‘അനേകം കഷ്ടതകൾക്കു’ മധ്യേയും ദൈവത്തെ വിശ്വസ്തമായി സേവിക്കുക
“അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്.”—പ്രവൃ. 14:22.
1. കഷ്ടതകൾ ദൈവദാസർ പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
നിത്യജീവന്റെ സമ്മാനം നേടുന്നതിനു മുമ്പ് ‘അനേകം കഷ്ടതകൾ’ നിങ്ങളെ കാത്തിരിക്കുന്നു എന്ന യാഥാർഥ്യം നിങ്ങളെ ഭയചകിതരാക്കുന്നുണ്ടോ? അതിനു സാധ്യതയില്ല. നിങ്ങൾ സത്യത്തിൽ പുതിയവരായാലും ദീർഘകാലമായി യഹോവയെ സേവിക്കുന്നവരായാലും ശരി, സാത്താന്യലോകത്തിലെ ജീവിതത്തിന്റെ ഒരു ഭാഗമാണ് കഷ്ടപ്പാടും ദുരിതവും എന്ന് നിങ്ങൾക്ക് അറിയാം.—വെളി. 12:12.
2. (എ) പൊതുവിൽ അപൂർണമനുഷ്യരെയെല്ലാം ബാധിക്കുന്ന പ്രശ്നങ്ങൾക്കു പുറമേ ഏതുതരം കഷ്ടതയാണ് ക്രിസ്ത്യാനികൾ നേരിടുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നമ്മുടെ കഷ്ടതകളുടെ പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ്, നമുക്ക് അത് എങ്ങനെ അറിയാം?
2 പൊതുവേ ‘മനുഷ്യർക്കു നേരിടുന്ന’ കഷ്ടതകൾക്ക്, അഥവാ അപൂർണമനുഷ്യരെയെല്ലാം ബാധിക്കുന്ന സാധാരണപ്രശ്നങ്ങൾക്ക് പുറമേ മറ്റൊരുതരം കഷ്ടതയുംകൂടെ ക്രിസ്ത്യാനികൾ അഭിമുഖീകരിക്കുന്നു. (1 കൊരി. 10:13) എന്താണ് അത്? വിട്ടുവീഴ്ചകൂടാതെ ദൈവകല്പനകൾ അനുസരിക്കുന്നതു നിമിത്തം അവർ നേരിടുന്ന കടുത്ത എതിർപ്പാണ് അത്. യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “അടിമ തന്റെ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ വാക്ക് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും.” (യോഹ. 15:20) ആരാണ് അത്തരം പീഡനത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്? ആത്യന്തികമായി അത് സാത്താനാണ്. ദൈവജനത്തെ ‘വിഴുങ്ങാനായി ചുറ്റിനടക്കുന്ന’ ഒരു “അലറുന്ന സിംഹ”മായാണ് ബൈബിൾ അവനെ വർണിക്കുന്നത്. (1 പത്രോ. 5:8) യേശുവിന്റെ ശിഷ്യന്മാരുടെ നിർമലത തകർക്കാൻ, കൈയിൽ കിട്ടുന്ന എന്തും സാത്താൻ ഉപയോഗിക്കും. പൗലോസ് അപ്പൊസ്തലന് സംഭവിച്ചതിനെപ്പറ്റി ചിന്തിക്കുക.
ലുസ്ത്രയിൽ നേരിട്ട കഷ്ടതകൾ
3-5. (എ) പൗലോസ് ലുസ്ത്രയിൽവെച്ച് എന്തു കഷ്ടതയാണ് നേരിട്ടത്? (ബി) ഭാവിയിൽ നേരിടാനിരിക്കുന്ന കഷ്ടതകളെക്കുറിച്ചുള്ള അവന്റെ സന്ദേശം ശിഷ്യന്മാരെ ബലപ്പെടുത്തുന്നതായിരുന്നത് ഏതു വിധത്തിൽ?
3 വിശ്വാസത്തെപ്രതി പൗലോസ് പലവട്ടം പീഡനം സഹിച്ചിട്ടുണ്ട്. (2 കൊരി. 11:23-27) അതിലൊന്ന് ലുസ്ത്രയിൽവെച്ചായിരുന്നു. പൗലോസും കൂടെയുണ്ടായിരുന്ന ബർന്നബാസും ജന്മനാ മുടന്തനായിരുന്ന ഒരു മനുഷ്യനെ സുഖപ്പെടുത്തിയപ്പോൾ ജനം അവരെ ദേവന്മാരായിക്കണ്ട് വാഴ്ത്തിസ്തുതിക്കാൻ തുടങ്ങി. ഹർഷോന്മത്തരായ ആ ജനക്കൂട്ടത്തോട്, തങ്ങളെ ആരാധിക്കരുതെന്ന് അവർക്ക് അപേക്ഷിക്കേണ്ടിവന്നു! എന്നാൽ അധികം വൈകാതെ യഹൂദന്മാരായ എതിരാളികൾ അവിടെയെത്തി. അപഖ്യാതി പറഞ്ഞുപരത്തിക്കൊണ്ട് അവർ ആളുകളുടെ മനസ്സ് വിഷലിപ്തമാക്കി. അതോടെ കാറ്റ് മാറിവീശി! ജനം പൗലോസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയും ചെയ്തു.—പ്രവൃ. 14:8-19.
4 ദെർബ സന്ദർശിച്ചശേഷം പൗലോസും ബർന്നബാസും ‘ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്ന്, “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്” എന്നു പറഞ്ഞുകൊണ്ട് വിശ്വാസത്തിൽ നിലനിൽക്കാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ച് അവരെ ബലപ്പെടുത്തി.’ (പ്രവൃ. 14:21, 22) ഒറ്റനോട്ടത്തിൽ, ആ പ്രസ്താവനയിൽ ഒരു പൊരുത്തക്കേട് തോന്നിയേക്കാം. “അനേകം കഷ്ടതകളിലൂടെ” കടന്നുപോകും എന്നു പറയുന്നതിൽ പ്രോത്സാഹജനകമായിട്ട് എന്താണുള്ളത്? അത് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ലേ? അങ്ങനെയെങ്കിൽപ്പിന്നെ, കൂടുതൽ കഷ്ടതകളെക്കുറിച്ച് മുൻകൂട്ടിപ്പറയുന്ന ഒരു സന്ദേശത്തിലൂടെ പൗലോസും ബർന്നബാസും എങ്ങനെയാണ് “ശിഷ്യന്മാരെ . . . ബലപ്പെടുത്തി”യത്?
5 പൗലോസിന്റെ വാക്കുകൾ ശ്രദ്ധാപൂർവം പരിശോധിച്ചാൽ ഉത്തരം അവിടെത്തന്നെയുണ്ട്. പൗലോസ് കേവലം, “അനേകം കഷ്ടതകൾ നാം സഹിക്കണം” എന്നു പറയുകയായിരുന്നില്ല. പകരം, “അനേകം കഷ്ടതകളിലൂടെയാണു നാം ദൈവരാജ്യത്തിൽ കടക്കേണ്ടത്” എന്നാണ് അവൻ പറഞ്ഞത്. അതെ, വിശ്വസ്ത ജീവിതഗതിയുടെ ശുഭകരമായ അനന്തരഫലം എടുത്തുകാണിച്ചുകൊണ്ടായിരുന്നു പൗലോസ് ശിഷ്യന്മാരെ ബലപ്പെടുത്തിയത്. ആ പ്രതിഫലം കേവലം ഒരു വ്യർഥസങ്കല്പമായിരുന്നില്ല. “അന്ത്യത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും” എന്നുതന്നെയാണ് യേശു പ്രസ്താവിച്ചത്.—മത്താ. 10:22.
6. സഹിച്ചുനിൽക്കുന്നവർക്ക് എന്തു പ്രതിഫലമാണ് കരുതിവെച്ചിരിക്കുന്നത്?
6 സഹിച്ചുനിൽക്കുന്നെങ്കിൽ നമുക്ക് തീർച്ചയായും പ്രതിഫലമുണ്ട്. യേശുവിന്റെ സഹഭരണാധികാരികളെന്ന നിലയിൽ സ്വർഗത്തിലെ അമർത്യജീവനാണ് അഭിഷിക്തക്രിസ്ത്യാനികൾക്കുള്ള പ്രതിഫലം. “നീതി വസിക്കുന്ന” ഭൂമിയിൽ നിത്യജീവനാണ് “വേറെ ആടുക”ൾക്കുള്ള പ്രതിഫലം. (2 പത്രോ. 3:13; യോഹ. 10:16) എന്നുവരികിലും, പൗലോസ് പറഞ്ഞതുപോലെ അതുവരേയും നമ്മൾ അനേകം കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവരും. നാം നേരിട്ടേക്കാവുന്ന രണ്ടുതരം പരിശോധനകളെക്കുറിച്ച് നമുക്കു പരിചിന്തിക്കാം.
നേരിട്ടുള്ള ആക്രമണങ്ങൾ
7. ഏതുതരം കഷ്ടതകളെയാണ് നേരിട്ടുള്ള ആക്രമണങ്ങൾ എന്നു പറയുന്നത്?
7 “ആളുകൾ നിങ്ങളെ ന്യായാധിപസഭകൾക്ക് ഏൽപ്പിച്ചുകൊടുക്കും; നിങ്ങളെ സിനഗോഗുകളിൽവെച്ചു തല്ലുകയും എന്റെ നാമംനിമിത്തം ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ നിറുത്തുകയും ചെയ്യും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മർക്കോ. 13:9) ആ വാക്കുകൾ സൂചിപ്പിക്കുന്നതുപോലെ, ചില ക്രിസ്ത്യാനികൾക്ക് ശാരീരികപീഡനം പോലെയുള്ള നേരിട്ടുള്ള ആക്രമണം നേരിടേണ്ടിവരും. രാഷ്ട്രീയ-മത നേതാക്കന്മാരായിരുന്നേക്കാം അത്തരം പീഡനം ഇളക്കിവിടുന്നത്. (പ്രവൃ. 5:27, 28) വീണ്ടും, പൗലോസിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. പീഡനത്തിന് ഇരയാകുമെന്നോർത്ത് അവൻ ഭയന്നുപിന്മാറിയോ? ഒരിക്കലുമില്ല.—പ്രവൃത്തികൾ 20:22, 23 വായിക്കുക.
8, 9. സഹിച്ചുനിൽക്കാൻ താൻ ദൃഢചിത്തനാണെന്ന് പൗലോസ് പ്രകടമാക്കിയത് എങ്ങനെ, നമ്മുടെ നാളിൽ ചിലർ അതേ നിശ്ചയദാർഢ്യം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ?
8 സാത്താന്റെ നേരിട്ടുള്ള ആക്രമണങ്ങളെ പൗലോസ് ധീരതയോടെ നേരിട്ടു. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ എന്റെ ജീവൻ ഞാൻ ഒട്ടും പ്രിയപ്പെട്ടതായി കരുതുന്നില്ല. എന്റെ ഓട്ടം തികയ്ക്കണമെന്നും ദൈവകൃപയെക്കുറിച്ചുള്ള സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകേണ്ടതിന് കർത്താവായ യേശു എന്നെ ഏൽപ്പിച്ച ദൗത്യം പൂർത്തിയാക്കണമെന്നും മാത്രമേ എനിക്കുള്ളൂ.” (പ്രവൃ. 20:24) അതെ, പീഡനഭീതിയിൽ പൗലോസ് ഭയന്നുപിന്മാറിയില്ല. മറിച്ച്, എന്തൊക്കെ സംഭവിച്ചാലും സഹിച്ചുനിൽക്കാൻ അവൻ ദൃഢചിത്തനായിരുന്നു. സകല കഷ്ടതകൾക്കും മധ്യേ “സമഗ്രസാക്ഷ്യം” നൽകുക എന്നതിലായിരുന്നു അവന്റെ മുഖ്യശ്രദ്ധ.
9 ഇന്നും നമ്മുടെ അനേകം സഹോദരീസഹോദരന്മാർ അതേ നിശ്ചയദാർഢ്യം പ്രദർശിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഒരു രാജ്യത്ത് ക്രിസ്തീയനിഷ്പക്ഷത നിമിത്തം ചില സാക്ഷികൾ 20 വർഷത്തോളം കാരാഗൃഹജീവിതം സഹിച്ചുനിന്നു. ‘മനസ്സാക്ഷിപരമായ വിസമ്മതം’ പ്രകടിപ്പിക്കാനുള്ള അവകാശം ആ രാജ്യത്തിന്റെ നിയമസംഹിതയിൽ എങ്ങുമില്ലാഞ്ഞതു നിമിത്തം ഒരിക്കൽപ്പോലും ഈ സാക്ഷികളുടെ കാര്യം അവർ വിചാരണയ്ക്ക് എടുത്തില്ല. ജയിലിൽ അവരെ സന്ദർശിക്കാൻ കുടുംബാംഗങ്ങളെപ്പോലും അധികാരികൾ അനുവദിച്ചിരുന്നില്ല. തടവിലായിരുന്ന ചിലരെ മർദിക്കുകയും പലവിധ ക്രൂരതകൾക്ക് വിധേയമാക്കുകയും ചെയ്തു.
10. പെട്ടെന്ന് ഉയർന്നുവരുന്ന കഷ്ടതകൾ നാം പേടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
10 ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിൽ നമ്മുടെ സഹോദരങ്ങൾ പെട്ടെന്ന് ഉയർന്നുവരുന്ന കഷ്ടതകൾ സഹിച്ചുനിൽക്കുന്നു. നിങ്ങൾക്ക് അങ്ങനെ സംഭവിക്കുന്നപക്ഷം ഒരിക്കലും ഭയത്തിന് വശംവദരാകരുത്. യോസേഫിനെക്കുറിച്ച് ചിന്തിക്കുക. അവൻ അടിമയായി വിൽക്കപ്പെട്ടു. പക്ഷേ, “അവന്റെ എല്ലാ കഷ്ടതകളിൽനിന്നും ദൈവം അവനെ വിടുവി”ച്ചു. (പ്രവൃ. 7:9, 10) നിങ്ങൾക്കുവേണ്ടിയും അതുതന്നെ ചെയ്യാൻ യഹോവയ്ക്കു കഴിയും. “തന്റെ ഭക്തന്മാരെ എങ്ങനെ പരീക്ഷകളിൽനിന്നു വിടുവിക്കണമെ”ന്ന് യഹോവയ്ക്ക് അറിയാം എന്ന് ഒരിക്കലും മറക്കരുത്. (2 പത്രോ. 2:9) ഈ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കാനും തന്റെ രാജ്യത്തിൻകീഴിൽ നിത്യജീവൻ ആസ്വദിക്കാനായി നമ്മെ ഉയർത്താനും യഹോവയ്ക്കാകും എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾ തുടർന്നും അവനിൽ ആശ്രയം അർപ്പിക്കുമോ? അങ്ങനെ ചെയ്തുകൊണ്ട് ധൈര്യപൂർവം പീഡനങ്ങളെ നേരിടാൻ നിങ്ങൾക്ക് സകല കാരണവുമുണ്ട്.—1 പത്രോ. 5:8, 9.
തന്ത്രപരമായ ആക്രമണങ്ങൾ
11. നേരിട്ടുള്ള ആക്രമണത്തിൽനിന്ന് ഗൂഢമായ ആക്രമണം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
11 നാം അഭിമുഖീകരിച്ചേക്കാവുന്ന മറ്റൊരുതരം കഷ്ടത നേരിട്ടല്ലാത്ത അഥവാ തന്ത്രപരമായ ആക്രമണമാണ്. ശാരീരികപീഡനമാകുന്ന നേരിട്ടുള്ള ആക്രമണത്തിൽനിന്ന് ഇത് എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? നൊടിയിടയിൽ നിങ്ങളുടെ വീട് തകർത്തെറിഞ്ഞുകൊണ്ട് ആഞ്ഞടിക്കുന്ന ചുഴലിക്കൊടുങ്കാറ്റുപോലെയാണ് നേരിട്ടുള്ള ആക്രമണങ്ങൾ. എന്നാൽ തന്ത്രപരമായ ആക്രമണങ്ങളാകട്ടെ, ഒരു ചിതൽപ്പറ്റം അല്പാല്പമായി നിങ്ങളുടെ വീട് തിന്നുതീർക്കുന്നതുപോലെയാണ്, ഒരുനാൾ അത് ഒന്നാകെ നിലംപൊത്തുന്നു. രണ്ടാമത് പറഞ്ഞ സാഹചര്യത്തിൽ, അവസാനനിമിഷംവരെയും ഒരു വ്യക്തി അപകടം തിരിച്ചറിയാതെപോയേക്കാം.
12. (എ) സാത്താന്റെ ഗൂഢതന്ത്രങ്ങളിൽ ഒരെണ്ണം ഏത്, അത് വളരെ ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) നിരുത്സാഹം പൗലോസിനെ ബാധിച്ചത് എങ്ങനെ?
12 പീഡനം അഴിച്ചുവിട്ടുകൊണ്ട് നേരിട്ടുള്ള ആക്രമണത്തിലൂടെ ആയാലും സാവധാനം വിശ്വാസം ചിതലരിക്കുന്നതുപോലുള്ള തന്ത്രപരമായ ആക്രമണത്തിലൂടെ ആയാലും യഹോവയുമായുള്ള നിങ്ങളുടെ ബന്ധം തകർക്കാനാണ് സാത്താൻ ആഗ്രഹിക്കുന്നത്. സാത്താൻ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ ഗൂഢതന്ത്രങ്ങളിൽ ഒന്ന് നിരുത്സാഹമാണ്. തനിക്ക് ചിലപ്പോഴൊക്കെ കടുത്ത നിരുത്സാഹം തോന്നിയിട്ടുണ്ടെന്ന് പൗലോസ് അപ്പൊസ്തലൻ സമ്മതിക്കുന്നുണ്ട്. (റോമർ 7:21-24 വായിക്കുക.) ആത്മീയാർഥത്തിൽ ഒരു ‘അതികായനും’ സാധ്യതയനുസരിച്ച് ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘത്തിലെ ഒരു അംഗവുമായിരുന്ന പൗലോസ് തന്നെക്കുറിച്ചുതന്നെ താൻ ഒരു “അരിഷ്ടമനുഷ്യൻ” എന്ന് പരാമർശിച്ചത് എന്തുകൊണ്ടായിരിക്കും? തന്റെ അപൂർണതകൾ നിമിത്തമാണ് തനിക്ക് അങ്ങനെ തോന്നിയതെന്ന് പൗലോസ് പറഞ്ഞു. അവൻ വാസ്തവത്തിൽ ശരിയായത് ചെയ്യാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനെതിരെ മറ്റൊരു ശക്തി പ്രവർത്തിക്കുന്നതായി അവന് അനുഭവപ്പെട്ടു. അത്തരം വികാരങ്ങളുമായി നിങ്ങൾക്ക് ചിലപ്പോഴൊക്കെ മല്ലടിക്കേണ്ടിവരുന്നുണ്ടെങ്കിൽ, പൗലോസ് അപ്പൊസ്തലനുപോലും സമാനമായ വെല്ലുവിളി നേരിടേണ്ടതുണ്ടായിരുന്നു എന്ന് അറിയുന്നത് ആശ്വാസകരമല്ലേ?
13, 14. (എ) ദൈവജനത്തിൽ ചിലർ നിരുത്സാഹിതരായിത്തീരാനുള്ള ചില കാരണങ്ങൾ ഏവ? (ബി) നമ്മുടെ വിശ്വാസം തകർന്നുകാണാൻ ആഗ്രഹിക്കുന്നത് ആരാണ്, എന്തുകൊണ്ട്?
13 നമ്മുടെ അനേകം സഹോദരീസഹോദരന്മാർക്ക് ചിലപ്പോഴെങ്കിലും നിരുത്സാഹവും ഉത്കണ്ഠയും വിലകെട്ടവരാണെന്ന തോന്നലും ഒക്കെ അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന്, തീക്ഷ്ണതയുള്ള ഒരു പയനിയർ സഹോദരിയുടെ കാര്യമെടുക്കുക. നമുക്ക് അവളെ ദെബോര എന്നു വിളിക്കാം. അവൾ ഇങ്ങനെ പറയുന്നു: “ചെയ്തുപോയ തെറ്റിനെക്കുറിച്ചുള്ള ചിന്ത എനിക്ക് ഒഴിവാക്കാനാകുന്നില്ല. അത് ഓർക്കുന്തോറും കുറ്റബോധം ഏറുകയാണ്. ചെയ്തുകൂട്ടിയതെല്ലാം ഓർക്കുമ്പോൾ ആർക്കും, യഹോവയ്ക്കുപോലും, എന്നെ ഒരിക്കലും സ്നേഹിക്കാനാകില്ല എന്നു തോന്നിപ്പോകുന്നു.”
14 ദെബോരയെപ്പോലെ, തീക്ഷ്ണരായ ചില ദൈവദാസർ നിരുത്സാഹിതരാകുന്നതിന്റെ കാരണം എന്താണ്? അതിന് പല കാരണങ്ങളുണ്ടായിരിക്കാം. ചിലർക്ക് തങ്ങളെക്കുറിച്ചും തങ്ങളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും എപ്പോഴും നിഷേധാത്മകമായി ചിന്തിക്കാനുള്ള പ്രവണതയുണ്ടായിരിക്കാം. (സദൃ. 15:15) മറ്റു ചിലരെ സംബന്ധിച്ചിടത്തോളം, വൈകാരികാവസ്ഥയെ നിയന്ത്രിക്കുന്ന ഗ്രന്ഥികളുടെയും മറ്റും ക്രമക്കേടു നിമിത്തമായിരിക്കാം നിഷേധാത്മകചിന്തകൾ ഉടലെടുക്കുന്നത്. കാരണം എന്തുതന്നെയാണെങ്കിലും, അത്തരം വികാരങ്ങളെ മുതലെടുക്കാൻ ആഗ്രഹിക്കുന്നത് ആരാണെന്ന് നാം മറക്കരുത്. നമ്മൾ നിരുത്സാഹിതരായിത്തീർന്ന് എല്ലാം ഇട്ടെറിഞ്ഞിട്ട് പോകണമെന്ന് ആഗ്രഹിക്കുന്നത് ആരാണ്? തന്റെ മുന്നിലുള്ള ഘോരമായ കുറ്റവിധിയുടെ ഭീതിദമായ മാനസികാവസ്ഥ നിങ്ങളും അനുഭവിക്കാൻ ഇടയാകണമെന്ന് ആഗ്രഹിക്കുന്നത് ആരാണ്? (വെളി. 20:10) നിസ്സംശയമായും അത് സാത്താനാണ്. യാഥാർഥ്യം ഇതാണ്: നേരിട്ടുള്ള ആക്രമണമായാലും കുറെക്കൂടെ തന്ത്രപരമായ ആക്രമണമായാലും സാത്താന്റെ ലക്ഷ്യം ഒന്നുതന്നെയാണ്—നമ്മെ ഉത്കണ്ഠാകുലരാക്കുക, നമ്മുടെ തീക്ഷ്ണത കെടുത്തിക്കളയുക, നാം മടുത്തുപിന്മാറാൻ ഇടയാക്കുക. അതുകൊണ്ട് അബദ്ധം പിണയരുത്, ദൈവജനം എല്ലായ്പോഴും ഒരു ആത്മീയ യുദ്ധക്കളത്തിലാണെന്ന കാര്യം നാം മറന്നുപോകരുത്!
15. എന്തായിരിക്കണം 2 കൊരിന്ത്യർ 4:16, 17 അനുസരിച്ച് നമ്മുടെ ദൃഢനിശ്ചയം?
15 പോരാട്ടത്തിൽനിന്ന് മടുത്തുപിന്മാറുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക. പ്രതിഫലത്തിൽ നിങ്ങളുടെ മനസ്സു പതിപ്പിക്കുക. കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് പൗലോസ് ഇങ്ങനെ എഴുതി: “ഞങ്ങൾ മടുത്തുപിന്മാറുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ നാൾക്കുനാൾ പുതുക്കം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ ക്ഷണികവും നിസ്സാരവുമായ കഷ്ടത അത്യന്തം ഗാംഭീര്യമാർന്ന നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു.”—2 കൊരി. 4:16, 17.
കഷ്ടതകൾ നേരിടാൻ ഇപ്പോൾത്തന്നെ തയ്യാറെടുക്കുക
16. കഷ്ടതകൾ നേരിടാനായി ഇപ്പോൾ തയ്യാറെടുക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 നമ്മൾ കണ്ടുകഴിഞ്ഞതുപോലെ സാത്താന്റെ ആവനാഴിയിൽ അനേകം ‘കുടിലതന്ത്രങ്ങൾ’ ഉണ്ട്. (എഫെ. 6:11) 1 പത്രോസ് 5:9-ൽ കാണുന്ന ഉദ്ബോധനം നാം ഓരോരുത്തരും പിൻപറ്റേണ്ടതാണ്: “വിശ്വാസത്തിൽ ഉറപ്പുള്ളവരായി അവനോട് എതിർത്തുനിൽക്കുവിൻ.” അതിനായി നമുക്ക് എന്തു ചെയ്യാൻ കഴിയും? നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ഇപ്പോൾത്തന്നെ ഒരുക്കേണ്ടത് പ്രധാനമാണ്. അങ്ങനെയാകുമ്പോൾ ശരി ചെയ്യുന്നതിന് നാം സജ്ജരായിരിക്കും. അതിനെ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ഒരു യുദ്ധഭീഷണിയുണ്ടാകുന്നതിനും വളരെ മുമ്പേതന്നെ പട്ടാളക്കാർ കഠിനമായ പരിശീലനമുറകളിൽ ക്രമമായി ഏർപ്പെടാറുണ്ട്. യഹോവയുടെ ആത്മീയസൈന്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. ഭാവിയിൽ നമ്മുടെ പോരാട്ടത്തിൽ എന്തൊക്കെ ഉൾപ്പെട്ടേക്കാമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ, താരതമ്യേന സമാധാനപരമായ സമയത്ത് അവശ്യംവേണ്ട ചില പരിശീലനങ്ങളിൽ ഏർപ്പെടുന്നത് ബുദ്ധിയായിരിക്കില്ലേ? കൊരിന്ത്യർക്ക് പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങൾ വിശ്വാസത്തിൽ നിലനിൽക്കുന്നുവോയെന്ന് പരിശോധിച്ചുകൊണ്ടിരിക്കുവിൻ; നിങ്ങളെത്തന്നെ ശോധനചെയ്തുകൊണ്ടിരിക്കുവിൻ.”—2 കൊരി. 13:5.
17-19. (എ) ഏതെല്ലാം വിധങ്ങളിൽ നമുക്ക് ആത്മപരിശോധന നടത്താനാകും? (ബി) സ്കൂളിൽ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി പ്രതിവാദം ചെയ്യാൻ ചെറുപ്പക്കാർക്ക് എങ്ങനെ തയ്യാറെടുക്കാനാകും?
17 ഗൗരവപൂർവം ഒരു ആത്മപരിശോധന നടത്തുന്നതാണ് പൗലോസിന്റെ ആ നിശ്ശ്വസ്തബുദ്ധിയുപദേശം നമുക്ക് പിൻപറ്റാനാകുന്ന ഒരു മാർഗം. പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ പ്രാർഥനയിൽ ഉറ്റിരിക്കുന്നുണ്ടോ? മറ്റുള്ളവരിൽനിന്ന് സമ്മർദം നേരിടുമ്പോൾ ഞാൻ മനുഷ്യരെക്കാൾ അധികം ദൈവത്തെ ഭരണാധികാരിയായി അനുസരിക്കുന്നുണ്ടോ? ക്രിസ്തീയയോഗങ്ങൾക്ക് ഞാൻ ക്രമമായി ഹാജരാകുന്നുണ്ടോ? എന്റെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടോ? സഹവിശ്വാസികൾ എന്റെ കുറവുകളുമായി പൊരുത്തപ്പെടുന്നതുപോലെ അവരുടെ കുറവുകളുമായി പൊരുത്തപ്പെടാൻ ഞാൻ ശരിക്കും ശ്രമിക്കുന്നുണ്ടോ? പ്രാദേശികസഭയിലും ലോകവ്യാപകമായുള്ള സഭയിലും നേതൃത്വമെടുക്കുന്നവർക്ക് ഞാൻ കീഴ്പെട്ടിരിക്കുന്നുണ്ടോ?’
18 വിശ്വാസത്തിനുവേണ്ടി സധൈര്യം പ്രതിവാദം ചെയ്യുന്നതിനെയും മറ്റുള്ളവരിൽനിന്നുള്ള സമ്മർദങ്ങൾ ചെറുത്തുനിൽക്കുന്നതിനെയും കുറിച്ചുള്ളവയായിരുന്നു മേൽപ്പറഞ്ഞ ചോദ്യങ്ങളിൽ രണ്ടെണ്ണം എന്നത് ശ്രദ്ധിക്കുക. നമ്മുടെ ഒട്ടനവധി യുവജനങ്ങൾക്ക് സ്കൂളിൽ അങ്ങനെ ചെയ്യേണ്ടതായിട്ടുണ്ട്. നാണക്കേടോ പരിഭ്രമമോ കൂടാതെ തങ്ങളുടെ വിശ്വാസങ്ങൾക്കായി ഉറച്ച നിലപാടു സ്വീകരിക്കാൻ അവർ പഠിച്ചിരിക്കുന്നു. അതെ, അവർ ധൈര്യത്തോടെ സംസാരിക്കുന്നു. ഇക്കാര്യത്തിൽ സഹായകമായ നിർദേശങ്ങൾ നമ്മുടെ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 2009 ഒക്ടോബർ-ഡിസംബർ ഉണരുക!-യിലെ ഒരു നിർദേശം പരിചിന്തിക്കുക. “പരിണാമത്തിൽ വിശ്വസിക്കാത്തത് എന്തുകൊണ്ടാണ്?” എന്ന് ചോദിക്കുന്ന ഒരു സഹപാഠിയോട് നിങ്ങൾക്ക് ഇങ്ങനെ മറുപടി പറയാനായേക്കും: “ശാസ്ത്രജ്ഞന്മാർക്കിടയിൽത്തന്നെ യോജിപ്പില്ലാത്ത ഒരു കാര്യം ഞാൻ എങ്ങനെ വിശ്വസിക്കും?” മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളോടൊത്ത് പരിശീലനസെഷനുകൾ നടത്തുക. അങ്ങനെയെങ്കിൽ, സഹപാഠികളിൽനിന്നുള്ള അത്തരം സമ്മർദങ്ങളെ നേരിടുന്നതിന് അവർ സജ്ജരായിരിക്കും.
19 ധൈര്യത്തോടെ സംസാരിക്കുന്നതോ യഹോവ ആവശ്യപ്പെടുന്ന മറ്റു കാര്യങ്ങൾ ചെയ്യുന്നതോ എല്ലായ്പോഴും എളുപ്പമല്ലെന്നത് ശരിയാണ്. പകൽമുഴുവൻ പണിയെടുത്തശേഷം വൈകിട്ടത്തെ യോഗങ്ങൾക്ക് പോകണമെങ്കിൽ നമ്മുടെ പക്ഷത്ത് കഠിനശ്രമംതന്നെ വേണ്ടിവന്നേക്കാം. വയൽസേവനത്തിന് പോകാനായി രാവിലെ നേരത്തേ ഉണർന്നെഴുന്നേൽക്കാനും ശ്രമം ആവശ്യമായിരുന്നേക്കാം. എന്നാൽ ഒന്നോർക്കുക: നല്ല ആത്മീയശീലങ്ങൾ നിങ്ങൾ ഇന്നേ വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, നാളെ വലിയ പരിശോധനകൾ വരുമ്പോൾ അവയെ നേരിടുന്നത് നിങ്ങൾക്ക് ഏറെ എളുപ്പമായിരിക്കും.
20, 21. (എ) മറുവിലയെക്കുറിച്ച് ധ്യാനിക്കുന്നത് നിഷേധാത്മകചിന്തകളെ തരണം ചെയ്യാൻ സഹായിക്കുന്നത് എങ്ങനെ? (ബി) കഷ്ടതകളെക്കുറിച്ച് നാം ഹൃദയത്തിൽ എന്ത് നിശ്ചയിച്ചുറയ്ക്കണം?
20 എന്നാൽ സാത്താന്റെ തന്ത്രപരമായ ആക്രമണങ്ങളുടെ കാര്യത്തിലോ? ദൃഷ്ടാന്തത്തിന്, നിരുത്സാഹത്തെ നമുക്ക് എങ്ങനെ തരണംചെയ്യാൻ കഴിയും? അതിനുള്ള ഏറ്റവും ശക്തമായ ഒരു മാർഗം മറുവിലയെക്കുറിച്ച് ധ്യാനിക്കുക എന്നതാണ്. അപ്പൊസ്തലനായ പൗലോസ് അതാണ് ചെയ്തത്. പലപ്പോഴും താൻ അരിഷ്ടമനുഷ്യൻ എന്ന് അവനു തോന്നിയിരുന്നു. എന്നാൽ, ക്രിസ്തു മരിച്ചത് പൂർണരായ മനുഷ്യർക്കു വേണ്ടിയല്ല, പിന്നെയോ പാപികൾക്കു വേണ്ടിയാണെന്ന് അവന് അറിയാമായിരുന്നു. ആ പാപികളിൽ ഒരാളായിരുന്നു പൗലോസ്. അവൻ ഇങ്ങനെ എഴുതി: “ഞാൻ ഇപ്പോൾ ജീവിക്കുന്നത് എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത മനുഷ്യപുത്രനിലുള്ള വിശ്വാസത്താലാണ്.” (ഗലാ. 2:20) അതെ, പൗലോസ് മറുവിലക്രമീകരണത്തെ വിലമതിപ്പോടെ സ്വീകരിച്ചു. മറുവില എന്നത് തനിക്കുവേണ്ടിയുള്ള വ്യക്തിപരമായ ഒരു കരുതലാണെന്ന് അവൻ തിരിച്ചറിഞ്ഞു.
21 അതെ, ‘ദൈവം എനിക്കുവേണ്ടി വ്യക്തിപരമായി നൽകിയ ഒരു സമ്മാനമാണ് മറുവില’ എന്ന വീക്ഷണം നിങ്ങളെ അത്യധികം സഹായിക്കും. അതിന്റെ അർഥം നിരുത്സാഹം പൊടുന്നനെ അപ്രത്യക്ഷമാകുമെന്നല്ല. നമ്മിൽ ചിലർക്ക് പുതിയലോകംവരെയും ഈ ഒളിയാക്രമണത്തെ ചെറുത്തുനിൽക്കേണ്ടതുണ്ടായിരുന്നേക്കാം. എന്നാൽ ഒരു കാര്യം ഓർക്കുക: പിന്മാറാതെ പിടിച്ചുനിൽക്കുന്നവർക്കേ സമ്മാനമുള്ളൂ. ദൈവരാജ്യം സമാധാനം സംസ്ഥാപിക്കുകയും വിശ്വസ്തരായ സകല മനുഷ്യരെയും പൂർണതയിലേക്ക് പുനഃസ്ഥിതീകരിക്കുകയും ചെയ്യുന്ന ആ മഹനീയദിനത്തോട് നാം ഏറ്റവും അടുത്തെത്തിയിരിക്കുകയാണ്. അനേകം കഷ്ടതകളിലൂടെയാണെങ്കിലും ആ രാജ്യത്തിലേക്ക് കടക്കുമെന്ന് നിശ്ചയിച്ചുറയ്ക്കുക.