെയെന്ന് നാം പഠിക്കേണ്ടതുണ്ട്. യോസേഫിന്‍റെ ദൃഷ്ടാന്തം നോക്കുക. പരസംഗത്തിനെതിരെയുള്ള യഹോവയുടെ നിയമം മോശ രേഖപ്പെടുത്തുന്നതിനും ഏറെക്കാലംമുമ്പ്, യുവാവായിരുന്ന യോസേഫ്‌ അത്തരം നടത്ത ദൈവത്തിനെതിരെയുള്ള പാപമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പോത്തീഫറിന്‍റെ ഭാര്യ അവനെ തെറ്റിലേക്ക് വശീകരിക്കാൻ ശ്രമിച്ചപ്പോൾ യഹോവയോട്‌ അനുസരണക്കേട്‌ കാണിക്കുന്നത്‌ അവന്‌ അചിന്തനീയമായിരുന്നു. (ഉല്‌പത്തി 39:7-9 വായിക്കുക.) കുറെക്കാലത്തേക്ക് അവൾ അവന്‍റെ മേൽ സമ്മർദം ചെലുത്തിയെങ്കിലും ദൈവത്തിന്‍റെ ശബ്ദത്തെ മൂടിക്കളയാൻ അവൻ അവളുടെ വാക്കുകളെ അനുവദിച്ചില്ല. ശരിയും തെറ്റും വിവേചിക്കുന്നതിന്‌ യഹോവയുടെ ശബ്ദത്തിനു കാതുകൂർപ്പിക്കുന്നതും സാത്താന്യകുപ്രചാരണങ്ങളുടെ നിരന്തര ശബ്ദകോലാഹലത്തിനു നേരെ കാതുപൊത്തുന്നതും അനിവാര്യമാണ്‌.

6, 7. സാത്താന്‍റെ വഞ്ചന നിറഞ്ഞ ഉപദേശങ്ങൾ തിരസ്‌കരിക്കാൻ നാം എന്തു ചെയ്യണം?

6 പരസ്‌പരവിരുദ്ധമായ സിദ്ധാന്തങ്ങളും മതോപദേശങ്ങളും കൊണ്ട് കുഴഞ്ഞുമറിഞ്ഞ ഈ ലോകത്തിൽ ഒരു സത്യമതമുണ്ടോ എന്ന് തിരയുന്നത്‌ വ്യർഥവും വൃഥാപ്രയത്‌നവും ആയിരിക്കുമെന്ന് അനേകർ കരുതുന്നു. എന്നിരുന്നാലും, ദിവ്യമാർഗനിർദേശം ആഴമായി വിലമതിക്കുന്നവർക്ക് അത്‌ വേണ്ടത്ര തെളിമയോടെതന്നെ യഹോവ ലഭ്യമാക്കിയിരിക്കുന്നു. ആർക്കു ചെവികൊടുക്കുമെന്ന് ഓരോരുത്തരുമാണ്‌ തീരുമാനിക്കേണ്ടത്‌. ഒരേസമയം രണ്ടു ശബ്ദങ്ങൾക്ക് ചെവികൊടുക്കുക അസാധ്യമായതുകൊണ്ട് നാം യേശുവിന്‍റെ ‘സ്വരം തിരിച്ചറിയുകയും’ അവനെ ശ്രദ്ധിക്കുകയും വേണം. തന്‍റെ ആടുകളുടെ മേൽ യഹോവ ആക്കിവെച്ചിരിക്കുന്നത്‌ അവനെയാണ്‌.—യോഹന്നാൻ 10:3-5 വായിക്കുക.

7 “കേൾക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ നൽകുക” എന്ന് യേശു പറഞ്ഞു. (മർക്കോ. 4:24) യഹോവയുടെ ബുദ്ധിയുപദേശം ശരിയും വ്യക്തവും ആണ്‌,  പക്ഷേ അതു സ്വീകരിക്കാൻപോന്ന വിധം ഹൃദയത്തെ ഒരുക്കിക്കൊണ്ട് നാം ചെവിചായ്‌ച്ച് കേൾക്കേണ്ടത്‌ മർമപ്രധാനമാണ്‌. ശ്രദ്ധയുള്ളവരല്ലെങ്കിൽ ദൈവത്തിന്‍റെ സ്‌നേഹമസൃണമായ ബുദ്ധിയുപദേശത്തിനു പകരം നാം സാത്താന്‍റെ വഞ്ചന നിറഞ്ഞ ഉപദേശങ്ങൾക്ക് ചെവികൊടുത്തുപോയേക്കാം. ലോകത്തിലെ സംഗീതം, വീഡിയോകൾ, ടിവി പരിപാടികൾ, പുസ്‌തകങ്ങൾ, സഹകാരികൾ, അധ്യാപകർ, വിദഗ്‌ധരെന്ന് മേനിനടിക്കുന്നവർ ഒക്കെ നമ്മുടെ ജീവിതത്തിന്‍റെ ഗതി നിയന്ത്രിക്കാൻ ശ്രമിച്ചേക്കാം. പക്ഷേ, ഒരിക്കലും നാം അത്‌ അനുവദിച്ചുകൊടുക്കരുത്‌!—കൊലോ. 2:8.

8. (എ) നമ്മുടെ ഹൃദയം, നമ്മൾ സാത്താന്‍റെ കുതന്ത്രങ്ങൾക്ക് വഴിപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നത്‌ എങ്ങനെ? (ബി) ആപൽസൂചനകൾ അവഗണിച്ചാൽ നമുക്ക് എന്ത് സംഭവിച്ചേക്കാം?

8 നമുക്കെല്ലാം പാപപ്രവണതകളുണ്ടെന്ന് സാത്താന്‌ അറിയാം, അവ തൃപ്‌തിപ്പെടുത്താൻ പ്രലോഭിപ്പിച്ചുകൊണ്ട് നമ്മുടെ ദൗർബല്യങ്ങൾ മുതലെടുക്കാൻ അവൻ വിരുതനാണ്‌. അങ്ങനെ സാത്താൻ നമ്മെ ഉന്നമിടുമ്പോൾ നിർമലത കാത്തുസൂക്ഷിക്കുക നമുക്ക് തികച്ചും ഒരു വെല്ലുവിളിയായിത്തീരുന്നു. (യോഹ. 8:44-47) ഈ വെല്ലുവിളി വിജയകരമായി നേരിടാൻ നമുക്ക് എങ്ങനെയാണ്‌ സാധിക്കുക? നൈമിഷിക സുഖാനുഭൂതിയിൽ ആമഗ്നനായിപ്പോയതു നിമിത്തം, തന്‍റെ കാര്യത്തിൽ ഒരിക്കലും സംഭവിക്കില്ലെന്നു കരുതിപ്പോന്ന ഒരു തെറ്റിലേക്ക് വഴുതിവീണ ഒരാളുടെ കാര്യം ചിന്തിക്കുക. (റോമ. 7:15) അദ്ദേഹത്തെ ഈ പരിതാപകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത്‌ എന്താണ്‌? സാധ്യതയനുസരിച്ച്, അദ്ദേഹത്തിന്‌ യഹോവയുടെ ശബ്ദത്തോടുള്ള സംവേദകത്വം കുറെക്കാലമായി കുറഞ്ഞുവരുകയായിരുന്നിരിക്കണം. ഒന്നുകിൽ, സ്വന്തം ഹൃദയത്തിനു സംഭവിച്ചുകൊണ്ടിരുന്ന അപചയത്തിന്‍റെ അപായസൂചനകൾ അദ്ദേഹം അറിയാതെപോയി, അല്ലെങ്കിൽ അറിഞ്ഞിട്ടും അത്‌ അവഗണിച്ചു. ഒരുപക്ഷേ, ക്രമമായ പ്രാർഥന മുടങ്ങിപ്പോയിരുന്നിരിക്കാം, ശുശ്രൂഷയിൽ മന്ദീഭാവം സംഭവിച്ചിരിക്കാം, അതുപോലെ യോഗങ്ങൾ മുടക്കാനും തുടങ്ങിയിരുന്നിരിക്കാം. അങ്ങനെ ഒടുവിൽ അദ്ദേഹം സ്വന്തം മോഹങ്ങൾക്ക് വശംവദനാവുകയും തെറ്റാണെന്ന് തനിക്കറിയാമായിരുന്ന സംഗതിയിൽ ചെന്നുചാടുകയും ചെയ്‌തു. ജാഗ്രതയോടെ വിപൽസൂചനകൾ വിവേചിക്കുകയും തത്‌ക്ഷണം നടപടി കൈക്കൊള്ളുകയും ചെയ്‌താൽ അത്തരമൊരു ദുരന്തം നമുക്ക് ഒഴിവാക്കാനാകും. അതുപോലെ, നാം യഹോവയുടെ ശബ്ദത്തിനു ചെവി കൊടുക്കുന്നവരാണെങ്കിൽ, വിശ്വാസത്യാഗപരമായ ആശയങ്ങൾ ശ്രവിക്കാൻ നാം നിന്നുകൊടുക്കുകയുമില്ല.—സദൃ. 11:9.

9. പാപപ്രവണതകൾ മുൻകൂട്ടി കണ്ടുപിടിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്?

9 മുന്നമേ രോഗനിർണയം നടത്തുന്നത്‌ ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം. സമാനമായി, നമ്മെ പ്രലോഭനത്തിന്‍റെ കെണിയിലേക്ക് നയിച്ചേക്കാവുന്ന പ്രവണതകൾ അപ്പപ്പോൾ തിരിച്ചറിയുന്നെങ്കിൽ ദുരന്തങ്ങൾ ഒഴിവാക്കാൻ നമുക്കു സാധിക്കും. അത്തരം ഉൾച്ചായ്‌വുകൾ കണ്ടെത്തുമ്പോൾത്തന്നെ, ‘പിശാച്‌ തന്‍റെ ഇഷ്ടം നിറവേറ്റാനായി നമ്മെ പിടിക്കുന്നതിനു’ മുമ്പേതന്നെ, സത്വരനടപടി സ്വീകരിക്കുന്നതായിരിക്കും ബുദ്ധി. (2 തിമൊ. 2:26) യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നതിനു വിപരീതമായി സ്വന്തം ചിന്തകളും മോഹങ്ങളും വഴിമാറി സഞ്ചരിക്കുന്നതായി നമ്മുടെ ശ്രദ്ധയിൽപ്പെട്ടാൽ നാം എന്തുചെയ്യണം? ഒട്ടും വെച്ചുതാമസിപ്പിക്കാതെ താഴ്‌മയുള്ള മനസ്സോടെ നാം അവനിലേക്ക് മടങ്ങിവരികയും അവന്‍റെ ബുദ്ധിയുപദേശത്തിനായി ചെവിതുറന്ന് പൂർണഹൃദയത്തോടെ അവനെ ശ്രദ്ധിക്കുകയും വേണം. (യെശ. 44:22) നമ്മുടെ പക്ഷത്തെ ബുദ്ധിശൂന്യമായ ഒരു തീരുമാനം മായാത്ത ചില മുറിപ്പാടുകൾ നമ്മിൽ അവശേഷിപ്പിച്ചേക്കാം; ഈ വ്യവസ്ഥിതിയിലെ ശിഷ്ടകാലം ആ വടുക്കളുമായി നാം തള്ളിനീക്കേണ്ടിയുംവന്നേക്കാം; ഈ യാഥാർഥ്യം നാം മനസ്സിലാക്കിയിരിക്കേണ്ടത്‌  മർമപ്രധാനമാണ്‌. അതുകൊണ്ട് അത്തരം ഗുരുതരമായ പിഴവുകളുടെ പടുകുഴിയിൽ വീണുപോകാതിരിക്കുന്നത്‌ എത്രയോ മെച്ചമായിരിക്കും. അതെ, വഴി പിഴയ്‌ക്കാതിരിക്കാൻ സത്വരം പ്രവർത്തിക്കുക!

ഒരു നല്ല ആത്മീയചര്യയ്‌ക്ക് സാത്താന്‍റെ കുതന്ത്രങ്ങളിൽനിന്ന് നമ്മെ സംരക്ഷിക്കാനാകുന്നത്‌ എങ്ങനെ? (4-9 ഖണ്ഡികകൾ കാണുക)

അഹങ്കാരവും അത്യാഗ്രഹവും മറികടക്കുക

10, 11. (എ) അഹങ്കാരം എങ്ങനെയെല്ലാം തലപൊക്കിയേക്കാം? (ബി) കോരഹ്‌, ദാഥാൻ, അബീരാം എന്നിവരുടെ മത്സരഗതിയിൽനിന്ന് നാം എന്തു പഠിക്കുന്നു?

10 സ്വന്തഹൃദയത്തിന്‌ നമ്മെ വഴിതെറ്റിക്കാനാകുമെന്ന് നാം തിരിച്ചറിയണം. പാപപ്രവണതകൾ നമ്മുടെ മേൽ ചെലുത്തുന്ന സ്വാധീനം അതിശക്തമാണ്‌! ഉദാഹരണത്തിന്‌, അഹങ്കാരത്തെയും അത്യാഗ്രഹത്തെയും കുറിച്ച് ചിന്തിക്കുക. യഹോവയുടെ ശബ്ദം ശ്രവിക്കുന്നതിനു വിഘാതംസൃഷ്ടിക്കാനും വിനാശത്തിന്‍റെ പാതയിലേക്ക് നമ്മെ തള്ളിവിടാനും ഈ സ്വഭാവദൂഷ്യങ്ങളിൽ ഓരോന്നും ഇടയാക്കുന്നത്‌ എങ്ങനെയെന്ന് പരിചിന്തിക്കുക. അഹങ്കാരിയായ ഒരു മനുഷ്യന്‌ തന്നെക്കുറിച്ചുതന്നെ ഊതിപ്പെരുപ്പിച്ച ഒരു വീക്ഷണമായിരിക്കും ഉള്ളത്‌. ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ തനിക്ക് അവകാശമുണ്ടെന്നും എന്തു ചെയ്യണമെന്ന് ആരും തന്നോട്‌ പറയേണ്ടതില്ലെന്നും അയാൾക്ക് തോന്നിയേക്കാം. അങ്ങനെ, സഹക്രിസ്‌ത്യാനികളുടെയും മൂപ്പന്മാരുടെയും, എന്തിന്‌, ദൈവത്തിന്‍റെ സംഘടനയുടെപോലും മാർഗനിർദേശത്തിന്‌ താൻ അതീതനാണെന്ന ഒരു മൗഢ്യധാരണ അയാൾ വെച്ചുപുലർത്തിയേക്കാം. അങ്ങനെയുള്ള ഒരു വ്യക്തിക്ക് യഹോവയുടെ ശബ്ദം വളരെ നേർത്തതായിത്തീരുന്നു.

11 ഇസ്രായേൽ ജനത്തിന്‍റെ മരുപ്രയാണകാലത്ത്‌ കോരഹ്‌, ദാഥാൻ, അബീരാം എന്നിവർ മോശയുടെയും അഹരോന്‍റെയും അധികാരത്തിനെതിരെ മത്സരിച്ചു. അഹങ്കാരം തലയ്‌ക്കുപിടിച്ച ആ മത്സരികൾ യഹോവയെ ആരാധിക്കാൻ സ്വന്തം ക്രമീകരണങ്ങളുണ്ടാക്കുകവരെ ചെയ്‌തു. എങ്ങനെയാണ്‌ യഹോവ പ്രതികരിച്ചത്‌? അവരെ ഒന്നൊഴിയാതെ അവൻ നശിപ്പിച്ചുകളഞ്ഞു. (സംഖ്യാ. 26:8-10) എത്ര കൺതുറപ്പിക്കുന്ന ഒരു ചരിത്രപാഠം! യഹോവയ്‌ക്കെതിരെയുള്ള മത്സരം വിനാശം വിളിച്ചുവരുത്തും. “നാശത്തിന്നു മുമ്പെ ഗർവ്വം!” അത്‌ നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.—സദൃ. 16:18; യെശ. 13:11.

12, 13. (എ) അത്യാഗ്രഹം ദുരന്തത്തിന്‌ വഴിമരുന്നിടുന്നത്‌ എങ്ങനെയെന്നതിന്‌ ഒരു ഉദാഹരണം പറയുക. (ബി) മുളയിലേ നുള്ളാത്തപക്ഷം അത്യാഗ്രഹം ആർത്തുവളരുന്നത്‌ എങ്ങനെ?

12 ഇനി, അത്യാഗ്രഹത്തിന്‍റെ കാര്യം എടുക്കുക. അത്യാഗ്രഹിയായ ഒരു മനുഷ്യൻ മാന്യതയുടെയും മര്യാദയുടെയും അതിർവരമ്പുകൾ അതിലംഘിക്കാൻ പ്രവണത കാണിച്ചേക്കാം. അരാം രാജാവിന്‍റെ സേനാപതിയായ നയമാന്‍റെ കുഷ്‌ഠം സുഖപ്പെട്ടപ്പോൾ അവൻ എലീശാ പ്രവാചകന്‌ പ്രതിഫലം വാഗ്‌ദാനം ചെയ്‌തെങ്കിലും അവൻ ആ ഉപഹാരങ്ങൾ സ്വീകരിച്ചില്ല. പക്ഷേ, ആ സമ്മാനങ്ങളിൽ എലീശയുടെ ബാല്യക്കാരൻ ഗേഹസിയുടെ കണ്ണുടക്കി. “യഹോവയാണ, ഞാൻ അവന്‍റെ പിന്നാലെ ഓടിച്ചെന്നു അവനോടു (നയമാനോട്‌) അല്‌പമെങ്കിലും വാങ്ങും” എന്ന് അവൻ സ്വയം പറഞ്ഞു. എലീശയെ ഒളിച്ച് നയമാന്‍റെ പുറകെ പാഞ്ഞ ഗേഹസി “ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്‌ത്രവും” നേടിയെടുക്കാൻവേണ്ടി പച്ചക്കള്ളം തട്ടിവിട്ടു. തിരികെ എത്തി യഹോവയുടെ പ്രവാചകനോടും കളവുപറഞ്ഞ് തടിതപ്പാൻ അവൻ ഒരു വിഫലശ്രമം നടത്തി. പക്ഷേ ആ കപടനാടകത്തിന്‌ ഒടുവിൽ ഗേഹസി എന്തു നേടി? നയമാന്‍റെ കുഷ്‌ഠം ആ ദുർമോഹിയുടെ ദേഹത്ത്‌ പൊങ്ങി!—2 രാജാ. 5:20-27.

13 അത്യാഗ്രഹം നാമ്പെടുക്കുന്നത്‌ അല്‌പാല്‌പമായിട്ടായിരിക്കാം, പക്ഷേ മുളയിലേ നുള്ളാത്തപക്ഷം അത്‌ ആർത്തുവളർന്ന് ഒരുവനെ മൂടിക്കളഞ്ഞേക്കാം. ആഖാനെക്കുറിച്ചുള്ള ബൈബിൾരേഖ അത്യാർത്തിയുടെ ശക്തി വരച്ചുകാട്ടുന്നു. ആഖാന്‍റെ അതിമോഹം പടർന്നുകയറിയത്‌ എത്ര പെട്ടെന്നാണെന്ന് നോക്കുക. അവൻ പറഞ്ഞു: ‘ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു, മോഹിച്ചു, എടുത്തു.’ തെറ്റായ മോഹങ്ങൾ പിഴുതെറിയുന്നതിനു പകരം അത്യാഗ്രഹത്തോടെ അവൻ ആ വിശേഷവസ്‌തുക്കൾ മോഷ്ടിക്കുകയും അവ കൂടാരത്തിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്‌തു. ഒടുവിൽ കള്ളി വെളിച്ചത്തു വന്നപ്പോൾ, അവന്‍റെമേൽ യഹോവ അനർഥം വരുത്തും എന്ന് യോശുവ ആഖാനോട്‌ പറഞ്ഞു. അന്നേ ദിവസംതന്നെ ആഖാനെയും അവന്‍റെ കുടുംബത്തെയും കല്ലെറിഞ്ഞ് കൊന്നുകളഞ്ഞു. (യോശു. 7:11, 21, 24, 25) എപ്പോൾ എവിടെവെച്ചും നമ്മെ പിടികൂടാവുന്ന ഒരു കെണിയാണ്‌ അത്യാഗ്രഹം. അതുകൊണ്ട് നമുക്ക് “സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രതപാലി”ക്കാം. (ലൂക്കോ. 12:15) വല്ലപ്പോഴുമെങ്ങാൻ നമ്മുടെ ചിന്താമണ്ഡലത്തിലേക്ക് അനുചിതമായ ഒരു ചിന്താശകലം കടന്നുകൂടുകയോ ഭാവനകൾക്ക് അധാർമികതയുടെ നിറം കലരുകയോ ചെയ്യുന്നെങ്കിൽ, നാം മനസ്സിന്‌ കടിഞ്ഞാണിടുകയും പാപത്തിൽ വീഴുവോളം മോഹങ്ങൾ ചിറകു വിടർത്താതെ അവയെ വരുതിയിൽ നിറുത്തുകയും ചെയ്യേണ്ടത്‌ ജീവത്‌പ്രധാനമാണ്‌.—യാക്കോബ്‌ 1:14, 15 വായിക്കുക.

14. ഉള്ളിൽ അഹങ്കാരമോ അത്യാഗ്രഹമോ നാമ്പിടുന്നതായി നിരീക്ഷിക്കുന്നെങ്കിൽ നാം എന്തുചെയ്യണം?

14 അത്യാഗ്രഹവും അഹങ്കാരവും വിനാശത്തിലേക്ക് വഴിനയിക്കും. തെറ്റായ ഗതിയുടെ പരിണതഫലങ്ങൾ മുന്നമേ ഭാവനയിൽ കണ്ടുനോക്കുന്നത്‌ അത്തരം ഹൃദയചായ്‌വുകൾ യഹോവയുടെ ശബ്ദത്തെ  മുക്കിക്കളയുന്നത്‌ ഒഴിവാക്കാൻ നമ്മെ സഹായിക്കും. (ആവ. 32:29) സത്യദൈവം ബൈബിൾ മുഖാന്തരം, ശരിയായ ഗതി ഏതാണെന്നു ചൂണ്ടിക്കാണിക്കുക മാത്രമല്ല, അതിൽ നടക്കുന്നതിന്‍റെ മെച്ചങ്ങളും മേന്മകളും വിശദീകരിക്കുകയും മറിച്ചുള്ള മാർഗത്തിന്‍റെ ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. അഹങ്കാരത്തിലോ അത്യാഗ്രഹത്തിലോ ഊന്നിയ എന്തെങ്കിലും ചെയ്യാൻ നമ്മുടെ ഹൃദയം മനസ്സിനെ പ്രേരിപ്പിക്കുന്നെങ്കിൽ, അല്‌പമൊന്നു നിന്ന് അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്‌ എത്ര ബുദ്ധിയായിരിക്കും! നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാം: തെറ്റായ ചെയ്‌തി എന്നെ എങ്ങനെ ബാധിക്കും? എന്‍റെ പ്രിയപ്പെട്ടവരെ എങ്ങനെ ബാധിക്കും? സർവോപരി, യഹോവയുമായുള്ള എന്‍റെ ബന്ധത്തെ എങ്ങനെ ബാധിക്കും?

യഹോവയുമായി ആശയവിനിമയം നിലനിറുത്തുക

15. ആശയവിനിമയത്തിന്‍റെ കാര്യത്തിൽ യേശുവെച്ച മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?

15 നമ്മുടെ നന്മയാണ്‌ യഹോവ എല്ലായ്‌പോഴും ആഗ്രഹിക്കുന്നത്‌. (സങ്കീ. 1:1-3) തക്കസമയത്ത്‌ ആവശ്യാനുസൃതം അവൻ നമുക്ക് മാർഗനിർദേശം നൽകുന്നു. (എബ്രായർ 4:16 വായിക്കുക.) പൂർണനായിരുന്നിട്ടുപോലും യഹോവയുമായുള്ള നിരന്തരമായ ആശയവിനിമയത്തിൽ യേശു ആശ്രയിച്ചു; അവൻ പ്രാർഥനാനിരതനായിരുന്നു. യഹോവ യേശുവിനെ അത്ഭുതകരമായ വിധത്തിൽ പിന്തുണയ്‌ക്കുകയും വഴിനയിക്കുകയും ചെയ്‌തു. അവനെ പരിചരിക്കാൻ അവൻ ദൂതന്മാരെ അയച്ചു; പരിശുദ്ധാത്മാവിനെ പകർന്ന് അവനെ സഹായിച്ചു; 12 അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നതിൽ അവനെ നയിച്ചു. യഹോവയുടെ പിന്തുണയുടെയും അംഗീകാരത്തിന്‍റെയും ശബ്ദം അവൻ സ്വർഗത്തിൽനിന്ന് കേട്ടു. (മത്താ. 3:17; 17:5; മർക്കോ. 1:12, 13; ലൂക്കോ. 6:12, 13; യോഹ. 12:28) യേശുവിനെപ്പോലെ നാമും ദൈവമുമ്പാകെ നമ്മുടെ ഹൃദയം പ്രാർഥനയിൽ പകരണം. (സങ്കീ. 62:7, 8; എബ്രാ. 5:7) യഹോവയുമായി ആശയവിനിമയം നിലനിറുത്താനും അവന്‌ മഹത്ത്വം കരേറ്റുന്ന വിജയകരമായ ഒരു ജീവിതം നയിക്കാനും നിരന്തരപ്രാർഥന മുഖാന്തരം നമുക്കു സാധിക്കും.

16. യഹോവയുടെ ശബ്ദം കേൾക്കുന്നതിനുള്ള പ്രാപ്‌തി ആർജിക്കാൻ യഹോവ നമ്മെ എങ്ങനെ സഹായിക്കും?

16 യഹോവ തന്‍റെ ജ്ഞാനമൊഴികൾ സകലർക്കും സുലഭമായി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും അവൻ ആരുടെയും കൈക്കുപിടിച്ച് അത്‌ അനുസരിപ്പിക്കുന്നില്ല. നാം അവന്‍റെ ആത്മാവിനുവേണ്ടി യാചിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ അവൻ അത്‌ സമൃദ്ധമായി നമുക്ക് നൽകും. (ലൂക്കോസ്‌ 11:10-13 വായിക്കുക.) അപ്പോഴും, നാം “എങ്ങനെ കേൾക്കുന്നു എന്നതിനു ശ്രദ്ധ”നൽകേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. (ലൂക്കോ. 8:18) ദൃഷ്ടാന്തത്തിന്‌, അധാർമികപ്രവണത തരണംചെയ്യാൻ സഹായിക്കേണമേ എന്ന് യഹോവയോട്‌ അപേക്ഷിക്കുകയും, അതേസമയം അശ്ലീലം വീക്ഷിക്കുന്നതിലും അധാർമികസിനിമകൾ കാണുന്നതിലും തുടരുകയും ചെയ്യുന്നെങ്കിൽ അത്‌ കാപട്യമായിരിക്കയില്ലേ? യഹോവയുടെ ആത്മാവ്‌ വർഷിക്കപ്പെടുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് നാം അങ്ങോട്ട് മാറിനിൽക്കേണ്ട ആവശ്യമുണ്ട്! സഭായോഗങ്ങളിൽ അവന്‍റെ ആത്മാവ്‌ വ്യാപരിക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. ക്രിസ്‌തീയ യോഗങ്ങളിൽ യഹോവയുടെ സ്വരം ശ്രവിക്കുകവഴി അവന്‍റെ അനേകം ദാസന്മാർ ദുരന്തങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. തത്‌ഫലമായി, തങ്ങളുടെ ഹൃദയത്തിൽ അങ്കുരിച്ചുകൊണ്ടിരുന്ന അനുചിതമോഹങ്ങൾ പലരും തിരിച്ചറിയുകയും തങ്ങളുടെ വഴികൾ നേരെയാക്കുകയും ചെയ്‌തിരിക്കുന്നു.—സങ്കീ. 73:12-17; 143:10.

യഹോവയുടെ ശബ്ദത്തിന്‌ കാതുകൂർപ്പിക്കുക

17. തന്നിൽത്തന്നെ ആശ്രയിക്കുന്നത്‌ അപകടകരമായിരിക്കുന്നത്‌ എന്തുകൊണ്ട്?

17 പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവിന്‍റെ ദൃഷ്ടാന്തം പരിചിന്തിക്കുക. ബാലനായിരുന്നപ്പോൾ അവൻ ഫെലിസ്‌ത്യമല്ലനായ ഗോലിയാത്തിനെ എറിഞ്ഞുവീഴ്‌ത്തി. പിന്നീട്‌ അവൻ ഒരു ജനതയുടെ യോദ്ധാവും കാവലാളും നയരൂപീകരണവിദഗ്‌ധനും രാജാവും ഒക്കെ ആയിത്തീർന്നു. പക്ഷേ, അവൻ തന്നിൽത്തന്നെ ആശ്രയംവെച്ചപ്പോൾ അവന്‍റെ ഹൃദയം അവനെ വഞ്ചിച്ചു; ബത്ത്‌-ശേബയുമായി അവൻ ഗുരുതരമായ പാപത്തിൽ ഏർപ്പെട്ടു, അവളുടെ ഭർത്താവായ ഊരിയാവിനെ കൊല്ലിക്കുകയും ചെയ്‌തു. എന്നാൽ, ശിക്ഷണം ലഭിച്ചപ്പോൾ ദാവീദ്‌ താഴ്‌മയോടെ തന്‍റെ തെറ്റ്‌ അംഗീകരിക്കുകയും യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്‌തു.—സങ്കീ. 51:4, 6, 10, 11.

18. യഹോവയുടെ ശബ്ദം ശ്രദ്ധിക്കുന്നതിൽ തുടരാൻ നമ്മെ എന്ത് സഹായിക്കും?

18 നമുക്ക് 1 കൊരിന്ത്യർ 10:12-ൽ കാണുന്ന ഓർമിപ്പിക്കലിന്‌ ചെവികൊടുത്തുകൊണ്ട് അമിത ആത്മവിശ്വാസത്തിനെതിരെ ജാഗ്രത പുലർത്താം. മനുഷ്യന്‌ സ്വന്തം ‘കാലടികൾ സ്വാധീനമല്ലാ’ത്തതുകൊണ്ട് ആത്യന്തികമായി നാം അനുസരിക്കുന്നത്‌ ഒന്നുകിൽ യഹോവയുടെ ശബ്ദമോ അല്ലെങ്കിൽ അവന്‍റെ എതിരാളിയുടെ ശബ്ദമോ ആയിരിക്കും. (യിരെ. 10:23) അതുകൊണ്ട് നമുക്ക് പ്രാർഥനയിൽ ഉറ്റിരിക്കാം, പരിശുദ്ധാത്മാവിന്‍റെ വഴിനടത്തിപ്പിന്‌ കീഴ്‌പെടാം, എപ്പോഴും യഹോവയുടെ ശബ്ദത്തിന്‌ കാതുകൂർപ്പിക്കാം.