ഈ പഴയ ലോകത്തിന്റെ അന്ത്യം നമുക്ക് ഒറ്റക്കെട്ടായി നേരിടാം
“നാം ഒരേ ശരീരത്തിലെ അവയവങ്ങളല്ലോ.”—എഫെ. 4:25.
1, 2. തന്റെ ആബാലവൃദ്ധം ആരാധകരും തന്നെ എങ്ങനെ സേവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്?
യുവപ്രായത്തിലുള്ള ഒരാളാണോ നിങ്ങൾ? എങ്കിൽ യഹോവയുടെ ലോകവ്യാപക സഭയുടെ വളരെ വേണ്ടപ്പെട്ട അംഗങ്ങളിൽ ഒരാളാണ് നിങ്ങൾ. പല നാടുകളിലും യുവജനങ്ങളാണ് സ്നാനമേൽക്കുന്നവരിൽ ഏറെയും. യഹോവയെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ളവരുടെ നിരകളിലേക്ക് നിങ്ങൾ, യുവതികളും യുവാക്കളും, അണിചേരുന്നത് എത്ര ഹൃദയോഷ്മളമായ കാഴ്ചയാണ്!
2 കൂട്ടുകാരോടൊത്ത് ചുറ്റിയടിക്കാനും സമയം ചെലവഴിക്കാനും ഒക്കെ നിങ്ങൾക്ക് വലിയ ഇഷ്ടമായിരിക്കുമെന്നതിൽ സംശയമില്ല. തരപ്പടിക്കാരുമൊത്ത് ചെലവിടുന്ന നിമിഷങ്ങൾ ഒന്നുവേറെതന്നെയാണ്. എന്നിരുന്നാലും, നാം യുവാക്കളായാലും പ്രായമുള്ളവരായാലും, നമ്മുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും, നാമെല്ലാം ഒരുമനപ്പെട്ട് തികഞ്ഞ ഐക്യത്തോടെ തന്നെ ആരാധിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നുമത്രേ” ദൈവം ആഗ്രഹിക്കുന്നത് എന്ന് അപ്പൊസ്തലനായ പൗലോസ് എഴുതി. (1 തിമൊ. 2:3, 4) “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” സത്യാരാധകരെക്കുറിച്ച് വെളിപാട് 7:9 വിവരിക്കുന്നു.
3, 4. (എ) ഇന്നത്തെ അനേകം യുവാക്കൾക്കിടിയിൽ ഏതു മനോഭാവം സാധാരണമാണ്? (ബി) എന്നാൽ ഏതാണ് എഫെസ്യർ 4:25-നു ചേർച്ചയിലുള്ള മനോഭാവം?
3 യഹോവയെ സേവിക്കുന്ന യുവാക്കളും ഈ ലോകത്തിലെ യുവാക്കളും തമ്മിൽ എത്ര വലിയ വ്യത്യാസമാണുള്ളത്! യഹോവയെ സേവിക്കാത്ത അനേകം യുവജനങ്ങൾ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന മട്ടിൽ ഒരു സ്വാർഥജീവിതമാണ് നയിക്കുന്നത്. അത്തരക്കാരെ “ഞാൻ തലമുറ” എന്നാണ് ചില ഗവേഷകർ വിളിക്കുന്നത്. ‘പഴഞ്ചന്മാരെന്ന്’ അവർ കരുതുന്ന പഴമക്കാരോടുള്ള പുച്ഛം വിളിച്ചോതുന്നതാണ് മിക്കപ്പോഴും അവരുടെ വർത്തമാനവും വസ്ത്രധാരണവും.
4 ആ മനോഭാവം ഇന്ന് എവിടെയും സർവസാധാരണമാണ്. അതുകൊണ്ടുതന്നെ, ഈ വീക്ഷണം തള്ളിക്കളഞ്ഞ് ദൈവികവീക്ഷണം സ്വീകരിക്കാൻ നല്ല ശ്രമം ആവശ്യമാണെന്ന് ദൈവദാസരായ യുവജനങ്ങൾ തിരിച്ചറിയുന്നു. ഒന്നാം നൂറ്റാണ്ടിൽപ്പോലും ഈ മനോഭാവത്തിനെതിരെ മുന്നറിയിപ്പു നൽകേണ്ടതിന്റെ ആവശ്യം പൗലോസിന് കാണാനായി. അവൻ അതിനെ, “അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവ്” എന്ന് വിളിച്ചു. (എഫെസ്യർ 2:1-3 വായിക്കുക.) അത്തരം ആത്മാവ് ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും സഹോദരങ്ങളോടൊപ്പം ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യവും തിരിച്ചറിയുന്ന യുവാക്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ആ മനോഭാവം, “നാം ഒരേ ശരീരത്തിലെ അവയവങ്ങളല്ലോ” എന്ന പൗലോസിന്റെ പ്രസ്താവനയുമായി ചേർച്ചയിലാണ്. (എഫെ. 4:25) ഈ പഴയ ലോകത്തിന്റെ അന്ത്യം അതിശീഘ്രം അടുത്തുവരവേ, നാം ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് മുമ്പെന്നത്തെക്കാൾ പ്രധാനമാണ്. പരസ്പരം പറ്റിനിൽക്കേണ്ടതിന്റെ, ഐക്യത്തിൽ ഏകീഭവിക്കേണ്ടതിന്റെ, ആവശ്യകതയ്ക്ക് അടിവരയിടുന്ന ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്ക് പരിചിന്തിക്കാം.
അവർ പരസ്പരം പറ്റിനിന്നു
5, 6. ലോത്തിന്റെയും പുത്രിമാരുടെയും വിവരണം ഒത്തിണക്കത്തോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വരച്ചുകാട്ടുന്നത് എങ്ങനെ?
5 പുരാതനനാളിൽ, ദൈവജനം പല ദുഷ്കരമായ സാഹചര്യങ്ങളെയും നേരിട്ടു. അവർ ഒരുമയോടെ അന്യോന്യം സഹായിച്ചപ്പോഴെല്ലാം അവരെ കാത്തുരക്ഷിക്കാൻ യഹോവ ഒരുക്കമുള്ളവനായിരുന്നു. ചെറുപ്പക്കാരായാലും പ്രായമുള്ളവരായാലും, ദൈവത്തിന്റെ ആധുനികകാല ദാസന്മാർക്ക് ബൈബിൾദൃഷ്ടാന്തങ്ങൾ ശക്തമായ പാഠങ്ങൾ നൽകുന്നു. ഉദാഹരണത്തിന് ലോത്തിന്റെ കാര്യമെടുക്കുക.
6 ലോത്തും കുടുംബവും വളരെ അപകടകരമായ ഒരു സാഹചര്യത്തെ നേരിട്ടു. അവർ താമസിച്ചിരുന്ന സൊദോം നഗരം നശിപ്പിക്കപ്പെടാൻ പോവുകയായിരുന്നു. ദൈവത്തിന്റെ ദൂതന്മാർ സുരക്ഷിതമായ മലമ്പ്രദേശങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് എത്രയുംപെട്ടെന്ന് “ജീവരക്ഷെക്കായി ഓടിപ്പോക” എന്ന് ലോത്തിനോടു പറഞ്ഞു. (ഉല്പ. 19:12-22) ലോത്ത് അത് അനുസരിച്ചു. അവന്റെ രണ്ട് പെൺമക്കളും ആ നഗരംവിടുന്നതിൽ പിതാവിനോടു സഹകരിച്ചു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അവരോട് അടുപ്പമുണ്ടായിരുന്ന മറ്റുചിലർ സഹകരിച്ചില്ല. ലോത്തിന്റെ പുത്രിമാരെ വിവാഹം ചെയ്യാനിരുന്ന പുരുഷന്മാർക്ക് ആ വയസ്സൻ “കളി പറയുന്ന”തായാണ് തോന്നിയത്. പക്ഷേ അതിന് അവർ ഒടുക്കേണ്ടിവന്നത് തങ്ങളുടെ ജീവനാണ്. (ഉല്പ. 19:14) ലോത്തും അവനോടു പറ്റിനിന്ന പുത്രിമാരും മാത്രമാണ് അതിജീവിച്ചത്.
7. ഇസ്രായേൽ ജനം ഈജിപ്ത് വിട്ടുപോന്നപ്പോൾ ഐകമത്യത്തോടെ പ്രവർത്തിച്ചവരെ യഹോവ അനുഗ്രഹിച്ചത് എങ്ങനെ?
7 മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഇസ്രായേൽ ജനം ഈജിപ്ത് വിട്ടപ്പോൾ അവർ പരസ്പരം വഴിപിരിഞ്ഞ് കൊച്ചുകൊച്ചു കൂട്ടങ്ങളായി സഞ്ചരിച്ചില്ല. യഹോവ ചെങ്കടൽ വിഭജിച്ചപ്പോഴും മോശ തനിച്ചോ ഏതാനുംപേരുമായി മാത്രമോ അല്ല ചെങ്കടൽ കടന്നത്. മറിച്ച്, ഇസ്രായേൽ സഭ മുഴുവനും യഹോവയുടെ സംരക്ഷണത്തിൻകീഴിൽ ഉണങ്ങിയ നിലത്തുകൂടെ നടന്നുപോയി. (പുറ. 14:21, 22, 29, 30) അവരെ പിന്തുണച്ച, ഇസ്രായേല്യരല്ലാത്ത “വലിയോരു സമ്മിശ്രപുരുഷാരവും” അവരോടൊപ്പമുണ്ടായിരുന്നു. തികഞ്ഞ ഐകമത്യമാണ് അവർ അവിടെ പ്രദർശിപ്പിച്ചത്. (പുറ. 12:38) എന്നാൽ ഇങ്ങനെയൊന്നു ചിന്തിക്കുക: അതിൽ കുറെ ചെറുപ്പക്കാർ സംഘംചേർന്ന് തങ്ങൾക്ക് തോന്നിയ വഴിക്ക് നീങ്ങിയിരുന്നെങ്കിൽ കഥയെന്താകുമായിരുന്നു! അത് എത്ര ബുദ്ധിശൂന്യമായിരുന്നേനെ! യഹോവ അവരെ സംരക്ഷിക്കുമായിരുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?—1 കൊരി. 10:1.
8. യെഹോശാഫാത്തിന്റെ നാളിൽ ദൈവജനം എങ്ങനെയാണ് ഐക്യം പ്രദർശിപ്പിച്ചത്?
8 യെഹോശാഫാത്ത് രാജാവിന്റെ നാളിൽ ദൈവജനം പ്രബലനായ ഒരു ശത്രുവിന്റെ ഭീഷണി നേരിട്ടു. സമീപദേശവാസികളായ “വലിയോരു ജനസമൂഹം” അവർക്കെതിരെ യുദ്ധത്തിനു വന്നു. (2 ദിന. 20:1, 2) ദൈവദാസന്മാർ സ്വന്തം ശക്തിയാൽ ശത്രുവിനെ തുരത്താൻ തുനിഞ്ഞില്ല. പകരം, അവർ യഹോവയിൽ ആശ്രയിച്ചു. (2 ദിനവൃത്താന്തം 20:3, 4 വായിക്കുക.) എന്നാൽ അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഒറ്റയ്ക്കൊറ്റയ്ക്ക് ദൈവത്തെ വിളിക്കുകയായിരുന്നോ? അല്ല. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യെഹൂദ്യർ, ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.” (2 ദിന. 20:13) യുവാക്കളെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ അവരെല്ലാവരും യഹോവയുടെ മാർഗനിർദേശങ്ങൾ വിശ്വാസത്തോടെ ഒറ്റക്കെട്ടായി അനുസരിച്ചു. യഹോവ അവരെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കുകയും ചെയ്തു. (2 ദിന. 20:20-27) ദൈവജനം ഭീഷണികളെ എങ്ങനെ നേരിടണം എന്നതിന് ഉത്തമോദാഹരണമല്ലേ ഈ ദൃഷ്ടാന്തം?
9. ആദ്യകാല ക്രിസ്ത്യാനികളുടെ പ്രവർത്തനങ്ങളിലും മനോഭാവത്തിലും നിന്ന് ഐക്യത്തെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
9 സ്വരുമയോടെ പ്രവർത്തിക്കുന്ന കാര്യത്തിൽ ആദ്യകാല ക്രിസ്ത്യാനികളും നല്ല മാതൃക വെച്ചു. ഉദാഹരണത്തിന്, നിരവധി യഹൂദന്മാരും യഹൂദമതം സ്വീകരിച്ചവരും ക്രിസ്ത്യാനികളായിത്തീർന്നപ്പോൾ, “ഉത്സാഹത്തോടെ അപ്പൊസ്തലന്മാരിൽനിന്നു പഠിക്കുകയും ഉള്ളതെല്ലാം മറ്റുള്ളവരുമായി പങ്കിടുകയും ഒരുമിച്ചുകൂടി ഭക്ഷണം കഴിക്കുകയും പ്രാർഥിക്കുകയും ചെയ്തുപോന്നു.” (പ്രവൃ. 2:42) അവർക്ക് പരസ്പര സഹായം ഏറ്റവും ആവശ്യമായിരുന്ന പീഡനകാലത്ത് അവരുടെ ഇടയിലെ ഒരുമ വിശേഷാൽ ദൃശ്യമായിരുന്നു. (പ്രവൃ. 4:23, 24) ദുഷ്കരമായ സമയങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ് എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ?
യഹോവയുടെ ദിവസം അടുത്തുവരവെ ഐക്യത്തിൽ ഒന്നായിത്തീരുവിൻ!
10. ഐക്യത്തിന്റെ മൂല്യം നാം ഏറ്റവും അധികം തിരിച്ചറിയാൻ പോകുന്നത് എപ്പോഴായിരിക്കും?
10 മാനവചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ നാളുകൾ ഇങ്ങടുത്ത് എത്തിയിരിക്കുന്നു. “ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം” എന്നാണ് യോവേൽ പ്രവാചകൻ അതിനെ വിശേഷിപ്പിക്കുന്നത്. (യോവേ. 2:1, 2; സെഫ. 1:14) ദൈവജനത്തെ സംബന്ധിച്ചിടത്തോളം, ഒറ്റക്കെട്ടായി നിൽക്കാനുള്ള ദിവസമാണ് അത്. യേശുവിന്റെ വാക്കുകൾ നമ്മുടെ കാതിൽ മുഴങ്ങട്ടെ: “ഛിദ്രിച്ചിരിക്കുന്ന ഏതൊരു രാജ്യവും നശിച്ചുപോകും!”—മത്താ. 12:25.
11. സങ്കീർത്തനം 122:3, 4-ലെ വർണനയിൽ ഐക്യം സംബന്ധിച്ച് നമുക്ക് എന്തു പാഠമുണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 വരാൻപോകുന്ന പ്രശ്നപൂരിതമായ നാളുകളിൽ തികഞ്ഞ ഐക്യത്തോടും യോജിപ്പോടും കൂടെ നാം പ്രവർത്തിക്കേണ്ടത് അനിവാര്യമായിരിക്കും. പുരാതന യെരുശലേം നഗരത്തിൽ വീടുകൾ ഒന്നോടൊന്ന് ചേർത്താണ് പണിതിരുന്നത്. “തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശ”ലേം എന്ന് സങ്കീർത്തനക്കാരൻ അതിനെ വർണിച്ചു. തന്നിമിത്തം, അതിലെ നിവാസികൾക്ക് അന്യോന്യം സഹായിക്കാനും സംരക്ഷിക്കാനും കഴിഞ്ഞിരുന്നു. കൂടാതെ, ആ വീടുകൾ പരസ്പരം ചേർന്നുനിന്നത്, “യഹോവയുടെ ഗോത്രങ്ങൾ” ആരാധനയ്ക്കായി സമ്മേളിച്ചപ്പോൾ ആ മുഴു ജനതയും ആസ്വദിച്ച ആത്മീയ ഐക്യത്തെ ചിത്രീകരിച്ചു. (സങ്കീർത്തനം 122:3, 4 വായിക്കുക.) ഇപ്പോഴും വരാനിരിക്കുന്ന നിർണായകനാളുകളിലും, ‘തമ്മിൽ ഇണക്കിയ നഗരമായി പണിതിരുന്ന യെരൂശലേമിലെ’ ഒന്നോടൊന്ന് ഒട്ടിനിന്ന ആ വീടുകളെപ്പോലെ നാമും ക്രിസ്തീയ സഹോദരങ്ങളുമായി പരസ്പരം പറ്റിനിൽക്കണം.
12. ദൈവജനത്തിനെതിരെ വരാൻപോകുന്ന ആക്രമണത്തെ അതിജീവിക്കാൻ നമ്മെ എന്തു സഹായിക്കും?
12 ‘തമ്മിൽ ഇണക്കി പണിതിരിക്കുന്ന നഗരത്തെപ്പോലെ’ ആ നാളുകളിൽ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൈവജനത്തിനെതിരെ മാഗോഗ്ദേശത്തിലെ ഗോഗ് നടത്തുന്ന ഒരു ആക്രമണത്തെക്കുറിച്ച് യെഹെസ്കേൽ 38-ാം അധ്യായം പ്രാവചനികമായി പ്രസ്താവിക്കുന്നു. ഛിദ്രിപ്പിനും വിഭാഗീയതയ്ക്കും ഇടംനൽകാനുള്ള സമയമല്ല അത്. സഹായത്തിനായി അന്ന് സാത്താന്റെ ലോകത്തിലേക്ക് നാം ഒരു കാരണവശാലും കൈ നീട്ടുകയില്ല. പകരം നമ്മുടെ സഹോദരങ്ങളോട് നാം പറ്റിച്ചേർന്ന് നിൽക്കും. ഒരു കൂട്ടത്തിന്റെ ഭാഗമാണ് എന്നതുകൊണ്ടുമാത്രം നാം അതിജീവിക്കണമെന്നില്ല എന്നത് ശരിതന്നെ. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവരെ അവനും അവന്റെ പുത്രനും വിപത്കരമായ ആ ദിനങ്ങളിൽ കൈകളിലേന്തി മറുകര കടത്തും. (യോവേ. 2:32; മത്താ. 28:20) എന്നാൽ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് പറ്റിനിൽക്കാതെ തന്നിഷ്ടപ്രകാരം ഒറ്റതിരിഞ്ഞ് നടക്കുന്നവരെ അവൻ സംരക്ഷിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?—മീഖാ 2:12.
13. ഇതുവരെ പരിചിന്തിച്ച കാര്യങ്ങൾ ദൈവഭയമുള്ള യുവാക്കൾക്ക് എന്തു ശക്തമായ പാഠങ്ങൾ നൽകുന്നു?
13 ചെറുപ്പക്കാരുടേതായ ഒരു വൃത്തം സൃഷ്ടിച്ച് അതിൽ കഴിഞ്ഞുകൂടുന്നവരെ അനുകരിക്കുന്നത് ഭോഷത്തവും ബുദ്ധിശൂന്യവുമാണെന്ന് ഇപ്പോൾ നിങ്ങൾക്ക് വ്യക്തമല്ലേ? നമ്മിൽ ഓരോരുത്തർക്കും, യുവാക്കൾക്കും വൃദ്ധന്മാർക്കും, മറ്റുള്ളവരുടെ കൈത്താങ്ങ് ഏറെ ആവശ്യമായി വരുന്ന ഒരു സമയത്തോട് നാം അനുദിനം അടുത്തുകൊണ്ടിരിക്കുകയാണ്. അതെ, ഒത്തൊരുമ ശീലിക്കേണ്ട സമയം ഇതാണ്. സ്വരുമയോടും സ്വരച്ചേർച്ചയോടും കൂടെ പ്രവർത്തിക്കാൻ നാം ഇന്നു ശീലിക്കുന്നെങ്കിൽ നാളെ അത് നമ്മുടെ ജീവനെ അർഥമാക്കും!
“നാം ഒരേ ശരീരത്തിലെ അവയവങ്ങളല്ലോ”
14, 15. (എ) ഏതു ലക്ഷ്യം മുൻനിറുത്തിയാണ് യുവാക്കളെയും പ്രായമായവരെയും യഹോവ ഇന്ന് പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നത്? (ബി) ഏകീകൃതരായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ട് യഹോവ എന്തെല്ലാം ബുദ്ധിയുപദേശം നമുക്കു തരുന്നു?
14 നാം യഹോവയെ “ഏകമനസ്സോടെ” സേവിക്കാൻ അവൻ നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നു. (സെഫ. 3:8, 9) അവന്റെ നിത്യോദ്ദേശ്യത്തിൽ നമുക്ക് ഓരോരുത്തർക്കും ഒരു പങ്ക് നിർവഹിക്കാനുണ്ട്. അതിനായി അവൻ നമ്മെ ഇന്നു പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് യഹോവയുടെ നിത്യോദ്ദേശ്യം? “സകലവും ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക” എന്നതാണ് അത്. (എഫെസ്യർ 1:9, 10 വായിക്കുക.) അതെ, മുഴുപ്രപഞ്ചത്തിലെയും സന്മനസ്സും സന്നദ്ധതയുമുള്ള സൃഷ്ടികളെ ഏകീകരിക്കുകയാണ് അവന്റെ ലക്ഷ്യം. അതിൽ അവൻ സമ്പൂർണവിജയം കൈവരിക്കുകയും ചെയ്യും. ഒരു യുവാവോ യുവതിയോ എന്ന നിലയിൽ, നിങ്ങൾ യഹോവയുടെ സംഘടനയോട് ചേർന്ന് ഒത്തിണക്കത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഇതിൽനിന്നും വ്യക്തമാകുന്നില്ലേ?
15 അനന്തതയിലെന്നും ഐക്യം നിലനിറുത്തുക എന്ന ലക്ഷ്യത്തിൽ, ഐക്യം കൈവരിക്കാൻ യഹോവ ഇപ്പോൾ നമ്മെ പഠിപ്പിക്കുകയാണ്. “അന്യോന്യം ഒരുപോലെ കരുതൽ കാണിക്ക,” “അന്യോന്യം ആർദ്രതയുള്ളവരായിരിക്കുവിൻ,” “അന്യോന്യം ആശ്വസിപ്പിച്ചുകൊള്ളുവിൻ,” “അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ” എന്നെല്ലാം തിരുവെഴുത്തുകൾ കൂടെക്കൂടെ പ്രബോധിപ്പിക്കുന്നു. (1 കൊരി. 12:24; റോമ. 12:10; 1 തെസ്സ. 4:18; 5:11) ക്രിസ്ത്യാനികൾ അപൂർണരാണെന്നും തന്നിമിത്തം ഐക്യത്തിൽ ഒന്നായിത്തീരുക അത്ര എളുപ്പമല്ലെന്നും യഹോവയ്ക്ക് അറിയാം. അതുകൊണ്ട് “അന്യോന്യം ഉദാരമായി ക്ഷമി”ക്കുന്ന കാര്യത്തിൽ നാം മടുത്തുപോകാതെ നിരന്തര ശ്രമം നടത്തണം.—എഫെ. 4:32.
16, 17. (എ) എന്താണ് ക്രിസ്തീയയോഗങ്ങളുടെ ഒരു ഉദ്ദേശ്യം? (ബി) ചെറുപ്പമായിരിക്കെ യേശുവെച്ച മാതൃകയിൽനിന്ന് ചെറുപ്പക്കാർക്ക് എന്തു പഠിക്കാനാകും?
16 പരസ്പരം പറ്റിനിൽക്കാൻ നമ്മെ സഹായിക്കുന്നതിനായി ക്രിസ്തീയയോഗങ്ങളും യഹോവ നമുക്ക് നൽകിയിരിക്കുന്നു. എബ്രായർ 10:24, 25-ലെ പ്രോത്സാഹനം നമുക്ക് സുപരിചിതമാണ്. “സ്നേഹത്തിനും സത്പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം . . . പരസ്പരം കരുതൽ കാണി”ക്കുക എന്നതാണ് ഈ യോഗങ്ങളുടെ ഒരു മുഖ്യ ലക്ഷ്യം. “നാൾ സമീപിക്കുന്നു എന്നു കാണുന്തോറും” ‘അധികമധികം നമുക്ക് അന്യോന്യം പ്രോത്സാഹിപ്പിക്കാനാകുംവിധമാണ്’ അവ ക്രമീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
17 അത്തരം ക്രമീകരണങ്ങളെ വിലമതിക്കുന്ന കാര്യത്തിൽ ചെറുപ്പമായിരിക്കെ യേശു നല്ല മാതൃക വെച്ചു. 12 വയസ്സുണ്ടായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം അവൻ ഒരു വലിയ ആത്മീയ കൂടിവരവിൽ സംബന്ധിച്ചു. പക്ഷേ മടക്കയാത്രയിൽ അവനെ കാണാഞ്ഞ് മാതാപിതാക്കൾ അവനെ അന്വേഷിച്ചു തിരിച്ചുപോയി. മറ്റു കുട്ടികളുടെ കൂടെ കറങ്ങിനടക്കാൻ പോയതായിരുന്നില്ല അവൻ. പകരം, യോസേഫും മറിയയും തിരഞ്ഞ് ചെന്നപ്പോൾ ആലയത്തിലെ ഉപദേഷ്ടാക്കന്മാരുമായി ആത്മീയ വിഷയങ്ങളുടെ ചർച്ചയിൽ അവൻ മുഴുകിയിരിക്കുകയായിരുന്നു.—ലൂക്കോ. 2:45-47.
18. നമ്മുടെ പ്രാർഥനകൾ ഐക്യം ഊട്ടിവളർത്തുന്നത് എങ്ങനെ?
18 അന്യോന്യം സ്നേഹം നട്ടുവളർത്തുന്നതും ക്രിസ്തീയയോഗങ്ങൾക്ക് കൂടിവന്നുകൊണ്ട് ഐക്യം ഊട്ടിവളർത്തുന്നതും കൂടാതെ നമുക്ക് ഓരോരുത്തർക്കും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാനും കഴിയും. സഹോദരങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ എടുത്തുപറഞ്ഞ് അവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ നാം അന്യോന്യം കരുതൽ കാണിക്കുകയാണ്. മുതിർന്ന ക്രിസ്ത്യാനികൾ മാത്രം ചെയ്യേണ്ടതോ അവർക്കുമാത്രം കഴിയുന്നതോ ആയ കാര്യങ്ങളല്ല ഇവ. നിങ്ങൾ ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആണെങ്കിൽ ക്രിസ്തീയസഹോദരങ്ങളുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തിൽ അപ്രകാരം ചെയ്തുനോക്കിയിട്ടുണ്ടോ? ഈ പഴയലോകം കുഴിച്ചുമൂടപ്പെടുമ്പോൾ അതോടൊപ്പം മൺമറഞ്ഞുപോകുന്നതിൽനിന്ന് അത് നിങ്ങളെ സംരക്ഷിക്കും.
നാം “ഒരു ശരീരവും പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളുമത്രേ” എന്ന് തെളിയിക്കുക
19-21. (എ) നാം “ഒരു ശരീരവും പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളുമത്രേ” എന്ന് സവിശേഷമായ ഏതു വിധത്തിൽ നാം തെളിയിക്കുന്നു? ഉദാഹരണങ്ങൾ പറയുക. (ബി) നമ്മുടെ ചില സഹോദരങ്ങൾ ദുരന്തങ്ങൾ ഉണ്ടായപ്പോൾ പ്രതികരിച്ച വിധത്തിൽനിന്ന് നാം എന്തു പഠിക്കുന്നു?
19 നാം “ഒരു ശരീരവും പരസ്പരം ആശ്രയിക്കുന്ന അവയവങ്ങളുമത്രേ” എന്ന റോമർ 12:5-ലെ തത്ത്വത്തിനു ചേർച്ചയിലാണ് യഹോവയുടെ ജനം ഇപ്പോൾത്തന്നെ ജീവിക്കുന്നത്. ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ ഇതിന്റെ സത്യത നാം കാണാറുണ്ട്. 2011 ഡിസംബറിൽ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ വീശിയടിച്ച ഒരു കൊടുങ്കാറ്റ് ആ പ്രദേശത്തെ പ്രളയത്തിലാഴ്ത്തി. അധികം വൈകാതെ, 40,000-ത്തിലധികം വീടുകൾ വെള്ളത്തിന് അടിയിലായി. നമ്മുടെ പല സഹോദരങ്ങളുടെയും വീടുകൾ അതിൽ ഉണ്ടായിരുന്നു. എന്നാൽ, “ദുരിതാശ്വാസ കമ്മിറ്റികൾ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുമ്പുതന്നെ മറ്റു സ്ഥലങ്ങളിൽനിന്ന് സഹോദരങ്ങൾ സഹായം എത്തിച്ചു തുടങ്ങിയിരുന്നു” എന്ന് ബ്രാഞ്ചോഫീസ് റിപ്പോർട്ടു ചെയ്യുന്നു.
20 അതുപോലെ, കിഴക്കൻ ജപ്പാനിൽ ശക്തമായ ഒരു ഭൂകമ്പവും അതേത്തുടർന്ന് സുനാമിയും ഉണ്ടായപ്പോൾ അനേകം സഹോദരീസഹോദരന്മാർക്ക് അവരുടെ വസ്തുവകകൾ നഷ്ടപ്പെട്ടു. ചിലർക്ക് ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു ശേഷിച്ചിരുന്നത്. രാജ്യഹാളിൽനിന്ന് 40 കിലോമീറ്റർ അകലെ താമസിച്ചിരുന്ന യോഷിക്കോ സഹോദരിക്ക് വീട് നഷ്ടമായി. സഹോദരി പറയുന്നു: “ഭൂകമ്പമുണ്ടായതിന്റെ പിറ്റേന്നുതന്നെ സർക്കിട്ട് മേൽവിചാരകനും മറ്റൊരു സഹോദരനുംകൂടെ ഞങ്ങളെ തേടി അവിടെയെത്തിയിരുന്നെന്ന് പിന്നീട് കേട്ടപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി.” ഒരു നിറചിരിയോടെ യോഷിക്കോ ഇങ്ങനെ തുടർന്നു: “സഭ മുഖാന്തരം വളരെ സമൃദ്ധമായി ഞങ്ങൾക്കുവേണ്ടി ആത്മീയമായി കരുതിയതിൽ ഞങ്ങൾ നന്ദിയുള്ളവരാണ്. കൂടാതെ, ഞങ്ങൾക്ക് ഉടുപ്പും ചെരിപ്പും ബാഗും പൈജാമയും ഒക്കെ ലഭിച്ചു.” ദുരിതാശ്വാസ കമ്മിറ്റിയിലെ ഒരു അംഗം ഇങ്ങനെ പറഞ്ഞു: “ജപ്പാനിലുള്ള സഹോദരങ്ങളെല്ലാം പരസ്പരം സഹായിച്ചുകൊണ്ട് ഒറ്റക്കെട്ടായി നിലകൊണ്ടു. അങ്ങ് അമേരിക്കയിൽനിന്നുപോലും സഹോദരങ്ങൾ സഹായിക്കാനെത്തി. എന്തിനാണ് ഇത്രദൂരം താണ്ടി ഇവിടെയെത്തിയത് എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ, ‘ജപ്പാനിലുള്ളത് ഞങ്ങളുടെ സ്വന്തം സഹോദരങ്ങളാണ്. അവരെ ഞങ്ങൾ സഹായിക്കേണ്ടേ’ എന്നായിരുന്നു അവരുടെ മറുപടി.” അംഗങ്ങൾക്കായി ഇത്രമാത്രം കരുതുന്ന ഒരു സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നില്ലേ? അത്തരത്തിലുള്ള ഐക്യവും സഹകരണവും യഹോവയെ അതിയായി സന്തോഷിപ്പിക്കുമെന്നതിൽ തെല്ലും സംശയമില്ല.
21 മറ്റിടങ്ങളിലുള്ള സഹോദരങ്ങളുമായി ബന്ധം വിച്ഛേദിക്കപ്പെടുന്ന സാഹചര്യങ്ങൾ ഇന്നല്ലെങ്കിൽ നാളെ നമ്മിൽ പലർക്കും നേരിടേണ്ടിവന്നേക്കാം. ഐക്യവും സഹകരണവും പരസ്പരാശ്രയവും ഇന്നേ ശീലിക്കുന്നെങ്കിൽ അത്തരം പ്രതിസന്ധികളെ നേരിടുമ്പോൾ പ്രാദേശിക സഹോദരങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളാൻ നമുക്കു സാധിക്കും. ഈ പഴയവ്യവസ്ഥിതിക്ക് തിരശ്ശീലവീഴവേ കടന്നുവരാനിരിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും നേരിടാനുള്ള നല്ലൊരു പരിശീലനവുമാണ് അത്. ജപ്പാനിൽ ആഞ്ഞുവീശിയ ഒരു ചുഴലിക്കാറ്റിനു ശേഷം ഫൂമിക്കോ സഹോദരി ഇങ്ങനെ പറഞ്ഞു: “വ്യവസ്ഥിതിയുടെ അന്ത്യം വളരെ അടുത്താണ്. വിപത്തുകളും ദുരന്തങ്ങളും ഇല്ലാത്ത ഒരു കാലത്തിനായാണല്ലോ നമ്മൾ കാത്തിരിക്കുന്നത്. എന്നാൽ അതുവരെ സഹവിശ്വാസികൾക്ക് നാം കൈത്താങ്ങാകേണ്ടതുണ്ട്.”
22. ക്രിസ്തീയ ഐക്യം ഊട്ടിവളർത്തുന്നത് എന്ത് ദീർഘകാല പ്രയോജനത്തിൽ കലാശിക്കും?
22 ഇന്ന് ഐകമത്യത്തിനായി പരിശ്രമിക്കുന്ന ചെറുപ്പക്കാരും പ്രായമായവരും, അനൈക്യം കൊടികുത്തിവാഴുന്ന ഈ ദുഷ്ടലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കാനായി പരിശീലിക്കുകയാണ്. മുൻകാലങ്ങളിലെന്നപോലെ നമ്മുടെ ദൈവം തന്റെ ജനത്തെ വിടുവിക്കും. (യെശ. 52:9, 10) ദൈവത്തിന്റെ ഏകീകൃതജനത്തോട് ഏകമനസ്സോടെ പറ്റിനിൽക്കുന്നെങ്കിൽ അതിജീവകരുടെ അണികളിൽ നിങ്ങളും ഇടം നേടും. നാം ഇന്ന് ആസ്വദിക്കുന്ന കാര്യങ്ങളോടുള്ള വർധിച്ച വിലമതിപ്പാണ് അതിജീവനത്തിന് നമ്മെ സഹായിക്കുന്ന മറ്റൊരു സംഗതി. അടുത്തലേഖനത്തിൽ നാം അതിനെക്കുറിച്ച് പഠിക്കും.