നിങ്ങൾക്കു ലഭിച്ചിരിക്കുന്നത് നിങ്ങൾ വിലമതിക്കുന്നുണ്ടോ?
“നാമോ . . . ദൈവം നമുക്കു കനിഞ്ഞുനൽകിയിരിക്കുന്നതു ഗ്രഹിക്കേണ്ടതിന് ദൈവത്തിൽനിന്നുള്ള ആത്മാവിനെയത്രേ പ്രാപിച്ചിരിക്കുന്നത്.”—1 കൊരി. 2:12.
1. തങ്ങൾക്കുള്ളതിനെ പലരും എങ്ങനെയാണ് വീക്ഷിക്കുന്നത്?
‘കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല’ എന്ന് പലപ്പോഴും നിങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ടാകും. എന്നെങ്കിലും നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ? കുട്ടിക്കാലംമുതലേ സ്വന്തമായുള്ള ചില സംഗതികൾക്ക് വേണ്ടവില കല്പിക്കാതിരിക്കുന്ന ഒരു പ്രവണത പലപ്പോഴും കാണാറുണ്ട്. ഉദാഹരണത്തിന്, ഒരു സമ്പന്ന ഭവനത്തിൽ വളർന്നുവന്ന ഒരാൾ തനിക്കുള്ള പലതിനെയും നിസ്സാരമട്ടിൽ കണ്ടേക്കാം. അനുഭവപരിചയത്തിന്റെ അഭാവംനിമിത്തം ജീവിതത്തിൽ ശരിക്കും വിലയുള്ള സംഗതികൾ എന്താണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പല ചെറുപ്പക്കാരുടെയും അവസ്ഥ അതുതന്നെയാണ്.
2, 3. (എ) ക്രിസ്തീയയുവാക്കൾ എന്ത് ഒഴിവാക്കാൻ ജാഗ്രതയുള്ളവരായിരിക്കണം? (ബി) ആത്മീയമായി നിങ്ങൾക്കുള്ളതിന്റെ വില അറിയാൻ നിങ്ങളെ എന്തു സഹായിക്കും?
2 യൗവനത്തിലേക്ക് ചുവടുവെക്കുന്ന ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ആണോ നിങ്ങൾ? അങ്ങനെയെങ്കിൽ ജീവിതത്തിൽ ഏറ്റവും പ്രധാനമായി നിങ്ങൾ കരുതുന്നത് എന്തിനെയാണ്? ലോകത്തിലുള്ള അനേകരെയും സംബന്ധിച്ചിടത്തോളം, ഭൗതികവസ്തുക്കളെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം. കൈനിറയെ കാശു കിട്ടുന്ന ഒരു ജോലി, നല്ല ഒരു വീട്, പുതുപുത്തൻ ഇലക്ട്രോണിക് ഉപകരണങ്ങൾ അതൊക്കെ മാത്രമാണ് അവരുടെ ചിന്താമണ്ഡലത്തിൽ ചുറ്റിത്തിരിയുന്ന കാര്യങ്ങൾ. എന്നാൽ ഇവയെക്കുറിച്ചൊക്കെമാത്രമാണ് നമ്മുടെയും ചിന്തയെങ്കിൽ അതിപ്രധാനമായ ഒരു സംഗതി നമുക്ക് നഷ്ടമാവുകയാണ്—ആത്മീയധനം. ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ അങ്ങനെയൊരു ധനം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുപോലുമില്ല എന്നതാണ് സങ്കടകരമായ സംഗതി. ക്രിസ്തീയ കുടുംബത്തിൽ വളർന്നുവന്ന നിങ്ങൾക്ക് പൈതൃകമായി ലഭിച്ച ആത്മീയധനത്തിന്റെ മൂല്യം നിങ്ങൾ ഒരിക്കലും മറന്നുപോകരുത്. (മത്താ. 5:3) വിലമതിപ്പിന്റെ അഭാവം, ശേഷിച്ച ജീവിതത്തെ മുഴുവൻ മാറ്റിമറിച്ചേക്കാവുന്ന സങ്കടകരമായ ഭവിഷ്യത്തുകൾക്ക് വഴിവെച്ചേക്കാം.
3 എന്നാൽ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! നിങ്ങളുടെ ആത്മീയപൈതൃകത്തെ വിലപ്പെട്ടതായി പിടിച്ചുകൊള്ളാൻ നിങ്ങളെ എന്തു സഹായിക്കും? അതിനെ അമൂല്യമായി കാത്തുകൊള്ളുന്നത് ബുദ്ധിയായിരിക്കുന്നത് എന്തുകൊണ്ടെന്ന് കാണാൻ സഹായിക്കുന്ന ചില ബൈബിൾദൃഷ്ടാന്തങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം. നാം കാണാൻപോകുന്ന ദൃഷ്ടാന്തങ്ങൾ, ചെറുപ്പക്കാരെ മാത്രമല്ല എല്ലാ ക്രിസ്ത്യാനികളെയും ആത്മീയമായി തങ്ങൾക്കുള്ളതിന്റെ വില തിരിച്ചറിയാൻ സഹായിക്കും.
അവർക്ക് വിലമതിപ്പില്ലായിരുന്നു
4. ശമുവേലിന്റെ പുത്രന്മാരെക്കുറിച്ച് 1 ശമൂവേൽ 8:1-5 എന്തു വെളിപ്പെടുത്തുന്നു?
4 സമ്പന്നമായ ആത്മീയപൈതൃകം കൈമാറിക്കിട്ടിയിട്ടും അതിനെ വിലമതിക്കാതിരുന്ന ചില ആളുകളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. വളരെ ചെറുപ്പംമുതൽ യഹോവയെ സേവിക്കുകയും അവന്റെ മുമ്പാകെ സത്പേര് സമ്പാദിക്കുകയും ചെയ്ത ശമുവേൽ പ്രവാചകന്റെ കുടുംബത്തിൽ സംഭവിച്ചത് അതാണ്. (1 ശമൂ. 12:1-5) ശമുവേൽ, മക്കളായ യോവേലിനും അബീയാവിനും അനുകരണീയമായ ഒരു മാതൃകവെച്ചു. എന്നാൽ അതിനെ വിലമതിക്കാതെ അവർ വഴിപിഴച്ചവരായിത്തീർന്നു. തങ്ങളുടെ അപ്പന് ചീത്തപ്പേരുണ്ടാക്കിക്കൊണ്ട് അവർ “ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.”—1 ശമൂവേൽ 8:1-5 വായിക്കുക.
5, 6. യോശിയാവിന്റെ അനന്തരാവകാശികൾ എങ്ങനെയുള്ളവരായിത്തീർന്നു?
5 യോശിയാരാജാവിന്റെ പുത്രന്മാരുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയായിരുന്നു. യഹോവയെ ആരാധിക്കുന്നതിൽ യോശിയാവ് മികച്ച ഒരു മാതൃക വെച്ചു. കാണാതെ പോയിരുന്ന ന്യായപ്രമാണം കണ്ടെത്തുകയും വായിച്ചുകേൾക്കുകയും ചെയ്തപ്പോൾ അതിൽ യഹോവ നൽകിയിരുന്ന നിർദേശങ്ങൾ പാലിക്കാനും നടപ്പിലാക്കാനും അത്യുത്സാഹത്തോടെ അവൻ നടപടി കൈക്കൊണ്ടു. ഭൂതവിദ്യയും വിഗ്രഹാരാധനയും ദേശത്തുനിന്നു തുടച്ചുനീക്കാൻ അവൻ ഇറങ്ങിപ്പുറപ്പെട്ടു. യഹോവയെ അനുസരിക്കാൻ അവൻ ജനത്തെ ഉത്സാഹിപ്പിച്ചു. (2 രാജാ. 22:8; 23:2, 3, 12-15, 24, 25) എത്ര സമ്പന്നമായ ആത്മീയപൈതൃകമാണ് അവന്റെ പുത്രന്മാർക്ക് ലഭിച്ചത്! കാലാന്തരത്തിൽ അവന്റെ മൂന്നു പുത്രന്മാരും ഒരു പൗത്രനും രാജാക്കന്മാരായി. എന്നാൽ അവരിൽ ഒരാൾപോലും തനിക്ക് ലഭിച്ച ആത്മീയപൈതൃകത്തെ വിലമതിച്ചില്ല.
6 യോശിയാവ് മരിച്ചപ്പോൾ അവന്റെ പുത്രനായ യെഹോവാഹാസ് രാജാവായി. എന്നാൽ അവൻ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.” കേവലം മൂന്നു മാസമാണ് അവൻ ഭരിച്ചത്. ഈജിപ്തിലെ ഒരു ഫറവോൻ അവനെ തടവിലാക്കി. അവൻ പ്രവാസത്തിൽവെച്ച് മരിച്ചു. (2 രാജാ. 23:31-34) അതെത്തുടർന്ന് അവന്റെ സഹോദരൻ യെഹോയാക്കീം 11 വർഷം ഭരിച്ചു. അവനും അപ്പനിൽനിന്നു ലഭിച്ച ആത്മീയപൈതൃകത്തെ കാറ്റിൽപ്പറത്തി. യെഹോയാക്കീമിന്റെ വഴിപിഴച്ച ജീവിതം നിമിത്തം, “ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും” എന്ന് യിരെമ്യാവ് പ്രവചിച്ചുപറഞ്ഞു. (യിരെ. 22:17-19) യോശിയാവിന്റെ പിന്നീടുവന്ന അനന്തരാവകാശികൾ അവന്റെ മറ്റൊരു പുത്രനായ സിദെക്കീയാവും പൗത്രനായ യെഹോയാഖീനും ആയിരുന്നു. അവരും യോശിയാവിന്റെ വിശ്വസ്തപാത പിന്തുടർന്നില്ല.—2 രാജാ. 24:8, 9, 18, 19.
7, 8. (എ) ശലോമോൻ തനിക്കു ലഭിച്ച ആത്മീയപൈതൃകം പാഴാക്കിക്കളഞ്ഞത് എങ്ങനെ? (ബി) ബൈബിൾക്കാലങ്ങളിൽ ആത്മീയപൈതൃകം പാഴാക്കിക്കളഞ്ഞവരിൽനിന്ന് നാം എന്തു പഠിക്കുന്നു?
7 ശലോമോൻ രാജാവിന് പിതാവായ ദാവീദിൽനിന്ന് സമ്പന്നമായ ഒരു പൈതൃകമാണ് ലഭിച്ചത്. അനന്യമായ ഒരു ആത്മീയപശ്ചാത്തലത്തിൽ നിന്നുകൊണ്ട് ആരംഭത്തിൽ അതിഗംഭീരമായ ഒരു ഭരണം കാഴ്ചവെച്ചെങ്കിലും കാലാന്തരത്തിൽ സത്യമാർഗത്തോടുള്ള വിലമതിപ്പ് അവന് നഷ്ടമായി. “എങ്ങനെയെന്നാൽ: ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്റെ ഹൃദയം അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയംപോലെ തന്റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.” (1 രാജാ. 11:4) അങ്ങനെ ശലോമോന് യഹോവയുടെ പ്രീതി നഷ്ടമായി.
8 സത്യമാർഗത്തിൽ ചരിക്കാനുള്ള സകല ചുറ്റുപാടും സഹായവും അവസരങ്ങളും ഉണ്ടായിരുന്നിട്ടും അവയെല്ലാം പുറങ്കാലുകൊണ്ട് തട്ടിമാറ്റിയ ഈ പുരാതനപുരുഷന്മാർ എത്ര വലിയ ഭോഷത്വമാണ് പ്രവർത്തിച്ചത്! എന്നാൽ, ബൈബിൾക്കാലങ്ങളിൽ ജീവിച്ചിരുന്ന എല്ലാ ചെറുപ്പക്കാരും അങ്ങനെയായിരുന്നില്ല. ഇക്കാലത്തും ദൈവജനത്തിൽപ്പെട്ട ചെറുപ്പക്കാരിൽ ഭൂരിപക്ഷവും മാതൃകായോഗ്യരാണ്. യുവക്രിസ്ത്യാനികൾക്ക് അനുകരിക്കാവുന്ന ചില പുരാതനദൃഷ്ടാന്തങ്ങൾ നമുക്ക് ഇപ്പോൾ പരിചിന്തിക്കാം.
ലഭിച്ച കാര്യങ്ങൾ അവർ വിലമതിച്ചു
9. നോഹയുടെ പുത്രന്മാർ മികച്ച മാതൃകവെച്ചത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
9 ഇക്കാര്യത്തിൽ ഒരു ഉത്തമമാതൃകയാണ് നോഹയുടെ മക്കൾ. ഒരു പെട്ടകം പണിയാനും കുടുംബത്തെ അതിൽ കയറ്റാനും അവരുടെ പിതാവിനോട് യഹോവ കല്പിച്ചു. ദൈവേഷ്ടം ചെയ്യേണ്ടതിന്റെ പ്രാധാന്യം നോഹയുടെ പുത്രന്മാർ തിരിച്ചറിഞ്ഞിരിക്കണം. അന്നോളം അവർ അപ്പനോട് സഹകരിച്ച് പ്രവർത്തിച്ചിട്ടുമുണ്ടാകണം. ഇപ്പോൾ, പെട്ടകം പണിയുന്നതിലും അവർ അപ്പനെ സഹായിച്ചു. ഒടുവിൽ അവർ അതിൽ പ്രവേശിക്കുകയും ചെയ്തു. (ഉല്പ. 7:1, 7) എന്തായിരുന്നു അവരുടെ ലക്ഷ്യം? “ഭൂമിയിലൊക്കെയും (ജീവജാലങ്ങളുടെ) സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു” അവർ ജീവജാലങ്ങളെ പെട്ടകത്തിൽ കയറ്റിയെന്ന് ഉല്പത്തി 7:3 പറയുന്നു. മനുഷ്യവർഗവും അതിജീവിച്ചു. പിതാവിൽനിന്നും കൈമാറിക്കിട്ടിയ കാര്യങ്ങളോട് നോഹയുടെ പുത്രന്മാർക്ക് അതിയായ വിലമതിപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാനവരാശിയെ സംരക്ഷിക്കാനും ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ സത്യാരാധന പുനഃസ്ഥാപിക്കാനും ഉള്ള പദവി അവർക്ക് ലഭിച്ചു.—ഉല്പ. 8:20; 9:18, 19.
10. ബാബിലോണിലെത്തിയ നാല് എബ്രായയുവാക്കൾ ചെറുപ്പത്തിൽ പഠിച്ച സത്യത്തോടുള്ള വിലമതിപ്പ് തെളിയിച്ചത് എങ്ങനെ?
10 നൂറ്റാണ്ടുകൾക്കു ശേഷം ജീവിച്ചിരുന്ന നാല് എബ്രായയുവാക്കൾ, ജീവിതത്തിൽ ശരിക്കും പ്രധാനപ്പെട്ട സംഗതികൾ എന്താണെന്ന് തങ്ങൾക്ക് അറിയാമെന്ന് തെളിയിച്ചു. ഹനന്യാവ്, മീശായേൽ, അസര്യാവ്, ദാനിയേൽ എന്നിവരായിരുന്നു ആ നാലുപേർ. ബി.സി. 617-ൽ അവർ ബാബിലോണിൽ ബന്ദികളായെത്തി. സുമുഖരും ബുദ്ധിശാലികളും ആയിരുന്ന അവർക്ക് ബാബിലോന്യ സംസ്കാരവുമായി എളുപ്പത്തിൽ ചേർന്നിണങ്ങാനാകുമായിരുന്നു. എന്നാൽ ഒരിക്കലും അവർ അതിന് തയ്യാറായില്ല. തങ്ങളുടെ ആത്മീയപൈതൃകവും ചെറുപ്പത്തിലേ പഠിച്ച കാര്യങ്ങളും അവർ മറന്നിരുന്നില്ല എന്ന് അവരുടെ പ്രവൃത്തികളിൽനിന്ന് വ്യക്തമാണ്. പഠിച്ച ആത്മീയപാഠങ്ങൾ വിട്ടുമാറാഞ്ഞതുനിമിത്തം അവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു.—ദാനീയേൽ 1:8, 11-15, 20 വായിക്കുക.
11. യേശുവിനു ലഭിച്ച ആത്മീയപൈതൃകത്തിൽനിന്ന് മറ്റുള്ളവർ പ്രയോജനം നേടിയത് എങ്ങനെ?
11 ദൈവപുത്രനായ യേശുവിനെക്കുറിച്ചു പറയാതെ അനുകരണീയരായ യുവാക്കളെക്കുറിച്ചുള്ള നമ്മുടെ ചർച്ച പൂർണമാകില്ല. പിതാവിൽനിന്ന് അവന് കൈമാറിക്കിട്ടിയത് അനുപമമായ ഒരു പൈതൃകമായിരുന്നു. അതിന്റെ വില അവന് നന്നായി അറിയുകയും ചെയ്യാമായിരുന്നു. ‘പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഞാൻ ഇക്കാര്യങ്ങൾ സംസാരിക്കുന്നു’ എന്നു പറഞ്ഞപ്പോൾ ദൈവം പഠിപ്പിച്ച കാര്യങ്ങളോടുള്ള വിലമതിപ്പ് അവൻ കാണിക്കുകയായിരുന്നു. (യോഹ. 8:28) തനിക്കു ലഭിച്ച കാര്യങ്ങളിൽനിന്ന് മറ്റുള്ളവരും പ്രയോജനം നേടണം എന്നും അവൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അവൻ ജനക്കൂട്ടത്തോട്, “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞത്. (ലൂക്കോ. 4:18, 43) ആത്മീയകാര്യങ്ങളെ വിലമതിക്കാത്ത “ഈ ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കേണ്ടിതിന്റെ ആവശ്യകത മനസ്സിലാക്കാൻ അവൻ ശ്രോതാക്കളെ സഹായിച്ചു.—യോഹ. 15:19.
നിങ്ങൾക്ക് ലഭിച്ചിരിക്കുന്നതിനെ വിലമതിക്കുക
12. (എ) ഇന്നത്തെ പല യുവാക്കളുടെയും കാര്യത്തിൽ 2 തിമൊഥെയൊസ് 3:14-17 ബാധകമാകുന്നത് എങ്ങനെ? (ബി) ക്രിസ്തീയയുവജനങ്ങൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?
12 നാം ഇപ്പോൾ പരിചിന്തിച്ച യുവാക്കളെപ്പോലെ നിങ്ങളെയും വളർത്തിക്കൊണ്ടുവന്നത് ദൈവഭക്തരായ ക്രിസ്തീയ മാതാപിതാക്കളായിരിക്കാം. അങ്ങനെയെങ്കിൽ, തിമൊഥെയൊസിനെക്കുറിച്ച് ദൈവവചനം പറയുന്നത് നിങ്ങളുടെ സാഹചര്യത്തിന് നന്നായി ഇണങ്ങിയേക്കാം. (2 തിമൊഥെയൊസ് 3:14-17 വായിക്കുക.) സത്യദൈവത്തെക്കുറിച്ചും അവനെ എങ്ങനെ പ്രസാദിപ്പിക്കാനാകും എന്നതിനെക്കുറിച്ചും മാതാപിതാക്കളിൽനിന്നാണ് നിങ്ങൾ ‘പഠിച്ചത്.’ ശൈശവംമുതലേ അവർ നിങ്ങളെ പഠിപ്പിച്ചുതുടങ്ങിയിട്ടുണ്ടാകണം. അത് “ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിനു (നിങ്ങളെ) ജ്ഞാനിയാ”ക്കിയിരിക്കുന്നു. ദൈവസേവനം ചെയ്യാൻ ‘പര്യാപ്തനായി തികഞ്ഞവൻ ആയിത്തീരേണ്ടതിനും’ ആ പരിശീലനം ഉറപ്പായും നിങ്ങളെ സഹായിച്ചിട്ടുണ്ട്. എന്നാൽ ചോദ്യമിതാണ്: നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കാര്യങ്ങളോട് നിങ്ങൾ വിലമതിപ്പു കാണിക്കുന്നുണ്ടോ? തീർച്ചയായും ഒരു ആത്മപരിശോധന അനിവാര്യമാണ്. ഇങ്ങനെ സ്വയം ചോദിക്കുക: ‘വിശ്വസ്തരായ സാക്ഷികളുടെ ഒരു നീണ്ട നിരയുടെ ഭാഗമാണ് ഞാൻ; അതിൽ ഞാൻ അഭിമാനിക്കുന്നുണ്ടോ? ഇന്നു ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ദൈവം നേരിട്ടറിയുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ; ആ യാഥാർഥ്യം ഞാൻ ഓർക്കാറുണ്ടോ? എനിക്ക് സത്യം അറിയാൻ കഴിഞ്ഞിരിക്കുന്നു; അത് എത്ര അതുല്യവും ശ്രേഷ്ഠവും ആയ പദവിയാണെന്ന് ഞാൻ വിലമതിക്കുന്നുണ്ടോ?’
13, 14. ചില ക്രിസ്തീയ ചെറുപ്പക്കാർക്ക് എന്തു പ്രലോഭനം തോന്നുന്നു, എന്നാൽ വഴിപ്പെടുന്നത് ഭോഷത്തമായിരിക്കുന്നത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.
13 ക്രിസ്തീയകുടുംബത്തിൽ വളർന്നുവന്ന ചില ചെറുപ്പക്കാർക്ക്, അന്ധകാരം നിറഞ്ഞ സാത്താന്യലോകവും നമ്മൾ ഇന്ന് ആസ്വദിക്കുന്ന ആത്മീയപറുദീസയും തമ്മിലുള്ള അന്തരം ചിലപ്പോൾ കാണാൻ കഴിയുന്നുണ്ടാവില്ല. ചുറ്റുമുള്ള ലോകത്തിലെ ജീവിതം എങ്ങനെയുണ്ടെന്നറിയാൻ ജിജ്ഞാസ ചിലരെ മാടിവിളിച്ചിട്ടുണ്ട്. വണ്ടിയിടിച്ചാൽ വേദനയെടുക്കുമോ, മരിക്കുമോ എന്നൊക്കെ അറിയാൻ ഓടുന്ന വണ്ടിയുടെ മുന്നിൽച്ചാടുന്നത് ബുദ്ധിയായിരിക്കുമോ? സമാനമായി ലോകം വെച്ചുനീട്ടുന്ന കാര്യങ്ങളിൽ ഇപ്പറയുന്നത്ര വേദനകളുണ്ടോ എന്ന് അറിയാൻ “ദുർവൃത്തിയുടെ ചെളിക്കുണ്ടിൽ” കിടന്ന് ഉരുണ്ടുനോക്കേണ്ട ആവശ്യമുണ്ടോ?—1 പത്രോ. 4:4.
14 ഒരു ഏഷ്യൻരാജ്യത്താണ് ജനർ ജീവിക്കുന്നത്. ക്രിസ്തീയകുടുംബത്തിൽ വളർന്നുവന്ന അവൻ 12-ാം വയസ്സിൽ സ്നാനമേറ്റു. എന്നാൽ കൗമാരത്തിൽ അവൻ ലോകത്തിന്റെ വഴികളിൽ ആകൃഷ്ടനായി. ജനർ ഇങ്ങനെ പറയുന്നു: “ലോകം വെച്ചുനീട്ടുന്ന ‘സ്വാതന്ത്ര്യം’ എന്താണെന്നറിയാൻ എനിക്ക് ആഗ്രഹം തോന്നി.” അവൻ ഒരു ഇരട്ടജീവിതത്തിലേക്ക് വഴുതിവീണു. 15 വയസ്സായപ്പോഴേക്കും പുറത്തുള്ള കൂട്ടുകാരോടൊപ്പം ‘തല്ലിപ്പൊളി’യായി നടക്കാൻ തുടങ്ങിയ അവൻ അവരെപ്പോലെ മദ്യപിക്കാനും ചീത്തപറയാനും പഠിച്ചു. ബില്യാർഡ്സും, അടിപിടിയും വെടിവെപ്പും നിറഞ്ഞ ഇലക്ട്രോണിക് ഗെയിമുകളും കളിച്ചിരുന്ന്, പാതിരാത്രി കഴിഞ്ഞായിരുന്നു അവൻ പലപ്പോഴും വീട്ടിലെത്തിയിരുന്നത്. എന്നാൽ പോകെപ്പോകെ, ലോകത്തിന്റെ ‘പളപളപ്പുകൾ’ യഥാർഥ സംതൃപ്തി നൽകുന്നില്ലെന്ന് അവൻ തിരിച്ചറിയാൻ തുടങ്ങി. അവന് ജീവിതത്തിൽ ഒരുതരം ശൂന്യത അനുഭവപ്പെട്ടു. പിന്നീട് സഭയിലേക്ക് മടങ്ങിവന്ന അവൻ ഇങ്ങനെ പറയുന്നു: “ഇന്നും ഇടയ്ക്കൊക്കെ എനിക്ക് പ്രലോഭനങ്ങൾ തോന്നാറുണ്ട്, പക്ഷേ യഹോവയിൽനിന്നുള്ള എണ്ണമറ്റ അനുഗ്രഹങ്ങൾ അവയെയെല്ലാം മൂടിക്കളയുന്നു.”
15. ക്രിസ്തീയകുടുംബത്തിൽ വളർന്നവരല്ലാത്ത ചെറുപ്പക്കാരും എന്തിനെക്കുറിച്ച് ചിന്തിക്കേണ്ടതാണ്?
15 ക്രിസ്തീയകുടുംബത്തിൽ വളർന്നവരല്ലാത്ത ചെറുപ്പക്കാരും സഭയിലുണ്ട്. നിങ്ങൾ അങ്ങനെ ഒരാളാണെങ്കിൽ, സ്രഷ്ടാവിനെ അറിയാനും സേവിക്കാനും ലഭിച്ചിരിക്കുന്ന വിസ്മയകരമായ പദവിയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! ഭൂമുഖത്ത് ഇന്ന് ശതകോടിക്കണക്കിന് മനുഷ്യരുണ്ട്. അവരിൽ യഹോവ ദയാപുരസ്സരം തന്നിലേക്ക് ആകർഷിക്കുകയും ബൈബിൾ സത്യം വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിട്ടുള്ള ഏതാനുംപേരിൽ ഒരാളായിരിക്കാൻ കഴിയുക എന്നത് എത്ര വലിയ ഒരു അനുഗ്രഹമാണ്! (യോഹ. 6:44, 45) ഇന്നു ജീവിച്ചിരിക്കുന്നവരിൽ, 1,000-ത്തിൽ ഒരാൾക്കു മാത്രമാണ് സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനമുള്ളത്. നിങ്ങൾ അവരിൽ ഒരാളാണ്! നാം സത്യം പഠിച്ചത് എങ്ങനെയായാലും, ഈ വസ്തുത നമുക്കെല്ലാം സന്തോഷിക്കാനുള്ള വക നൽകുന്നില്ലേ? (1 കൊരിന്ത്യർ 2:12 വായിക്കുക.) ജനർ സഹോദരൻ ഇങ്ങനെ പറയുന്നു: “അതെക്കുറിച്ച് ഓർക്കുമ്പോൾ ശരിക്കും ഞാൻ രോമാഞ്ചം കൊള്ളുന്നു. മുഴുപ്രപഞ്ചത്തിന്റെയും ഉടയവനായ യഹോവ എന്നെ നേരിട്ടറിയും എന്നു പറയാൻ മാത്രം ഞാൻ ആരാണ്?” (സങ്കീ. 8:4) അതേ രാജ്യത്തുള്ള മറ്റൊരു സഹോദരി ഇങ്ങനെ പറയുന്നു: “അധ്യാപകരുടെ അംഗീകാരം ലഭിക്കുക എന്നത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. മഹാധ്യാപകനായ യഹോവ എന്നെ അറിയും എന്നു പറയുമ്പോൾ അത് എന്തൊരു പദവിയാണ്!”
എങ്ങനെ പോകാനാണ് നിങ്ങളുടെ തീരുമാനം?
16. ക്രിസ്തീയയുവാക്കളെ സംബന്ധിച്ചിടത്തോളം എന്തു തിരഞ്ഞെടുക്കുന്നതായിരിക്കും ബുദ്ധി?
16 നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മഹത്തായ പദവിയെക്കുറിച്ച് കൂടെക്കൂടെ ചിന്തിക്കുക. അങ്ങനെ, ജീവിതത്തിൽ ശരിയായ തീരുമാനം എടുത്തിരിക്കുന്ന ന്യൂനപക്ഷത്തിൽ ഒരാളായി തുടരാനുള്ള നിങ്ങളുടെ തീരുമാനത്തെ അരക്കിട്ടുറപ്പിക്കുക. അപ്പോൾ വിശ്വസ്ത ദൈവദാസരുടെ അണികളിൽ നിങ്ങളും ഇടം നേടും. ഇന്ന് ഭൂരിപക്ഷം യുവാക്കളും ഒരു മയക്കത്തിലെന്നോണം ലോകത്തോടൊപ്പം നാശത്തിലേക്ക് നടന്നുനീങ്ങുകയാണ്. അവരെ അന്ധമായി പിന്തുടരുന്നെങ്കിൽ ഫലം എത്ര ദാരുണമായിരിക്കും!—2 കൊരി. 4:3, 4.
17-19. ലോകത്തിൽനിന്ന് വ്യത്യസ്തനായിരിക്കുന്നതാണ് യഥാർഥ മിടുക്ക് എന്ന് പറയാനാകുന്നത് എന്തുകൊണ്ട്?
17 ലോകത്തിൽനിന്ന് വ്യത്യസ്തനായിരിക്കുന്നത് എപ്പോഴും എളുപ്പമായിരിക്കും എന്നല്ല അതിന്റെ അർഥം. എന്നാൽ വ്യത്യസ്തനായിരിക്കുന്നതുതന്നെയാണ് യഥാർഥ മിടുക്ക് എന്ന് ഒന്നു ചിന്തിച്ചാൽ നിങ്ങൾക്ക് വ്യക്തമാകും. അതിനെ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: ഒരു ഒളിമ്പ്യൻ കായികതാരത്തിന്റെ കാര്യമെടുക്കുക. അയാൾക്ക് ആ നിലയിലെത്താൻ മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായ ഒരു ജീവിതം നയിക്കേണ്ടിയിരുന്നു. പരിശീലനത്തിനുവേണ്ട സമയവും ശ്രദ്ധയും കവരുന്ന പല സംഗതികളും അയാൾക്ക് ഒഴിവാക്കേണ്ടിവന്നു എന്നത് ശരിയാണ്. എന്നാൽ തരപ്പടിക്കാരിൽനിന്ന് വ്യത്യസ്തനായിരിക്കാൻ മനസ്സുവെച്ചതുകൊണ്ടാണ് നന്നായി പരിശീലിക്കാനും ലക്ഷ്യത്തിലെത്താനും അയാൾക്കായത്.
18 ‘അടിച്ചുപൊളിച്ചു’ ജീവിക്കുക, നാളെ ചാകുമല്ലോ എന്ന മട്ടിലാണ് ലോകത്തിന്റെ പോക്ക്. എന്നാൽ ലോകത്തിൽനിന്ന് വ്യത്യസ്തനായിരിക്കുകയും അതിന്റെ ആത്മികവും സാന്മാർഗികവും ആയി അധഃപതിപ്പിക്കുന്ന സംഗതികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തുകൊണ്ട് ദീർഘവീക്ഷണത്തോടെ ജീവിക്കുന്നെങ്കിൽ “യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ” നിങ്ങൾക്ക് സാധിക്കും. (1 തിമൊ. 6:19) മുമ്പു പരാമർശിച്ച സഹോദരി ഇങ്ങനെ തുടരുന്നു: “വിശ്വാസത്തിനായി നിങ്ങൾ ഒരു ഉറച്ച നിലപാട് കൈക്കൊള്ളുന്നെങ്കിൽ, ഓരോ ദിനവും തികഞ്ഞ സംതൃപ്തിയോടെ നിങ്ങൾക്ക് ഉറങ്ങാൻ കഴിയും. സാത്താന്യലോകത്തിന്റെ കുത്തൊഴുക്കിനെതിരെ നീന്താനുള്ള മിടുക്കും ഉൾക്കരുത്തും നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ തെളിയിക്കുകയാണ്. സർവോപരി, യഹോവ നിങ്ങളെ നോക്കി അഭിമാനത്തോടെ പുഞ്ചിരി പൊഴിക്കുന്നത് മനസ്സിന്റെ മിഴികളാൽ നിങ്ങൾക്ക് കാണാനാകും! അപ്പോഴാണ് വ്യത്യസ്തനായിരിക്കുന്നതിന്റെ മധുരം നിങ്ങൾ രുചിച്ചറിയുന്നത്!”
19 ‘ഇപ്പോൾ എനിക്ക് എന്തു കിട്ടും’ എന്നു മാത്രം ചിന്തിച്ച് ജീവിക്കുന്നവരുടെ ജീവിതം പൊള്ളയും നിരർഥകവും ആണ്. (സഭാ. 9:2, 10) പക്ഷേ നിങ്ങൾക്ക്, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നന്നായി അറിയാം. നിത്യജീവന്റെ പ്രത്യാശ നിങ്ങളുടെ മുന്നിലുണ്ട്. ആ അറിവ് ശരിയായ തീരുമാനങ്ങൾ എടുക്കാനും “ജനതകൾ തങ്ങളുടെ വ്യർഥചിന്തകളനുസരിച്ചു നടക്കുന്നതുപോലെ” നടക്കാതിരിക്കാനും നിങ്ങളെ സഹായിക്കുന്നു. അതെ, നിങ്ങളുടെ ജീവിതത്തിന് അർഥമുണ്ട്, ദിശാബോധമുണ്ട്.—എഫെ. 4:17; മലാ. 3:18.
20, 21. ഇന്ന് ശരിയായ തീരുമാനങ്ങൾ എടുക്കുന്നെങ്കിൽ നാം ഏതു പട്ടികയിൽ ഇടം നേടുകയാണ്, എന്നാൽ നമ്മുടെ പക്ഷത്ത് എന്ത് അനുപേക്ഷണീയമാണ്?
20 ശരിയായ തീരുമാനങ്ങൾ എടുക്കുന്നെങ്കിൽ ഇപ്പോൾത്തന്നെ സംതൃപ്തിനിറഞ്ഞ ഒരു ജീവിതം നിങ്ങൾക്കു നയിക്കാനാകും. മാത്രമോ, “ഭൂമിയെ അവകാശമാ”ക്കി എന്നേക്കും അതിൽ ജീവിക്കാനുള്ളവരുടെ പട്ടികയിൽ നിങ്ങളുടെ പേരും എഴുതിച്ചേർക്കപ്പെടും. അവിടെ നമ്മെ കാത്തിരിക്കുന്നത് എണ്ണമറ്റ വിസ്മയങ്ങളുടെ ഒരു ലോകമാണ്. ആ അനുഗ്രഹങ്ങളെല്ലാം മനസ്സിൽ കാണാൻ ഇന്നത്തെ നമ്മുടെ ഭാവനാശേഷി മതിയാകയില്ല! (മത്താ. 5:5; 19:29; 25:34) നമ്മുടെ പക്ഷത്ത് യാതൊരു ശ്രമവും കൂടാതെ ദൈവം നമ്മെ അനുഗ്രഹിച്ചുകൊള്ളും എന്ന് നാം കരുതുന്നില്ല. നമ്മുടെ പക്ഷത്ത് അനുസരണം അനുപേക്ഷണീയമാണ്. (1 യോഹന്നാൻ 5:3, 4 വായിക്കുക.) എന്നാൽ അതിനായി നാം ചെയ്യുന്ന എന്തു ത്യാഗവും തക്കമൂല്യമുള്ളതുതന്നെയാണ്!
21 ദൈവത്തിൽനിന്ന് ഇത്രയധികം ആത്മീയസ്വത്ത് ലഭിച്ചിരിക്കുന്ന നമ്മൾ എത്ര അനുഗൃഹീതരാണ്! ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം നമുക്ക് ലഭിച്ചിരിക്കുന്നു. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയുംകുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ട്. അവന്റെ നാമം വഹിക്കാനും അവന്റെ സാക്ഷികളായിരിക്കാനും ഉള്ള സമാനതകളില്ലാത്ത പദവി നാം ആസ്വദിക്കുന്നു. എന്തിനേറെ, എല്ലായ്പോഴും നമ്മുടെ പക്ഷത്തുണ്ട് എന്ന് അവൻ വാക്കുതന്നിരിക്കുന്നു. (സങ്കീ. 118:7) ചെറുപ്പക്കാരായാലും പ്രായമുള്ളവരായാലും, യഹോവയ്ക്ക് “എന്നേക്കും മഹത്ത്വം” നൽകുക എന്നതാണ് നമ്മുടെ ആത്മാർഥമായ ആഗ്രഹം. ആ ആഗ്രഹം പ്രതിഫലിപ്പിക്കുന്ന രീതിയിൽ ജീവിച്ചുകൊണ്ട്, ദൈവം നമുക്കു നൽകിയിരിക്കുന്ന സകലതിനുമുള്ള നന്ദിയും വിലമതിപ്പും നമുക്ക് പ്രകാശിപ്പിക്കാം.—റോമ. 11:33-36; സങ്കീ. 33:12.