വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സങ്കീർത്തനം 37:25-ലെ ദാവീദിന്റെ വാക്കുകളും മത്തായി 6:33-ലെ യേശുവിന്റെ വാക്കുകളും ഒരു ക്രിസ്ത്യാനിക്ക് ഒരിക്കൽപ്പോലും ഭക്ഷണത്തിന് മുട്ടുവരാൻ യഹോവ അനുവദിക്കില്ലെന്ന് അർഥമാക്കുന്നുണ്ടോ?
ദാവീദ് ഇങ്ങനെ എഴുതി: “നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” തന്റെ സ്വന്തം അനുഭവത്തിൽനിന്നാണ് ദാവീദ് അത്തരമൊരു പ്രസ്താവന നടത്തിയത്. ദൈവം എന്നും തന്നെ പരിപാലിച്ചിട്ടുണ്ടെന്ന് അവന് നന്നായി അറിയാമായിരുന്നു. (സങ്കീ. 37:25) എന്നാൽ, യഹോവയുടെ ആരാധകരിൽ ആർക്കും ഒരിക്കലും അടിസ്ഥാനാവശ്യങ്ങൾക്ക് ഒരു പ്രകാരത്തിലും മുട്ടുണ്ടാകില്ല എന്നല്ല ദാവീദിന്റെ ഈ വാക്കുകളുടെ അർഥം.
ദാവീദുതന്നെയും പല ദുഷ്കരമായ ജീവിതസാഹചര്യങ്ങളിലൂടെയും കടന്നുപോയി. ശൗലിന്റെ അടുക്കൽനിന്ന് ഓടിപ്പോകേണ്ടിവന്നതാണ് അതിൽ ഒരു സംഭവം. ദാവീദിനും കൂടെയുള്ളവർക്കും ആ സന്ദർഭത്തിൽ ആഹാരത്തിനായി മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വന്നു. (1 ശമൂ. 21:1-6) ആ സമയത്ത് ദാവീദ് “ആഹാരം” അന്വേഷിക്കുകയായിരുന്നു. എന്നാൽ അത്തരമൊരു ദുഷ്കരസാഹചര്യത്തിലും, യഹോവ തന്നെ ഉപേക്ഷിച്ചിട്ടില്ലെന്നു ദാവീദിന് അറിയാമായിരുന്നു. ദാവീദിന് തന്റെ ജീവൻ നിലനിറുത്തുന്നതിനുവേണ്ടി ഒരു ഭിക്ഷക്കാരനെപ്പോലെ അലയേണ്ടിവന്നില്ല.
രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്ന എല്ലാ വിശ്വസ്തദാസന്മാരുടെയും ആവശ്യങ്ങൾ നടന്നുപോകുമെന്നുള്ള സമ്പൂർണ ഉറപ്പ് മത്തായി 6:33-ലെ യേശുവിന്റെ വാക്കുകൾ നൽകുന്നു. “ആകയാൽ ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും (തിന്നാനും കുടിപ്പാനും ഉടുപ്പാനും ഉൾപ്പെടെ) നിങ്ങൾക്കു നൽകപ്പെടും” എന്ന് യേശു പറഞ്ഞു. എന്നിരുന്നാലും, പീഡനത്തിന്റെ ഭാഗമായി തന്റെ ‘സഹോദരന്മാർ’ പട്ടിണി നേരിടേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പും യേശു നൽകി. (മത്താ. 25:35, 37, 40) അപ്പൊസ്തലനായ പൗലോസിന് അതാണ് സംഭവിച്ചത്. അവൻ പലപ്പോഴും വിശപ്പും ദാഹവും അനുഭവിച്ചിട്ടുണ്ട്.—2 കൊരി. 11:27.
നമ്മൾ എല്ലാവരും പല വിധത്തിലുള്ള പീഡനങ്ങൾ നേരിടേണ്ടിവരുമെന്ന് യഹോവ പറഞ്ഞിട്ടുണ്ട്. പിശാചായ സാത്താൻ ഉന്നയിച്ചിരിക്കുന്ന വെല്ലുവിളികൾക്ക് ഉത്തരം കൊടുക്കുന്നതിനോടുള്ള ബന്ധത്തിൽ നാം ചില കഷ്ടനഷ്ടങ്ങൾ സഹിക്കാൻ യഹോവ അനുവദിച്ചേക്കാം. (ഇയ്യോ. 2:3-5) ഉദാഹരണത്തിന്, നമ്മുടെ ചില സഹ ക്രിസ്ത്യാനികൾക്ക് നാസി തടങ്കൽപ്പാളയങ്ങളിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകേണ്ടിവന്നിട്ടുണ്ട്. സാക്ഷികളുടെ നിർമലത തകർക്കാൻ ഉപയോഗിച്ചിട്ടുള്ള പൈശാചികമായ ഒരു പീഡനമുറയാണ് പട്ടിണിക്കിടുക എന്നത്. എന്നാൽ വിശ്വസ്തരായ സാക്ഷികൾ യഹോവയോടുള്ള അനുസരണത്തിൽ നിലനിന്നു. യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല. ഇത്തരം പീഡനങ്ങളിലൂടെ കടന്നുപോകാൻ യഹോവ അവരെ അനുവദിച്ചതുപോലെ ഇന്നും ക്രിസ്ത്യാനികൾ വ്യത്യസ്ത പീഡനമുറകളെ അഭിമുഖീകരിക്കാൻ ദൈവം അനുവദിക്കുന്നു. തന്റെ നാമത്തെപ്രതി നിന്ദ സഹിക്കുന്ന ഏവരെയും യഹോവ ഒരു പ്രകാരത്തിലും ഉപേക്ഷിക്കില്ലെന്ന് ഉറപ്പാണ്. (1 കൊരി. 10:13) ഫിലിപ്പിയർ 1:29-ലെ വാക്കുകൾ നമുക്കു മനസ്സിൽ അടുപ്പിച്ചുനിറുത്താം: “ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി കഷ്ടം അനുഭവിക്കാനും നിങ്ങൾക്കു പദവി ലഭിച്ചിരിക്കുന്നു.”
തന്റെ ജനത്തോടൊപ്പം എന്നുമുണ്ടായിരിക്കുമെന്ന് യഹോവ ഉറപ്പ് നൽകുന്നു. യെശയ്യാവു 54:17-ലെ വാക്കുകൾ അതിന് ഒരു ഉദാഹരണമാണ്: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല.” ഒരു കൂട്ടമെന്നനിലയിൽ ദൈവജനത്തിന് സംരക്ഷണം പ്രദാനം ചെയ്യുമെന്ന ഉറപ്പാണ് മേൽപ്പറഞ്ഞ ബൈബിൾ വാക്യങ്ങളും സമാനമായ മറ്റു വാക്യങ്ങളും നമുക്ക് നൽകുന്നത്. എന്നാൽ വ്യക്തികളെന്ന നിലയിൽ ഒരുപക്ഷേ മരണം ഉൾപ്പെടെയുള്ള പല പരിശോധനകൾക്കും നാം വിധേയരാകേണ്ടിവന്നേക്കാം.