യഹോവയോടൊപ്പം വേല ചെയ്യാനുള്ള നിങ്ങളുടെ പദവി മുറുകെപ്പിടിച്ചുകൊൾക!
“ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ.”—1 കൊരി. 3:9.
1. വേലയോടുള്ള യഹോവയുടെ മനോഭാവം എന്താണ്, അതുകൊണ്ട് അവൻ എന്തു ചെയ്തു?
യഹോവ വേല ചെയ്യുന്നതിൽ സന്തോഷിക്കുന്നു. (സങ്കീ. 135:6; യോഹ. 5:17) സമാനമായ സന്തോഷവും സംതൃപ്തിയും ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളും ആസ്വദിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ അവർക്കു പ്രതിഫലദായകമായ വേല നിയമിച്ച് നൽകിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, സകലവും സൃഷ്ടിക്കുന്നതിൽ അവൻ തന്റെ ആദ്യജാതപുത്രനെ കൂടെക്കൂട്ടി. (കൊലോസ്യർ 1:15, 16 വായിക്കുക.) മനുഷ്യനായി വരുന്നതിനുമുമ്പ് യേശു സ്വർഗത്തിൽ ദൈവത്തോടൊപ്പം ഒരു “ശില്പി”യായിരുന്നതായി ബൈബിൾ പറയുന്നു.—സദൃ. 8:30.
2. ആത്മസൃഷ്ടികൾക്ക് എക്കാലത്തും അർഥവത്തും സംതൃപ്തികരവും ആയ വേലയുണ്ടായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
2 യഹോവ തന്റെ ആത്മപുത്രന്മാർക്ക് എല്ലായ്പോഴും വേല നിയമിച്ച് കൊടുക്കുന്നുവെന്ന് തെളിയിക്കുന്ന വിവരണങ്ങൾ ബൈബിളിൽ ഉടനീളം കാണാനാകും. ആദാമും ഹവ്വായും പാപം ചെയ്യുകയും അവരെ പറുദീസാഭവനത്തിൽനിന്ന് പുറത്താക്കുകയും ചെയ്ത ശേഷം, “ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻതോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.” (ഉല്പ. 3:24) അതുപോലെ, ‘ഉടനെ സംഭവിക്കാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് യഹോവ തന്റെ ദൂതനെ അയച്ചു’ എന്ന് വെളിപാട് 22:6 വെളിപ്പെടുത്തുന്നു.
മനുഷ്യർക്കു ലഭിച്ച നിയമനങ്ങൾ
3. ഭൂമിയിലായിരുന്നപ്പോൾ യേശു തന്റെ പിതാവിന്റെ മാതൃക അനുകരിച്ചത് എങ്ങനെ?
3 യേശു ഒരു പൂർണമനുഷ്യനായി ഭൂമിയിൽ ജീവിച്ചപ്പോൾ, യഹോവ കൊടുത്ത വേല സന്തോഷത്തോടെ ചെയ്തുതീർത്തു. പിതാവിന്റെ മാതൃക അനുകരിച്ചുകൊണ്ട് യേശുവും ശിഷ്യന്മാർക്ക് ഒരു സുപ്രധാനവേല നിയമിച്ചുനൽകി. അവർ ചെയ്യുമായിരുന്ന കാര്യങ്ങൾ സംബന്ധിച്ച് ആകാംക്ഷ ജനിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും.” (യോഹ. 14:12) ആ വേലയുടെ അടിയന്തിരത ഊന്നിപ്പറഞ്ഞുകൊണ്ട് യേശു വിശദീകരിച്ചു: “പകലായിരിക്കുമ്പോൾത്തന്നെ എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യണം. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു.”—യോഹ. 9:4.
4-6. (എ) നോഹയും മോശയും യഹോവയിൽനിന്നു ലഭിച്ച നിയമനങ്ങൾ പൂർത്തിയാക്കിയതുകൊണ്ട് നമുക്ക് എന്തു പ്രയോജനമുണ്ട്? (ബി) മനുഷ്യർക്കുള്ള ദൈവികനിയമനങ്ങൾക്കെല്ലാം എന്തു പൊതുവായ പ്രത്യേകതയുണ്ട്?
4 യേശുവിന്റെ നാളുകൾക്കു മുമ്പും മനുഷ്യർക്ക് സംതൃപ്തിദായകമായ വേല ലഭിച്ചിട്ടുണ്ട്. ആദാമും ഹവ്വായും തങ്ങൾക്കു ലഭിച്ച നിയമനം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും മറ്റ് അനേകർ ദൈവം കല്പിച്ചതുപോലെ ചെയ്തിട്ടുണ്ട്. (ഉല്പ. 1:28) പ്രളയത്തിൽനിന്ന് രക്ഷപ്പെടാനായി എങ്ങനെ ഒരു പെട്ടകം പണിയണം എന്നതിനുള്ള കൃത്യമായ നിർദേശങ്ങൾ നോഹയ്ക്കു ലഭിച്ചു. യഹോവ ആവശ്യപ്പെട്ട കാര്യങ്ങൾ അവൻ ശ്രദ്ധാപൂർവം നിറവേറ്റി. അവൻ ഹൃദയപൂർവം കഠിനാധ്വാനം ചെയ്തതിന്റെ ഫലമായി നാം ഇന്ന് ജീവിച്ചിരിക്കുന്നു!—ഉല്പ. 6:14-16, 22; 2 പത്രോ. 2:5.
5 സമാഗമനകൂടാരത്തിന്റെ നിർമാണത്തിനും പൗരോഹിത്യ ക്രമീകരണങ്ങൾക്കും വേണ്ട കൃത്യമായ നിർദേശങ്ങൾ മോശയ്ക്കു ലഭിച്ചു. അവൻ അത് അടുത്ത് പിൻപറ്റി. (പുറ. 39:32; 40:12-16) ആ നിയമനം മോശ വിശ്വസ്തതയോടെ പൂർത്തിയാക്കിയതിൽനിന്ന് ഇന്നും നാം പ്രയോജനം അനുഭവിക്കുന്നു. എങ്ങനെ? ന്യായപ്രമാണത്തിലെ ആ സവിശേഷതകൾ ‘വരാനിരുന്ന നന്മകളുടെ’ പ്രതീകമായിരുന്നെന്ന് അപ്പൊസ്തലനായ പൗലോസ് വിശദീകരിച്ചു.—എബ്രാ. 9:1-5, 9; 10:1.
6 തന്റെ ഉദ്ദേശ്യം പടിപടിയായി നിവർത്തിക്കവെ ദൈവം തന്റെ ദാസന്മാർക്കു കാലാകാലങ്ങളിൽ വ്യത്യസ്തങ്ങളായ നിയമനങ്ങൾ കൊടുക്കുന്നു. എങ്കിലും ആ നിയമിതവേലകൾ എല്ലാം യഹോവയെ മഹത്ത്വപ്പെടുത്തുകയും വിശ്വാസമുള്ള മനുഷ്യവർഗത്തിന് പ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്. മനുഷ്യനായി വരുന്നതിനു മുമ്പും പിന്നീട് ഭൂമിയിലായിരുന്നപ്പോഴും യേശു ചെയ്ത കാര്യങ്ങളും അതിൽ ഉൾപ്പെടുന്നു. (യോഹ. 4:34; 17:4) സമാനമായി ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന വേലയും യഹോവയെ മഹത്ത്വപ്പെടുത്തുന്നു. (മത്താ. 5:16; 1 കൊരിന്ത്യർ 15:58 വായിക്കുക.) അങ്ങനെ പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
നിയമിതവേലയോട് ഉചിതമായ മനോഭാവം നിലനിറുത്തുക
7, 8. (എ) ഇന്ന് ക്രിസ്ത്യാനികൾക്ക് ചെയ്യാൻ പദവി ലഭിച്ചിരിക്കുന്ന വേല ഏതെന്ന് വിശദീകരിക്കുക. (ബി) യഹോവയിൽനിന്നുള്ള മാർഗനിർദേശങ്ങളോട് നാം എങ്ങനെ പ്രതികരിക്കണം?
7 അപൂർണരായ മനുഷ്യരെ തന്റെ കൂട്ടുവേലക്കാരായി സേവിക്കാൻ യഹോവ ക്ഷണിച്ചിരിക്കുന്നു. എത്ര വിശിഷ്ടമായ ഒരു പദവിയാണത്! (1 കൊരി. 3:9) സമ്മേളനഹാളുകൾ, രാജ്യഹാളുകൾ, ബ്രാഞ്ചോഫീസുകൾ എന്നിവയുടെ നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ നോഹയെയും മോശയെയും പോലെ അക്ഷരീയ നിർമാണവേലയിൽ പങ്കെടുക്കുന്നു. പ്രാദേശിക രാജ്യഹാൾ പുതുക്കിപ്പണിയുന്നതിൽ ഏർപ്പെട്ടിരിക്കുകയാണോ നിങ്ങൾ? ന്യൂയോർക്കിലെ വോർവിക്കിലുള്ള നമ്മുടെ ലോകാസ്ഥാനത്തിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളാണോ നിങ്ങൾ? (കലാകാരന്റെ ഭാവനയിലുള്ള, ലേഖനാരംഭത്തിലെ ചിത്രം കാണുക.) എവിടെയായാലും നിങ്ങളുടെ പദവിയെ വിലമതിപ്പോടെ കാണുക. ഇവയെല്ലാം വിശുദ്ധസേവനമാണ്. എന്നിരുന്നാലും, മുഖ്യമായും ഒരു ആത്മീയ നിർമാണവേലയിൽ പങ്കെടുക്കാനാണ് ക്രിസ്ത്യാനികളെ ക്ഷണിച്ചിരിക്കുന്നത്. ഇതിന്റെയും ഉദ്ദേശ്യം യഹോവയെ മഹത്ത്വപ്പെടുത്തുകയും അനുസരണമുള്ള മനുഷ്യർക്കു പ്രയോജനം കൈവരുത്തുകയും ചെയ്യുക എന്നതാണ്. (പ്രവൃ. 13:47-49) ഈ വേല ഏറ്റവും മെച്ചമായി ചെയ്യാനാവശ്യമായ നല്ല മാർഗനിർദേശങ്ങൾ ദൈവത്തിന്റെ സംഘടനയിലൂടെ നമുക്കു ലഭിക്കുന്നു. ചിലപ്പോഴൊക്കെ പുതിയ ചില നിയമനങ്ങൾ നമുക്കു ലഭിച്ചേക്കാം എന്നാണ് അതിന്റെ അർഥം.
8 യഹോവയുടെ വിശ്വസ്തദാസർ എക്കാലവും ദിവ്യാധിപത്യ മാർഗനിർദേശങ്ങൾക്കു കീഴ്പെടാൻ മനസ്സൊരുക്കം കാണിച്ചിട്ടുണ്ട്. (എബ്രായർ 13:7, 17 വായിക്കുക.) നമുക്കു ലഭിച്ച നിയമനം ഒരു പ്രത്യേകവിധത്തിൽ ചെയ്യേണ്ടതിന്റെ കാരണങ്ങൾ തുടക്കത്തിൽ നമുക്ക് പൂർണമായി മനസ്സിലായെന്നുവരില്ല. എന്നിരുന്നാലും, ആവശ്യമെന്ന് യഹോവ കരുതുന്ന മാറ്റങ്ങൾ അവൻ വരുത്തുമ്പോൾ അവനുമായി സഹകരിക്കുന്നത് പ്രയോജനങ്ങൾ കൈവരുത്തും എന്ന് നമുക്ക് പൂർണബോധ്യമുണ്ട്.
9. വേല ചെയ്യുന്നതു സംബന്ധിച്ച് മൂപ്പന്മാർ സഭയ്ക്ക് എന്തു മാതൃകയാണ് വെക്കുന്നത്?
9 യഹോവയുടെ ഇഷ്ടം നിറവേറ്റാനുള്ള ശക്തമായ ആഗ്രഹം, സഭയിൽ മൂപ്പന്മാർ നേതൃത്വം വഹിക്കുന്ന വിധത്തിൽ ദർശിക്കാനാകും. (2 കൊരി. 1:24; 1 തെസ്സ. 5:12, 13) കഠിനവേല ചെയ്യാനും മാറിവരുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ടു പോകാനും അവർ മനസ്സൊരുക്കം കാണിക്കുന്നു. സ്ഥാപിതമായ ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാനുള്ള പുതിയ വിധങ്ങളുമായി അവർ മനസ്സോടെ പൊരുത്തപ്പെടുന്നു. ടെലിഫോൺ സാക്ഷീകരണം, തുറമുഖസാക്ഷീകരണം, പരസ്യസാക്ഷീകരണം തുടങ്ങിയവയൊക്കെ സംഘടിപ്പിക്കാൻ ചിലർ ആദ്യമൊക്കെ മടി കാണിച്ചേക്കാമെങ്കിലും പെട്ടെന്നുതന്നെ അവർ അതിന്റെ നല്ല ഫലങ്ങൾ തിരിച്ചറിയുന്നു. ഉദാഹരണത്തിന് ജർമനിയിലെ നാലു പയനിയർമാർ, കാലങ്ങളായി പ്രവർത്തിക്കാതിരുന്ന ഒരു ബിസിനെസ് പ്രദേശത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചു. മിഖായേൽ പറയുന്നു: “കുറെ വർഷങ്ങളായി ഇത്തരം ശുശ്രൂഷയിൽ ഞങ്ങൾ ഏർപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആദ്യം ഞങ്ങൾക്ക് ആകെയൊരു ബുദ്ധിമുട്ടായിരുന്നു. പക്ഷേ, യഹോവ അത് കാണുന്നുണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണ് മറക്കാനാകാത്ത, സന്തോഷകരമായ ഒരു വേല അന്ന് രാവിലെ ഞങ്ങൾക്ക് ആസ്വദിക്കാനായത്. നമ്മുടെ രാജ്യ ശുശ്രൂഷയിലെ നിർദേശങ്ങൾ പിൻപറ്റുകയും പിന്തുണയ്ക്കായി യഹോവയിൽ ആശ്രയിക്കുകയും ചെയ്തതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു!” സാക്ഷീകരിക്കാനുള്ള പുതിയ പുതിയ മാർഗങ്ങൾ നിങ്ങളുടെ പ്രദേശത്ത് പരീക്ഷിച്ചുനോക്കാൻ നിങ്ങൾ ഉത്സാഹമുള്ളവരാണോ?
10. സംഘടനാപരമായ എന്തു മാറ്റങ്ങളാണ് അടുത്തിടെ നടന്നത്?
10 ചിലപ്പോഴൊക്കെ സംഘടനയോടു ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വേണ്ടിവന്നേക്കാം. അടുത്തകാലത്ത് പല ബ്രാഞ്ചോഫീസുകളും മറ്റുള്ളവയുമായി ലയിപ്പിച്ചിട്ടുണ്ട്. ആ ബ്രാഞ്ചോഫീസുകളിൽ സേവിച്ചിരുന്ന സഹോദരീസഹോദരന്മാർക്ക് പല പൊരുത്തപ്പെടുത്തലുകളും വരുത്തേണ്ടിവന്നു. എങ്കിലും ആ മാറ്റങ്ങൾ കൈവരുത്തിയ പ്രയോജനങ്ങൾ, ഉൾപ്പെട്ടിരുന്ന എല്ലാവർക്കും വൈകാതെ വ്യക്തമായി. (സഭാ. 7:8) യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രത്തിൽ ഒരു പങ്കു വഹിക്കാൻ കഴിയുന്നതിൽ അത്തരം മനസ്സൊരുക്കമുള്ള വേലക്കാർ എത്ര ധന്യരാണ്!
11-13. സംഘടനാപരമായ മാറ്റങ്ങൾമൂലം ചിലർ ഏതു വെല്ലുവിളികൾ നേരിട്ടിരിക്കുന്നു?
11 ബ്രാഞ്ചുകളുടെ ഒന്നിപ്പിക്കൽ മൂലം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നവരിൽനിന്ന് മൂല്യവത്തായ പാഠങ്ങൾ നമുക്ക് പഠിക്കാൻ കഴിയും. ചിലർ തങ്ങളുടെ ബെഥേൽ ഭവനങ്ങളിൽ പതിറ്റാണ്ടുകളായി മുഴുസമയം സേവിച്ചവരാണ്. മധ്യ അമേരിക്കയിലെ ഒരു ചെറിയ ബെഥേൽ കുടുംബത്തോടൊപ്പം സേവിച്ചിരുന്ന ഒരു ദമ്പതികളോട് അതിന്റെ ഏകദേശം 30 മടങ്ങ് വലിപ്പമുള്ള മെക്സിക്കോയിലെ ബെഥേൽ കുടുംബത്തിലേക്ക് പോകാൻ ആവശ്യപ്പെട്ടു. റോഖേല്യോ പറയുന്നു: “കുടുംബത്തെയും കൂട്ടുകാരെയും വിട്ടുപോകുന്നത് വളരെ പ്രയാസമായിരുന്നു.” മെക്സിക്കോയിലേക്ക് പോകേണ്ടിവന്ന മറ്റൊരു സഹോദരനായ ക്വാൻ പറയുന്നു: “പിന്നെയും പിറന്ന് പിച്ചവെച്ചു തുടങ്ങിയതുപോലെയായിരുന്നു അത്. പുതിയ ബന്ധങ്ങൾ കണ്ടെത്തണമായിരുന്നു. പുതിയ രീതികളും ചിന്താഗതികളും ആയി പൊരുത്തപ്പെടേണ്ടത് ആവശ്യമായിരുന്നു.
12 യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നും ജർമനിയിലെ ബ്രാഞ്ചോഫീസിലേക്ക് മാറേണ്ടിവന്ന ബെഥേൽ അംഗങ്ങൾക്കും സമാനമായ വെല്ലുവിളികൾ നേരിടേണ്ടി വന്നു. സ്വിറ്റ്സർലൻഡിലെ പ്രൗഢമായ ആൽപൈൻ പർവതനിരകളുടെ ശാന്തഗംഭീരമായ ചുറ്റുപാടിൽനിന്നും മാറിപ്പോകേണ്ടിവന്നവരുടെ വിഷമം, പർവതങ്ങളുടെ ദൃശ്യഭംഗി ആസ്വദിക്കുന്നവർക്ക് മനസ്സിലാക്കാനാകും. ഓസ്ട്രിയയിൽനിന്ന് പോന്നവർക്ക് അവിടത്തെ ഏറെ ശാന്തമായ ജീവിതരീതിയെക്കുറിച്ച് ഓർത്തപ്പോൾ ആദ്യമൊക്കെ നഷ്ടബോധം തോന്നി.
13 മറ്റൊരു രാജ്യത്തേക്ക് ജീവിതം പറിച്ചുനടേണ്ടിവരുന്നവർക്ക് പുതിയ താമസസൗകര്യങ്ങളുമായി പൊരുത്തപ്പെടുകയും പരിചയമില്ലാത്ത സഹോദരീസഹോദരന്മാരോടൊത്ത് വേല ചെയ്യുകയും, ഒരുപക്ഷേ പുതിയ ഒരു ജോലി പഠിച്ചെടുക്കുകയും ഒക്കെ ചെയ്യേണ്ടതുണ്ടായിരിക്കാം. കൂടാതെ പുതിയ ഒരു സഭയോടൊത്ത് സഹവസിക്കുകയും പുതിയ ഒരു പ്രദേശത്ത് ഒരുപക്ഷേ പുതിയ ഒരു ഭാഷയിൽ സാക്ഷീകരിക്കുകയും ചെയ്യേണ്ടിവന്നേക്കാം. അത്തരം മാറ്റങ്ങൾ വരുത്തുക ബുദ്ധിമുട്ടായിരുന്നേക്കാം. എന്നിരുന്നാലും അനേകം ബെഥേൽ അംഗങ്ങൾ ആ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു. അവർ അങ്ങനെ ചെയ്തിരിക്കുന്നത് എന്തുകൊണ്ടാണ്?
14, 15. (എ) നിയമനം എന്തായാലും യഹോവയോടൊപ്പം പ്രവർത്തിക്കാനുള്ള പദവിയെ വിലമതിക്കുന്നെന്ന് അനേകർ തെളിയിച്ചിരിക്കുന്നത് എങ്ങനെ? (ബി) അവർ നമുക്ക് ഉത്തമമാതൃകയായിരിക്കുന്നത് എങ്ങനെ?
14 ഗ്രൈറ്റൽ പറയുന്നു: “യഹോവയോടുള്ള എന്റെ സ്നേഹം ഒരു രാജ്യത്തിനോ ഒരു കെട്ടിടത്തിനോ ഏതെങ്കിലും പദവികൾക്കോ അതീതമാണെന്നു തെളിയിക്കാനുള്ള ഒരു അവസരമായിക്കണ്ട്, എനിക്കു ലഭിച്ച പുതിയ നിയമനം ഞാൻ സ്വീകരിച്ചു.” ഡേയ്സ്ക പറയുന്നു: “യഹോവയിൽനിന്നാണല്ലോ എനിക്ക് ക്ഷണം ലഭിച്ചിരിക്കുന്നതെന്ന് ഓർത്തപ്പോൾ ഞാൻ അത് സന്തോഷത്തോടെ സ്വീകരിച്ചു.” ആൻഡ്രേയും ഗേബ്രിയേലയും അതിനോടു യോജിക്കുന്നു: “ഞങ്ങളുടെ വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവെച്ച് യഹോവയെ കൂടുതലായി സേവിക്കുന്നതിനുള്ള ഒരു അവസരമായി ഞങ്ങൾ ഇതിനെ കാണുന്നു. ഞങ്ങൾ സ്വയം ഇങ്ങനെ പറഞ്ഞു: ‘യഹോവയിൽനിന്ന് മാറ്റത്തിന്റെ കാറ്റുവീശുമ്പോൾ അതിന് എതിരെ തുഴയാതെ, പായ വിരിച്ചുകെട്ടി കാറ്റിന്റെ ഗതിക്കൊപ്പം മുന്നോട്ടു നീങ്ങുകയാണു വേണ്ടത്.’”
15 ബ്രാഞ്ചുകൾ ലയിപ്പിച്ചതിനാൽ ചില ബെഥേൽ അംഗങ്ങളെ പയനിയർമാരായി നിയമിച്ചു. ഡെന്മാർക്ക്, നോർവേ, സ്വീഡൻ എന്നീ ബ്രാഞ്ചുകൾ കൂട്ടിച്ചേർത്ത് സ്കാൻഡിനേവിയൻ ബ്രാഞ്ച് രൂപീകരിച്ചപ്പോൾ പലരുടെയും കാര്യത്തിൽ അങ്ങനെ സംഭവിച്ചു. അവരിൽപ്പെട്ടവരായിരുന്നു ഫ്ലോറീയനും കാത്റിനും. അവർ പറയുന്നു: “പുതിയ നിയമനത്തെ ആവേശകരമായ ഒരു വെല്ലുവിളിയായി ഞങ്ങൾ വീക്ഷിക്കുന്നു. എവിടെ സേവിച്ചാലെന്താ, യഹോവ ഞങ്ങളെ ഉപയോഗിക്കുന്നു എന്നതിലാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നെന്ന് സത്യസന്ധമായി പറയാൻ കഴിയും!” ഒരുപക്ഷേ നമ്മിൽ മിക്കവർക്കും ജീവിതത്തിൽ ഒരിക്കലും ഇത്ര വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരില്ലായിരിക്കാം. എന്നിരുന്നാലും, രാജ്യതാത്പര്യങ്ങൾ ഒന്നാമത് വെക്കുന്ന ഈ സഹോദരീസഹോദരന്മാരുടെ മനസ്സൊരുക്കവും സന്നദ്ധതയും നമുക്ക് അനുകരിക്കാൻ കഴിയില്ലേ? (യെശ. 6:8) നിയമനം എവിടെയായാലും യഹോവയോടൊപ്പം പ്രവർത്തിക്കാനുള്ള പദവി മുറുകെപ്പിടിക്കുന്നവരെ യഹോവ എല്ലായ്പോഴും അനുഗ്രഹിക്കുന്നു.
യഹോവയോടൊപ്പം വേല ചെയ്യാനുള്ള നിങ്ങളുടെ പദവി തുടർന്നും ആസ്വദിക്കുക
16. (എ) ഗലാത്യർ 6:4 നമ്മെ എന്തു ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു? (ബി) ഒരു മനുഷ്യന് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ പദവി ഏത്?
16 മറ്റുള്ളവരുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യാനുള്ള പ്രവണത അപൂർണമനുഷ്യർക്കുണ്ട്. എന്നാൽ നമുക്ക് വ്യക്തിപരമായി എത്രത്തോളം ചെയ്യാൻ കഴിയും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദൈവവചനം നമ്മോടു പറയുന്നത്. (ഗലാത്യർ 6:4 വായിക്കുക.) നമ്മിൽ മിക്കവർക്കും സംഘടനയിൽ ഉത്തരവാദിത്വസ്ഥാനങ്ങൾ ഒന്നുമില്ലായിരിക്കാം. ഒരു പയനിയറോ മിഷനറിയോ ആയിരിക്കാനോ ബെഥേലിൽ സേവിക്കാനോ നമുക്ക് എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ഇവയെല്ലാം മഹത്തായ പദവികളാണെന്നത് സത്യംതന്നെ! എന്നാൽ നാം ഒരിക്കലും മറക്കരുതാത്ത ഒന്നുണ്ട്. ഒരു മനുഷ്യന് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ പദവിയാണ് നാം ആസ്വദിക്കുന്നത്. യഹോവയുടെ ഒരു കൂട്ടുവേലക്കാരനായി ക്രിസ്തീയശുശ്രൂഷയിൽ പ്രവർത്തിക്കുക എന്നതാണ് അത്. നാം വിലമതിക്കേണ്ട എത്ര വിശിഷ്ടമായ പദവിയാണ് ഇത്!
17. സാത്താന്റെ ലോകം നിലനിൽക്കുന്നിടത്തോളം ഏത് യാഥാർഥ്യത്തെ നാം അഭിമുഖീകരിക്കും, എന്നാൽ നാം നിരുത്സാഹിതരായിപ്പോകേണ്ടതില്ലാത്തത് എന്തുകൊണ്ട്?
17 സാത്താന്റെ ലോകം നിലനിൽക്കുന്നിടത്തോളം കാലം യഹോവയെ സേവിക്കാനുള്ള അവസരങ്ങൾ നമുക്കെല്ലാം പരിമിതമായിരുന്നേക്കാം. കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ, നമ്മുടെ ആരോഗ്യം, സാഹചര്യങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളും നമ്മുടെ പൂർണമായ നിയന്ത്രണത്തിലല്ലായിരിക്കാം. എന്നാൽ നമ്മെ നിരുത്സാഹത്തിലേക്കു തള്ളിവിടാൻ നാം ഇവയെ ഒന്നും അനുവദിക്കരുത്. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, യഹോവയുടെ നാമത്തിന് സാക്ഷ്യം വഹിക്കുകയും അവന്റെ രാജ്യത്തെ പ്രസിദ്ധമാക്കുകയും ചെയ്തുകൊണ്ട് യഹോവയോടൊപ്പം പ്രവർത്തിക്കാനുള്ള അവസരങ്ങളും സാധ്യതകളും അപ്പോഴും നിങ്ങൾക്കുണ്ട്. നിങ്ങൾ കഴിവിന്റെ പരമാവധി യഹോവയോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; നിങ്ങളെക്കാൾ കൂടുതൽ ചെയ്യാൻ കഴിയുന്നവരുടെ മേൽ അവന്റെ അനുഗ്രഹത്തിനായി പ്രാർഥിച്ചുകൊണ്ടുമിരിക്കുന്നു, അതാണ് പരമപ്രധാനമായ സംഗതി. ഓർക്കുക: യഹോവയുടെ നാമത്തെ സ്തുതിക്കുന്ന ഓരോ വ്യക്തിയും അവന്റെ മുമ്പാകെ വിലയുള്ളവരാണ്!
18. പുതിയ ലോകത്തിലേക്ക് നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ നീട്ടിവെക്കും, എന്തുകൊണ്ട്?
18 നമുക്ക് അപൂർണതകളും ബലഹീനതകളും ഉണ്ടെങ്കിലും യഹോവ സന്തോഷത്തോടെ നമ്മെ അവന്റെ കൂട്ടുവേലക്കാരായി ഉപയോഗിക്കുന്നു. ഈ അന്ത്യനാളുകളിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരായി പ്രവർത്തിക്കാനുള്ള പദവിയെ നാം എത്രയധികം വിലമതിക്കുന്നു! വ്യക്തിപരമായ പല താത്പര്യങ്ങളും പുതിയ ലോകത്തിലേക്ക് മാറ്റിവെക്കാൻ നാം മനസ്സുള്ളവരായിരിക്കണം! അന്ന് ‘യഥാർഥ ജീവൻ,’ അതെ, സന്തോഷവും സമാധാനവും കളിയാടുന്ന ചുറ്റുപാടുകളിൽ നിത്യജീവൻ ആസ്വദിക്കാൻ യഹോവ നമ്മെ അനുവദിക്കും.—1 തിമൊ. 6:18, 19.
19. എന്തു ഭാവിയനുഗ്രഹങ്ങൾ യഹോവ നമുക്കായി കരുതിവെച്ചിരിക്കുന്നു?
19 ഇന്ന്, പുതിയ ലോകത്തിന്റെ പടിവാതിൽക്കൽ നാം എത്തിനിൽക്കുകയാണ്. വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് മോശ ഇസ്രായേൽ ജനതയോട് പറഞ്ഞതിനെക്കുറിച്ച് ചിന്തിക്കുക: ‘നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിനക്കു അഭിവൃദ്ധി നല്കും.’ (ആവ. 30:9) അർമ്മഗെദ്ദോനിൽ ഈ വ്യവസ്ഥിതിക്ക് തിരശ്ശീല വീണുകഴിയുമ്പോൾ, ഇന്നു ദൈവത്തിന്റെ കൂട്ടുവേലക്കാരായി സതീക്ഷ്ണം പ്രവർത്തിക്കുന്നവർ അവൻ വാഗ്ദാനം ചെയ്ത ദേശം കൈവശമാക്കും. അവിടെ പുതിയ ഒരു നിയമനം നമ്മെ കാത്തിരിക്കുന്നുണ്ടാകും: ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കി മാറ്റുക!