മനസ്സൊരുക്കത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിക്കുന്നു
ഇച്ഛാസ്വാതന്ത്ര്യം (തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം) എന്ന വിലതീരാത്ത സമ്മാനം നൽകിക്കൊണ്ട് സ്രഷ്ടാവ് മനുഷ്യവർഗത്തെ മാനിച്ചിരിക്കുന്നു. സത്യാരാധനയെ ഉന്നമിപ്പിക്കാനും ദൈവനാമത്തെ വിശുദ്ധീകരിക്കാനും ദൈവോദ്ദേശ്യത്തെ പിന്തുണയ്ക്കാനും ആയി ഇച്ഛാസ്വാതന്ത്ര്യം നിസ്സ്വാർഥം ഉപയോഗിക്കുന്നവരെ അവൻ സമൃദ്ധമായി അനുഗ്രഹിക്കുന്നു. ഭീഷണിക്കും നിർബന്ധത്തിനും വഴങ്ങി ഒരു കടമയെന്നപോലെ ആരും തന്നെ അനുസരിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. പകരം, നാം യഹോവയെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്നതുകൊണ്ട് മനസ്സോടെ അവന് നൽകുന്ന ഭക്തിയാണ് അവൻ ആഗ്രഹിക്കുന്നത്.
ഉദാഹരണത്തിന്, ഇസ്രായേല്യർ സീനായ് മരുഭൂമിയിലായിരുന്നപ്പോൾ ആരാധനയ്ക്കായി ഒരു കൂടാരം നിർമിക്കാൻ യഹോവ അവരോട് കല്പിച്ചു. അവൻ പറഞ്ഞു: “നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.” (പുറ. 35:5) ഓരോ ഇസ്രായേല്യനും തന്നെക്കൊണ്ടാകുംപോലെ നൽകാൻ കഴിയുമായിരുന്നു. അവർ സ്വമനസ്സാലെ സംഭാവനയായി കൊണ്ടുവരുന്നത് എന്തായാലും എത്രത്തോളമായാലും അതെല്ലാം ദിവ്യോദ്ദേശ്യം നടപ്പിലാക്കാനായി ഉചിതമായ വിധത്തിൽ ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്തായിരുന്നു ഇസ്രായേല്യരുടെ പ്രതികരണം?
“ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം” ‘ഔദാര്യമനസ്സോടെ’ വഴിപാടു കൊണ്ടുവന്നു. പുരുഷന്മാരും സ്ത്രീകളും മനസ്സോടെ യഹോവയുടെ വേലയ്ക്കായി പതക്കം, കുണുക്ക്, മോതിരം, പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം, രത്നക്കല്ലുകൾ, പരിമളവർഗം, എണ്ണ എന്നിവ കൊണ്ടുവന്നു. ഒടുവിൽ, “കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.”—പുറ. 35:21-24, 27-29; 36:7.
എന്നാൽ യഹോവയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് അവർ നൽകിയ ഭൗതികവസ്തുക്കളല്ല, പകരം അവ നൽകിക്കൊണ്ട് സത്യാരാധനയെ പിന്തുണയ്ക്കാൻ അവർ കാണിച്ച മനസ്സൊരുക്കമാണ്. തങ്ങളുടെ സമയവും ആരോഗ്യവും വിനിയോഗിക്കാനും അവരുടെ ഹൃദയത്തിൽ തോന്നി. “സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു” നൂൽ നൂറ്റു എന്നും “സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു” എന്നും വിവരണം പറയുന്നു. കൂടാതെ, യഹോവ ബെസലേലിനെ “ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു” നിറെച്ചു. അതെ, താൻ നിയമിച്ചു നൽകിയ വേല ചെയ്യാൻ ആവശ്യമായ കഴിവുകൾ യഹോവ ബെസലേലിനും ഒഹൊലീയാബിനും കൊടുത്തു.—പുറ. 35:25, 26, 30-35.
“വഴിപാടു കൊണ്ടുവരേണം” എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞപ്പോൾ “നല്ല മനസ്സുള്ളവനെല്ലാം” സത്യാരാധനയെ പിന്തുണയ്ക്കുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു. അവർ അങ്ങനെ മനസ്സൊരുക്കം കാണിച്ചപ്പോൾ ആവശ്യമായ മാർഗനിർദേശവും വലിയ സന്തോഷവും നൽകി യഹോവ അവരെ ഉദാരമായി അനുഗ്രഹിച്ചു. യഹോവ ഇതിലൂടെ കാണിച്ചത്, തന്റെ ദാസർ മനസ്സൊരുക്കത്തോടെ മുന്നോട്ടുവരുമ്പോൾ അവൻ അവരെ അനുഗ്രഹിക്കുമെന്നും, തന്റെ ഇഷ്ടം നിറവേറ്റുന്നതിന് ആവശ്യമായ വിഭവങ്ങൾക്കും വൈദഗ്ധ്യങ്ങൾക്കും ഒരു കുറവും വരില്ലെന്ന് അവൻ ഉറപ്പാക്കുമെന്നും ആണ്. (സങ്കീ. 34:9) നിസ്സ്വാർഥമായി നിങ്ങൾ യഹോവയെ സേവിക്കുമ്പോൾ നിങ്ങളുടെ മനസ്സൊരുക്കത്തെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.
^ ഖ. 9 ഇന്ത്യയിൽ അത് “Jehovah’s Witnesses of India” എന്ന പേരിലായിരിക്കണം.
^ ഖ. 11 ഇന്ത്യൻപാസ്പോർട്ട് ഉള്ളവർക്ക് jwindiagift.org എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
^ ഖ. 16 അന്തിമതീരുമാനത്തിനു മുമ്പ് ദയവായി ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക.
^ ഖ. 24 ‘യഹോവയെ നിന്റെ ധനംകൊണ്ടു ബഹുമാനിക്കുക’ എന്ന ഒരു ഡോക്യുമെന്റ്, ഇംഗ്ലീഷ്, കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ഇന്ത്യയിൽ ലഭ്യമാണ്.