വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

പുനരുത്ഥാനം പ്രാപിക്കുന്നവർ “വിവാഹം കഴിക്കുകയോ വിവാഹത്തിനു കൊടുക്കപ്പെടുകയോ ഇല്ല” എന്ന് യേശു സദൂക്യരോട്‌ പറഞ്ഞു. (ലൂക്കോ. 20:34-36) ഭൗമികപുനരുത്ഥാനത്തെക്കുറിച്ചായിരുന്നോ അവൻ അതു പറഞ്ഞത്‌?

ഈ ചോദ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്‌, വിശേഷിച്ചും പ്രിയപ്പെട്ട ഇണയെ മരണത്തിൽ നഷ്ടപ്പെട്ടവർക്ക്. പുതിയലോകത്തിൽ തങ്ങളുടെ ഇണ പുനരുത്ഥാനത്തിൽ വരുമ്പോൾ വീണ്ടും ഒത്തുചേരാനും വിവാഹജീവിതം നയിക്കാനും അവർ അങ്ങേയറ്റം വാഞ്‌ഛിക്കുന്നുണ്ടാകും. ഭാര്യ നഷ്ടപ്പെട്ട ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വിവാഹബന്ധം എന്നെങ്കിലും അവസാനിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. ഭാര്യാഭർത്താക്കന്മാരെന്ന നിലയിൽ എക്കാലവും സത്യാരാധനയിൽ ഒറ്റക്കെട്ടായി തുടരണമെന്നായിരുന്നു ഞങ്ങളുടെ ഹൃദയംഗമമായ ആഗ്രഹം. എന്നെ സംബന്ധിച്ചിടത്തോളം ആ കാഴ്‌ചപ്പാടിനും ആഗ്രഹത്തിനും ഇപ്പോഴും മാറ്റംവന്നിട്ടില്ല.” പുനരുത്ഥാനത്തിൽ വരുന്നവർക്ക് വിവാഹം കഴിക്കാനാകുമെന്ന് പ്രത്യാശിക്കാൻ ന്യായയുക്തമായ എന്തെങ്കിലും കാരണമുണ്ടോ? ലളിതമായി പറഞ്ഞാൽ, നമുക്കു തീർത്തു പറയാനാവില്ല എന്നതാണ്‌ ഉത്തരം.

പുനരുത്ഥാനത്തെയും വിവാഹം കഴിക്കുന്നതിനെയും കുറിച്ചുള്ള യേശുവിന്‍റെ വാക്കുകൾ സാധ്യതയനുസരിച്ച് ഭൗമികപുനരുത്ഥാനത്തെയാണ്‌ പരാമർശിക്കുന്നതെന്നും പുതിയ ലോകത്തിലേക്ക് പുനരുത്ഥാനം പ്രാപിക്കുന്നവർ തെളിവനുസരിച്ച് വിവാഹം കഴിക്കുകയില്ലെന്നും ആണ്‌ വർഷങ്ങളായി നമ്മുടെ പ്രസിദ്ധീകരണങ്ങൾ പറഞ്ഞിട്ടുള്ളത്‌. * (മത്താ. 22:29, 30; മർക്കോ. 12:24, 25; ലൂക്കോ. 20:34-36) നമുക്ക് തറപ്പിച്ചുപറയാനാവില്ലെങ്കിലും യേശുവിന്‍റെ പ്രസ്‌തുത വാക്കുകൾ സ്വർഗീപുനരുത്ഥാനത്തെക്കുറിച്ചായിരിക്കാൻ സാധ്യതയുണ്ടോ? ഏതായാലും യേശുവിന്‍റെ വാക്കുകൾ നമുക്കൊന്ന് അപഗ്രഥിക്കാം.

പശ്ചാത്തലം പരിചിന്തിക്കുക. (ലൂക്കോസ്‌ 20:27-33 വായിക്കുക.) പുനരുത്ഥാനത്തിൽ വിശ്വസിക്കാഞ്ഞ സദൂക്യർ പുനരുത്ഥാനത്തെയും ദേവരവിവാഹത്തെയും കുറിച്ച് ഒരു ചോദ്യം രൂപപ്പെടുത്തിക്കൊണ്ട് യേശുവിനെ കുടുക്കാൻ ശ്രമിച്ചു. * യേശുവിന്‍റെ പ്രതികരണം ഇതായിരുന്നു: “ഈ ലോകത്തിന്‍റെ മക്കൾ വിവാഹം കഴിക്കുകയും വിവാഹത്തിനു കൊടുക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ആ ലോകത്തിനും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായി ഗണിക്കപ്പെട്ടിരിക്കുന്നവർ വിവാഹം കഴിക്കുകയോ വിവാഹത്തിനു കൊടുക്കപ്പെടുകയോ ഇല്ല. അവർക്കു മേലാൽ മരണവുമില്ല. (“അവർക്കു ഇനി മരിപ്പാനും കഴികയില്ല,” സത്യവേപുസ്‌തകം.) അവർ ദൈവദൂതന്മാർക്കു തുല്യരും പുനരുത്ഥാനം പ്രാപിക്കുകയാൽ ദൈവമക്കളും ആകുന്നു.”—ലൂക്കോസ്‌ 20:34-36.

സാധ്യതയനുസരിച്ച് യേശു ഭൗമികപുനരുത്ഥാനത്തെക്കുറിച്ച് പറയുകയായിരുന്നു എന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങൾ അഭിപ്രായപ്പെട്ടത്‌ എന്തുകൊണ്ടാണ്‌? മുഖ്യമായും രണ്ട് ന്യായങ്ങളായിരുന്നു അത്തരമൊരു നിഗമനത്തിന്‌ ആധാരം. ഭൗമികപുനരുത്ഥാനമായിരുന്നിരിക്കണം സദൂക്യരുടെ മനസ്സിലുണ്ടായിരുന്നത്‌ എന്നും യേശു അതിനു ചേർച്ചയിലായിരിക്കണം മറുപടി നൽകിയിരിക്കുക എന്നതുമാണ്‌ ഒരു ന്യായം. രണ്ടാമത്തേത്‌, ഭൂമിയിലേക്കു പുനരുത്ഥാനം ചെയ്യാനുള്ളവരുടെ നിരയിലുള്ള വിശ്വസ്‌ത ഗോത്രപിതാക്കന്മാരായ അബ്രാഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവരെ പരാമർശിച്ചുകൊണ്ടാണ്‌ യേശു തന്‍റെ ഉത്തരം അവസാനിപ്പിച്ചത്‌ എന്നുള്ളതായിരുന്നു.—ലൂക്കോ. 20:37, 38.

എന്നിരുന്നാലും, യേശുവിന്‍റെ മനസ്സിലുണ്ടായിരുന്നത്‌ സ്വർഗീയപുനരുത്ഥാനം ആയിരുന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നമ്മൾ അങ്ങനെയൊരു നിഗമനത്തിലെത്താനുള്ള അടിസ്ഥാനം എന്താണ്‌? ആ തിരുവെഴുത്തിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങൾ നമുക്കു പരിശോധിക്കാം.

“മരിച്ചരിൽനിന്നുള്ള പുനരുത്ഥാത്തിനും യോഗ്യരായി ഗണിക്കപ്പെട്ടിരിക്കുന്നവർ” എന്ന ഭാഗം എടുക്കുക. വിശ്വസ്‌തരായ അഭിഷിക്തർ “ദൈവരാജ്യത്തിനു യോഗ്യരായി എണ്ണപ്പെ”ടുന്നു. (2 തെസ്സ. 1:5, 11) മറുവിലയാഗത്തിന്‍റെ അടിസ്ഥാനത്തിൽ ജീവനു യോഗ്യരായ നീതിമാന്മാരായി അവർ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതിനാൽ അവർ മരിക്കുന്നത്‌ ശാപഗ്രസ്‌തരായ പാപികളായിട്ടല്ല. (റോമ. 5:1, 18; 8:1) അവർ “അനുഗൃഹീതരും വിശുദ്ധരും” എന്ന് വിളിക്കപ്പെടുകയും സ്വർഗത്തിലേക്കുള്ള പുനരുത്ഥാനത്തിനു യോഗ്യരായി ഗണിക്കപ്പെടുകയും ചെയ്യുന്നു. (വെളി. 20:5, 6) എന്നാൽ ഇതിൽനിന്നു വ്യത്യസ്‌തമായി, ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കുന്നവരിൽ ‘നീതികെട്ടവരും’ ഉൾപ്പെടും. (പ്രവൃ. 24:15) അവരെക്കുറിച്ച് പുനരുത്ഥാനത്തിനു  “യോഗ്യരായി ഗണിക്കപ്പെട്ടിരിക്കുന്നവർ” എന്നു പറയാൻ കഴിയുമോ?

അടുത്തതായി, “അവർക്കു ഇനി മരിപ്പാനും കഴികയില്ല” എന്ന പ്രസ്‌താവനയെക്കുറിച്ചു ചിന്തിക്കുക. “അവർ മേലാൽ മരിക്കില്ല” എന്നല്ല യേശു പറഞ്ഞത്‌. പകരം, അവർക്കു ഇനി മരിപ്പാനും കഴികയില്ല” എന്നാണ്‌ അവൻ പറഞ്ഞത്‌. ഇതര വിവർത്തനങ്ങൾ, “അവർക്ക് ഇനിയും മരിക്കാൻ സാധിക്കുകയില്ല,” “അവർക്ക് ഇനി മരിപ്പാനും സാധ്യമല്ല” എന്നൊക്കെയാണ്‌ ആ വാക്കുകൾ പരിഭാഷ ചെയ്യുന്നത്‌. വിശ്വസ്‌തരായി ഭൗമികജീവിതം പൂർത്തിയാക്കുന്ന അഭിഷിക്തർ സ്വർഗത്തിലേക്ക് ഉയിർപ്പിക്കപ്പെടുന്നു. അവിടെ അവർക്ക് അമർത്യത അഥവാ ഒരിക്കലും നശിപ്പിക്കാനാകാത്ത അനന്തജീവൻ ലഭിക്കുന്നു. (1 കൊരി. 15:53, 54) സ്വർഗീയപുനരുത്ഥാനം ലഭിക്കുന്നവരുടെ മേൽ മരണത്തിന്‌ പിന്നീട്‌ യാതൊരു അധികാരവുമില്ല. *

മേൽപ്പറഞ്ഞവയുടെ വീക്ഷണത്തിൽ നമുക്ക് എന്തു നിഗമനത്തിലെത്താനായേക്കും? വിവാഹത്തെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള യേശുവിന്‍റെ വാക്കുകൾ സ്വർഗീയപുനരുത്ഥാനത്തെക്കുറിച്ച് ആയിരിക്കാവുന്നതാണ്‌. അത്‌ അങ്ങനെയാണെങ്കിൽ, സ്വർഗീയജീവനിലേക്ക് പുനരുത്ഥാനം പ്രാപിക്കുന്നവരെക്കുറിച്ച് അവന്‍റെ വാക്കുകൾ നിരവധി കാര്യങ്ങൾ വെളിപ്പെടുത്തുന്നു: അവർ വിവാഹം കഴിക്കുന്നില്ല, അവർക്ക് മരിക്കാൻ കഴിയില്ല, ചില വിധങ്ങളിൽ അവർ ആത്മമണ്ഡലത്തിൽ അധിവസിക്കുന്ന ആത്മജീവികളായ ദൈവദൂതന്മാരെപ്പോലെയാണ്‌. എന്നാൽ അത്തരമൊരു നിഗമനം മറ്റുചില ചോദ്യങ്ങൾ ഉയർത്തുന്നു.

ഒന്നാമതായി, ഭൗമികപുനരുത്ഥാനത്തെക്കുറിച്ച് ചിന്തിച്ചിരിക്കാൻ ഇടയുള്ള സദൂക്യർക്ക് ഉത്തരം കൊടുത്തപ്പോൾ എന്തുകൊണ്ടായിരിക്കും യേശു സ്വർഗീയപുനരുത്ഥാനത്തെക്കുറിച്ച് പരാമർശിച്ചത്‌? തന്‍റെ എതിരാളികൾ ചിന്തിച്ചിരുന്നതിന്‌ അനുസരിച്ചല്ല യേശു എല്ലായ്‌പോഴും മറുപടി കൊടുത്തത്‌. ഉദാഹരണത്തിന്‌, യേശുവിൽനിന്ന് ഒരു അടയാളം ആവശ്യപ്പെട്ട യഹൂദന്മാരോട്‌ അവൻ പറഞ്ഞു: “ഈ ആലയം ഇടിച്ചുകളയുവിൻ; മൂന്നുദിവസത്തിനകം ഞാൻ അതു പണിയും.” അവർ അക്ഷരീയ ആലയത്തെക്കുറിച്ചാണ്‌ ചിന്തിച്ചിരുന്നതെന്ന് യേശുവിന്‌ അറിയാമായിരുന്നിരിക്കണം. എന്നാൽ, അവൻ “തന്‍റെ ശരീരം എന്ന ആലയത്തെക്കുറിച്ചായിരുന്നു പറഞ്ഞത്‌.” (യോഹ. 2:18-21) പുനരുത്ഥാനത്തിലോ ദൂതന്മാരിലോ വിശ്വസിക്കാഞ്ഞ ആത്മാർഥതയില്ലാത്ത സദൂക്യർക്ക് ഉത്തരം കൊടുക്കേണ്ടതില്ലെന്ന് ഒരുപക്ഷേ യേശു വിചാരിച്ചിരിക്കാം. (സദൃ. 23:9; മത്താ. 7:6; പ്രവൃ. 23:8) പകരം, സ്വർഗീയപുനരുത്ഥാനം ലഭിക്കാനുള്ളവരുടെ പട്ടികയിൽ ഭാവിയിൽ ഇടംനേടുമായിരുന്ന തന്‍റെ ആത്മാർഥമനസ്‌കരായ ശിഷ്യന്മാരുടെ പ്രയോജനത്തിനായി ആ പുനരുത്ഥാനത്തെക്കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്താൻ അവൻ ആഗ്രഹിച്ചിരിക്കാം.

രണ്ടാമതായി, ഭൂമിയിലേക്ക് പുനരുത്ഥാനം പ്രാപിക്കാനുള്ള അബ്രാഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവരെക്കുറിച്ചു പരാമർശിച്ചുകൊണ്ട് യേശു തന്‍റെ ചർച്ച അവസാനിപ്പിച്ചത്‌ എന്തുകൊണ്ടായിരിക്കും? (മത്തായി 22:31, 32 വായിക്കുക.) ഗോത്രപിതാക്കന്മാരെക്കുറിച്ചുള്ള തന്‍റെ പ്രസ്‌താവനയ്‌ക്ക് യേശു തുടക്കമിട്ടത്‌ “മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ” എന്നു പറഞ്ഞുകൊണ്ടാണ്‌ എന്നത്‌ ശ്രദ്ധിക്കുക. യേശു അതുവരെ പറഞ്ഞത്‌ സ്വർഗീയപുനരുത്ഥാനത്തെക്കുറിച്ചാണെങ്കിൽ, ആ വിഷയത്തിൽനിന്ന് മാറി ഭൗമികപുനരുത്ഥാനം എന്ന വിഷയത്തെക്കുറിച്ചാണ്‌ ഇനി പറയാൻ പോകുന്നതെന്ന് സൂചിപ്പിക്കാനായിരിക്കാം അവൻ ഈ വാക്കുകൾ ഉപയോഗിച്ചത്‌. തുടർന്ന്, സദൂക്യർ അംഗീകരിക്കുന്നതായി അവകാശപ്പെട്ടിരുന്ന മോശയുടെ ലിഖിതങ്ങളെ ആധാരമാക്കിക്കൊണ്ട് യേശു ഭൗമികപുനരുത്ഥാനത്തെക്കുറിച്ച് സംസാരിച്ചു. ഭൗമികപുനരുത്ഥാനം എന്നത്‌ ദൈവത്തിന്‍റെ മാറ്റമില്ലാത്ത ഒരു ഉദ്ദേശ്യമാണെന്നതിന്‌ കൂടുതലായ തെളിവു നൽകാനായി മുൾപ്പടർപ്പിങ്കൽ യഹോവ മോശയോടു പറഞ്ഞ വാക്കുകൾ അവൻ ഉപയോഗിച്ചു.—പുറ. 3:1-6.

മൂന്നാമതായി, പുനരുത്ഥാനത്തെയും വിവാഹം കഴിക്കുന്നതിനെയും കുറിച്ചുള്ള യേശുവിന്‍റെ വാക്കുകൾ സ്വർഗീയപുനരുത്ഥാനത്തെയാണ്‌ കുറിക്കുന്നതെങ്കിൽ അതിനർഥം ഭൗമികപുനരുത്ഥാനത്തിൽ വരുന്നവർക്ക് വിവാഹം കഴിക്കാനാകും എന്നാണോ? ആ ചോദ്യത്തിന്‌ ദൈവവചനം നേരിട്ടുള്ള ഒരു ഉത്തരം തരുന്നില്ല. യേശു വാസ്‌തവത്തിൽ സ്വർഗീയപുനരുത്ഥാനത്തെക്കുറിച്ചാണ്‌ അവിടെ സംസാരിച്ചതെങ്കിൽ, ഭൂമിയിലേക്ക് പുനരുത്ഥാനം ചെയ്യുന്നവർ പുതിയ ലോകത്തിൽ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന്‌ പ്രസ്‌തുത വാക്കുകൾക്കിടയിൽ ഉത്തരം തേടുന്നതുകൊണ്ട് അർഥമില്ല.

അതേസമയം, മരണത്തോടെ വിവാഹബന്ധം അവസാനിക്കുന്നു എന്ന് ദൈവവചനം വ്യക്തമായി പ്രസ്‌താവിക്കുന്ന കാര്യം നമുക്ക് അറിയാം. അതുകൊണ്ട്, ഇണയെ മരണത്തിൽ നഷ്ടപ്പെട്ട ഒരു പുരുഷനോ സ്‌ത്രീയോ ഇപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നെങ്കിൽ കുറ്റബോധം തോന്നേണ്ടതില്ല. അത്തരത്തിൽ ഒരു ഇണയുടെ ഊഷ്‌മളസഖിത്വം ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ ആരും ആ വ്യക്തിയെ കുറ്റപ്പെടുത്തരുത്‌. കാരണം, അതൊരു വ്യക്തിപരമായ തീരുമാനമാണ്‌.—റോമ. 7:2, 3; 1 കൊരി. 7:39.

പുതിയ ലോകത്തിലെ ജീവിതം സംബന്ധിച്ച് സ്വാഭാവികമായും നമുക്ക് നിരവധി ചോദ്യങ്ങളുണ്ടായിരുന്നേക്കാം. അവയുടെയെല്ലാം ഉത്തരത്തിനായി ഊഹാപോഹങ്ങളെ കൂട്ടുപിടിക്കുന്നതിനു പകരം നമുക്ക് അവയെല്ലാം കാത്തിരുന്നു കാണാൻ തീരുമാനിക്കാം. എന്നാൽ ഒരു കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും: അനുസരണമുള്ള സകലമനുഷ്യരും അന്ന് പരിപൂർണമായും സന്തുഷ്ടരായിരിക്കും. കാരണം, യഹോവ അവരുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹാഭിലാഷങ്ങളും ഏറ്റവും മെച്ചമായ വിധത്തിൽത്തന്നെ തൃപ്‌തിപ്പെടുത്തും.—സങ്കീ. 145:16.

^ ഖ. 4 1987 ജൂൺ 1 ലക്കം വീക്ഷാഗോപുത്തിന്‍റെ (ഇംഗ്ലീഷ്‌) 30-31 പേജുകൾ കാണുക.

^ ഖ. 5 ബൈബിൾക്കാലങ്ങളിൽ ദേവരവിവാഹം അഥവാ ഭർതൃസഹോദര വിവാഹം എന്ന ഒരു സമ്പ്രദായം നിലവിലിരുന്നു. അതുപ്രകാരം ഒരു പുരുഷൻ ആൺമക്കളില്ലാതെ മരിച്ചാൽ ആ വിധവയെ അയാളുടെ സഹോദരൻ വിവാഹം കഴിക്കണമായിരുന്നു. അങ്ങനെ ജനിക്കുന്ന പുത്രനിലൂടെ മരിച്ചയാളുടെ വംശാവലി നിലനിറുത്തുക എന്നതായിരുന്നു അതിന്‍റെ ലക്ഷ്യം.—ഉല്‌പ. 38:8; ആവ. 25:5, 6.

^ ഖ. 9 ഭൗമികപുനരുത്ഥാനത്തിലൂടെ തിരികെ വരുന്നവർക്ക് നിത്യജീവൻ നേടാനുള്ള പ്രത്യാശയാണുള്ളത്‌, അമർത്യതയല്ല. അമർത്യതയും നിത്യജീവനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ 1984 ഏപ്രിൽ 1 വീക്ഷാഗോപുത്തിന്‍റെ (ഇംഗ്ലീഷ്‌) 30-31 പേജുകൾ കാണുക.