ചരിത്രസ്മൃതികൾ
“യുറീക്കാ നാടകം” അനേകരെ ബൈബിൾസത്യം കണ്ടെത്താൻ സഹായിച്ചു
“യുറീക്കാ!” എന്ന വാക്കിന്റെ അർഥം, “കിട്ടിപ്പോയ്!” എന്നാണ്. യു.എസ്.എ.-യിലെ കാലിഫോർണിയയിൽ 19-ാം ശതകത്തിലെ സ്വർണവേട്ടയുടെ കാലത്ത് ഖനിത്തൊഴിലാളികൾ സ്വർണം കണ്ടെത്തുമ്പോൾ “യുറീക്കാ” എന്ന് ഉച്ചത്തിൽ ഉദ്ഘോഷിക്കുമായിരുന്നു. എന്നാൽ ചാൾസ് റ്റെയ്സ് റസ്സലും അദ്ദേഹത്തിന്റെ സഹകാരികളായ ബൈബിൾവിദ്യാർഥികളും സ്വർണത്തെക്കാൾ മൂല്യവത്തായ ഒന്നു കണ്ടെത്തിയിരുന്നു: ബൈബിൾസത്യം. മറ്റുള്ളവരുമായി അതു പങ്കുവെക്കുന്നതിൽ അവർ അതീവ തത്പരരായിരുന്നു.
അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന പുറത്തിറക്കിയ എട്ടു മണിക്കൂർ ദൈർഘ്യമുള്ള ഒരു ഐതിഹാസിക ചലച്ചിത്രകാവ്യമായിരുന്നു “സൃഷ്ടിപ്പിൻ ഫോട്ടോ-നാടകം.” 1914-ലെ വേനൽക്കാലം ആയപ്പോഴേക്കും, വൻനഗരങ്ങളിൽ ദശലക്ഷങ്ങൾ അതു കാണാനായി ഒഴുകിയെത്തിയിരുന്നു. വിസ്മയകരമായ ചലച്ചിത്രഖണ്ഡങ്ങളും വർണോജ്ജ്വലമായ സ്ലൈഡുകളും മനംകവരുന്ന വിവരണവും വിശിഷ്ടമായ സംഗീതവും സമുചിതം സമന്വയിപ്പിച്ച ബൈബിളധിഷ്ഠിതമായ ആ ദൃശ്യ-ശ്രാവ്യ വിരുന്ന്, പ്രപഞ്ചസൃഷ്ടിയിൽ തുടങ്ങി ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചയുടെ പ്രൗഢോജ്ജ്വല പാരമ്യംവരെ മാനവചരിത്രത്തിന്റെ നേർവീഥികളിലൂടെ കാണികളെ കൂട്ടിക്കൊണ്ടുപോയി.—വെളി. 20:4. *
ചെറുപട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും കഴിഞ്ഞിരുന്നവരെ സംബന്ധിച്ചോ? സത്യദാഹികളായ ആർക്കും അതു നഷ്ടമാകാതിരിക്കാൻ അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന 1914 ആഗസ്റ്റിൽ “ഫോട്ടോ-നാടകത്തി”ന്റെ കൊണ്ടുനടക്കാൻ സൗകര്യപ്രദമായ ഒരു ലഘുപതിപ്പ് പുറത്തിറക്കി. ചലച്ചിത്രഖണ്ഡങ്ങൾ കൂടാതെയുള്ള ആ പതിപ്പ് “യുറീക്കാ നാടകം” എന്ന നാമധേയത്തിലാണ് അറിയപ്പെട്ടത്. നിരവധി ഭാഷകളിൽ മൂന്നു വകഭേദങ്ങളിലായി അത് ലഭിച്ചിരുന്നു: “യുറീക്കാ X” എന്നറിയപ്പെട്ടതിൽ സംഗീതവും വിവരണശബ്ദരേഖയും ആണ് ഉൾപ്പെടുത്തിയിരുന്നത്. ശബ്ദ-സംഗീത റെക്കോർഡിങ്ങുകളും മനോജ്ഞമായ വർണ-സ്ലൈഡുകളും അടങ്ങിയതായിരുന്നു “യുറീക്കാ Y.” “യുറീക്കാ കുടുംബ നാടക”മാകട്ടെ വീടുകളിലിരുന്ന് ശ്രദ്ധിക്കാനുള്ളതായിരുന്നു. തിരഞ്ഞെടുത്ത വിവരണങ്ങളും സ്തുതിഗീതികളും അതിൽ ചേർത്തിരുന്നു. ചെലവുകുറഞ്ഞ സ്വനഗ്രാഹിയന്ത്രങ്ങളും പ്രദർശനോപാധികളും കൂടെ ലഭ്യമായിരുന്നു.
ഫിലിം പ്രൊജക്ടറോ വലിയ സ്ക്രീനോ കൂടാതെതന്നെ ഈ സൗജന്യപരിപാടി ഉൾനാടൻ ഗ്രാമങ്ങളിലേക്ക് എത്തിക്കാൻ ബൈബിൾ വിദ്യാർഥികൾക്ക് സാധിക്കുമായിരുന്നു. അങ്ങനെ രാജ്യസന്ദേശം പുതിയ പ്രദേശങ്ങളിലേക്ക് കടന്നുചെന്നു. ശബ്ദരേഖ മാത്രമുള്ള “യുറീക്കാ X” സെറ്റ്, ദിനരാത്രഭേദമില്ലാതെ കേൾപ്പിക്കാനാകുമായിരുന്നു. “യുറീക്കാ Y” സ്ലൈഡ്-പ്രൊജക്ടർ വൈദ്യുതിയുടെ സഹായമില്ലാതെ, കാർബൈഡ് വിളക്കുകൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുമായിരുന്നു. ഫിന്നിഷ് വീക്ഷാഗോപുരത്തിലെ ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ഈ ചിത്രങ്ങൾ എല്ലായിടത്തുംതന്നെ ഞങ്ങൾക്ക് പ്രദർശിപ്പിക്കാനാകും.” അത് എത്ര ശരിയായിരുന്നു!
വലിയ തിയേറ്ററുകൾ വാടകയ്ക്കെടുക്കുന്നതിനു പകരം വിദ്യാലയങ്ങൾ, കോടതിമന്ദിരങ്ങൾ, തീവണ്ടിസ്റ്റേഷനുകൾ, വലിയ വീടുകളുടെ സ്വീകരണമുറികൾ എന്നിങ്ങനെ സൗജന്യമായി ലഭ്യമായിരുന്ന സ്ഥലങ്ങൾ കാര്യപ്രാപ്തരായ ബൈബിൾവിദ്യാർഥികൾ മിക്കപ്പോഴും കണ്ടെത്തുമായിരുന്നു. പുരമുറ്റങ്ങളിലും അവർ പലപ്പോഴും പ്രദർശനങ്ങൾ നടത്തി. പത്തായപ്പുരയുടെ പാർശ്വഭാഗത്ത് വെള്ളത്തുണി വിരിച്ചുകെട്ടിയാണ് മിക്കപ്പോഴും “സ്ക്രീൻ” തയ്യാറാക്കിയിരുന്നത്. അതേക്കുറിച്ച് ആന്തണി ഹാംബുക്ക് ഇങ്ങനെ എഴുതി: “ആളുകൾക്ക് ഇരുന്ന് പരിപാടി ആസ്വദിക്കാൻപോന്ന വിധം പലകയും തടിക്കഷണങ്ങളും കൊണ്ട് പുരയിടത്തിൽ ചെറിയൊരു സ്റ്റേഡിയംതന്നെ കർഷകർ തട്ടിക്കൂട്ടുമായിരുന്നു.” പ്രദർശനസാമഗ്രികളും യാത്രാസാമാനങ്ങളും, താമസത്തിനും പാചകത്തിനും ആവശ്യമായ സാധനങ്ങളും കൊണ്ട് ആന്തണി ഹാംബുക്കിന്റെ ആ “യുറീക്കാ” ടീം ഒരു “നാടകവണ്ടി”യിലാണ് നാടുചുറ്റിയിരുന്നത്.
ചിലയിടങ്ങളിൽ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് “യുറീക്കാ” പരിപാടിക്ക് കൂടിവന്നതെങ്കിൽ മറ്റിടങ്ങളിൽ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. അമേരിക്കയിൽ 150 പേരുള്ള ഒരു പട്ടണത്തിലെ സ്കൂളിൽ നടന്ന പ്രദർശനത്തിൽ 400 പേർ പങ്കെടുത്തു. മറ്റൊരിടത്ത് “യുറീക്കാ നാടകം” കാണാൻ ചിലർ 8 കിലോമീറ്റർ കാൽനടയായി യാത്രചെയ്തെത്തി. സ്വീഡനിലെ ഷാർലോറ്റ് ഓൾബർഗിന്റെ കൊച്ചുവീട്ടിൽ ശബ്ദലേഖനങ്ങൾ കേൾക്കാനായി അയൽവാസികൾ ഒത്തുകൂടി. കേട്ട കാര്യങ്ങൾ അവരുടെ “ഹൃദയത്തെ സ്പർശിച്ചു.” ഓസ്ട്രേലിയയിൽ ദൂരസ്ഥമായ ഒരു ഖനിപ്രദേശത്ത് 1,500-ഓളം പേർ ഒരു പ്രദർശനത്തിന് തിങ്ങിക്കൂടി. “വർണ-നാദ മനോജ്ഞമായ ചിത്രങ്ങളും സ്വനഗ്രാഹി-ശബ്ദലേഖനങ്ങളും കണ്ട് അധ്യാപകരും വിദ്യാർഥികളും അത്ഭുതപരതന്ത്രരായി” എന്ന് ഹൈസ്കൂളുകളിലും കോളേജുകളിലും നടന്ന പ്രദർശനങ്ങളെക്കുറിച്ച് വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്തു. സിനിമാകൊട്ടകകളുളള സ്ഥലങ്ങളിൽപ്പോലും “യുറീക്കാ നാടകം” വമ്പിച്ച ജനപ്രീതി നേടി.
സത്യത്തിന്റെ വിത്തുകൾ നട്ടുവളർത്തുന്നു
ബൈബിൾവിദ്യാർഥികളുടെ ക്ലാസ്സുകൾ പുതിയ ബൈബിൾപഠന ക്ലാസ്സുകൾ ആരംഭിക്കാനായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പ്രസംഗകരെ അയച്ചപ്പോൾ, “യുറീക്കാ നാടക” പ്രദർശനങ്ങൾ വളരെ സഹായകമായിരുന്നു. “യുറീക്കാ നാടകം” എത്ര പേർ കണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഒട്ടുമിക്ക “നാടക”സെറ്റുകളും തുടർച്ചയായി ഉപയോഗത്തിലായിരുന്നു. എന്നിരുന്നാലും 1915-ൽ, 86 നാടകടീമുകളിൽ 14 എണ്ണം മാത്രമേ ക്രമമായി റിപ്പോർട്ട് നൽകിയിരുന്നുള്ളൂ. കണക്കുകൾ അപൂർണ്ണമായിരുന്നെങ്കിലും പത്തുലക്ഷത്തിലേറെപ്പേർ “നാടകം” കണ്ടതായി വാർഷികറിപ്പോർട്ട് പ്രസ്താവിച്ചു. 30,000-ത്തോളം ആളുകൾ ബൈബിൾപ്രസിദ്ധീകരണങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ചരിത്രത്തിന്റെ വഴിത്താരയിൽ അവ്യക്തമായ കാൽപ്പാടുകൾ മാത്രമാണ് “യുറീക്കാ നാടകം” അവശേഷിപ്പിച്ചിട്ടുള്ളതെങ്കിലും, ഓസ്ട്രേലിയ മുതൽ അർജന്റീന വരെയും സൗത്ത് ആഫ്രിക്ക മുതൽ ബ്രിട്ടീഷ് ദ്വീപുകൾ വരെയും ഇന്ത്യയിലും കരീബിയനിലും ഒക്കെയായി ദശലക്ഷങ്ങളാണ് അതുല്യമായ ഈ അവതരണം ആസ്വദിച്ചത്. അവരിൽ അനേകർ, സ്വർണത്തെക്കാൾ മൂല്യവത്തായ ബൈബിൾസത്യം കണ്ടെത്തി. “യുറീക്കാ!” എന്ന് അവർക്ക് അക്ഷരാർഥത്തിൽ ആർത്തുഘോഷിക്കാനാകുമായിരുന്നു!
^ ഖ. 4 2014 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-32 പേജുകളിൽ “ചരിത്രസ്മൃതികൾ—നൂറിന്റെ നിറവിൽ ഒരു ഇതിഹാസകാവ്യം” എന്ന ലേഖനം കാണുക.