മുഴുസമയസേവകരെ ഓർക്കുക
“നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായ പ്രവൃത്തിയും സ്നേഹപ്രചോദിതമായ പ്രയത്നവും . . . ഞങ്ങൾ നിരന്തരം ഓർക്കുന്നു.”—1 തെസ്സ. 1:3.
1. ദൈവസേവനത്തിൽ കഠിനവേല ചെയ്യുന്നവരെപ്പറ്റി പൗലോസിന് എന്തു തോന്നി?
സുവാർത്തയെപ്രതി കഠിനാധ്വാനം ചെയ്തവരെ പൗലോസ് അപ്പൊസ്തലൻ വിലമതിപ്പോടെ ഓർത്തിരുന്നു. പൗലോസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ വിശ്വാസത്തിന്റെ ഫലമായ പ്രവൃത്തിയും സ്നേഹപ്രചോദിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയാൽ നിങ്ങൾ കാണിക്കുന്ന സഹനവും നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ ഞങ്ങൾ നിരന്തരം ഓർക്കുന്നു.” (1 തെസ്സ. 1:3) തന്റെ വിശ്വസ്താരാധകർ തങ്ങളുടെ ജീവിതസാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം, അല്പമായാലും അധികമായാലും, സ്നേഹപ്രചോദിതമായി കഠിനവേല ചെയ്യുമ്പോൾ യഹോവ തീർച്ചയായും അവരെ ഓർക്കുന്നു.—എബ്രാ. 6:10.
2. ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
2 പുരാതനനാളിലെയും ആധുനികനാളിലെയും നമ്മുടെ അനവധി സഹാരാധകർ യഹോവയെ മുഴുസമയം സേവിക്കാൻ വലിയ ത്യാഗങ്ങൾ ചെയ്തിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ചിലർ ആ വിധത്തിൽ സേവിച്ചത് എങ്ങനെയെന്ന് നമുക്ക് ചുരുക്കമായി പരിചിന്തിക്കാം. ആധുനിക കാലത്തെ മുഴുസമയസേവനത്തിന്റെ ചില മേഖലകളെക്കുറിച്ചും നമുക്ക് പരിശോധിക്കാം. സവിശേഷമായ വിധത്തിൽ മുഴുസമയം സേവിക്കാൻ തങ്ങളെത്തന്നെ വിട്ടുകൊടുത്ത നമ്മുടെ പ്രിയസഹോദരങ്ങളെ നമുക്ക് എങ്ങനെ വിലമതിപ്പോടെ ഓർക്കാമെന്നും നമുക്ക് ചർച്ച ചെയ്യാം.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ
3, 4. (എ) ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ ഏതു വിധങ്ങളിൽ യഹോവയെ സേവിച്ചു? (ബി) അവരുടെ അനുദിനാവശ്യങ്ങൾ നിറവേറിയത് എങ്ങനെ?
3 തന്റെ സ്നാനത്തിന് ശേഷം അധികം താമസിയാതെ, ലോകമെങ്ങും എത്താനുള്ള ഒരു വേലയ്ക്ക് യേശു തുടക്കംകുറിച്ചു. (ലൂക്കോ. 3:21-23; 4:14, 15, 43) അവന്റെ മരണശേഷം അപ്പൊസ്തലന്മാർ ഈ സുവിശേഷവേലയുടെ വിപുലീകരണത്തിന് നേതൃത്വം വഹിച്ചു. (പ്രവൃ. 5:42; 6:7) ഫിലിപ്പോസിനെപ്പോലെ ചില ക്രിസ്ത്യാനികൾ പലസ്തീൻ പ്രദേശത്ത് സുവിശേഷകരായും മിഷനറിമാരായും പ്രവർത്തിച്ചു. (പ്രവൃ. 8:5, 40; 21:8) പൗലോസും കൂട്ടാളികളുമാകട്ടെ, വിദൂരദേശങ്ങളിലേക്ക് സഞ്ചരിച്ച് പ്രവർത്തിച്ചു. (പ്രവൃ. 13:2-4; 14:26; 2 കൊരി. 1:19) സില്വാനൊസ് (ശീലാസ്), മർക്കോസ്, ലൂക്കോസ് എന്നിങ്ങനെ ചിലർ എഴുത്തുകാരും പകർപ്പെഴുത്തുകാരും ആയി സേവിച്ചു. (1 പത്രോ. 5:12) ക്രിസ്തീയസഹോദരിമാരും ഈ വിശ്വസ്തസഹോദരന്മാരോട് ഒപ്പം പ്രവർത്തിച്ചു. (പ്രവൃ. 18:26; റോമ. 16:1, 2) ഇവരുടെ കോരിത്തരിപ്പിക്കുന്ന അനുഭവങ്ങൾ നിറഞ്ഞ ഗ്രീക്ക് തിരുവെഴുത്തുകൾ വായിക്കുന്നത് ആവേശകരമാണ്. തന്റെ ആരാധകരെ യഹോവ താത്പര്യത്തോടെ സ്മരിക്കുന്നെന്നും അവ തെളിയിക്കുന്നു.
4 ആദ്യകാല മുഴുസമയസേവകർ തങ്ങളുടെ അനുദിനാവശ്യങ്ങൾ നിറവേറ്റിയത് എങ്ങനെയാണ്? ചിലപ്പോഴൊക്കെ സഹക്രിസ്ത്യാനികൾ അവർക്ക് ആതിഥ്യമരുളുകയും മറ്റു വിധങ്ങളിൽ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ അവർ അത്തരം സഹായം ചോദിച്ചുവാങ്ങിയില്ല. (1 കൊരി. 9:11-15) ചില വ്യക്തികളും സഭകളും സ്വമനസ്സാലെ അവരെ പിന്തുണച്ചു. (പ്രവൃത്തികൾ 16:14, 15; ഫിലിപ്പിയർ 4:15-18 വായിക്കുക.) പൗലോസും സഞ്ചാരവേലയിലെ കൂട്ടാളികളും തങ്ങളുടെ ചെലവുകൾ വഹിക്കാൻ ആവശ്യമായ അംശകാലജോലികൾ ചെയ്തിരുന്നു.
ആധുനികനാളിലെ മുഴുസമയസേവകർ
5. മുഴുസമയസേവനത്തിലെ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു ദമ്പതികൾ എന്താണ് പറയുന്നത്?
5 ഇന്നും അനേകർ മുഴുസമയസേവനത്തിന്റെ വ്യത്യസ്തവശങ്ങളിൽ തങ്ങളെത്തന്നെ അർപ്പിക്കുന്നു. (“മുഴുസമയസേവനത്തിന്റെ വിവിധമേഖലകൾ” എന്ന ചതുരം കാണുക.) തങ്ങൾ തിരഞ്ഞെടുത്ത ജീവിതഗതി സംബന്ധിച്ച് അവർക്ക് എന്തു തോന്നുന്നു? ആ ചോദ്യം അവരോട് ഒന്നു ചോദിച്ചുനോക്കൂ, അത് നിങ്ങൾക്ക് തീർച്ചയായും പ്രയോജനം ചെയ്യും. ഒരു ദൃഷ്ടാന്തം നോക്കാം. സാധാരണ പയനിയർ, പ്രത്യേക പയനിയർ, മിഷനറി, വിദേശരാജ്യത്തെ ബെഥേൽ കുടുംബാംഗം എന്നീ നിലകളിൽ സേവിച്ച ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “മുഴുസമയസേവനം തുടങ്ങാൻ തീരുമാനിച്ചതായിരുന്നു ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച ഒരു തീരുമാനം എന്ന് ഞാൻ കരുതുന്നു. 18 വയസ്സുണ്ടായിരുന്നപ്പോൾ, സർവകലാശാലാ പരിശീലനത്തിനും മുഴുസമയജോലിക്കും ഉള്ള അവസരങ്ങൾ എന്റെ മുന്നിലുണ്ടായിരുന്നു. അതിൽ ഏതെങ്കിലും തിരഞ്ഞെടുക്കണോ അതോ പയനിയറിങ് ചെയ്യണോ എന്ന് തീരുമാനിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി. തന്നെ മുഴുസമയം സേവിക്കുന്നവരുടെ ത്യാഗങ്ങൾ യഹോവ മറന്നുകളയില്ലെന്ന് അനുഭവത്തിൽനിന്ന് ഞാൻ മനസ്സിലാക്കി. യഹോവ തന്ന കഴിവുകളും പ്രാപ്തികളും ഒരു ലൗകികജോലിയിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നതിനെക്കാൾ കൂടുതൽ വിധങ്ങളിൽ ഉപയോഗിക്കാൻ എനിക്ക് സാധിച്ചിരിക്കുന്നു.” അദ്ദേഹത്തിന്റെ ഭാര്യ ഇങ്ങനെ പറയുന്നു: “ഓരോ നിയമനങ്ങളും എന്നെ പുരോഗമിക്കാൻ സഹായിച്ചു. ഞങ്ങളുടെ സുഖസൗകര്യങ്ങളിൽ ഒതുങ്ങി ജീവിച്ചിരുന്നെങ്കിൽ യഹോവയുടെ സംരക്ഷണവും വഴിനടത്തിപ്പും ഇത്രയധികം വിധങ്ങളിൽ ആസ്വദിക്കാൻ കഴിയുമായിരുന്നില്ല. മുഴുസമയം യഹോവയെ സേവിച്ചുകൊണ്ടുള്ള ഞങ്ങളുടെ ജീവിതത്തെപ്രതി ഓരോ ദിവസവും ഞാൻ യഹോവയ്ക്ക് നന്ദി നൽകുന്നു.” നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇതുപോലെ തോന്നാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?
6. മുഴുഹൃദയത്തോടെയുള്ള നമ്മുടെ സേവനത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
6 മുഴുസമയശുശ്രൂഷയിൽ ഏർപ്പെടാൻ ചിലരെ അവരുടെ സാഹചര്യങ്ങൾ ഇപ്പോൾ അനുവദിക്കുന്നില്ലായിരിക്കാം. എന്നാൽ മുഴുഹൃദയത്തോടെ അവർ ചെയ്യുന്ന ശ്രമങ്ങളെയും യഹോവ വിലമതിക്കുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം. ഫിലേമോൻ 1-3 വാക്യങ്ങളിൽ പൗലോസ് പേരെടുത്തു പറഞ്ഞിരിക്കുന്നവർ ഉൾപ്പെടെയുള്ള കൊലോസ്യസഭയിലെ അംഗങ്ങളെപ്പറ്റി ചിന്തിക്കുക. (വായിക്കുക.) പൗലോസ് അവരെ വിലമതിച്ചു, യഹോവയും. സമാനമായി, നമ്മുടെ സ്വർഗീയപിതാവ് നമ്മുടെ സേവനത്തെയും വിലമതിക്കും. എന്നാൽ, ഇപ്പോൾ മുഴുസമയം സേവിക്കുന്നവരെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
പയനിയർമാരെ പിന്തുണയ്ക്കുക
7, 8. പയനിയർമാരുടെ സേവനത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു, സഭയിലെ മറ്റുള്ളവർക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
7 ഒന്നാം നൂറ്റാണ്ടിലെ സുവിശേഷകരെപ്പോലെയുള്ള തീക്ഷ്ണരായ പയനിയർമാർ സഭകൾക്ക് പ്രോത്സാഹനത്തിന്റെ ഒരു വലിയ ഉറവാണ്. ധാരാളം പയനിയർമാർ ഓരോ മാസവും ശുശ്രൂഷയിൽ 70 മണിക്കൂർ ചെലവഴിക്കാൻ കഠിനശ്രമം ചെയ്യുന്നു. നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
8 ശാരി എന്നു പേരുള്ള ഒരു പയനിയർ സഹോദരി ഇങ്ങനെ പറയുന്നു: “എല്ലാദിവസവും സേവനത്തിന് പോകുന്നതിനാൽ പയനിയർമാർ ശക്തരാണെന്ന് നമുക്ക് തോന്നും. പക്ഷേ, അവർക്കും പ്രോത്സാഹനം ആവശ്യമാണ്.” (റോമ. 1:11, 12) ഏതാനും വർഷങ്ങൾ പയനിയറായി സേവിച്ച ഒരു സഹോദരി തന്റെ സഭയിലെ പയനിയർമാരെക്കുറിച്ച് ഇങ്ങനെ പറയുന്നു: “അവർ നിരന്തരം കഠിനാധ്വാനം ചെയ്യുന്നു. വയൽസേവനത്തിന് പോകാൻ യാത്രാസൗകര്യം ഒരുക്കുകയോ ഭക്ഷണത്തിനു ക്ഷണിക്കുകയോ ഇന്ധനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ പണപരമായി സഹായിക്കുകയോ ഒക്കെ ചെയ്യുന്നത് അവർ വളരെയധികം വിലമതിക്കും. നിങ്ങൾ അവർക്കായി കരുതുന്നെന്ന് അവർക്കു കാണാനാകും.”
9, 10. സഭയിലെ പയനിയർമാരെ സഹായിക്കാൻ ചിലർ എന്തു ചെയ്തിരിക്കുന്നു?
9 ശുശ്രൂഷയിൽ പയനിയർമാരെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ബോബി എന്ന പയനിയർ പറയുന്നു: “ഇടദിവസങ്ങളിൽ സേവനത്തിന് കൂട്ട് കിട്ടാനാണ് പാട്.” അതേ സഭയിലെ മറ്റൊരു പയനിയർ പറയുന്നു: “ഉച്ചയ്ക്കു ശേഷം സേവനത്തിന് കൂടെപ്പോരാൻ ആരെയെങ്കിലും കിട്ടുകയെന്നത് ഒരു പ്രശ്നംതന്നെയാണ്.” ഇപ്പോൾ ബ്രൂക്ലിൻ ബെഥേലിൽ സേവിക്കുന്ന ഒരു സഹോദരി തന്റെ പയനിയർ സേവനത്തെക്കുറിച്ച് ഇങ്ങനെ ഓർക്കുന്നു: ‘സ്വന്തമായി കാറുള്ള ഒരു സഹോദരി എന്നോട് ഇങ്ങനെ പറഞ്ഞിരുന്നു: “വയൽസേവനത്തിന് പോകാൻ ആരെയും കൂട്ട് കിട്ടാതെ വന്നാൽ എന്നെ ഒന്ന് വിളിച്ചാൽ മതി, ഞാൻ വന്നേക്കാം.” ആ സഹോദരി സഹായിച്ചില്ലായിരുന്നെങ്കിൽ എന്റെ പയനിയറിങ് നിന്നുപോയേനെ.’ ശാരി പറയുന്നു: “അവിവാഹിതരായ പയനിയർമാർ വയൽസേവനമൊക്കെ കഴിയുമ്പോൾ പിന്നെ ഒറ്റയ്ക്കായിരിക്കും. അങ്ങനെയുള്ളവരെ നിങ്ങൾക്ക് ഇടയ്ക്കൊക്കെ കുടുംബാരാധനയ്ക്ക് ക്ഷണിക്കാനാകും. നിങ്ങളോടൊപ്പം മറ്റ് കാര്യങ്ങൾക്കും അവരെ കൂടെക്കൂട്ടുന്നെങ്കിൽ അത് അവരെ ശക്തിപ്പെടുത്തും.”
10 ഏകദേശം 50 വർഷമായി മുഴുസമയ സേവനത്തിലുള്ള ഒരു സഹോദരി ഏകാകിളായ മറ്റ് സഹോദരിമാരൊത്തുള്ള തന്റെ മുൻകാല പയനിയറിങ്ങിനെക്കുറിച്ച് ഇങ്ങനെ ഓർക്കുന്നു: “ഏതാനും മാസങ്ങൾ കൂടുമ്പോൾ മൂപ്പൻമാർ പയനിയർമാരെ സന്ദർശിച്ചു. അവർ ഞങ്ങളുടെ ആരോഗ്യത്തെയും ജോലിയെയും കുറിച്ച് ചോദിച്ചറിയുകയും മറ്റ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. അവർ അത് വെറുതെ ചോദിച്ചതല്ല. ഞങ്ങൾക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് നേരിട്ട് കണ്ടറിയാനാണ് അവർ ഞങ്ങളുടെ വീട്ടിൽ വന്നത്.” എഫെസൊസിലെ ഒരു കുടുംബനാഥൻ ചെയ്ത സേവനങ്ങൾ പൗലോസ് വിലമതിച്ചത് നിങ്ങളുടെ മനസ്സിലേക്ക് വന്നേക്കാം.—2 തിമൊ. 1:18.
11. ഒരു പ്രത്യേക പയനിയറായി സേവിക്കുന്നതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
11 ചില സഭകളോടൊത്ത് പ്രത്യേക പയനിയർമാർ സേവിക്കുന്നുണ്ട്, അത് ആ സഭകൾക്ക് ഒരു അനുഗ്രഹമാണ്. ഈ സഹോദരീസഹോദരന്മാരിൽ മിക്കവരും വയൽശുശ്രൂഷയിൽ ഓരോ മാസവും 130 മണിക്കൂർ പ്രവർത്തിച്ചുകൊണ്ട് കഠിനമായി യത്നിക്കുന്നു. ശുശ്രൂഷയിൽ മുഴുസമയം പ്രവർത്തിക്കുന്നതിനാലും മറ്റുവിധങ്ങളിൽ സഭാപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനാലും അവർക്ക് ലൗകികജോലികൾ ചെയ്യാൻ സമയം കിട്ടാറില്ല, അല്ലെങ്കിൽ അല്പസമയമേ അതിനു ലഭിക്കൂ. ബ്രാഞ്ചോഫീസ് മാസംതോറും ഒരു ചെറിയ അലവൻസ് കൊടുക്കുന്നതിനാൽ അവർക്കു ശുശ്രൂഷയിൽ നന്നായി ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കും.
12. മൂപ്പൻമാർക്കും മറ്റുള്ളവർക്കും പ്രത്യേക പയനിയർമാരെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയും?
12 പ്രത്യേക പയനിയർമാരെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാൻ കഴിയും? അവരിൽ പലരുമായും ബന്ധപ്പെടാറുള്ള ബ്രാഞ്ചോഫീസിലെ ഒരു മൂപ്പൻ ഇങ്ങനെ വിശദീകരിക്കുന്നു: “മൂപ്പന്മാർ അവരുമായി സംസാരിച്ച്, അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കണം. എന്നിട്ട് അവരെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് തീരുമാനിക്കണം. പ്രത്യേക പയനിയർമാർക്ക് അലവൻസ് ലഭിക്കുന്നതുകൊണ്ട് അവരുടെ കാര്യാദികളെല്ലാം നടന്നുകൊള്ളും എന്നാണ് ചില സഹോദരങ്ങൾ കരുതുന്നത്. എന്നാൽ പ്രാദേശിക സഹോദരങ്ങൾക്ക് അവരെ പലവിധങ്ങളിൽ പിന്തുണയ്ക്കാൻ കഴിയും.” സാധാരണ പയനിയർമാരുടെ കാര്യത്തിലെന്നപോലെ, പ്രത്യേക പയനിയർമാരും വയൽശുശ്രൂഷയിൽ കൂടെ പ്രവർത്തിക്കാൻ സഹോദരങ്ങളുള്ളത് വിലമതിക്കുന്നു. നിങ്ങൾക്ക് ആ വിധത്തിൽ അവരെ സഹായിക്കാൻ കഴിയുമോ?
സഞ്ചാരമേൽവിചാരകന്മാരെ സഹായിക്കുക
13, 14. (എ) സർക്കിട്ട് മേൽവിചാരകന്മാരെക്കുറിച്ച് നാം എന്ത് ഓർക്കണം? (ബി) സഞ്ചാരവേലയിൽ ആയിരിക്കുന്നവരെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
13 സർക്കിട്ട് മേൽവിചാരകന്മാരെയും അവരുടെ ഭാര്യമാരെയും, ആത്മീയമായി ശക്തരും ഏതു സാഹചര്യങ്ങളുമായും ഇണങ്ങിച്ചേരാൻ കഴിവുള്ളവരും ആയിട്ടാണ് സഹോദരങ്ങൾ മിക്കപ്പോഴും വീക്ഷിക്കുന്നത്. അവർ അങ്ങനെയുള്ളവരാണെന്നതു ശരിയാണ്. എങ്കിലും അവർക്കും പ്രോത്സാഹനം ആവശ്യമാണ്. ശുശ്രൂഷയിൽ അവരോടൊപ്പം പ്രവർത്തിക്കുന്നത് അവർ വിലമതിക്കും. അല്പം ഉല്ലാസത്തിനോ വിനോദങ്ങൾക്കോ അവരെയും ക്ഷണിക്കാൻ കഴിയും. അവർ രോഗികളാകുകയോ, ശസ്ത്രക്രിയയ്ക്കോ മറ്റു ചികിത്സകൾക്കോ വേണ്ടി ആശുപത്രിയിലാകുകയോ ചെയ്യുന്നെങ്കിലോ? സഹോദരീസഹോദരന്മാർ അവരെ സന്ദർശിക്കുകയും അവരിൽ ആത്മാർഥമായ താത്പര്യം എടുക്കുകയും ചെയ്യുമ്പോൾ അവർ എത്ര നവോന്മിഷിതരായിത്തീരും! പ്രവൃത്തികളുടെ പുസ്തകം എഴുതിയ ‘പ്രിയ വൈദ്യനായ’ ലൂക്കോസ് പൗലോസിനോടും മറ്റ് സഞ്ചാരപങ്കാളികളോടും കാണിച്ച താത്പര്യത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ.—കൊലോ. 4:14; പ്രവൃ. 20:5–21:18.
14 സഞ്ചാരമേൽവിചാരകന്മാർക്കും അവരുടെ ഭാര്യമാർക്കും ഉറ്റസുഹൃത്തുക്കൾ ആവശ്യമാണ്, അവർ അത് വളരെയധികം ആസ്വദിക്കുന്നു. ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ എഴുതി: “എനിക്ക് പ്രോത്സാഹനം ആവശ്യമുള്ളത് എപ്പോഴാണെന്ന് എന്റെ സ്നേഹിതർക്ക് അറിയാമെന്നു തോന്നുന്നു. അവർ വിവേചനയോടെ ചോദ്യങ്ങൾ ചോദിച്ച് എന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ ശ്രമിക്കും. അതുകൊണ്ട് എനിക്കു കാര്യങ്ങൾ തുറന്നുപറയാൻ മടിതോന്നാറില്ല. അവർ നന്നായി ശ്രദ്ധിക്കുന്നതുതന്നെ ഒരു സഹായമാണ്.” സഹോദരീസഹോദരന്മാർ കാണിക്കുന്ന ആത്മാർഥമായ താത്പര്യം സർക്കിട്ട് മേൽവിചാരകന്മാരും അവരുടെ ഭാര്യമാരും വളരെയധികം വിലമതിക്കുന്നു.
ബെഥേൽ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുക
15, 16. ബെഥേൽ അംഗങ്ങൾ എന്തു സേവനങ്ങളാണ് ചെയ്യുന്നത്, നമുക്ക് അവരെ എങ്ങനെ പിന്തുണയ്ക്കാൻ കഴിയും?
15 ലോകവ്യാപകമായി, ബെഥേലുകളിൽ സേവിക്കുന്നവർ ആ ബ്രാഞ്ചോഫീസിന്റെ മേൽനോട്ടത്തിലുള്ള പ്രദേശങ്ങളിലെ രാജ്യവേലയെ പിന്തുണയ്ക്കുന്നതിൽ സുപ്രധാനപങ്ക് വഹിക്കുന്നു. നിങ്ങളുടെ സഭയിലോ സർക്കിട്ടിലോ ബെഥേൽ അംഗങ്ങൾ ഉണ്ടെങ്കിൽ അവരെ ഓർക്കുന്നെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാനാകും?
16 അവർ ബെഥേലിൽ ആദ്യമായി എത്തുമ്പോൾ വീട്ടുകാരെയും കൂട്ടുകാരെയും വേർപിരിഞ്ഞുവരുന്നതിന്റെ വിഷമം അനുഭവപ്പെട്ടേക്കാം. മറ്റു ബെഥേൽ അംഗങ്ങളും അവരുടെ പുതിയ സഭയിലെ സഹോദരങ്ങളും അവരുമായി സൗഹൃദത്തിലാകുമ്പോൾ, അവർ എത്ര നന്ദിയുള്ളവരായിരിക്കും! (മർക്കോ. 10:29, 30) സാധാരണഗതിയിൽ, അവർക്ക് വാരംതോറും ക്രിസ്തീയയോഗങ്ങളിൽ ഹാജരാകാനും വയൽശുശ്രൂഷയിൽ പങ്കെടുക്കാനും സാധിക്കും. എന്നാൽ ഇടയ്ക്കിടെ അവർക്ക് ബെഥേലിൽ കൂടുതൽ ജോലികൾ ചെയ്തുതീർക്കാൻ നിയമനം ലഭിച്ചേക്കാം. സഭകൾ ഇത് തിരിച്ചറിഞ്ഞ് ബെഥേൽ അംഗങ്ങളെയും അവരുടെ സേവനത്തെയും വിലമതിക്കുന്നെന്ന് പ്രകടമാക്കുമ്പോൾ അത് എല്ലാവർക്കും പ്രയോജനകരമായിരിക്കും.—1 തെസ്സലോനിക്യർ 2:9 വായിക്കുക.
വിദേശവയലുകളിലെ മുഴുസമയസേവകരെ സഹായിക്കുക
17, 18. വിദേശരാജ്യങ്ങളിലേക്ക് നിയമിക്കപ്പെടുന്നവർ ഏതെല്ലാം സേവനങ്ങളിൽ ഏർപ്പെടുന്നു?
17 മറ്റൊരു രാജ്യത്തു പോയി സേവിക്കാനുള്ള നിയമനം സ്വീകരിക്കുന്നവർക്ക് തങ്ങൾ പരിചയിച്ചുപോന്നിട്ടുള്ളതിൽനിന്നും തികച്ചും വ്യത്യസ്തമായ ഭക്ഷണം, ഭാഷകൾ, ആചാരങ്ങൾ, ജീവിതസാഹചര്യങ്ങൾ എന്നിവയുമായി പൊരുത്തപ്പെടേണ്ടതായി വന്നേക്കാം. അത്തരം വെല്ലുവിളി നിറഞ്ഞ ഒരു നിയമനം അവർ സ്വീകരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും?
18 അവരിൽ ചിലർ പ്രധാനമായും വയൽശുശ്രൂഷയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മിഷനറിമാരാണ്. അവർക്ക് ലഭിച്ചിരിക്കുന്ന വിദഗ്ധപരിശീലനത്തിൽനിന്ന് അനേകർക്ക് പ്രയോജനം നേടാനാകും. ലളിതമായ താമസസൗകര്യവും അടിസ്ഥാനാവശ്യങ്ങൾക്കായി കരുതുന്നതിനുള്ള ഒരു അലവൻസും ബ്രാഞ്ചോഫീസ് മിഷനറിമാർക്ക് കൊടുക്കുന്നു. വിദേശരാജ്യങ്ങളിൽ സേവിക്കുന്ന മറ്റുള്ളവരെ ബ്രാഞ്ചോഫീസിൽ സേവിക്കുന്നതിനോ അല്ലെങ്കിൽ ബ്രാഞ്ച് സൗകര്യങ്ങൾ, പരിഭാഷാകേന്ദ്രങ്ങൾ, സമ്മേളനഹാളുകൾ, രാജ്യഹാളുകൾ എന്നിവയുടെ നിർമാണത്തിൽ സഹായിക്കുന്നതിനോ നിയമിക്കുന്നു. ഭക്ഷണം, ലളിതമായ താമസസൗകര്യം തുടങ്ങിയ സേവനങ്ങൾ അവർക്കു കൊടുക്കുന്നു. ബെഥേൽ കുടുംബാംഗങ്ങളെപ്പോലെ അവരും ക്രമമായി യോഗങ്ങൾക്ക് ഹാജരാകുകയും വയൽശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നു. അങ്ങനെ അവർ വ്യത്യസ്തവിധങ്ങളിൽ സഭയ്ക്ക് ഒരു അനുഗ്രഹമാണ്!
19. വിദേശരാജ്യത്ത് സേവിക്കുന്നവരെ സംബന്ധിച്ച് നാം എന്തു മനസ്സിൽപ്പിടിക്കണം?
19 ഇങ്ങനെയുള്ള മുഴുസമയസേവകരെ നിങ്ങൾക്ക് എങ്ങനെ ഓർക്കാൻ കഴിയും? ആദ്യമൊക്കെ ആ പ്രദേശത്തെ ഭക്ഷണവുമായി അവർക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായേക്കുമെന്നു മനസ്സിൽപ്പിടിക്കുക. അവരെ ഭക്ഷണത്തിനായി ക്ഷണിക്കുമ്പോൾ, എങ്ങനെയുള്ള ഭക്ഷണമാണ് അവർ ഇഷ്ടപ്പെടുന്നതെന്ന് മുന്നമേ അവരോടു ചോദിക്കാൻ കഴിയും. അവർ പ്രാദേശിക ഭാഷയും ആചാരമര്യാദകളും പഠിച്ചുവരവെ ക്ഷമയോടെ ഇടപെടുക. നിങ്ങൾ പറയുന്നതൊക്കെ മനസ്സിലാക്കാൻ അവർ കുറച്ച് സമയം എടുത്തേക്കാം. അവരുടെ ഉച്ചാരണം മെച്ചപ്പെടുത്താൻ അവരെ ദയാപൂർവം സഹായിക്കുക. മെച്ചപ്പെടാൻ അവർക്ക് തീർച്ചയായും ആഗ്രഹമുണ്ട്!
20. ഏതു വിധത്തിൽ നമുക്ക് മുഴുസമയസേവകരെയും അവരുടെ മാതാപിതാക്കളെയും ഓർക്കാനാകും?
20 വർഷങ്ങൾ കടന്നുപോകവേ, മുഴുസമയസേവകർക്കും അവരുടെ മാതാപിതാക്കൾക്കും പ്രായമേറിവരും. മാതാപിതാക്കൾ സാക്ഷികളാണെങ്കിൽ, സാധ്യതയനുസരിച്ച് അവരുടെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം തങ്ങളുടെ മക്കൾ അവരുടെ നിയമനങ്ങളിൽ തുടരണം എന്നതായിരിക്കും. (3 യോഹ. 4) മാതാപിതാക്കൾക്ക് പരിചരണം ആവശ്യമാണെങ്കിൽ മുഴുസമയസേവകർ അതിനായി തങ്ങളാലാകുന്നതെല്ലാം ചെയ്യുകയും സാധ്യമാകുമ്പോഴെല്ലാം അവരെ വന്ന് സഹായിക്കുകയും ചെയ്യും. എന്നിരുന്നാലും, പ്രായമായ മാതാപിതാക്കൾക്ക് സഹായം കൊടുക്കാൻ മുന്നോട്ടുവന്നുകൊണ്ട് വീട്ടിലുള്ള മറ്റുള്ളവർക്ക് മുഴുസമയശുശ്രൂഷയിലുള്ളവരെ സഹായിക്കാനാകും. ലോകത്തിലെ ഏറ്റവും സുപ്രധാനമായ വേലയിൽ മുഴുസമയസേവകർക്ക് തിരക്കേറിയ ഉത്തരവാദിത്വങ്ങൾ വഹിക്കാനുണ്ടെന്ന് മനസ്സിൽപ്പിടിക്കുക. (മത്താ. 28:19, 20) മുഴുസമയസേവകരുടെ മാതാപിതാക്കൾക്ക് സഹായം ആവശ്യമാണെങ്കിൽ നിങ്ങൾക്കോ സഭയ്ക്കോ സഹായഹസ്തം നീട്ടാനാകുമോ?
21. മറ്റുള്ളവരിൽനിന്നുള്ള സഹായത്തെയും പ്രോത്സാഹനത്തെയും മുഴുസമയസേവകർ എങ്ങനെ വീക്ഷിക്കുന്നു?
21 അനേകർ സാമ്പത്തികനേട്ടത്തിനായി കഠിനാധ്വാനം ചെയ്യുമ്പോൾ, മുഴുസമയസേവകർ കഠിനവേല ചെയ്യുന്നത് യഹോവയ്ക്ക് ഏറ്റവും നല്ലതു കൊടുക്കാനും മറ്റുള്ളവരെ സഹായിക്കാനും അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏതു സഹായവും അവർ ആഴമായി വിലമതിക്കും. വിദേശരാജ്യത്ത് സേവിക്കുന്ന ഒരു സഹോദരിയുടെ പിൻവരുന്ന വാക്കുകൾ അനേകരുടെ വികാരങ്ങളെ പ്രതിധ്വനിപ്പിക്കുന്നു: “വിലമതിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു ചെറിയ കുറിപ്പുപോലും, മറ്റുള്ളവർ ഞങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെപ്രതി സന്തോഷിക്കുന്നുണ്ടെന്നും വെളിപ്പെടുത്തുന്നു.”
22. മുഴുസമയസേവനത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
22 യഹോവയെ മുഴുസമയം സേവിക്കുക എന്നതാണ് നിസ്സംശയമായും ഏറ്റവും പ്രതിഫലദായകമായ ജീവിതഗതി. അത് ആവേശകരവും സംതൃപ്തിദായകവുമാണ്. അതോടൊപ്പം അനവധി ഗുണങ്ങളും ജീവിതാനുഭവങ്ങളും സ്വായത്തമാക്കാൻ അത് അവസരമേകുന്നു. ദൈവരാജ്യത്തിൻകീഴിൽ യഹോവയുടെ വിശ്വസ്തരായ ആരാധകരെല്ലാം കാത്തിരിക്കുന്ന നിത്യതയിലെന്നുമുള്ള സന്തുഷ്ടസേവനത്തിനായുള്ള തയ്യാറെടുപ്പാണ് മുഴുസമയസേവനം. മുഴുസമയസേവകരുടെ ‘വിശ്വാസത്തിന്റെ ഫലമായ പ്രവൃത്തിയും സ്നേഹപ്രചോദിതമായ പ്രയത്നവും നമുക്ക് നിരന്തരം ഓർക്കാം.’—1 തെസ്സ. 1:3.