ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹം എങ്ങനെ വളർത്തിയെടുക്കാം?
ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിന്റെ കീഴിലല്ലെങ്കിലും യഹോവ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് അതിലെ ഏറ്റവും വലിയ രണ്ടു കല്പനകൾ, അതായത് ദൈവത്തെ സ്നേഹിക്കുക എന്നതും അയൽക്കാരനെ സ്നേഹിക്കുക എന്നതും, വ്യക്തമാക്കുന്നു. (മത്ത 22:37-39) അത്തരം സ്നേഹം നമുക്കു പൈതൃകമായി കിട്ടുന്നതല്ല. അതു നമ്മൾ വളർത്തിയെടുക്കണം. എങ്ങനെ? ദിവസവും ബൈബിൾ വായിക്കുന്നതാണ് അതിനുള്ള ഒരു പ്രധാനമാർഗം. തിരുവെഴുത്തുകളിൽ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വ്യക്തിത്വത്തിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ‘യഹോവയുടെ പ്രസന്നത കാണാൻ’ നമുക്കു കഴിയും. (സങ്ക 27:4) അപ്പോൾ യഹോവയോടുള്ള നമ്മുടെ സ്നേഹം വർധിക്കും, നമ്മുടെ ചിന്താരീതി യഹോവയുടേതുമായി കൂടുതൽ അടുക്കും. മറ്റുള്ളവരോട് ആത്മത്യാഗസ്നേഹം കാണിക്കുന്നത് ഉൾപ്പെടെയുള്ള ദൈവകല്പനകൾ അനുസരിക്കാൻ ഇതു നമ്മളെ പ്രചോദിപ്പിക്കും. (യോഹ 13:34, 35; 1യോഹ 5:3) ബൈബിൾവായന കൂടുതൽ രസകരമാക്കാനുള്ള മൂന്നു നിർദേശങ്ങൾ ഇതാ:
-
നിങ്ങളുടെ ഭാവനാശേഷി നന്നായി ഉപയോഗിക്കുക. നിങ്ങൾ അവിടെയായിരിക്കുന്നതായി ഭാവനയിൽ കാണുക. നിങ്ങൾക്ക് എന്തൊക്കെ കാണാനും കേൾക്കാനും കഴിയുന്നുണ്ട്? എന്തിന്റെയൊക്കെ മണം വരുന്നുണ്ട്? അതിലെ കഥാപാത്രങ്ങൾ സന്തോഷത്തിലാണോ, ദേഷ്യത്തിലാണോ, സങ്കടപ്പെട്ടിരിക്കുകയാണോ?
-
മറ്റൊരു രീതി പരീക്ഷിച്ചുനോക്കുക. നിങ്ങൾക്കു ചെയ്യാവുന്ന ചില കാര്യങ്ങൾ: ഉറക്കെ വായിക്കുക, അല്ലെങ്കിൽ വിവരണത്തിന്റെ ഓഡിയോ റെക്കോർഡിങ്ങ് കേൾക്കുമ്പോൾ ഒപ്പം ബൈബിളും നോക്കുക. അധ്യായങ്ങൾ അതിന്റെ ക്രമത്തിൽ വായിക്കുന്നതിനു പകരം ഒരു ബൈബിൾകഥാപാത്രത്തെയോ വിഷയത്തെയോ കുറിച്ച് വായിക്കുക. ഉദാഹരണത്തിന്, യേശുവിനെക്കുറിച്ച് വായിക്കാൻ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ അനുബന്ധം എ7-ഓ ബി12-ഓ ഉപയോഗിക്കുക. ദിനവാക്യം ഏത് അധ്യായത്തിൽനിന്നാണോ അതു മുഴുവൻ വായിക്കുക. ബൈബിൾപുസ്തകങ്ങൾ അത് എഴുതിയ ക്രമമനുസരിച്ച് വായിക്കുക.
-
മനസ്സിലാക്കി വായിക്കുക. വെറുതേ വായിച്ചുതീർക്കുക എന്ന ലക്ഷ്യത്തിൽ കുറെ അധ്യായങ്ങൾ വായിക്കുന്നതിനെക്കാൾ നല്ലത്, ദിവസം ഒരു അധ്യായമാണെങ്കിലും അതു മനസ്സിലാകുന്ന രീതിയിൽ വായിച്ച് ധ്യാനിക്കുന്നതാണ്. പശ്ചാത്തലം മനസ്സിലാക്കുക. വിശദാംശങ്ങൾ വിശകലനം ചെയ്യുക. മാപ്പുകളും ഒത്തുവാക്യങ്ങളും ഉപയോഗിക്കുക. മനസ്സിലാകാത്ത ഒരു ആശയത്തെക്കുറിച്ചെങ്കിലും ഗവേഷണം ചെയ്യുക. കഴിയുമെങ്കിൽ, വായിക്കാനെടുക്കുന്ന അത്രയും സമയംതന്നെ ധ്യാനിക്കാനും എടുക്കുക.