സത്യം കണ്ടെത്തിയെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടോ? എന്തുകൊണ്ട്?
‘നല്ലതും സ്വീകാര്യവും പരിപൂർണവുമായ ദൈവഹിതം എന്തെന്നു തിരിച്ചറിയുക.’—റോമ. 12:2.
1. ക്രൈസ്തവലോകത്തിലെ പുരോഹിതന്മാർ യുദ്ധകാലത്ത് എന്തു ചെയ്തിരിക്കുന്നു?
യഥാർഥക്രിസ്ത്യാനികൾ യുദ്ധത്തിനു പോയി അന്യദേശക്കാരെ കൊല്ലണമെന്നുള്ളത് ദൈവഹിതമാണോ? കഴിഞ്ഞ 100 വർഷത്തെ ചരിത്രം നോക്കിയാൽ, ക്രിസ്ത്യാനികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന അനേകർ ചെയ്തിട്ടുള്ളത് അതാണ്. ശത്രുരാജ്യത്തെ കത്തോലിക്കരെ കൊന്നൊടുക്കാൻ കത്തോലിക്കരുടെതന്നെ പ്രത്യേക സൈനികവൈദികന്മാർ പടക്കോപ്പുകൾ വെഞ്ചരിച്ച് പടയണികളെ പോർമുഖത്തേക്ക് പ്രാർഥിച്ച് പറഞ്ഞയച്ചിട്ടുണ്ട്. പ്രൊട്ടസ്റ്റന്റുകാരുടെ പട്ടക്കാരും ഇക്കാര്യത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് രണ്ടാം ലോകമഹായുദ്ധവും അത് ഒഴുക്കിയ ചോരപ്പുഴയും.
2, 3. രണ്ടാം ലോകയുദ്ധകാലത്തും അതിനുശേഷവും യഹോവയുടെ സാക്ഷികൾ എന്ത് നിലപാട് സ്വീകരിച്ചു, എന്തുകൊണ്ട്?
2 ആ യുദ്ധകാലത്ത് യഹോവയുടെ സാക്ഷികൾ എന്താണ് ചെയ്തത്? ക്രിസ്ത്യാനികൾ എന്ന നിലയിൽ അവർ തികച്ചും നിഷ്പക്ഷരായി നിലകൊണ്ടു എന്നാണ് ചരിത്രരേഖ വ്യക്തമാക്കുന്നത്. അവരുടെ ആ നിലപാടിന്റെ അടിസ്ഥാനം എന്തായിരുന്നു? മുഖ്യമായും, യേശുവിന്റെ മാതൃകയും പഠിപ്പിക്കലുകളും ആയിരുന്നു അവരെ നയിച്ചത്. അവൻ പറഞ്ഞു: “നിങ്ങൾക്കു പരസ്പരം സ്നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന് എല്ലാവരും അറിയും.” (യോഹ. 13:35) കൂടാതെ, പൗലോസ് അപ്പൊസ്തലൻ കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ വ്യക്തമാക്കിയ ആശയത്തിന്റെ അന്തഃസത്ത അവർ സഗൗരവം ഉൾക്കൊള്ളുകയും ചെയ്തു.—2 കൊരിന്ത്യർ 10:3, 4 വായിക്കുക.
3 തന്നിമിത്തം, ബൈബിൾതത്ത്വങ്ങൾ ഉപയോഗിച്ചു തങ്ങളുടെ മനസ്സാക്ഷിയെ പരിശീലിപ്പിച്ചിരിക്കുന്ന സത്യക്രിസ്ത്യാനികൾ യുദ്ധം അഭ്യസിക്കുകയോ യുദ്ധത്തിൽ പങ്കെടുക്കുകയോ ചെയ്യില്ല. പ്രായലിംഗഭേദമെന്യേ, ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ തങ്ങളുടെ ഈ ക്രിസ്തീയനിലപാട് നിമിത്തം പീഡനത്തിന് ഇരകളായിട്ടുണ്ട്. അവരിൽ അനേകർ നിർബന്ധിത തൊഴിൽപ്പാളയങ്ങളിലും തടവറകളിലും യാതന സഹിച്ചിട്ടുണ്ട്. ജർമനിയിൽ നാസികളുടെ നിഷ്ഠുരവാഴ്ചയിൽ, അവരിൽ ചിലർ നിഷ്കരുണം കൊലചെയ്യപ്പെട്ടു. യൂറോപ്പിൽ നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങൾക്കു മധ്യേയും ദൈവരാജ്യസുവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ നിയോഗം സാക്ഷികൾ ഒരിക്കലും മറന്നുകളഞ്ഞില്ല. തടവറകളിലും തടങ്കൽപ്പാളയങ്ങളിലും പ്രവാസത്തിൽ കഴിയേണ്ടിവന്ന നാടുകളിലും ഒക്കെ അവർ സവിശ്വസ്തം സുവാർത്ത പ്രസംഗിച്ചു. * പിന്നീട് 1994-ൽ റുവാണ്ടയിൽ നടമാടിയ യുദ്ധസമാന വംശീയകൂട്ടക്കൊലയിൽ സാക്ഷികൾ പങ്കെടുത്തില്ല. കുറെക്കൂടെ അടുത്തകാലത്ത്, മുൻ യുഗോസ്ലാവിയയുടെ വിഭജനകാലത്ത് ബാൾക്കൻ നാടുകളിൽ രക്തപ്പുഴ ഒഴുകിയപ്പോഴും അവർ നിഷ്പക്ഷരായി നിലകൊണ്ടു.
4. യഹോവയുടെ സാക്ഷികളുടെ നിഷ്പക്ഷത അവരെ നിരീക്ഷിക്കുന്നവരിൽ എന്തു മതിപ്പുളവാക്കിയിരിക്കുന്നു?
4 യഹോവയുടെ സാക്ഷികളുടെ വിട്ടുവീഴ്ചയില്ലാത്ത നിഷ്പക്ഷനിലപാട് ലോകമെമ്പാടുമുള്ള അനേകം ആളുകളും നിരീക്ഷിക്കുന്നു. സാക്ഷികൾക്കു ദൈവത്തോടും അയൽക്കാരോടും യഥാർഥസ്നേഹമുണ്ടെന്ന് അവർക്കു ബോധ്യംവന്നിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സാക്ഷികൾക്ക് സത്യക്രിസ്ത്യാനിത്വം അവരുടെ ജീവിതമാണ്. യഹോവയുടെ സാക്ഷികളെ നിരീക്ഷിക്കുമ്പോൾ അവരാണ് സത്യക്രിസ്ത്യാനികളെന്ന് അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്ന മറ്റു ചില സവിശേഷതകളും നമ്മുടെ ആരാധനയിലുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസവേല
5. ക്രിസ്തുവിന്റെ ആദ്യകാല അനുഗാമികൾ ഏതു ഗതിമാറ്റത്തിലൂടെ കടന്നുപോയി?
5 ദൈവരാജ്യസുവാർത്ത ഘോഷിക്കേണ്ടതിന്റെ പ്രാധാന്യം യേശു തന്റെ ശുശ്രൂഷയുടെ പ്രാരംഭം മുതൽത്തന്നെ വ്യക്തമാക്കുകയുണ്ടായി. ആഗോള സുവിശേഷവേലയ്ക്ക് അടിത്തറപാകുന്നതിൽ പങ്കുപറ്റാൻ അവൻ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തു. തുടർന്ന്, 70 ശിഷ്യന്മാരുടെ ഒരു ഗണത്തെയും അവൻ പരിശീലിപ്പിച്ചു. (ലൂക്കോ. 6:13; 10:1) സുവാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ അവൻ അവരെ ഒരുക്കി. ആദ്യം അവർ യഹൂദന്മാരെ സഹായിക്കേണ്ടിയിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്ന് അവരെ കാത്തിരുന്നു! യേശുവിന്റെ ശിഷ്യന്മാർ പരിച്ഛേദനയേൽക്കാത്ത വിജാതീയരുടെ അടുക്കലേക്ക് സുവാർത്തയുമായി കടന്നുചെല്ലണമായിരുന്നു. തീക്ഷ്ണമതികളായ ആ യഹൂദശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം എത്ര വിപ്ലവാത്മകമായ ഒരു മാറ്റത്തിന് അത് വഴിതെളിക്കുമായിരുന്നു!—പ്രവൃ. 1:8.
6. യഹോവയുടെ പക്ഷപാതമില്ലായ്മ പത്രോസ് തിരിച്ചറിഞ്ഞത് എങ്ങനെ?
6 പരിച്ഛേദിതനല്ലാഞ്ഞ, വിജാതീയനായിരുന്ന കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് ദൈവം പത്രോസ് അപ്പൊസ്തലനെ അയച്ചു. ദൈവം പക്ഷപാതമില്ലാത്തവനാണെന്ന് അപ്പോൾ അവൻ തിരിച്ചറിഞ്ഞു. അങ്ങനെ, കൊർന്നേല്യൊസിനെയും അവന്റെ ഭവനക്കാരെയും സ്നാനപ്പെടുത്താൻ അവൻ കൽപിച്ചു. ക്രിസ്ത്യാനിത്വം വിശാലമായ ഒരു പുതിയ വയലിലേക്ക് വ്യാപിക്കുകയായിരുന്നു; സകലജനതകളിലുംപെട്ട ആളുകൾക്ക് സത്യം കേൾക്കാനും സ്വീകരിക്കാനും തന്മൂലം വഴിതെളിഞ്ഞു. (പ്രവൃ. 10:9-48) അതെ, ഒരു ആഗോളവയൽ അവിടെ ആവിർഭവിച്ചു!
7, 8. യഹോവയുടെ സംഘടന ഏതു കാര്യത്തിൽ മുൻകൈയെടുത്തിരിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
7 യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തിലുടനീളം, ലോകവ്യാപകമായി സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന വേലയെ അവർക്കിടയിൽ നേതൃത്വമെടുക്കുന്നവർ ഉത്സാഹപൂർവം ഉന്നമിപ്പിച്ചിട്ടുണ്ട്. ഇന്ന് 80 ലക്ഷത്തോളം വരുന്ന സതീക്ഷ്ണസാക്ഷികൾ 600-ലധികം ഭാഷകളിൽ ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളവരാണ്. ഇനിയും അധികമധികം ഭാഷാക്കൂട്ടങ്ങളിലേക്ക് കടന്നുചെല്ലാനുള്ള തീവ്രയത്നത്തിലാണ് അവർ! യഹോവയുടെ സാക്ഷികളുടെ വീടുവീടാന്തരമുള്ള പ്രവർത്തനവും, പലയിടങ്ങളിലും പ്രദർശനപീഠങ്ങളും സാഹിത്യമേന്തിയ കൈവണ്ടികളും ഉപയോഗിച്ചുള്ള തെരുവുസാക്ഷീകരണവും നിമിത്തം ഇന്ന് ലോകമെങ്ങും അവരെ എളുപ്പത്തിൽ തിരിച്ചറിയാനാകും.
8 ബൈബിളും ബൈബിൾസാഹിത്യങ്ങളും വിവർത്തനം ചെയ്യുന്നതിന് 2,900-ത്തിലധികം പരിഭാഷകർക്ക് വിദഗ്ധപരിശീലനം ലഭിച്ചിട്ടുണ്ട്. പ്രമുഖഭാഷകളായി പൊതുവേ കരുതപ്പെടുന്നവയിൽ മാത്രമല്ല അവർ തർജമ നിർവഹിക്കുന്നത്. പരക്കെ അറിയപ്പെടാത്തതെങ്കിലും ദശലക്ഷങ്ങൾ സംസാരിക്കുന്ന നൂറുകണക്കിന് ഭാഷകളിലേക്കും അവർ പ്രസിദ്ധീകരണങ്ങൾ മൊഴിമാറ്റം ചെയ്യുന്നുണ്ട്. ദൃഷ്ടാന്തത്തിന്, സ്പെയിനിൽ ദശലക്ഷക്കണക്കിന് കാറ്റലോണിയർ അനുദിനം സംസാരിക്കുന്നത് കാറ്റലൻ എന്ന തദ്ദേശഭാഷയാണ്. എന്നാൽ അടുത്തിടെയായി അൻഡോറ, അലികാന്റി, ബലേറിക് ദ്വീപുകൾ, വലെൻസിയ എന്നിവിടങ്ങളിൽ കാറ്റലനും അതിന്റെ പ്രാദേശികഭേദങ്ങൾക്കും ഒരു പുത്തൻ ഉണർവുണ്ടായി. ഇന്ന് യഹോവയുടെ സാക്ഷികൾ കാറ്റലൻ ഭാഷയിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്നുണ്ട്. അതുപോലെ, ആ ഭാഷയിൽ ക്രിസ്തീയയോഗങ്ങൾ നടത്തിക്കൊണ്ട് കാറ്റലൻ മാതൃഭാഷയായുള്ള ഒരു ജനതയുടെ മനസ്സുതൊടാനും അവർക്കായിരിക്കുന്നു.
9, 10. സകല മനുഷ്യരുടെയും ആത്മീയാവശ്യങ്ങളെക്കുറിച്ച് ദൈവത്തിന്റെ സംഘടനയ്ക്കു താത്പര്യമുണ്ടെന്ന് എന്തു തെളിയിക്കുന്നു?
9 ഈ വിധമുള്ള പരിഭാഷയും പഠിപ്പിക്കലും ലോകത്തിലെ മറ്റു നിരവധി സംസ്കാരങ്ങളിൽ സാക്ഷികൾ മുന്നോട്ട് കൊണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. സ്പാനിഷ് സംസാരിക്കുന്ന ഒരു രാജ്യമാണ് മെക്സിക്കോ. എങ്കിലും ഇതര ഭാഷകൾ സംസാരിക്കുന്ന അത്ര ചെറുതല്ലാത്ത മറ്റു തദ്ദേശജനസമൂഹങ്ങളും അവിടെയുണ്ട്. അത്തരം ഒരു കൂട്ടമാണ് മായാ. മെക്സിക്കോയിലെ ബ്രാഞ്ചോഫീസ്, മായാ പരിഭാഷാസംഘത്തെ ആ ഭാഷ അനുദിനം സംസാരിക്കുകയും കേൾക്കുകയും ചെയ്യാനാകുന്ന ഒരു പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിച്ചു. നേപ്പാളിലെ മുഖ്യഭാഷയായ നേപ്പാളിയാണ് മറ്റൊരു ഉദാഹരണം. മൂന്ന് കോടിയോളമാണ് നേപ്പാളിലെ ജനസംഖ്യ. ആ രാജ്യത്ത് 120-ഓളം സംസാരഭാഷകളുണ്ടെങ്കിലും ഒരു കോടിയിലധികം ആളുകൾ സംസാരിക്കുന്നത് നേപ്പാളിയാണ്. മറ്റനേകരുടെയും രണ്ടാംഭാഷയുമാണ് നേപ്പാളി. ആ ഭാഷയിലും നമ്മുടെ ബൈബിൾപ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്.
10 മുഴുഭൂമിയിലും രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നിയമനത്തെ യഹോവയുടെ സംഘടന അതീവഗൗരവത്തോടെ എടുത്തിരിക്കുന്നു. അതിന്റെ തെളിവാണ് ലോകമെങ്ങുമായി വിന്യസിച്ചിരിക്കുന്ന നിരവധിയായ പരിഭാഷാസംഘങ്ങൾക്കു ലഭിച്ചുവരുന്ന അവിരാമപിന്തുണ. ലോകവ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന പ്രചാരണപരിപാടികളിലൂടെ ലഘുലേഖകൾ, ലഘുപത്രികകൾ, മാസികകൾ എന്നിവയുടെ കോടിക്കണക്കിന് പ്രതികളാണ് വില ഈടാക്കാതെ പൊതുജനങ്ങൾക്ക് വിതരണം ചെയ്തിട്ടുള്ളത്. “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുവിൻ” എന്ന യേശുവിന്റെ വാക്കുകൾ ഹൃദയത്തിലേറ്റുന്ന യഹോവയുടെ സാക്ഷികൾ സ്വമനസ്സാലെ നൽകുന്ന സംഭാവനകൾ ഉപയോഗിച്ചാണ് ചെലവേറിയ ഈ വേല മുന്നോട്ടുകൊണ്ടുപോകുന്നത്.—മത്താ. 10:8.
11, 12. യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ആഗോളപ്രസംഗവേല മറ്റുള്ളവരെ സ്വാധീനിച്ചിരിക്കുന്നത് എങ്ങനെ?
11 തങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് യഹോവയുടെ സാക്ഷികൾക്ക് ഉറച്ച ബോധ്യമുള്ളതിനാൽ, അർപ്പിതരായ ക്രിസ്തീയ സുവിശേഷകരും അധ്യാപകരും എന്ന നിലയിൽ മറ്റു ദേശക്കാരോടും വംശജരോടും ആ സത്യം പങ്കുവെക്കാൻ ജീവിതത്തിൽ വലിയ ത്യാഗങ്ങൾക്ക് അവർ സന്നദ്ധരായിരിക്കുന്നു. ജീവത്പ്രധാനമായ ഈ ക്രിസ്തീയവേലയിൽ പങ്കുപറ്റുന്നതിനായി അവരിൽ അനേകർ തങ്ങളുടെ ജീവിതം ലളിതമാക്കുകയും മറ്റൊരു ഭാഷ പഠിക്കുകയും മറ്റൊരു സംസ്കാരവുമായി ചേർന്നിണങ്ങുകയും ചെയ്തിട്ടുണ്ട്. യഹോവയുടെ സാക്ഷികളാണ് ക്രിസ്തുയേശുവിന്റെ യഥാർഥ അനുഗാമികളെന്ന് അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്ന മറ്റൊരു ഘടകം ഈ അന്തർദേശീയ പ്രസംഗ-പഠിപ്പിക്കൽ വേലയാണ്.
12 സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് തികഞ്ഞ ബോധ്യമുള്ളതിനാലാണ് സാക്ഷികൾ ഇതെല്ലാം ചെയ്യുന്നത്. യഹോവയുടെ സാക്ഷികളുടെ പക്കൽ സത്യമുണ്ടെന്ന് ദശലക്ഷങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്ന മറ്റെന്തെങ്കിലുമുണ്ടോ?—റോമർ 14:17, 18 വായിക്കുക.
അവർ വിശ്വസിക്കുന്നതിന്റെ കാരണം
13. സാക്ഷികൾ സംഘടനയെ ശുദ്ധമായി കാത്തുസൂക്ഷിച്ചിരിക്കുന്നത് എങ്ങനെ?
13 സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് ഉത്തമബോധ്യം വന്നിട്ടുള്ള നമ്മുടെ നാളിലെ അർപ്പിതരായ ക്രിസ്ത്യാനികളുടെ അനുഭവസാക്ഷ്യങ്ങളിൽനിന്ന് നമുക്ക് പ്രയോജനം നേടാനാകും. ദീർഘകാലമായി യഹോവയുടെ ഒരു സാക്ഷിയായിരുന്നിട്ടുള്ള ഒരു വ്യക്തി തന്റെ വികാരങ്ങൾ ഇങ്ങനെ പങ്കുവെച്ചു: “ബുദ്ധിയുപദേശമോ ശിക്ഷണമോ ആവശ്യമായിട്ടുള്ളത് ആർക്കായിരുന്നാലും ശരി, അതു നൽകിക്കൊണ്ട് യഹോവയുടെ സംഘടനയെ ധാർമികമായി ശുദ്ധവും കറയറ്റതും ആയി കാത്തുസൂക്ഷിക്കാൻ എല്ലാ ശ്രമങ്ങളും ചെയ്യുന്നുണ്ട്.” ധാർമികമായി ഈ ഉന്നതനിലവാരത്തിൽ എത്തിച്ചേരാൻ എങ്ങനെയാണ് സാധിക്കുന്നത്? ദൈവവചനത്തിൽ നിഷ്കർഷിച്ചിട്ടുള്ള നിലവാരവും യേശുവും ശിഷ്യന്മാരും വെച്ചിട്ടുപോയ മാതൃകയും പിൻപറ്റുന്നതു മുഖാന്തരമാണ് അത് സാധ്യമാകുന്നത്. തന്നിമിത്തം, യഹോവയുടെ സാക്ഷികളുടെ ആധുനികകാലചരിത്രം പരിശോധിച്ചാൽ, ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാത്തതിന്റെ പേരിൽ താരതമ്യേന ചുരുക്കം ചിലരെ മാത്രമേ ക്രിസ്തീയസഭയിൽനിന്ന് പുറത്താക്കേണ്ടിവന്നിട്ടുള്ളൂ. ദൈവാംഗീകാരമില്ലാത്ത ജീവിതം നയിച്ചിരുന്നവരെങ്കിലും മനഃപരിവർത്തനം വരുത്തിയവർ ഉൾപ്പെടെ, ബഹുഭൂരിപക്ഷവും ശുദ്ധവും മാതൃകായോഗ്യവും ആയ ഒരു ജീവിതരീതി നിലനിറുത്തുന്നു.—1 കൊരിന്ത്യർ 6:9-11 വായിക്കുക.
14. പുറത്താക്കപ്പെട്ട അനേകർ എന്തു ചെയ്തിരിക്കുന്നു, എന്തു ഫലത്തോടെ?
14 തിരുവെഴുത്തു മാർഗനിർദേശത്തിനു ചേർച്ചയിൽ, സഭയിൽനിന്ന് പുറത്താക്കപ്പെട്ടവരുടെ കാര്യമോ? തങ്ങളുടെ ക്രിസ്തീയമല്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ച് അനുതപിച്ച് ആയിരക്കണക്കിന് ആളുകൾ സഭയിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. (2 കൊരിന്ത്യർ 2:6-8 വായിക്കുക.) ബൈബിളിന്റെ ഉന്നതമായ പെരുമാറ്റച്ചട്ടം ഉയർത്തിപ്പിടിക്കുന്നതിന്റെ ഫലമായി, വിശ്വാസവും ആശ്രയവും അർപ്പിക്കാനാകുന്ന ശുദ്ധമായ ഒരു ക്രിസ്തീയസഭ ഇന്ന് ഭൂമിയിൽ നിലവിലിരിക്കുന്നു. ‘എന്തുമാകാം’ എന്ന ഒരു അനുവാദാത്മക സമീപനം ഇന്ന് ക്രൈസ്തവലോകത്തിലെ പല പള്ളികളും വെച്ചുപൊറുപ്പിക്കുന്നു. എന്നാൽ ഇതിനു കടകവിരുദ്ധമായി യഹോവയുടെ സാക്ഷികൾ ദൈവികനിലവാരങ്ങളോട് പറ്റിനിൽക്കുന്നത്, അവർ സത്യത്തിന് ചേർച്ചയിൽ ജീവിക്കുന്ന ആളുകളാണെന്ന് അനേകരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
15. താൻ കണ്ടെത്തിയിരിക്കുന്നതുതന്നെയാണ് സത്യം എന്ന് ഒരു സഹോദരന് ബോധ്യംവന്നത് എങ്ങനെ?
15 അനുഭവപരിചയമുള്ള മറ്റു സാക്ഷികൾ തങ്ങൾ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? 50 വയസ്സു കഴിഞ്ഞ ഒരു സഹോദരൻ ഇങ്ങനെ വിശദീകരിക്കുന്നു: “പിൻവരുന്ന മൂന്ന് അടിസ്ഥാനസത്യങ്ങളിൽ ആണ് എന്റെ വിശ്വാസം നിലകൊള്ളുന്നതെന്ന് കൗമാരപ്രായംമുതൽത്തന്നെ ഞാൻ വിശ്വസിച്ചുപോന്നിരുന്നു: (1) ദൈവം സ്ഥിതിചെയ്യുന്നുണ്ട്; (2) അവൻ ബൈബിൾ നിശ്ശ്വസ്തമാക്കി; (3) ഇന്ന് യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയസഭയെ അവൻ ഉപയോഗിക്കുകയും അനുഗ്രഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. വർഷങ്ങളിൽ ഉടനീളം പഠനവേളകളിൽ ആ മൂന്ന് കാര്യങ്ങളെ ഞാൻ പരിശോധിക്കുകയും അവ വാസ്തവത്തിൽ ഉറച്ച അടിസ്ഥാനത്തിന്മേലാണോ എന്ന് സ്വയം ചോദിക്കുകയും ചെയ്യുമായിരുന്നു. വർഷങ്ങൾ കടന്നുപോകവെ, അവയിൽ ഓരോന്നിനുമുള്ള തെളിവുകൾ ഗണ്യമായി വർധിച്ചുവന്നിരിക്കുന്നു. തത്ഫലമായി നമുക്കുള്ളത് സംശയലേശമെന്യേ സത്യംതന്നെയാണ് എന്ന എന്റെ വിശ്വാസം പൂർവാധികം ഈടുറ്റതും എന്റെ ബോധ്യം ആഴമുള്ളതും ആയിത്തീർന്നിരിക്കുന്നു.”
16. താൻ സത്യം കണ്ടെത്തിയെന്ന് ഒരു സഹോദരിക്ക് ബോധ്യംവന്നത് എങ്ങനെ?
16 ന്യൂയോർക്കിലെ ലോകാസ്ഥാനത്ത് സേവിക്കുന്ന വിവാഹിതയായ ഒരു സഹോദരി യഹോവയുടെ സംഘടനയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു: “യഹോവയുടെ നാമം സധൈര്യം പ്രഘോഷിക്കുന്ന ഒരേയൊരു സംഘടന ഇതുമാത്രമാണ്. ബൈബിളിൽ ദിവ്യനാമം 7,000-ത്തോളം പ്രാവശ്യം കാണപ്പെടുന്നുണ്ടെന്ന് ഓർക്കുമ്പോൾ അതു തികച്ചും ന്യായയുക്തമല്ലേ! 2 ദിനവൃത്താന്തം 16:9-ൽ കാണുന്ന പ്രോത്സാഹനവാക്കുകൾ ഞാൻ വിലമതിക്കുന്നു. ‘യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.’” സഹോദരി തുടരുന്നു: “എന്റെ ഹൃദയവും യഹോവയിങ്കൽ ഏകാഗ്രമായിരുന്നാലല്ലേ അവൻ എന്റെ കാര്യത്തിലും തന്നെത്താൻ ബലവാനെന്നു കാണിക്കുകയുള്ളൂ. അതെങ്ങനെ സാധിക്കുമെന്ന് സത്യം എനിക്ക് കാണിച്ചുതന്നിരിക്കുന്നു. യഹോവയുമായുള്ള എന്റെ ബന്ധമാണ് എനിക്ക് ഏറ്റവും വിലയേറിയത്. ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനമാണ് എന്നെ നിലനിറുത്തുന്നത്. അതു ലഭ്യമാക്കുന്നതിൽ യേശു വഹിച്ച പങ്കും ഞാൻ വിലമതിക്കുന്നു.”
17. മുമ്പ് നിരീശ്വരവാദിയായിരുന്ന ഒരാൾക്ക് എന്തു ബോധ്യമായി, എന്തുകൊണ്ട്?
17 മുമ്പ് നിരീശ്വരവാദിയായിരുന്ന ഒരാൾ ഇങ്ങനെ തുറന്നുപറഞ്ഞു: “മനുഷ്യവർഗം ജീവിതം ആസ്വദിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ അവൻ എക്കാലത്തേക്കും കഷ്ടപ്പാട് അനുവദിക്കുകയില്ലെന്നും സൃഷ്ടിക്രിയകൾ എന്നെ ബോധ്യപ്പെടുത്തുന്നു. കൂടാതെ, ലോകം അഭക്തിയിലേക്ക് കൂപ്പുകുത്തവെ യഹോവയുടെ ജനം വിശ്വാസത്തിലും തീക്ഷ്ണതയിലും സ്നേഹത്തിലും മേൽക്കുമേൽ അഭിവൃദ്ധി പ്രാപിക്കുകയാണ്. യഹോവയുടെ ആത്മാവിനു മാത്രമേ ഈ ആധുനികകാല അത്ഭുതം പ്രവർത്തിക്കാനാകൂ.”—1 പത്രോസ് 4:1-4 വായിക്കുക.
18. മറ്റു രണ്ട് സഹോദരന്മാരുടെ അനുഭവസാക്ഷ്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
18 നമ്മൾ പ്രസംഗിക്കുന്ന സത്യത്തിൽ വിശ്വസിക്കുന്നതിന് തനിക്കുള്ള കാരണങ്ങളെക്കുറിച്ച് മറ്റൊരു ദീർഘകാലസാക്ഷി പിൻവരുന്നപ്രകാരം പറഞ്ഞു: “ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനിത്വത്തിന്റെ മാതൃകയിലേക്ക് മടങ്ങിപ്പോകാൻ സാക്ഷികൾ ആത്മാർഥമായി പരിശ്രമിച്ചിരിക്കുന്നെന്ന് വർഷങ്ങളായുള്ള പഠനത്തിലൂടെ എനിക്ക് ബോധ്യംവന്നിരിക്കുന്നു. ലോകമെങ്ങും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. യഹോവയുടെ സാക്ഷികളുടെ ആഗോള ഐക്യം സ്വന്തകണ്ണാലെ കണ്ടറിയാൻ എനിക്കായി. ബൈബിൾസത്യം എനിക്ക് സന്തോഷവും സംതൃപ്തിയും നൽകിയിരിക്കുന്നു.” 60 വയസ്സ് കഴിഞ്ഞ ഒരു സഹോദരനോട്, അദ്ദേഹം സത്യം കണ്ടെത്തിയിരിക്കുന്നു എന്ന് ഉറപ്പോടെ വിശ്വസിക്കുന്നതിന്റെ കാരണം വിശദീകരിക്കാമോ എന്നു ചോദിച്ചപ്പോൾ യേശുക്രിസ്തുവിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യേശുവിന്റെ ജീവിതവും ശുശ്രൂഷയും ശ്രദ്ധാപൂർവം പഠിച്ചതിലൂടെ, നാം അവന്റെ മാതൃക നന്നായി വിലമതിക്കാൻ ഇടയായിരിക്കുന്നു. ക്രിസ്തുയേശുവിലൂടെ ദൈവത്തോട് അടുത്തുചെല്ലാൻ ജീവിതശൈലിയിൽത്തന്നെ നമ്മൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. രക്ഷയ്ക്കുള്ള അടിസ്ഥാനമെന്ന നിലയിൽ ക്രിസ്തുവിന്റെ മറുവിലയാഗത്തെ നാം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നു. അവൻ മരിച്ചവരിൽനിന്നും ഉയിർപ്പിക്കപ്പെട്ടെന്ന് നമുക്കറിയാം. ആ വസ്തുതയ്ക്ക് ദൃക്സാക്ഷികളായവരുടെ ആശ്രയയോഗ്യമായ സാക്ഷ്യം നമുക്കുണ്ട്.”—1 കൊരിന്ത്യർ 15:3-8 വായിക്കുക.
സത്യം ഉപയോഗിച്ച് നാം എന്തു ചെയ്യണം?
19, 20. (എ) റോമിലെ സഭയ്ക്ക് എഴുതവെ ഏത് ഉത്തരവാദിത്വത്തെക്കുറിച്ച് പൗലോസ് ഊന്നിപ്പറഞ്ഞു? (ബി) സമർപ്പിതക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് എന്തു പദവിയുണ്ട്?
19 അയൽക്കാരെ സ്നേഹിക്കുന്ന ക്രിസ്ത്യാനികളെന്ന നിലയിൽ സത്യത്തിന്റെ അമൂല്യപരിജ്ഞാനം മറ്റുള്ളവരിൽനിന്ന് പിടിച്ചുവെക്കാൻ നമുക്കാവില്ല. റോമിലെ സഭയിലുള്ള സഹോദരങ്ങളോട് പൗലോസ് ഇങ്ങനെ പറഞ്ഞു: “യേശു കർത്താവ് ആകുന്നു എന്നിങ്ങനെ, ‘നിന്റെ വായിലുള്ള വചനം’ നീ പരസ്യമായി പ്രഖ്യാപിക്കുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്യുന്നെങ്കിൽ നീ രക്ഷിക്കപ്പെടും; എന്തെന്നാൽ ഒരുവൻ ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കുകയും വായ്കൊണ്ടു രക്ഷയ്ക്കായി പരസ്യപ്രഖ്യാപനം നടത്തുകയും ചെയ്യുന്നു.”—റോമ. 10:9, 10.
20 യഹോവയുടെ സമർപ്പിതസാക്ഷികളായ നമുക്ക്, സത്യം നമ്മുടെ പക്കലുണ്ടെന്ന് തികഞ്ഞ ബോധ്യമുണ്ട്. ദൈവരാജ്യഭരണത്തെക്കുറിച്ചുള്ള മനംകുളിർപ്പിക്കുന്ന വാർത്ത മറ്റുള്ളവരെ പഠിപ്പിക്കാനുള്ള പദവിയെക്കുറിച്ച് ബോധവാന്മാരുമാണ് നാം. പ്രസംഗനിയമനം നിറവേറ്റിക്കൊണ്ട് ആളുകളോട് സംസാരിക്കവെ ബൈബിളിൽനിന്ന് നാം പഠിപ്പിക്കുന്ന കാര്യങ്ങൾ മാത്രമല്ല, നമ്മുടെ വാക്കിലും നോക്കിലും സ്ഫുരിക്കുന്ന ബോധ്യവും അനേകരിൽ മതിപ്പുളവാക്കുമാറാകട്ടെ!
^ ഖ. 3 യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 191-198, 448-454 പേജുകൾ കാണുക.